Thursday, April 3, 2014

കഥ : ഭാവയാമി

ഓരോ അണുവിലും ഒരു വിസ്ഫോടനമായി കടന്നു വന്ന രതിമൂര്‍ഛ, പറഞ്ഞറിയിക്കാനാവാത്ത അമ്പരപ്പ് നിറഞ്ഞൊരു നേര്‍ത്ത നിലവിളിയായി അവളുടെ തൊണ്ടയില്‍ അമര്‍ന്നോടുങ്ങി.

അപ്രതീക്ഷിതമായ ഭാവപ്പകര്‍ച്ചയിലും, കട്ടിലിനു പിന്നിലേക്ക്‌ നീട്ടിയ അവളുടെ ചൂണ്ടുവിരലിലും മുനയൊടിഞ്ഞുപോയ വികാരങ്ങളുടെ അണഞ്ഞ തീനാളങ്ങള്‍ പോലെ കിതപ്പാര്‍ന്ന വാക്കുകളോടെ തിരിഞ്ഞു നോക്കിക്കൊണ്ടയാള്‍ ചോദിച്ചു -

"എന്താ ചിത്രാ ?"

"ഹവിടെ...അവിടെ ഒരാള്‍ !"

പൊടുന്നനെ സ്വപ്നത്തില്‍ നിന്നവള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കപ്പെട്ടു.

ഹൈറേഞ്ചിന്‍റെ തണുപ്പിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പ് തുള്ളികൾ പൊടിഞ്ഞിട്ടുണ്ടായിരുന്നു.

കിടക്കയില്‍, തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന രാഹുലിന്‍റെ താളാത്മകമായ കൂര്‍ക്കം വലിയുടെ ശബ്ദം റൂംഹീറ്ററിന്‍റെ മുരള്‍ച്ചക്ക് മീതെ കേള്‍ക്കാം - ഞെട്ടിയെഴുന്നെറ്റപ്പോള്‍ താന്‍ ശബ്ദമുണ്ടാക്കി അയാളെ ഉണര്‍ത്തിയോ എന്നവള്‍ക്കു ഭയമുണ്ടായിരുന്നു. സംഭവിച്ചതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയാണയാള്‍.

അവള്‍ കിടക്കയില്‍ എഴുന്നെറ്റിരുന്ന്‍ ജഗ്ഗില്‍ നിന്ന് ഗ്ലാസ്സിലേക്ക്‌ വെള്ളം പകര്‍ന്നു കുടിച്ചു. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.

എങ്കിലും അയാള്‍ !

കറുത്ത നീളന്‍ കോട്ടണിഞ്ഞു, കറുത്ത കണ്ണടയും തൊപ്പിയും ധരിച്ച അയാള്‍ക്ക്‌, തനിക്ക് അടുത്തു പരിചയമുള്ള - പക്ഷെ താന്‍ നേരിട്ട് കണ്ടിട്ടില്ലാത്ത - ആരുടെയോ ഛായയായിരുന്നെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍ !

പക്ഷെ സ്വപ്നത്തില്‍ രാഹുല്‍ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവള്‍ക്കു പിടികൊടുക്കാതെ ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്നയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.

ദുസ്വപ്നങ്ങള്‍ അവളുടെ രാത്രികളെ വെട്ടയാടിത്തുടങ്ങിയിട്ടു കുറച്ചു ദിവസങ്ങളായിരിക്കുന്നു.

തിരശ്ചീനമായി ചരിഞ്ഞു കിടക്കുന്ന മലഞ്ചെരിവിലേക്ക് കാറ്റില്‍ പാറിപ്പോകുന്ന ഒരു ചുവന്ന ദുപ്പട്ട.

ഒരു ദുരന്തത്തിന്‍റെ ഞെട്ടലിലെന്നോണം ഇലയനക്കം പോലും കേള്‍പ്പിക്കാതെ നിശബ്ദമായ പ്രകൃതി. അതിലേക്കാരോ കാതില്‍ തുടര്‍ച്ചയായി തന്‍റെ പേര് വിളിക്കുന്നു. പിന്നെ ആ ശബ്ദം നേര്‍ത്തു നേര്‍ത്തു വരുമ്പോള്‍ ദൃശ്യങ്ങളൊക്കെ നരച്ച് , നിറം നഷ്ടപ്പെട്ട് ഒരു അവ്യക്തമായ മൂടലായി പിന്നെ പൂര്‍ണ്ണശൂന്യതയിലേക്ക് !

