Tuesday, April 15, 2014

കഥ : ദീപനാളങ്ങള്‍ ഈയാംപാറ്റകളോട് ചെയ്യുന്നത് ! (3)

കടക്കകത്തേക്ക് കയറിയ സിറാജ് കൌണ്ടറിലെ ഉയരമുള്ള സ്റ്റൂളില്‍ എന്തോ ചിന്തിച്ച് അല്‍പ്പസമയം ഇരുന്നു.

കാബിനുകള്‍ക്കിടയിലുള്ള ‍, അവളുടെ സ്ഥിരം സ്ഥലത്തിരുന്ന് ശ്രീക്കുട്ടി ഇടയ്ക്കിടെ മുഖമുയര്‍ത്തി അയാളെ നോക്കുന്നുണ്ടായിരുന്നു. അയാളുടെ ദൃഷ്ടികളുമായി ഇടയുമ്പോഴൊക്കെ ആ നോട്ടം താങ്ങാന്‍ ശക്തിയില്ലാത്തത് പോലെ അവള്‍ കാല്‍ക്കീഴിലേക്ക് നോട്ടമയച്ച് അനങ്ങാതിരുന്നു.

"ശ്രീ, ഒന്നിങ്ങു വരൂ" മനസ്സില്‍ നീണ്ടു നിന്ന പ്രക്ഷോഭത്തിന് ഒടുവില്‍ ഒരു തീരുമാനമായത് പോലെ സിറാജ് അവളെ വിളിച്ചു.

അയാളുടെ വിളി കേട്ടപ്പോള്‍ , ആസന്നമായ തൂക്കുകയറിലേക്ക് നടന്നടുക്കേണ്ട സമയം സംജാതമായ ജയില്‍പ്പുള്ളിയുടെ മാനസികാവസ്ഥയോടെ, ഇടറുന്ന കാല്‍വെപ്പുകളോടെ മെല്ലെയെഴുന്നെറ്റവൾ അയാള്‍ക്കരികിലേക്കു ചെന്നു.

"ഇപ്പൊ ഇവിടന്നിറങ്ങിപ്പോയ പയ്യനെ അറിയുമോ ?" സിരാജിന്‍റെ ശബ്ദം തെല്ലു ദൃഢവും, കാര്‍ക്കശ്യം നിറഞ്ഞതുമായിരുന്നു - ശ്രീക്കുട്ടി മനസ്സില്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യമൊക്കെ ഒരൊറ്റനിമിഷം കൊണ്ട് ചോര്‍ന്നുപോയി.

"അത്...ഇക്ക.." അവള്‍ വ്യക്തമായി മറുപടി പറയാനാകാതെ പതറി.

"ആ പയ്യന്‍ ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഒന്ന് നിന്‍റെ പേര് മായ എന്നാണ്. രണ്ടു കുപ്രസിദ്ധമായ ഒരു പീഡനക്കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയാണ് നീയെന്ന്. മൂന്ന് നീ പീരുമേടുകാരിആണെന്നും അവന് നിന്നെ അവിടെവച്ചേ അറിയാമെന്നും - ഇതുമൂന്നും സത്യമാണോ ശ്രീക്കുട്ടീ ?"

"സത്യമാണ് ഇക്ക" അവളുടെ ശബ്ദം നേര്‍ത്തതായിരുന്നെങ്കിലും ഉറച്ചതായിരുന്നു. എന്തുവന്നാലും നേരിടാനുള്ള ഒരു ധൈര്യം അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു.

"ഇതൊന്നും എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല ?" അവളുടെ കണ്ണുകളിലേക്കു തീക്ഷണമായി നോക്കിക്കൊണ്ട്‌ സിറാജ് ചോദിച്ചു.

"ഞാന്‍ എല്ലാം പറയാം ഇക്ക - കേള്‍ക്കാന്‍ ഉള്ള ക്ഷമ ഇക്കാക്ക്‌ ഉണ്ടാകുമെങ്കില്‍"

"ഉം പറയൂ"

"രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ പത്താംക്ലാസ്സില്‍ പഠിക്കുന്ന സമയം. അച്ഛന് തോട്ടത്തില്‍ പണിയായിരുന്നു. ആസ്ത്മരോഗിയായതിനാല്‍ അമ്മ വല്ലപ്പോഴുമേ പണിക്കു പോയിരുന്നുള്ളൂ. അന്ന് എന്‍റച്ഛന് ഒരസുഖവുമില്ലയിരുന്നു.

