Monday, October 28, 2013

ഫോട്ടോഷോപ്പാശാന്‍

"ഭായി, ഒരു പെണ്‍കുട്ടിയെ ഫോട്ടോഷോപ്പ് പഠിപ്പിക്കാമോ?"

"ങേ, ഞാനോ? എനിക്ക് അറിയുക പോലും ചെയ്യാത്ത ഒരു കാര്യം ഞാനെങ്ങനെ ഒരാളെ പഠിപ്പിക്കും ജീ?"

വര്‍ഷം - 2002

സ്ഥലം - തിരുവനന്തപുരം

എനിക്കന്ന് 25 വയസ്സ് പ്രായം.

ഉറ്റ സുഹൃത്തായ സുനിലേട്ടനാണ് ഫോട്ടോഷോപ്പിന്‍റെ ABCD പോലുമറിയാത്ത എന്നോട് ഏതോ ഒരു പെണ്‍കുട്ടിയെ ഫോട്ടോഷോപ്പ് പഠിപ്പിക്കാമോ എന്ന് ചോദിക്കുന്നത്.

"ഭായി, ബാലരാമാപുരത്തുള്ള പെണ്‍കുട്ടിയാണ്, അവളുടെ ഭര്‍ത്താവ് ദുബായിയില്‍ ആണ്. അവന്‍ അവിടെയെതോ സ്ട്ടുഡിയോയിലാണ് വര്‍ക്ക് ചെയ്യുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരുവര്‍ഷം പോലും ആയിട്ടില്ല, അവനിവളെ ഫോട്ടോഷോപ്പ് പഠിപ്പിച്ചു അങ്ങോട്ട്‌ കൊണ്ടുപോണമത്രേ.

ഈ കാര്യത്തിനായി അവര്‍ക്ക് ഞാനൊരു സിസ്റ്റം വാടകയ്ക്ക് കൊടുത്തു, പഠിപ്പിക്കാന്‍ പറ്റിയ ഒരാളെയും ഞാന്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കാമെന്നാണ് പറഞ്ഞിരുന്നത്, പക്ഷെ ആകൊച്ചിനെ കണ്ടശേഷം എനിക്ക് വേറെ ആരേം അവിടേക്ക് പറഞ്ഞുവിടാന്‍ വിശ്വാസം തോന്നണില്ല ഭായി"

എന്‍റെ മനസ്സില്‍ ഒരഞ്ചാറു ലഡു ഒന്നിച്ചു പൊട്ടി - അപ്പൊ പെണ്‍കുട്ടി അത്രയ്ക്ക് മുടിഞ്ഞ ഗ്ലാമറായിരിക്കണം. പക്ഷെ അതുകേട്ടിട്ടും എനിക്കങ്ങോട് ധൈര്യം വരുന്നില്ല.

"എന്നാലും സുനിലേട്ടാ, ഒന്നും അറിയാന്‍ വയ്യാത്ത ഞാന്‍..."

ഭായി, നിങ്ങടെ സിസ്റ്റത്തില്‍ ഫോട്ടോഷോപ്പ് ഉണ്ടല്ലോ. പിന്നെ എനിക്ക് പരിചയമുള്ള, ഫോട്ടോ റീ-ടച്ചിംഗൊക്കെ ചെയ്തു കൊടുക്കുന്ന ഒരു സുഹൃത്തുണ്ട് , നിങ്ങള്‍ അയാള്‍ടെ അടുത്ത് രണ്ടു മൂന്നു ദിവസം പോയി പഠിച്ചാല്‍ മതി. ഈ പാര്‍ട്ടീടെ കയ്യീന്ന് നല്ല കാശും ഞാന്‍ വാങ്ങിച്ചു തരാം ഭായ്."

ആ പറഞ്ഞതില്‍ ഞാന്‍ മൂക്കും കുത്തി വീണു.

