Thursday, June 6, 2013

കഥ : അറം പറ്റിയ തമാശ - മറയാത്ത ഒരോര്‍മ്മ

ഇന്ന് സന്ധ്യക്ക്‌ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട്‌ ചാറ്റ് ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി മുജീബിനെ ഓര്‍മ്മ വന്നു !

എന്‍റെ കൈകളില്‍ കിടന്നു മരിച്ച മുജീബ് !

ബസിന്‍റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി പാതി നെഞ്ചിനു മുകളിലും, മുഖത്തിനും താഴെയും വികൃതമായ അവനെ താങ്ങിയെടുത്ത് മടിയില്‍ കിടത്തുമ്പോള്‍ അവന്‍ എന്‍റെ മടിയിലേക്ക് ചര്‍ദ്ദിച്ചു !

കട്ടച്ചോരയും കൊഴിഞ്ഞു പോയ ഏതാനും പല്ലുകളും !!

10, സെപ്തംബര്‍ 1994 - 6-45 PM
--------------------------------------------
ഞാന്‍ അടുക്കളയില്‍ ചായ കുടിച്ച് ഉമ്മച്ചിയോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ മൂന്നാമത്തെ അമ്മാവന്‍ റഹീം അങ്ങോട്ട്‌ കടന്നു വന്നു.

"വാപ്പിച്ചി എന്ത്യേടാ ?"

"വാപ്പിച്ച്യെ - ദേ റഹീമ് വന്നിരിക്കുന്നു." ഉമ്മച്ചി വിളിച്ചു.

വീടിനു പിന്നില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന വാപ്പിച്ചി അടുക്കളയിലേക്ക് കയറിവന്നു.

"അതെ , ഇന്നലെ മരിച്ച ആ പയ്യന്‍റെ ചേട്ടനും, അളിയനും എന്‍റെ കൂടെ വന്നിട്ടുണ്ട്. അവര്‍ക്ക് ഇവനോടെന്തോ ചോദിയ്ക്കാന്‍ ഉണ്ടെന്ന്."

വാപ്പിച്ചി സംശയത്തോടെ മാമയുടെ മുഖത്തേക്ക് നോക്കി.

"പേടിക്കാനൊന്നും ഇല്ല - നീ ഒരു കാര്യം ചെയ്‌താല്‍ മതി , പോയവനോ പോയി, ഇനിയിപ്പോ സാക്ഷി പറയാന്‍ ഒക്കെ നടന്നു നിന്‍റെ ജിവിതം കൂടി കളയണ്ട. ചോദിച്ചാല്‍ നീ ഒന്നും കണ്ടില്ലെന്നു പറഞ്ഞേക്കൂ"

മാമ എന്നെ നോക്കി പറഞ്ഞു.

"പക്ഷെ ......." ഞാന്‍ പൂരിപ്പിച്ചില്ല.

"റഹീമ് പറയുന്ന പോലെ നീ അങ്ങോട്ട്‌ പറഞ്ഞാ മതി" വാപിച്ചി തീര്‍ത്തു പറഞ്ഞു.

മാമ എന്നെയും കൂട്ടി പൂമുഖത്തേക്ക്‌ ചെന്നു.

"മോന്‍ ഇരിക്കൂ, മോന്‍റെ പേര് ഷരീഫ് എന്നല്ലേ ?"

"അതെ" ഞാന്‍ കസേരയില്‍ ഇരുന്നു.

"കോളേജില്‍ മുജീബിന്‍റെ ജൂനിയര്‍ ആയിരുന്നല്ലേ ?"

"അതെ"

"ഞാന്‍ മുജീബിന്‍റെ ഇക്ക, ഇത് എന്‍റെ പെങ്ങളുടെ ഭര്‍ത്താവ്." അവര്‍ സ്വയം പരിചയപ്പെടുത്തി.

"ഇനി ഞങ്ങള്‍ വന്ന കാര്യം പറയാം. അവനെ ബസില്‍ നിന്ന് ക്ലീനര്‍ തള്ളിയിട്ടതാണെന്ന് മോന്‍ പറഞ്ഞതായി പലരും പറഞ്ഞു കേട്ടു. അതിന്‍റെ സത്യാവസ്ഥ അറിയാന്‍ വന്നതാണ്."

"അതിപ്പോ...ഞാന്‍"

ഞാന്‍ എവിടെ തുടങ്ങണം എന്നറിയാതെ വാക്കുകള്‍ക്കു വേണ്ടി പരതിയപ്പോള്‍ മാമ ഇടയ്ക്കു കയറി.

"ക്ലീനര്‍ മുജീബിനെ തള്ളിയിടുന്നത് നീ കണ്ടോ ?"

"അത് തള്ളിയിട്ടോ എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റില്ല.