ഒരുദിവസം ക്ലാസ്സില്‍ പോയ എനിക്ക് രണ്ടു പീരിയഡ് കഴിഞ്ഞപോള്‍ പനി മൂര്‍ഛിച്ചു, രാവിലെ പോകുമ്പോഴേ നേരിയ പനി ഉണ്ടായിരുന്നെങ്കിലും പരീക്ഷ അടുത്തിരുന്നതിനാലാണ് ക്ലാസ് ഒഴിവാക്കെണ്ടന്നു കരുതി പോയത്.

സാറിനോട് അനുവാദം ചോദിച്ചു ഞാന്‍ വീട്ടിലേക്കു പോകാനായി ബസ് സ്റ്റോപ്പിലെത്തി. അപ്പോള്‍ എന്‍റെ വീടിനടുത്തുള്ള ജീപ്പ് ഡ്രൈവര്‍ സജിയണ്ണന്‍ വണ്ടിയുമായി അതിലെ വന്നു. എന്നെക്കണ്ടപ്പോള്‍ അയാള്‍ വണ്ടി നിര്‍ത്തി.

അച്ഛന്‍റെ സുഹൃത്താണ് സജിയണ്ണന്‍, പാര്‍ട്ടി യോഗങ്ങള്‍ക്ക് പോകാനും മറ്റും അച്ഛനെ വിളിക്കാന്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുമുണ്ട്.

"നീയെന്താ ഇവിടെ നില്‍ക്കുന്നെ, സ്കൂളില്ലേ ?" അയാള്‍ ചോദിച്ചു.

"എനിക്ക് നല്ല സുഖമില്ലണ്ണാ, നല്ല പനി. ടീച്ചര്‍ വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു"

"എന്നാ ഈ പനീം വച്ചോണ്ട് നീയിനി ബസ്സിലോന്നും കേറി പോകണ്ട, വണ്ടീലോട്ടു കേറിക്കോ, ഞാന്‍ വീട്ടീ കൊണ്ടാക്കാം"

ഒരുനിമിഷം മടിച്ചു നിന്നെങ്കിലും പരിചയക്കാരന്‍ ആയതിനാല്‍ ഞാന്‍ കയറി. പോകുന്ന വഴിക്ക് ഒരു മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വണ്ടി നിര്‍ത്തി പനിക്കുള്ള മരുന്ന് വാങ്ങി വരാമെന്ന് പറഞ്ഞയാള്‍ പോയി.

തിരികെ വന്ന അയാള്‍ എനിക്കൊരു ഗുളികയും ഒരു ഫ്രൂട്ടി ജ്യൂസും തന്നു - "ഇത് കഴിച്ചോ - പനി മാറിക്കൊള്ളും"

അയാളങ്ങനെ പറഞ്ഞപ്പോള്‍ഞാനൊന്നും സംശയിച്ചില്ല.

പിന്നീട് ബോധം വരുമ്പോള്‍ ഞാന്‍ പരിചയമില്ലാത്ത ഏതോ ഒരു വീട്ടില്‍ കിടക്കയില്‍ കിടക്കുകയായിരുന്നു.

എന്‍റെ തലയ്ക്കു അസാമാന്യമായ ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. മേലാകെ വെട്ടിപ്പോളിയുന്ന വേദന. പിന്നെ ശരീരത്തില്‍ എവിടെയൊക്കെയോ അസഹ്യമായ നീറ്റല്‍.

ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു - കഴിയുന്നില്ല.

അപ്പോള്‍ സജിയണ്ണനും,കൂടെ ഏകദേശം ഒരമ്പത് വയസ്സ് തോന്നിപ്പിക്കുന്ന കഷണ്ടിയുള്ള ഒരാളും ആ മുറിയിലേക്ക് വന്നു.

"സജിയണ്ണാ ഇതെവിടാ എന്നെ കൊണ്ട് വന്നിരിക്കുന്നെ, എനിക്ക് വീട്ടീ പോണം - എന്നെ ഒന്ന് വീട്ടീ കൊണ്ടാക്ക്" ഞാന്‍ കരഞ്ഞു.

"അയ്യോ മോള്‍ പേടിക്കണ്ട. ജീപ്പില്‍ വച്ച് നീ തലകറങ്ങി വീണപ്പോള്‍ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നതാ, ഇത് ഡോക്ടര്‍ ജയകൃഷ്ണന്‍"

സജിയണ്ണന്‍ കഷണ്ടിക്കാരനെ പരിചയപ്പെടുത്തി.