ഒഴിവു സമയങ്ങളില്‍ അവള്‍ പൂപ്പാത്രങ്ങളുണ്ടാക്കാറുണ്ട് -
ചോക്കുപോടിയില്‍ പശ ചേര്‍ത്തു കുഴച്ച് പിവിസി പൈപ്പിന് ചുറ്റും തേച്ചു പിടിപ്പിക്കും. ഉണങ്ങിക്കഴിയുമ്പോള്‍ മെറ്റാലിക് പെയിന്‍റടിച്ച് , ഉണങ്ങിയ പെയിന്‍റ് ഏറ്റവും മൃദുവായ സാന്ഡ് പേപ്പര്‍ കൊണ്ടുരച്ചു തിളക്കം കുറച്ചാല്‍ പുരാവസ്തു പോലെയിരിക്കും. ക്വാര്‍ട്ടെര്‍സിലെ ഒരു മുറി നിറയെ അവള്‍ ഉണ്ടാക്കിയ പൂപ്പത്രങ്ങലാണ്.

"നിനക്കിതൊരു കച്ചവടമാക്കിക്കൂടെ, പണവും ഉണ്ടാക്കാം - ഇടക്കിടെയിങ്ങനെ പൊടി തൂത്തു കഷ്ടപ്പെടുകയും വേണ്ടല്ലോ ?"

മുഖത്തു തൂവാല കെട്ടി ബ്രഷുകൊണ്ട് പൂപ്പാത്രങ്ങള്‍ ഓരോന്നായി എടുത്തു മുറ്റത്തു കൊണ്ടുപോയി വൃത്തിയാക്കുന്ന അവളുടെ കഷ്ടപ്പാട് കണ്ടു രാഹുല്‍ പറയും.

കുഞ്ഞുന്നാള്‍ മുതലേ പൊടി അവള്‍ക്കു അലര്‍ജിയാണ്. മറുപടി പറയാതെ അവളൊന്നു ചിരിക്കുക മാത്രം ചെയ്യും - പക്ഷെ മുഖത്തു കെട്ടിയ തൂവാല അയാളില്‍ നിന്നത് മറയ്ക്കും - അവളുടെ കണ്ണുകളിലെ ചിരി വായിച്ചെടുക്കാന്‍ അയാള്‍ക്കറിയില്ലെന്ന് എപ്പോഴത്തെയും പോലെ അവളോര്‍ക്കാറില്ല !

ക്വോര്‍ട്ടേര്‍സിന്‍റെ വരാന്തയിലിരുന്നാല്‍ അങ്ങുദൂരെ കോടമഞ്ഞിന്‍ പുകയേറ്റ് ആലസ്യത്തിലാണ്ടു കിടക്കുന്ന കണ്ണന്‍ ദേവന്‍ മലനിരകള്‍ കാണാം.

രാഹുല്‍ രാവിലെ ഓഫീസിലേക്ക് പോയ്ക്കഴിഞ്ഞാല്‍ ഉച്ചക്ക് ഊണ് കഴിക്കാന്‍ വരും വരെ അവള്‍ തനിച്ചാണ്.

തേയിലച്ചെടികള്‍ ഞൊറിവുള്ള പച്ചപ്പട്ടുപാവാടയണിയിച്ച ആ മലയെ, പക്ഷെ പച്ച മോഡലിംഗ് ക്ലെയുടെ ഒരു ഭീമാകാരമായ കുന്നായി കാണാനാണ് അവള്‍ക്കിഷ്ടം - ഒരിക്കലും അവസാനിക്കാത്തവിധം അതില്‍ നിന്ന് ക്ലേയെടുത്തു കൊതിതീരും വരെ പൂപ്പാത്രങ്ങലുണ്ടാക്കി അടുക്കി വയ്ക്കാന്‍ !

പൂപ്പാത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ ഒരു ചെറിയ തടിയലമാരയുണ്ട്. കട്ടിലിന്നടിയിലെ തകരപ്പെട്ടിയില്‍ നിന്ന് താക്കോലെടുത്ത്‌ അവളതു തുറന്നു.

അതിനകത്ത് ഏതാനും കളിപ്പാട്ടങ്ങളും തുന്നിപ്പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഒരു കുഞ്ഞു സ്വെറ്ററും മാത്രമേയുള്ളൂ.

മുറിയുടെ മൂലയില്‍ ഉപയോഗിക്കാതെ പൊടി പിടിച്ച് നിറം മാറിപ്പോയ ഒരു ചാരുസേരയും.

ആ കുഞ്ഞുടിപ്പിലെ അവസാന തുന്നല്‍ ഇട്ട ദിവസത്തിനു ശേഷം ആ മുറിക്കുള്ളിലെ കാഴ്ച്ചവസ്തുക്കളുടെ കൂട്ടത്തിലേക്ക് പിന്തള്ളപ്പെട്ടതാണ് ആ കസേരയും.