അങ്ങനെ അന്ന് വൈകുന്നേരം തന്നെ ഞാന്‍ തകരപ്പരമ്പില്‍ താമസിക്കുന്ന സുനിലേട്ടന്‍റെ ഫ്രണ്ട് ഗിരിയുടെ അടുത്ത് ഫോട്ടോഷോപ്പ് പഠിക്കാന്‍ പോയിത്തുടങ്ങി.

മൂന്നു ദിവസം കൊണ്ട് ഗിരി പറഞ്ഞു തന്നതും, ഫ്രീ ടൈമില്‍ അയാള്‍ ചെയ്തു കൊണ്ടിരിക്കുന്ന വര്‍ക്ക് നോക്കിപ്പഠിച്ചതുമൊക്കെയായി എനിക്കത്യാവശ്യം ആത്മവിശ്വാസമൊക്കെയായി.

അങ്ങനെ അടുത്ത ഞായറാഴ്ച രാവിലെ എട്ടരമണിയോടെ ഞങ്ങള്‍ സുനിലേട്ടന്‍റെ പഴയ ബജാജ് സ്കൂട്ടറില്‍ ബാലരാമപുരത്തെക്ക് തിരിച്ചു.

ഒമ്പതുമണിയോടെ ആ വീട്ടിലെത്തി.

അവിടെ ആ പെണ്‍കുട്ടിയെ കൂടാതെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ.

സുനിലേട്ടന്‍ പറഞ്ഞിരുന്നതുപോലെ തന്നെ , അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ! അവള്‍ടെ കെട്ട്യോന് അങ്ങ് ദുഫായിയില്‍ ഇരിക്കപ്പോറുതി ഇല്ലാതായതില്‍ ഒട്ടും അതിശയമില്ല !

ആ കൊച്ചിനാണെങ്കില്‍ കമ്പ്യൂട്ടര്‍ നേരത്തെ കണ്ടപരിചയം പോലുമില്ല.

എന്നെ അവിടെ ആക്കിയശേഷം, "ഇനി മൂന്നാഴ്ച്ചകൂടി ഞായറാഴ്ച രാവിലെ തന്നെ ഇയാള്‍ വന്നു മരുമോളെ ഫോട്ടോഷോപ്പ് മൊത്തം പഠിപ്പിച്ചു കൊടുക്കുമെന്ന്" കാര്‍ന്നോരോട് പറഞ്ഞശേഷം സുനിലേട്ടന്‍ പോയി.

അങ്ങനെ എന്‍റെ ഫോട്ടോഷോപ്പ് അധ്യാപനത്തിനു തിരശ്ശീലയുയര്‍ന്നു.

ക്ലാസ് നടക്കുമ്പോള്‍ സദാസമയവും അമ്മായിയച്ചന്‍ കണ്ണ് ചിമ്മാതെ ഞങ്ങളുടെ തൊട്ടു പിന്നില്‍ വന്നു കസേരയിട്ടിരിക്കും. സ്ക്രീനില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍, എന്‍റെ കൈ മൌസ് കൈമാറുമ്പോള്‍ അറിഞ്ഞു കൊണ്ട് മരുമകളുടെ കയ്യിലെങ്ങാനും ടച്ച് ചെയ്യുന്നുണ്ടോ എന്നായിരുന്നു മൂപ്പരുടെ ആധി. അതി സുന്ദരിയായ - അതും ഭര്‍ത്താവ് സ്ഥലത്തില്ലാത്ത - മരുമകളുള്ള ഒരമ്മായിയപ്പന്‍റെ നിസ്സഹായതയായി ഞാന്‍ ആ നോട്ടങ്ങളെ അവഗണിച്ചു.

ഇടയ്ക്കിടെ അമ്മായിയമ്മ നാരങ്ങാവെള്ളം, ചായ, പഴം, പലഹാരങ്ങള്‍ എന്നിവയുമായി വരും.

ആദ്യത്തെ അമ്പരപ്പിന് ശേഷം ഞാന്‍ എനിക്കറിയാവുന്ന പോലെയൊക്കെ ഒരുവിധം നന്നായി ആ കുട്ടിയെ ഫോട്ടോഷോപ്പ് പഠിപ്പിച്ചു.

