Monday, September 16, 2013

കഥ : മാവേലി കണ്ട ഓണം

ആലുവയിലെ പാതാളത്തുള്ള ഗെറ്റ് # 5 ലൂടെ എല്ലാവര്‍ഷത്തെയും പോലെ വെളുപ്പിന് കൃത്യം 3 മണിക്കുതന്നെ മാവേലി കേരളത്തിലേക്ക് കാലെടുത്തു കുത്തി.

റോഡിന്‍റെ ഒത്ത നടുവിലേക്ക് കാലെടുത്തു വച്ചതും മാവേലിക്ക് നേരെ പാഞ്ഞു വന്ന വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ഒരു ടിപ്പര്‍ ലോറി , മാവേലിയുടെ കൊമ്പന്‍മീശകണ്ട് വേഷംമാറി ചെക്കിംഗിനു നില്‍ക്കുന്ന ഋഷിരാജ് സിംഗാണെന്ന് തെറ്റിദ്ധരിച്ച്‌ വെട്ടിത്തിരിച്ചത് കൊണ്ട് ഇടിക്കാതെ തൊട്ടുതോട്ടില്ലെന്ന മട്ടില്‍ പാഞ്ഞു പോയി.

" ഭാഗ്യം ഒരടി മാറിയിരുന്നേല്‍ തിരിച്ച് പാതാളത്തിന് പകരം സ്വര്‍ഗ്ഗത്തിലേക്ക് പോകേണ്ടി വന്നേനെ" - മാവേലി മനസ്സില്‍ പറഞ്ഞു.

പാതാളത്തില്‍ നിന്ന് തിരിക്കും മുന്നേ അവിടത്തെ ഒരു കാവല്‍ക്കാരന്‍ പറഞ്ഞതനുസരിച്ച് മാവേലി ഏറണാകുളത്തേക്ക് പോകാനുള്ള ബസ് പിടിക്കാന്‍ ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലേക്ക് നടന്നു. കാവല്‍ക്കാരന്‍റെ രണ്ടാമത്തെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ബിനാനി സിങ്കില്‍ ജോലി ചെയ്യുന്ന ഒരു ചെറുക്കനാണ്.

സ്റ്റാന്‍ഡിലെത്തി ബസ് പാര്‍ക്ക് ചെയ്തിരുന്നിടത്തേക്ക് പോകാന്‍ തുനിയവേ തൊട്ടടുത്ത മതിലിന്നപ്പുറത്തു നിന്ന് എന്തോ സീല്‍ക്കാരശബ്ദം കേട്ട് മാവേലി എത്തിനോക്കി. എള്ളോളം തുണിയില്ലാത്ത രണ്ടു ജോഡി കാലുകള്‍ പാമ്പുകളെപ്പോലെ കെട്ടുപിണയുന്നു - HD വീഡിയോ റെക്കോഡിംഗ് ഉള്ള ഗാലക്സി S4 എടുക്കാന്‍ മറന്ന നിമിഷത്തെ ശപിച്ചു കൊണ്ട് മാവേലി നടന്ന് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറില്‍ കയറിയിരുന്നു.

ബസ് എറണാകുളത്തെത്തിയപ്പോള്‍ രാവിലെ നാലുമണി - അവധിദിവസമായതിനാല്‍ ബസ് സ്റ്റാന്‍റും പരിസരവും വിജനം.

മാവേലി നടന്നു - ആദ്യം കണ്ട വീട്ടിലേക്ക് കയറാന്‍ നോക്കുമ്പോള്‍ ഗെയിറ്റ് പൂട്ടിയിരിക്കുന്നു.

മാവേലി മതിലിനു മുകളിലൂടെ എത്തി നോക്കി - പൂക്കളം പോയിട്ട് ഒരു പച്ചത്തലപ്പു പോലും കണികാണാനില്ല - പായലും, പൂപ്പലും പോലും വളരാനനുവടിക്കാത്ത വെതര്‍കോട്ട് എക്സ്ട്ടീരിയര്‍ അടിച്ച കോണ്ക്രീറ്റ് കാടുകളുടെ നരച്ച ദൃശ്യങ്ങള്‍ മാത്രം .

പെട്ടെന്ന് ഒരാള്‍ പൊക്കമുള്ള ഒരു ഡോബര്‍മാന്‍, ഇപ്പോള്‍ മതില്‍ ചാടിക്കടന്നു മാവേലിയുടെ മാംസളമായ ഹൌസിംഗ് കടിച്ചെടുക്കുമെന്ന ഭാവത്തില്‍ ഓടിവന്നപ്പോള്‍ മാവേലി അവിടന്ന് ജീവനും കൊണ്ട് അവിടെ നിന്നോടി.

ഗേറ്റ് പൂട്ടിട്ടിരുന്നത് കൊണ്ട് മാവേലി എത്തി നോക്കിയ ഒരു വീട്ടിലും പൂക്കളവും ഓണത്തപ്പനും പോയിട്ട് ഒരു കൊച്ചുകുഞ്ഞിന്‍റെ ആളനക്കം പോലുമുണ്ടായിരുന്നില്ല.

റോഡരികില്‍ തുറന്നു വച്ചിരുന്ന ഒരു കടയില്‍ കയറി മാവേലി സംഭാരം ചോദിച്ചപ്പോള്‍ കടക്കാരന്‍ ചോദിച്ചു - "മില്‍മയോ , പിഡിഡിപിയോ ?"

