Saturday, April 5, 2014

ഓലപ്പാമ്പുകള്‍ ഉണ്ടാകുന്നത് ?

കഴിഞ്ഞ മാസം തീര്‍ന്ന ഒരു പ്രൊജക്റ്റിന്‍റെ അവശേഷിക്കുന്ന ഡോക്യുമെന്‍റെഷന്‍ ജോലികള്‍ തീര്‍ക്കാനാണ് അവധി ദിവസമായിട്ടും ഇന്ന് ഓഫീസില്‍ വന്നത്.

ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള ഇന്ത്യന്‍ റെസ്റ്ററന്‍റില്‍ പോയി.

ചെന്ന് കയറുമ്പോള്‍ ഞങ്ങളുടെ മലയാളിയായ ജനറല്‍ മാനേജര്‍ അവിടെയിരുന്ന് ഊണ് കഴിക്കുന്നു.

എന്‍റെ മനസ്സില്‍ ഒരു ലഡു പൊട്ടി.

സാലറി ഇന്‍ക്രിമെന്‍റിനുള്ള അപേക്ഷ കൊടുക്കണമെന്ന് കരുതിയിട്ടു രണ്ടാഴ്ചയായി. എന്തായാലും ഓഫീസിനു പുറത്ത് ഇത്രേം സൌകര്യമായി മൂപ്പരെ കൈയില്‍ കിട്ടിയ സ്ഥിതിക്ക് എങ്ങനെയെങ്കിലും സോപ്പിട്ടു വളച്ചൊടിച്ചു കാര്യം സാധിച്ചെടുക്കണം.

ഞാന്‍ ഒരു "ഗുഡ് ആഫ്റ്റര്‍ നൂണോ"ക്കെ കാച്ചി മൂപ്പരുടെ തൊട്ടു മുന്നില്‍ ഒഴിഞ്ഞു കിടന്നിരുന്ന കസേരയില്‍ ചെന്നിരുന്നു.

വെയിറ്റര്‍ വന്നപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.

"സാര്‍ എന്നും ഇവിടെയാണോ ഭക്ഷണം കഴിക്കാന്‍ വരുന്നേ? ഞാനിതു വരെ കണ്ടിട്ടില്ലല്ലോ " എന്നൊക്കെ കത്തിയടിച്ചു കത്തിക്കയറിത്തുടങ്ങുമ്പോഴാണ് പിന്നില്‍ നിന്നൊരു വിളി -

"ഫേസ് ബുക്കിലെ ഷിഹാബ് ഹസ്സന്‍ ഭായിയല്ലേ ?"

ആണെന്നോ അല്ലെന്നോ പറയാന്‍ വയ്യാതെ ഞാന്‍ പരുങ്ങി. ഒളികണ്ണിട്ടു ഞാന്‍ ജിഎമ്മിനെ നോക്കി - മൂപ്പര്‍ എല്ലാം ശ്രദ്ധിച്ചു കൊണ്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്നാ മട്ടില്‍ ഇരിക്കുകയാണ്.

"ഭായി, എന്നെ മനസ്സിലായില്ലേ- ഞാന്‍ ലത്തീഫ് ചെന്നാമുക്ക് - ഭായിടെ എല്ലാ പോസ്റ്റിലും ഞാന്‍ ലൈക്കും കമന്‍റും ഇടാറുണ്ട്"

"മനസ്സിലായി" ഞാന്‍ ഒരു വളിച്ച ചിരിയോടെ പറഞ്ഞു.

"എഴുത്തൊക്കെ നന്നാകുന്നുണ്ട് ട്ടോ. എന്നാലും ഭായി, നിങ്ങളെയൊക്കെ സമ്മതിക്കണം - ഏതു നേരോം ഇങ്ങനെ ഫേസ്ബുക്കില്‍ ഇരുന്നാല്‍ ജോലി ചെയ്യാന്‍ എവിടാ സമയം ?"

ചവച്ചു കൊണ്ടിരുന്ന ചിക്കന്‍ കഷണം അറിയാതെ എന്‍റെ അണ്ണാക്കില്‍ തടഞ്ഞു. ഞാന്‍ ഇടതുകൈ തലയില്‍ അമര്‍ത്തിപ്പിടിച്ച് ചുമച്ചപ്പോള്‍ ലത്തീഫ് തന്നെ മേശപ്പുറത്തു നിന്ന് വെള്ളം നിറച്ച ഗ്ലാസ്സെടുത്ത്‌ തന്നു.

ഞാന്‍ കണ്ണടച്ച് പിടിച്ചു ആ വെള്ളം മടമടാന്ന് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു.

"ഡാ, ഞങ്ങടെ ഒരു ഫോട്ടം എടുത്തെ" അടുത്ത് കിടന്നിരുന്ന കസേര എന്‍റെ അടുത്തേക്ക് നീക്കിയിട്ട്‌ അതിലിരുന്ന് എന്‍റെ തോളിലൂടെ കയ്യിട്ടുകൊണ്ട് ലത്തീഫ് കൂടെ വന്ന കൂട്ടുകാരനോട് പറഞ്ഞു.

"ഒന്ന് ചിരിക്കൂ" സരിത പേര് പറയുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവിന്‍റെ മുഖഭാവത്തോടെയിരിക്കുന്ന എന്നെ നോക്കി കാമറാമാന്‍ സുഹൃത്തിന്‍റെ കല്‍പ്പന. ഞാന്‍ ഐപിഎല്‍ ഫൈനലില്‍ തോറ്റ ധോണിയെപ്പോലെ കാമറക്കു മുന്നില്‍ ഇളിച്ചു കാണിച്ചു കൊടുത്തു.

ഒടുവില്‍ അഞ്ചു മിനിറ്റ് നീണ്ട ബഹളങ്ങള്‍ക്കൊടുവില്‍ ചെയ്യാവുന്നതിന്‍റെ പരമാവധി നാശനഷ്ടങ്ങള്‍ വരുത്തിയ ശേഷം അവര്‍ അടുത്ത ഇരയെത്തേടി വിടവാങ്ങി.

"ഫ്രണ്ട്സ് ആയിരിക്കും ല്ലേ ?" ജിഎമ്മിന്‍റെ ചോദ്യത്തില്‍ എന്തോ പന്തികെടുണ്ടായിരുന്നില്ലേ - ഞാന്‍ അതെയെന്നു തലയാട്ടി.

മനസ്സില്‍ എഴുതി മേക്കപ്പിട്ടു റെഡിയാക്കി വച്ചിരുന്ന ഇന്‍ക്രിമെന്‍റ് അപേക്ഷ ഞാന്‍ ചുരുട്ടിക്കൂട്ടി ജനറല്‍ മാനേജരുടെ ഓര്‍മ്മയുടെ റീസൈക്കിള്‍ ബിന്നിലേക്ക് വലിച്ചെറിഞ്ഞു.

അതിനി അവിടെക്കിടന്നു റീസൈക്കിള്‍ ആയി വരാന്‍ എത്രമാസം എടുക്കുമോ എന്തോ.

എന്തായാലും ഫേസ്ബുക്കില്‍ ഓലപ്പാമ്പുകളും , മുറിവേറ്റ ചെന്നായകളുമൊക്കെ ജനിക്കുന്നതെങ്ങനെയെന്ന്‍ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top