Saturday, October 26, 2013

കഥ : വിലക്ക്

എഴുതി തൃപ്തിവരാത്ത കടലാസുകള്‍ മുറിക്കുള്ളില്‍ അയാള്‍ ചീന്തിയെറിഞ്ഞു. എഴുതിക്കൊണ്ടിരിക്കുന്ന ഈ കഥ തന്‍റെ ഏറ്റവും മികച്ച കഥയാകണമെന്നയാള്‍ക്കൊരു വാശിയുണ്ട്.

വൈദ്യശാസ്ത്രം കൈയൊഴിഞ്ഞിട്ടും ജീവിതത്തോടു പൊരുതുന്ന ശ്വാസകൊശാര്‍ബുദരോഗിയാണ് അയാളുടെ കഥയിലെ നായകന്‍.

എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായിട്ടും കഥയുടെ ക്ലൈമാക്സ് എങ്ങനെയാവണമെന്നയാള്‍ക്കിതു വരെ തീരുമാനിക്കാന്‍ സാധിച്ചിട്ടില്ല.

ചിന്തകളുടെ ഉദ്ദീപനത്തിനെന്നും കൂട്ടായിരുന്ന - ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ സിഗരറ്റ് പുകയില്‍ - ഒരേയൊരു തവണ കൂടി അഭയം തേടാന്‍ അയാളുടെ മനസ്സ് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ്, ആരോരുമറിയാതെ ജോലിക്കാരനെക്കൊണ്ട് വാങ്ങി മുറിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന പാക്കറ്റില്‍ നിന്നൊരു സിഗരറ്റ് ചുണ്ടില്‍ വച്ചയാള്‍ തീ കൊളുത്തി.

സിഗരറ്റ് പുക ആഞ്ഞിരുത്തി മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോള്‍ അയാളുടെ ചിന്തമണ്ഡലത്തില്‍ ഒരു പുതിയ ആശയം മിന്നി മറഞ്ഞു.

എഴുത്തുമേശയില്‍ വന്നിരുന്നു പേന കയ്യിലെടുത്ത് മനസ്സില്‍ തോന്നിയ ആശയങ്ങളെ കടലാസിലേക്ക് പകര്‍ത്താന്‍ മനസ്സ് വെമ്പല്‍ കൊള്ളവേ പെട്ടെന്നയാള്‍ നിര്‍ത്താതെ ചുമക്കാന്‍ തുടങ്ങി.

"ഇനിയൊരു സിഗരറ്റ് പുക കൂടി , താങ്കളുടെ ജീവിതം തന്നെ അപകടത്തിലാക്കിയേക്കും" ഡോക്ടര്‍ ചെറിയാന്‍റെ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി.

ഓരോ ചുമക്കൊപ്പവും ചോരത്തുള്ളികള്‍ മണിമുത്തുകള്‍ പോലെ കടലാസിലേക്ക് ഉതിര്‍ന്നു വീണുകൊണ്ടിരുന്നു.

ഇനിയും കാത്തിരിക്കുന്നത് നിരര്‍ത്ഥകമാണെന്ന് വെളിപാട് ലഭിച്ചതുപോലെ മരണത്തിന്‍റെ ദൂതന്‍ അപ്പോഴേക്കും അയാളെത്തേടി പുറപ്പെട്ടു കഴിഞ്ഞിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top