"എന്തായാലും വേണ്ടീല, ദാഹം മാറണം " തിരുമേനി പറഞ്ഞു.

"പാല്‍പ്പൊടി ആണേലും മില്‍മ തന്നാ നല്ലത് - കേരളം കണി കണ്ടുണരുന്ന ഉടായിപ്പ് " കടക്കാരന്‍ മില്‍മയുടെ സംഭാരം മൂലവെട്ടി സ്ട്രോയിട്ടു കൊടുത്തു.

"ഓണമായിട്ട് പൂക്കളങ്ങളില്ല, ഓണത്തപ്പനില്ല" കുടിച്ചു തീര്‍ന്ന സംഭാരത്തിന്‍റെ കാലിക്കവര്‍ അടുത്തുകണ്ട ഓടയിലേക്കു ചുരുട്ടി വലിച്ചെറിഞ്ഞു കൊണ്ട് മാവേലി പരാതി പറഞ്ഞു.

"കാര്‍ന്നോരേതു നാട്ടുകാരനാ ? , ഇപ്പൊ പൂക്കളമോക്കെ മത്സരം നടക്കുന്ന ഓഡിറ്റോറിയങ്ങളിലെ കാണൂ - വൈകുന്നേരമായാല്‍ ഫേസ്ബുക്കില്‍ നോക്കിയാല്‍ പൂക്കളങ്ങളെല്ലാം ഒന്നിച്ചു കാണാം, പിന്നെ ടീവിയില്‍ സിനിമേം ഓണപ്പരിപാടികളും, ഒക്കെ തുടങ്ങാന്‍ എട്ടു പത്തു മണിയാകും - അപ്പോഴെക്കെ ജനം കിടക്കെന്നു പൊങ്ങിത്തുടങ്ങൂ"

"അപ്പൊ ഓണസദ്യയോ ?"

"അതൊക്കെ ഒരാഴ്ച മുന്നേ വിളിച്ചു ബുക്ക് ചെയ്‌താല്‍ ഉണ്ണേണ്ട സമയമാകുമ്പോ കഴിക്കാനുള്ള പേപ്പര്‍ വാഴയിലയടക്കം ഹോട്ടലുകാര് പാര്‍സലായി വീട്ടില്‍ എത്തിച്ച് കൊടുക്കും, കൈകഴുകി ഇരുന്നുണ്ടാല്‍ മാത്രം മതി"

തിരിച്ചു പോകും വഴി മാവേലി റോഡരികില്‍ മാവേലിസ്റ്റോറിന്‍റെ ബോര്‍ഡ് കണ്ട് കൌതുകത്തോടെ അങ്ങോട്ട്‌ കയറി.

സ്റ്റോറിനു മുന്നിലായി പ്രദര്‍ശിപ്പിച്ചിരുന്ന സാധനങ്ങളുടെ വില ഇനിയും നോക്കി നിന്നാല്‍ തലചുറ്റി വീണേക്കുമോയെന്ന ഭയത്താല്‍ ബസ്സ്റ്റോപ് ലാക്കാക്കി നീട്ടിവലിച്ചു നടന്നു.

ഓലക്കുടയും ചൂടി കസവുമുണ്ടുടുത്ത് ആലുവ ബസ് പിടിക്കാന്‍ ബസ് സ്റ്റോപ്പിലേക്ക് പോകുന്ന മാവേലിയെ റോഡിലൂടെ ബൈക്കില്‍ ചീറിപ്പാഞ്ഞു പോയ ന്യൂജനറേഷന്‍ പിള്ളേര്‍ കൂവി വിളിച്ചു , അതിലൊരു ബൈക്ക് തിരിച്ചു വന്നു. ബൈക്കിന്‍റെ പിന്നിലിരിക്കുന്ന ചുവന്ന ജട്ടിയുടെ പാതി വെളിയില്‍കാണും വിധം ജീന്‍സിട്ട പയ്യന്‍ മൊബൈലുമായി മാവേലിക്ക് ചുറ്റും വലം വച്ച് വീഡിയോയും എടുത്തു.

വാമനന്‍ ചവിട്ടിത്താഴ്തും മുന്നേ എല്ലാ വര്‍ഷവും പ്രജകളെ കാണാനുള്ള അനുവാദം വരമായി ചോദിച്ച മുഹൂര്‍ത്തത്തെ ആദ്യമായി ശപിച്ച് എന്തോ തീരുമാനിച്ചുറച്ച പോലെ മാവേലി എറണാകുളം ബോട്ട് ജെട്ടിയിലേക്ക് നടന്നു.

അവിടെ ഫുട്ട്പാത്തില്‍ കച്ചവടം നടത്തുന്ന നേപ്പാളിയുടെ കയ്യില്‍ നിന്ന് വാങ്ങിയ അമ്പതു രൂപയുടെ കടും പച്ച ബര്‍മുഡയും, മഞ്ഞ ടീഷര്‍ട്ടും ധരിച്ചു ബസ് സ്റ്റോപ്പിലെത്തിആലുവ ബസ് കാത്തു നില്‍ക്കുമ്പോള്‍ മാവേലി മനസ്സില്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു - അടുത്ത ഓണം ഞാനും പാതാളത്തിലിരുന്ന് ഫേസ്ബുക്കില്‍ ആശംസകള്‍ കോപ്പി പേസ്റ്റ് ചെയ്തും പൂക്കളങ്ങള്‍ ഷെയര്‍ ചെയ്തും ആഘോഷിക്കും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top