കുളിമുറിയില്‍ തെന്നിവീണ് എഴുന്നേല്‍ക്കാനാവാതെ ചോരയൊലിപ്പിച്ചു കിടന്ന രണ്ടര മണിക്കൂറുകള്‍.

പിങ്ക് നിറമുള്ള നൈറ്റിയെ നനച്ച ശേഷം ബാത്രൂമിലെ വെള്ള ടൈല്‍സിലേക്ക് വൃത്താകൃതിയില്‍ പടര്‍ന്നു തളം കെട്ടിയ ചോരയില്‍ തെളിഞ്ഞ, ചിരിക്കുന്ന കുഞ്ഞിന്‍റെ മുഖത്തേക്ക് നോക്കി കിടക്കുവാന്‍ അവളുടെ കണ്ണുകള്‍ നനവിനാല്‍ അവ്യക്തമായില്ല, മിഴികള്‍, കുഞ്ഞുടിപ്പില്‍ ബാക്കി വച്ച തുന്നലുകള്‍ ഓരോന്നായി കോര്‍ത്തിടുമ്പോള്‍ ആ കുഞ്ഞിക്കവിളുകളില്‍ ചുണ്ടുകള്‍ ചേര്‍ക്കുകയായിരുന്നു അവള്‍ !.

"ഇനിയൊരിക്കലും അമ്മയാവാന്‍ കഴിയില്ലെന്ന" ഡോക്ടറുടെ വാക്കുകളില്‍ തേങ്ങിയത് മാത്രമായിരുന്നു അത്രയും കാലത്തിനിടക്ക് അയാളവളുടെ ഹൃദയത്തില്‍ നിന്ന് കേട്ട ഏക ശബ്ദം !

രാഹുല്‍ ഊണ് കഴിക്കാന്‍ വന്നു പോയശേഷം പിസി ഓണ്‍ ചെയ്ത് ഒരു പുസ്തകവുമായി വരാന്തയില്‍ വന്നവളിരുന്നു.

പത്തുനിമിഷങ്ങള്‍ക്കുള്ളില്‍ കമ്പ്യൂട്ടറില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ശബ്ദം കേട്ടു.

തികച്ചും യാദൃശ്ചികമായാണ് ഒരുവര്‍ഷം മുന്‍പ് നസീറിനെ പരിചയപ്പെടുന്നത്..

അവന്‍റെ തിരക്കുകള്‍ക്കനുസരിച്ച് പത്തുമിനിറ്റ് മുതല്‍ സന്ധ്യക്ക്‌ രാഹുല്‍ വരുന്നത് വരെ ചിലപ്പോള്‍ ചാറ്റിംഗ് നീളാറുണ്ട് - അവള്‍ എപ്പോഴും ഫ്രീയാണല്ലോ.

ഒരുവര്‍ഷം മുന്‍പ് വരെ കമ്പ്യൂട്ടര്‍ അവള്‍ക്കിഷ്ടമല്ലയിരുന്നു.

ഏകാന്തതയുടെ വിരസതയകറ്റാന്‍ രാഹുല്‍ തന്നെയാണ് അവളെ പഠിപ്പിച്ചതും ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിക്കൊടുത്തതും.

മെല്ലെ മെല്ലെ വിരസമായ പകലുകള്‍ അവള്‍ക്ക് ഓണ്‍ലൈന്‍ സൌഹൃദത്തിന്‍റെ വാതായനങ്ങള്‍ തുറന്നു കൊടുത്തു.

അവള്‍ നീണ്ട വര്‍ഷങ്ങളായി മറന്നു വച്ചിരുന്ന അക്ഷരങ്ങള്‍ വിരല്‍ത്തുമ്പുകളില്‍ ഒഴുകിയെത്തി.

കോളേജില്‍ കൂടെപ്പടിച്ച ഒരു കൂട്ടുകാരി ചേര്‍ത്ത ഗ്രൂപ്പില്‍ അവള്‍ പോസ്റ്റ്‌ ചെയ്ത ഒരു കവിതയിലൂടെയാണ് അവന്‍ ആദ്യമായി അവളോട്‌ സംവദിച്ചത്.

അവളുടെ ഇന്ബോക്സ് തേടിയെത്തിയ ആദ്യത്തെ പേര്‍സണല്‍ മെസ്സെജിലൂടെ അവര്‍ തമ്മില്‍ അടുത്തു.

സിനിമയില്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആണ് നസീര്‍.