ബസ്, സ്റ്റോപ്പില്‍ നിര്‍ത്തി എടുക്കുമ്പോള്‍ ആണ് മുജീബ് ഓടിച്ചെന്നു ഫ്രണ്ട് ഡോറിലൂടെ കയറാന്‍ നോക്കിയത്.

കുറച്ചു ദൂരം ഓടിയ ശേഷം പെട്ടെന്ന് അവന്‍ ബസിനടിയിലേക്ക് വീഴുകയായിരുന്നു.

അപ്പോള്‍ പിന്‍ചക്രം ദേഹത്തൂടെ കയറിയിറങ്ങി.

ആ സമയത്ത് ഞാനും എന്‍റെ ക്ലാസിലെ രമേഷും മാത്രമേ മുജീബിനെ കൂടാതെ ബസ്സ്റ്റോപ്പില്‍ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങള്‍ ഓടിച്ചെന്നു എടുത്തപ്പോഴേക്കും......"

ഒരു നിമിഷം അവിടെ നിശബ്ദത തളം കെട്ടി.

മുജീബിന്‍റെ സഹോദരന്‍ തന്നെ ഒടുവില്‍ അത് ഭഞ്ജിച്ചു.

"അപ്പോള്‍ തള്ളിയിട്ടെന്നു ഉറപ്പില്ലല്ലേ ?"

"ഇല്ല" ഞാന്‍ പറഞ്ഞു.

ഏതാനും നിമിഷങ്ങള്‍ കൂടി ഇരുന്ന ശേഷം സഹോദരന്‍ അളിയനെ നോക്കി പോകാമെന്ന് തലയാട്ടിയപ്പോള്‍ അവര്‍ ഇരുവരും യാത്ര പറഞ്ഞെഴുന്നേറ്റു.

ഞാന്‍ ഗേറ്റ് വരെ ചെന്നവരെ യാത്രയാക്കി.

തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞതെന്തിനായിരുന്നു ?

09, സെപ്തംബര്‍ 1994 - 10-45 AM
---------------------------------------------
കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും കൊണ്ട് മുജീബിന്‍റെ വീടും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു.

അവന്‍റെ സഹപാഠികള്‍ എല്ലാവരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.

പതിനൊന്നു മണിയോടെ മുജീബിന്‍റെ മയ്യിത്ത് വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജമാഅത്ത് പള്ളിയിലേക്ക് പുറപ്പെട്ടു.

പതിനൊന്നരയോടെ എല്ലാ ചടങ്ങുകളും കഴിഞ്ഞു.

പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സമീപവാസികളായ രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടു.

"നല്ലൊരു പയ്യന്‍ ആയിരുന്നു, എന്നും വെളുപ്പിനെ സുബഹി നമസ്കരിക്കാന്‍ അവനുണ്ടാകും പള്ളിയില്‍"

"പറഞ്ഞിട്ടെന്താ , പോയപ്പോ അവന്‍റെ വീട്ടുകാര്‍ക്ക് പോയി"

എന്‍റെ ഓര്‍മ്മകള്‍ തലേ ദിവസത്തെ കളമശേരി HMT ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു.

08, സെപ്തംബര്‍ 1994 - 05-20 PM
----------------------------------------------
കോളേജിലെ ഓണാഘോഷം കഴിഞ്ഞു പതിവ് പോലെ ഞാനും മുജീബും വീട്ടിലേക്ക് പോകാനായി ബസ്സ്റ്റോപ്പിലേക്ക് നടന്നപ്പോള്‍ എന്‍റെ ക്ലാസ്സിലെ രമേഷും ഞങ്ങളുടെ കൂടെ വന്നു.

എനിക്കും മുജീബിനും പോകേണ്ടത് ഇടപ്പള്ളിക്കാണെങ്കില്‍ രമേഷിന് ആലുവക്കായിരുന്നു പോകേണ്ടിയിരുന്നത്‌.

HMT ജംഗ്ഷനിലെ മുട്ടറ്റം ഉയരമുള്ള സിമന്‍റ് ഭിത്തിയില്‍ ഞാനും മുജീബും ബസ് കാത്തിരുന്നു.

പ്രൈവറ്റ് ബസുകാര്‍ക്ക് കണസഷന്‍ ടിക്കട്ടുകാരായ ഞങ്ങളെ പുച്ഛമാണ്.

കഴിയുന്നതും അവര്‍ സ്റ്റോപ്പില്‍ ബസ് നിറുത്താതിരിക്കാന്‍ ശ്രമിക്കും.

ഇനി ആളിറങ്ങാന്‍ ഉണ്ടെങ്കില്‍ സ്റ്റോപ്പില്‍ നിന്ന് മുന്നിലേക്കോ, പിന്നിലേക്കോ നിറുത്തി ധൃതി വെച്ച് ആളെ ഇറക്കി ബെല്ലടിച്ചു വിടും.