ഡോക്ടര്‍എന്നുപറഞ്ഞ ആ കഷണ്ടിക്കാരന്‍ എന്‍റെയടുത്ത് വന്നിരുന്നു നെറ്റിയില്‍ കൈ വച്ച് നോക്കി. പിന്നെ അയാളുടെ കഴുത്തില്‍ കിടന്നിരുന്ന സ്റ്റെതസ്കോപ്പ്‌ കൊണ്ട് എന്‍റെ നെഞ്ചില്‍ വച്ചു പരിശോധിച്ചു.

"നല്ല പനിയുണ്ടല്ലോ. എന്തായാലും ഞാനൊരു ഇന്‍ജക്ഷന്‍ കൂടി തരാം - മാറിക്കൊള്ളും. അതുകഴിഞ്ഞ് ഉടനെ വീട്ടിലേക്കു പോകാം"

എതിര്‍ക്കാനോ അനുകൂലിക്കാനോ വയ്യാത്ത വിധം ഞാന്‍ അവശയായിപ്പോയിരുന്നു.

അയാള്‍ എഴുന്നേറ്റ് ഭിത്തിയലമാരയില്‍ നിന്ന് സിറിഞ്ചും മരുന്നും എടുത്തുകൊണ്ടു വന്നു. മരുന്ന് എന്‍റെ ശരീരത്തിലേക്ക് കുത്തിവക്കുമ്പോള്‍ ഞാന്‍ വേണ്ട എന്ന് പറയാനും, അത് തടയാനും ശ്രമിച്ചു കൊണ്ടിരുന്നു.പക്ഷെ എന്‍റെ നാക്ക് കുഴഞ്ഞു പോയിരുന്നു. കൈകള്‍ അനക്കാനാവാതെ എന്‍റെ ശരീരം ആകെ തളര്‍ന്നു പോയിരുന്നു.

വീണ്ടും ഞാന്‍ ഒരു മയക്കത്തിലേക്ക് വീണു പോയി.

പിന്നീട് എപ്പോഴോ ഞാന്‍ കണ്ണുതുറക്കുമ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ ഞാന്‍ കിടന്നിരുന്ന കട്ടിലിന്നരികില്‍ നിന്ന് ഷര്‍ട്ട് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു.

ഞാന്‍ ഉണര്‍ന്നത് കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടരുന്നത് കണ്ടു.

"ആഹ, എഴുന്നേറ്റോ ?" എന്‍റെ തലക്കരികില്‍ കട്ടിലില്‍ ഇരുന്ന അയാള്‍, അപൂര്‍വ്വമായ ഒരു കളിപ്പാട്ടം കാണുന്ന കൊച്ചുകുട്ടിയുടെ കൌതുകത്തോടെ, ചൂണ്ടുവിരലും തള്ളവിരലും കൊണ്ടെന്‍റെ കീഴ്ചുണ്ടില്‍ പിടിച്ചമര്‍ത്തി. പിന്നെ കുനിഞ്ഞെന്‍റെ നെറ്റിയില്‍ ഉമ്മവച്ചു.

തികച്ചും അപ്രതീക്ഷിതമായ ആ പ്രവൃത്തിയില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാനാകെ തരിച്ചു പോയിരുന്നു.

ഒരുനിമിഷം പ്രതികരിക്കാനാവാതെ കിടന്ന ഞാന്‍, വന്നുപെട്ടിരിക്കുന്ന അപകടത്തിന്‍റെ ചിത്രം ആഴത്തില്‍ മനസ്സില്‍ പതിഞ്ഞതപ്പോള്‍ സകലശക്തിയുമെടുത്ത് അയാളില്‍ നിന്നും കുതറിമാറാന്‍ ശ്രമിച്ചു. മുഖം കഴിയാവുന്നിടത്തോളം അയാളില്‍ നിന്നകറ്റിപ്പിടിച്ച് രണ്ടുകൈകള്‍ കൊണ്ടും അയാളുടെ മുഖം തള്ളിമാറ്റാന്‍ ശ്രമിച്ചു- പക്ഷെ ഞാന്‍ ആകെ ദുര്‍ബലയായിപ്പോയിരുന്നു.

എന്‍റെ ഇരുകൈകളും കിടക്കയില്‍ ബലമായി ചേര്‍ത്തുപിടിച്ചു കൊണ്ട് കുതറിക്കൊണ്ടിരുന്ന എന്‍റെ മുഖത്തും കവിളുകളിലും ഒക്കെ അയാള്‍ അമര്‍ത്തിയമര്‍ത്തി ചുംബിച്ചു. പിന്നെ എന്‍റെ കീഴ്ചുണ്ട് അയാള്‍ ശക്തമായി കടിച്ചപ്പോള്‍ പൊട്ടി ചോരയോഴുകുന്നത് പോലെയുള്ള കഠിനമായ വേദനകൊണ്ട് ഞാന്‍ പുളഞ്ഞു പോയി.