പലപ്പോഴും അവളുടെ വാക്കുകളും വരികളും ഇടയ്ക്കിടെ ശുഷ്കമായിപ്പോകുന്ന ഭാവനയെ ഉദ്ദീപിപ്പിക്കുവാന്‍ അവന്‍ കടം കൊള്ളുമായിരുന്നു - അവള്‍ക്കതില്‍ പരിഭവവുമില്ലായിരുന്നു.

"ഇടത്ത് സൌഹൃദത്തിന്‍റെയും, വലത്ത് പ്രണയത്തിന്‍റെയും ഇടക്കൊരു നൂല്‍പ്പാലമുണ്ട്. സൂക്ഷിച്ചു നടന്നാല്‍ പക്വതയും, അനുഭവസമ്പത്തുമുള്ള മനസ്സുകള്‍ക്ക് അതിലൂടെ അനന്തമായി സഞ്ചരിച്ചു കൊണ്ടേയിരിക്കാം !
ഇല്ലെങ്കില്‍ - ഒന്നുകില്‍ ഇടക്കുവച്ചു നിങ്ങള്‍ കാലിടറി വീണേക്കാം, അല്ലെങ്കില്‍ ലക്ഷ്യസ്ഥാനം കണ്ടെത്തുക വഴി യാത്രയുടെ അന്ത്യം കുറിക്കപ്പെട്ടെക്കാം !" - ഒരിക്കല്‍ അവനവളോട് പറഞ്ഞ വാക്കുകള്‍ അവള്‍ മനസ്സില്‍ കുറിച്ചിട്ടു.

മൊബൈലില്‍ ഇന്‍റര്‍നെറ്റ് കിട്ടാതിരുന്ന ഒരു ദിവസം , മുറ്റത്തേക്കു പാറി വീഴുന്ന ചാറ്റല്‍ മഴയുടെ പശ്ചാത്തലത്തില്‍ വരാന്തയിലെ കസേരയില്‍ ദൂരെ മലനിരകളിലേക്ക് നോക്കി അവനോടു സംസാരിച്ചിരിക്കെ യാദൃശ്ചികമായി അവന്‍റെ ചോദ്യം - "മഴ പെയ്യുന്നുണ്ടോ ?"

"ഉം"

"ഇഷ്ടമാണോ മഴയെ ?"

"മഴയെ ഇഷ്ടപ്പെടാത്തവരുണ്ടോ ?"

"അതല്ല - എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് മഴയെ ?"

മറുപടി പറയാന്‍ അവള്‍ ഏതാനും നിമിഷങ്ങള്‍ ആലോചിച്ചു നോക്കി - മറുപടി പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല !

"അവള്‍ക്കും മഴയെ ഇഷ്ടമായിരുന്നു" അവന്‍റെ ശബ്ദത്തില്‍, വിദൂരതയിലേക്ക് അതിവേഗം യാത്രചെയ്യുന്ന തരംഗത്തെപ്പോലെ നഷ്ടപ്പെടുന്ന ചെയതന്യത്തെക്കുറിച്ചുള്ള ആവലാതി നിഴലിക്കുന്നുണ്ടായിരുന്നു.

"അവള്‍ ?"

"അവള്‍ ചാരു - മഴയെ അവള്‍ക്കു പ്രാണനായിരുന്നു. ബൈക്കിന്‍റെ പിന്‍സീറ്റില്‍ എന്നെ ഇറുകെപുണര്‍ന്ന് , മഴയെ കീറിമുറിച്ചു പറക്കാന്‍ കൊതിച്ചവള്‍"

"എന്നിട്ട് ?"

"ആദ്യമായി നേരില്‍ കണ്ടുമുട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ച ദിവസം - അന്ന് മഴ പെയ്യുമെന്നവള്‍ തറപ്പിച്ചു പറഞ്ഞു.

കിലോമീറ്ററുകള്‍ ബൈക്കോടിച്ചു വളഞ്ഞുപുളഞ്ഞ മലയിടുക്കുകള്‍ താണ്ടി ഞാന്‍ അവളിലെക്ക് തൊട്ടടുത്തെത്തിയപ്പോള്‍ അവള്‍ വിളിച്ചു -

"ഭര്‍ത്താവ് പോയിട്ടില്ല, ഇന്നിനി പോകാന്‍ സാധ്യതയുമില്ല. നമ്മുടെ മഴയാത്ര - ഭാഗ്യം അനുവദിക്കുമെങ്കില്‍ - മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കാം. ഇന്ന് ഞാന്‍ പൂതി തീര്‍ക്കാന്‍ അയാള്‍ക്കൊപ്പം പോകട്ടെ - അയാളുടെ വരണ്ട മനസ്സില്‍ മഴയുടെ കുളിര്‍മ്മ പ്രണയത്തിന്‍റെ ഉണങ്ങിക്കിടക്കുന്ന വിത്തുകളെ തളിര്‍പ്പിച്ചാലോ ?"