മൌസ് പോലും നേരെ ചൊവ്വേ പിടിക്കാന്‍ അറിയില്ലായിരുന്ന അവള്‍ നാലാഴ്ച കൊണ്ട് അത്യാവശ്യം തലവെട്ടിക്കേറ്റാനും, പാരിപ്പള്ളിയില്‍ നില്‍ക്കുന്ന ആളെ അങ്ങ് പാരീസില്‍ കൊണ്ടുപോയി നിര്‍ത്താനും (അതാണല്ലോ നമ്മുടെ ഫോട്ടോഷോപ്പ് ഉപയോഗം - ക്യാപ്റ്റനോളം നന്നാവാനേ കളിക്കാര്‍ക്കും പറ്റൂ എന്ന് പണ്ട് അസ്ഹറുദ്ദീന്‍ പറഞ്ഞത് കേട്ടിട്ടില്ലേ) ഒക്കെ പഠിച്ചു.

നാലാമത്തെ ആഴ്ച പതിവ് പോലെ ക്ലാസ് കഴിഞ്ഞ് അവര്‍ നിര്‍ബന്ധിച്ചു തന്ന ഉച്ചയൂണും കഴിഞ്ഞു പോരാന്‍ നേരം അമ്മായിയച്ചന്‍ അമര്‍ത്തിയൊരു ഷേക്ക്‌ഹാന്‍ഡും, ചുരുട്ടിയ ഏതാനും നോട്ടുകള്‍ എന്‍റെ കീശയിലും വച്ച് തന്നു. ഫോര്‍മാലിറ്റി തീരെ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാന്‍ വേണ്ടാ എന്നൊന്നും പറയാന്‍ പോയില്ല.

ഞാന്‍ (അതുവരെ പേരുപോലും ചോദിച്ചിട്ടില്ലാത്ത) ശിഷ്യക്ക്‌ എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് 'എത്രയിരിക്കും മൂപ്പര്‍ കീശയില്‍ വച്ചുതന്നതെന്ന" ആകാംക്ഷയോടെ വേഗം നടന്നു.

അല്‍പ്പം ദൂരെയെത്തിയപ്പോള്‍ ഞാന്‍ പോക്കറ്റില്‍ നിന്ന് "അതെ"ടുത്തു നോക്കി - ആയിരം രൂപ !

പടച്ചോനെ, സുനിലേട്ടന് നല്ലത് മാത്രം വരുത്തണേ (യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയില്‍ ശ്രീനിവാസന്‍ പ്രാര്‍ഥിക്കുന്നത് പോലെയല്ലട്ടോ) യെന്ന പ്രാര്‍ഥനയോടെ ബസ്സ്റ്റോപ്പിലേക്ക് നടന്നു.
________________________________________________________________
വാല്‍ : ഈ കഥ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ശേഷം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് താഴെ പറയുന്നത്.

ഇന്‍ബോക്സില്‍ പരിചയമില്ലാത്ത ഒരു ഗെഡിയുടെ കലിപ്പ് മെസ്സേജ് വരുന്നു.

"അപ്പൊ നീയായിരുന്നല്ലേ, ആയിരം രൂപ വാങ്ങി ഫോട്ടോഷോപ്പ് പഠിപ്പിക്കാം എന്നും പറഞ്ഞെന്‍റെ ഭാര്യയെ പറ്റിച്ച തെണ്ടി ? നിന്നെ എന്നെങ്കിലും എന്‍റെ കയ്യില്‍ കിട്ടുമെന്ന് എനിക്കറിയാമായിരുന്നെടാ &%%#^&^&** മോനെ "

ബ്ലോക്ക് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണുങ്ങള്‍ക്കും വളരെ ഉപയോഗപ്രദമായ ഒരു സംഭവമാണെന്ന് ഞാന്‍ അന്ന് തിരിച്ചറിയും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top