പ്രതികരിക്കാനാവാതെ നിസ്സഹായയായി കിടന്നുകൊണ്ട് ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഒരെലിപ്പെട്ടിക്കുള്ളില്‍ കൊല്ലാനായി കഴുത്തു ഞെരിക്കപ്പെടുന്ന ഒരെലിക്കുഞ്ഞിന്‍റെ കരച്ചില്‍ പോലെ എന്‍റെ നിസ്സഹായമായ നിലവിളി തൊണ്ടയില്‍ പിടഞ്ഞോടുങ്ങി. എന്‍റെ കണ്ണുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ തലയിണയെ കുതിര്‍ത്തു കൊണ്ട് അനസ്യൂതം ഒഴുകി.

ഒടുവില്‍ മടുത്തിട്ടാവണം, അയാള്‍ പോയി. പിന്നാലെ ഡോക്ടര്‍ മുറിയിലേക്ക് വന്നു.

"എടാ പട്ടീ, എന്നെ വീട്ടില്‍ വിടെടാ. എനിക്കെന്‍റെ അമ്മേനെ കാണണം" ഞാന്‍ അയാളെ നോക്കി അലറി.

അയാള്‍ മറുപടി പറയാതെ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തുകൊണ്ട് മുറിവിട്ടു പോയി.

ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചില്ല. കഴുത്തിനു കീഴ്പ്പോട്ടു തളര്‍ന്നു പോയ പക്ഷാഘാതരോഗിയുടെ അവസ്ഥയിലായിരുന്നു ഞാന്‍. ശരീരം ആസകലം കുത്തിക്കീറുന്ന വേദന. അസഹ്യമായ മൂത്രശങ്ക..

കയ്യില്‍ അടച്ചു വച്ച ഒരു താലവുമായി അയാള്‍ വീണ്ടും മുറിയിലേക്ക് വന്നു.

"എനിക്ക് ബാത്രൂമില്‍ പോണം, എന്നെയൊന്നു എഴുന്നെല്‍പ്പിക്കൂ - പ്ലീസ്" ഞാന്‍ അയാളോട് കെഞ്ചി.

അയാള്‍ വീണ്ടും പുറത്തേക്കുപോയി, മടങ്ങിവന്നത് ഒരു പാത്രവുമായിട്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ വയ്യാത്ത രോഗികള്‍ കിടന്നുകൊണ്ട് മൂത്രമോഴിക്കുന്ന ആ പാത്രം ഞാന്‍ ആശുപത്രികളില്‍ കണ്ടിട്ടുണ്ട്.

അയാള്‍ ഒരറപ്പുമില്ലാതെ എന്‍റെ പാവാട മുകളിലേക്കുയര്‍ത്തി കാലുകള്‍ അകറ്റി വച്ച് ആ പാത്രം എന്‍റെ തുടകല്‍ക്കടിയില്‍ വച്ചു.

അപ്പോഴത്തെ എന്‍റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ഒരന്യപുരുഷന്‍റെ മുന്നില്‍, ഇങ്ങനെയൊരവസ്ഥയില്‍ !

എനിക്ക് മൂത്രമോഴിക്കണമെന്നുണ്ട് - പക്ഷെ സാധിക്കുന്നില്ല.

മിനിട്ടുകള്‍ കടന്നുപോയി. അയാളുടെ മുഖത്തു അക്ഷമ വന്നു നിറയുന്നത് എന്‍റെ ക്ലേശം ഒന്നുകൂടി വര്‍ദ്ധിപ്പിക്കാനേ ഉതകിയുള്ളൂ.

"ഒഴിക്കുന്നെകില്‍ ഒഴിക്കെടീ" ഒരലര്‍ച്ചയായിരുന്നു - പേടിച്ചിട്ടായിരിക്കണം , അറിയാതെ എന്‍റെ മൂത്രം പോയി.

അപ്പോള്‍ ഞാന്‍ വേദനയുടെ ആരോഹണത്തിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. ഉരുകിയൊലിക്കുന്ന ലാവയാണോ എന്നില്‍ നിന്ന് വിസര്‍ജ്ജിക്കപ്പെടുന്നതെന്നു പോലും ഒരുവേള ഞാന്‍ സംശയിച്ചുപോയി.

ഞാന്‍ കരഞ്ഞു തളര്‍ന്നു കിടന്നപ്പോള്‍ അയാള്‍ പാത്രം എടുത്തു മാറ്റി. ഒരു തുണികൊണ്ട് എന്നെ തുടച്ചു വൃത്തിയാക്കി.