"അവളുടെ അടക്കിപ്പിച്ച ചിരിയില്‍ ആലസ്യം കലര്‍ന്ന പ്രണയത്തിന്‍റെ ഉന്മത്തമായ ഗന്ധമുണ്ടായിരുന്നു - പിന്നെ മറ്റെന്തോ കൂടിയുണ്ടായിരുന്നു, ആ നിമിഷം എന്‍റെ നിരാശ നിറഞ്ഞ മനസ്സില്‍ നിന്ന് മറക്കപ്പെട്ടു പോയ എന്തോ ഒന്ന് !"

"എന്നിട്ട് പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തമ്മില്‍ കണ്ടോ ?"

"ഇല്ല." അവന്‍റെ ശബ്ദം പതറിയിരുന്നു.

"ഭര്‍ത്താവിനോടോന്നിച്ചുള്ള ആയാത്രയില്‍ ബൈക്കിന്‍റെ പിന്‍ച്ചക്രത്തില്‍ ചുറ്റിയ ദുപ്പട്ട അവളെ എതിരെ വന്ന ലോറിക്കടിയിലേക്കെടുത്തെറിഞ്ഞു.
പിറ്റേന്ന് പത്രത്തില്‍ ഞാന്‍ വായിച്ചു - തിരിച്ചറിയാനാവാത്ത വണ്ണം റോഡില്‍ അരഞ്ഞു ചേര്‍ന്ന അവളുടെ മുഖത്തെക്കുറിച്ച് !"

പൊടുന്നനെ തിരശ്ചീനമായി ചരിഞ്ഞു കിടക്കുന്ന മലഞ്ചെരിവിലേക്ക് കാറ്റില്‍ പാറിപ്പോകുന്ന ഒരു ചുവന്ന ദുപ്പട്ട ഒരാഘാതമായി ചിത്രയുടെ മനസ്സിലേക്ക് എവിടെനിന്നെന്നറിയാതെ പാറി വീണു.

വീണുകിടക്കുന്ന തന്‍റെ കണ്മുന്നിലേക്ക് മെല്ലെ ഉരുണ്ടു വരുന്ന ഒരു കൂറ്റന്‍ ചക്രത്തിന്‍റെ നിഴലുകള്‍ മനസ്സില്‍ തെളിഞ്ഞു വന്നു !

മാഞ്ഞുപോകുന്ന കാഴ്ചകള്‍ ! കാതില്‍ നേര്‍ത്തില്ലാതാകുന്ന നിലവിളികള്‍ !

അവള്‍ ഫോണ്‍ വച്ചു.

ദൂരെ മലനിരകള്‍ മഞ്ഞിന്‍റെ പിന്നില്‍ ഒളിച്ചു കഴിഞ്ഞിരിക്കുന്നു. കാലിലൂടെ അരിച്ചു കയറുന്ന തണുപ്പ് ശരീരത്തിലെ ഓരോ അണുവിലും വ്യാപിച്ചു തുടങ്ങിയപ്പോള്‍ അവള്‍ വിറയലോടെ എഴുന്നേറ്റകത്തെക്ക് നടന്നു.

റൂം ഹീറ്ററിന്‍റെ സാന്ത്വനം പകരുന്ന ഊഷ്മളതയില്‍ അവള്‍ അവസാനമായി അവനൊരു സന്ദേശമയച്ചു.

"ഇടത്തേക്ക് വീഴാന്‍ എന്‍റെ സ്വപ്നങ്ങളും വലത്തേക്ക് വീഴാന്‍ എന്‍റെ ചിന്തകളും എന്നെ അനുവദിക്കുനില്ല നസീര്‍. ലക്‌ഷ്യം കുറിച്ച് യാത്ര അവസാനിപ്പിക്കാനാണെന്‍റെ മനസ്സ് തുടിക്കുന്നത്"

മറുപടി കിട്ടാത്ത അവന്‍റെ അസംഖ്യം മെസ്സേജുകള്‍ അവളുടെ ഇന്‍ബോക്സിലേക്ക് ചിതറി വീണുകൊണ്ടിരുന്നു, ഡിആക്റ്റിവേഷനിലൂടെ അവളുടെ അക്കൌണ്ട് എന്നന്നേക്കുമായി നിശബ്ദമാകും വരെ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top