കുറെ സമയത്തിന് ശേഷം ഒരു ബസ് വന്നു.

പതിവ് പോലെ ഇറങ്ങാനുണ്ടായിരുന്ന ഒരാളെ സ്റ്റോപ്പില്‍ നിന്ന് ഏറെ മുന്നിലേക്ക്‌ കയറ്റി നിര്‍ത്തി ഇറക്കിയ ശേഷം ക്ലീനര്‍ ബെല്ലടിച്ചപ്പോള്‍ പെട്ടെന്ന് മുജീബ് എഴുന്നേറ്റോടി.

"മുജീബെ നില്ലെടാ - അടുത്ത ബസില്‍ പോകാം"

"ഞാന്‍ ഇതില്‍ പോകുന്നു, നീ വേണേല്‍ വാ" ഓടുന്നതിനിടയില്‍ അവന്‍ വിളിച്ചു പറഞ്ഞു.

ഫ്രണ്ട് ഡോര്‍ അടക്കും മുന്നേ മുജീബ് കയറാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ബസ് വേഗത കൈവരിച്ചു കഴിഞ്ഞിരുന്നു.

കുറെ ദൂരം വാതിലില്‍ പിടിച്ചു ഓടിയ ശേഷം മുജീബ് ബസിനടിയിലേക്ക് വീഴുന്നത് ഞാന്‍ ഞെട്ടലോടെ നോക്കി നിന്നു !

പെട്ടെന്ന് ബസിന്‍റെ പിന്‍ഭാഗം ഒന്നുയര്‍ന്നു താഴ്ന്നു.

ബസ് അവിടെ നിര്‍ത്തിയിട്ടു ജീവനക്കാര്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു.

എതിര്‍ഭാഗത്തെ സ്റ്റോപ്പില്‍ നിന്നിരുന്ന രമേശ്‌ എന്‍റെയടുത്തേക്ക് ഓടി വന്നപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്.

ഞങ്ങള്‍ ഇരുവരും മുജീബിനടുത്തേക്കൊടി.

ഞാന്‍ അവനെ വാരിയെടുത്തു, അവന്‍റെ ശിരസ്സ് എന്‍റെ മടിയിലേക്ക്‌ വച്ച് ഞാനവനെ വിളിച്ചു.

"ഡാ മുജീബെ , കണ്ണു തുറക്കടാ, ഒന്നുമില്ല, നമുക്ക് ആശുപത്രിയില്‍ പോകാം"

ഒരു നിമിഷം മുജീബ് കണ്ണുകള്‍ ഭീതിതമായ മുഖഭാവത്തോടെ വലിച്ചു തുറന്നു.

പിന്നെ ഇളകി വീണ ഏതാനും പല്ലുകളും കുറെ കട്ടച്ചോരയും എന്‍റെ മടിയിലേക്ക്‌ ചര്‍ദ്ദിച്ചു കൊണ്ട് അവന്‍ എന്നെന്നേക്കുമായി കണ്ണുകള്‍ അടച്ചു !

10-25 AM
-----------
ഓണാവധിക്കു കോളേജ് അടക്കുന്നതിന്‍റെ തലേ ദിവസമായിയിരുന്നതിനാല്‍ കോളേജില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി പൂക്കളമത്സരം ഉണ്ടായിരുന്നു.

ഞങ്ങള്‍ മത്സരത്തിനായി പൂക്കളം ഒരുക്കിക്കൊണ്ടിരിക്കെ ക്ലാസ്സിനു വെളിയില്‍ വലിയ ചിരിയും അട്ടഹാസവും കേട്ട് എല്ലാവരും പുറത്തിറങ്ങി നോക്കി.

ഫൈനല്‍ ഇയറിലെ കുട്ടികള്‍ ഒരു ശവപ്പെട്ടിയുമേറ്റിക്കൊണ്ട് "സമയമാം രഥത്തില്‍ നീ അന്ത്യയാത്ര ചെയ്യുന്നു" എന്ന ഗാനം ഉച്ചത്തില്‍ പാടി ഘോഷയാത്രയായി നീങ്ങുന്നു.

ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന ആളെ എല്ലാവരും കൌതുകത്തോടെ നോക്കി - ഫൈനല്‍ ഇയറിലെ മുജീബ് !

"ഇവനെന്തിന്‍റെ കേടാടാ" ഞാന്‍ രമേശിനോട് ചോദിച്ചു.

"ഇതൊക്കെ ഒരു രസമല്ലെടാ" രമേശ്‌ പറഞ്ഞു.

"എന്നാലും എനിക്കെന്തോ ഇഷ്ടപ്പെട്ടില്ല ,ദൈവത്തിനെ വെല്ലുവിളിക്കുന്നത്‌ പോലെ."

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top