പാത്രം താഴെ വച്ച ശേഷം അയാള്‍ ആദ്യം കൊണ്ടുവന്ന അടച്ചുമൂടിയ താലം തുറന്ന് കട്ടിലിന്നടുത്തുള്ള മേശപ്പുറത്തു വച്ചു.

"എഴുന്നേറ്റെ - ഭക്ഷണം കഴിക്കാം" എന്നെ കിടക്കയില്‍ എഴുന്നെല്‍പ്പിച്ചിരുത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.

"എനിക്ക് വേണ്ട, എനിക്കെന്‍റെ അമ്മേനെ കണ്ടാല്‍ മതി" ഞാന്‍ ഉറക്കെ നിലവിളിച്ചു.

"ഇന്നെന്തായാലും നീ വീട്ടില്‍ പോകാന്‍ പറ്റിയ അവസ്ഥയിലല്ല. സജി കാര്യങ്ങളെല്ലാം നിന്‍റെ വീട്ടില്‍ പറഞ്ഞിട്ടുണ്ട്, മര്യാദക്ക് ഭക്ഷണം കഴിക്ക്, ഇല്ലേല്‍ അസുഖം മാറില്ല. ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാന്‍, എങ്കില്‍ നാളെ രാവിലെ വീട്ടില്‍ കൊണ്ട് വിടാം"

അയാള്‍ സ്പൂണ്‍ കൊണ്ട് അല്‍പ്പം കഞ്ഞി കോരിയെടുത്ത് എന്‍റെ വായില്‍ വച്ചു തന്നു. ഞാന്‍ ദേഷ്യത്തോടെ അതുമുഴുവന്‍ അയാളുടെ നേര്‍ക്ക് തുപ്പി.

"എനിക്ക് വേണ്ടെന്നു പറഞ്ഞില്ലേ , എനിക്ക് വീട്ടില്‍ പോയാല്‍ മതി"

അയാള്‍ കൈവീശി എന്‍റെ മുഖമടച്ച് ഒരടി തന്നു. ഞാന്‍ കട്ടിലിലേക്ക് മറിഞ്ഞു വീണു പോയി. എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ നക്ഷത്രങ്ങള്‍ തിളങ്ങി. എനിക്ക് മുന്നിലുള്ള കാഴ്ചകള്‍ കറുപ്പിലും വെളുപ്പിലുമായി.

"എടീ പെണ്ണെ, മര്യാദക്ക് പറഞ്ഞതനുസരിച്ചാല്‍ നിനക്ക് കൊള്ളാം. ഭക്ഷണം കഴിച്ചില്ലെങ്കില്‍ നീപട്ടിണി കിടന്നു മരിക്കത്തേയുള്ളൂ - കഴിച്ചാല്‍ നിനക്ക് കൊള്ളാം"

അയാള്‍ വീണ്ടും എന്നെ എഴുന്നേല്‍പ്പിച്ചു ചാരിയിരുത്തി.

വീണ്ടും സ്പൂണ്‍ കൊണ്ട് കഞ്ഞി കോരി എന്‍റെ വായില്‍ വച്ചുതന്നു.

രാവിലെ സ്കൂളില്‍ പോകാന്‍ വേണ്ടി വീട്ടില്‍ നിന്നിറങ്ങും മുന്‍പ് ഭക്ഷണം കഴിച്ചതിനാലും, ഇടക്ക് കഴിച്ച മരുന്നുകളുടെയും ഇന്‍ജക്ഷന്‍റെയും ശക്തികൊണ്ടും, ശാരീരികപീഡനങ്ങള്‍ കൊണ്ടും - എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.

കത്തിക്കാളുന്ന വിശപ്പിനു മുന്നില്‍ മനുഷ്യന്‍റെ ചിന്തകളും, വിവേകവും ഒക്കെ ഒരുനിമിഷം മരവിച്ചു പോകില്ലേ - അത് തന്നെയാണ് എനിക്കും സംഭവിച്ചത്.

ഏതാനും സ്പൂണ്‍ കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു , പനിമാറാനുള്ള ഇന്‍ജക്ഷന്‍ എന്ന് പറഞ്ഞു അയാള്‍ വീണ്ടും എന്നെ കുത്തിവച്ചു. വീണ്ടും ഞാന്‍ മയങ്ങിപ്പോയി."

ഒരുനിമിഷം ശ്രീക്കുട്ടി പറഞ്ഞു നിര്‍ത്തി. സിറാജ് അവളുടെ മുഖത്തേക്ക് നോക്കി പ്രജ്ഞയറ്റതുപോലെ ഇരിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു - അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു !

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top