Monday, September 30, 2013

കറുപ്പും വെളുപ്പും

മൂന്നു യൂറോപ്യന്‍ കമ്പനികളുടെ സൗദി അറേബ്യയിലെ ഡീലര്‍ ആണ് ഞാന്‍ ജോലി ചെയ്യുന്ന കമ്പനി .

ഇടയ്ക്കിടെ വലിയ പ്രോജക്റ്റുകളില്‍ ജോലി ചെയ്യാനായി ജെര്‍മ്മനിയില്‍ നിന്നും, ബ്രിട്ടനില്‍ നിന്നുമൊക്കെ എഞ്ചിനിയര്‍മാര്‍ വരാറുണ്ട്.

നമ്മള്‍ അവരുടെ കൂടെ സൈറ്റില്‍ പോയാല്‍ തലേ ദിവസം വരെ നമുക്ക് പട്ടിയുടെ വിലപോലും തന്നിട്ടില്ലാത്ത അറബികള്‍ അവരോടൊപ്പം നമ്മളെയും ഓഫീസില്‍ വിളിച്ചിരുത്തി നമുക്കും ഗഹ്വയും, ജ്യൂസും, മുന്തിയ ഈന്തപ്പഴവുമൊക്കെ തരും.

"ഹൌ ആര്‍ യു മിസ്റ്റര്‍ റാല്‍ഫ് ?" എന്ന് ചോദിക്കുന്ന കൂട്ടത്തില്‍ "ഹൌ ആര്‍ യു മിസ്റ്റര്‍ ഷിഹാബ് ?" എന്നുകൂടി സായിപ്പിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയെങ്കിലും ചോദിക്കും.

സായിപ്പിനെ കാണുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ മാത്രമല്ല അറബികളും കവാത്ത് മറക്കുമെന്ന് ഇവിടെ വന്നതിനു ശേഷമാണ് എനിക്ക് ബോധ്യമായത്.

ജുബൈലിലെ ഒരു കമ്പനിയില്‍ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ,കാന്‍റിനില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ കോണ്ട്രാക്റ്റര്‍മാരുടെ കീഴില്‍ ജോലി ചെയ്യുന്നവരെ പന്ത്രണ്ട മണിക്ക് ശേഷമേ അകത്തു കയറാന്‍ അനുവദിക്കുമായിരുന്നുള്ളൂ - തലേ ദിവസം വരെ ഞാനും മറ്റു തൊഴിലാളികള്‍ക്കൊപ്പം കാന്‍റിനിന്‍റെ വാതില്‍ക്കല്‍ പന്ത്രണ്ടര ആകാന്‍ കാത്തുനില്‍ക്കുമായിരുന്നു.

എന്നാല്‍ സായിപ്പിനോപ്പം പോയദിവസം വാതില്‍ക്കല്‍ നിന്നിരുന്ന സൗദി സെക്യൂരിറ്റി ഒരക്ഷരം പറയാതെ "കൈഫ്‌ ഹാലക്" പറഞ്ഞു ചിരിച്ചു കൊണ്ട് എന്നെയും അവനോടൊപ്പം അകത്തേക്ക് കയറ്റി വിട്ടു.

അറബികളെ മാത്രം കുറ്റം പറയുന്നില്ല - ഈ 'വൈറ്റോ മാനിയ'യുടെ കാര്യത്തില്‍ നമ്മള്‍ മലയാളികളും ഒട്ടും മോശമല്ല.

ജുബൈലില്‍ ഉള്ള ഒരു കമ്പനിയില്‍ ഷട്ട് ഡൌണ്‍ ജോലിക്ക് ഒരു എഞ്ചിനിയറെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങളുടെ കമ്പനിക്ക് ജെര്‍മ്മനിയില്‍ നിന്ന് ഒരാഴ്ചത്തേക്ക് ഒരെഞ്ചിനിയറെ കൊണ്ട് വരാന്‍ ഓര്‍ഡര്‍ ലഭിച്ചു.

എന്നാല്‍ പണി ചെയ്യാനുള്ള ദിവസം അടുത്തപ്പോള്‍ വരാനിരുന്ന ജെര്‍മ്മന്‍കാരന് എന്തോ അസൌകര്യം - പകരം വേറെ ആളെ അയക്കാമെന്ന് ജെര്‍മ്മനിയില്‍ നിന്ന് അറിയിപ്പ് വന്നു.

പിറ്റേന്ന് തന്നെ ജോലിക്ക് വരുന്ന ആളുടെ പാസ്പോര്‍ട്ട്‌ കോപ്പി മാനേജര്‍ക്ക് ഇമെയിലില്‍ വന്നു - ജെര്‍മ്മന്‍ കമ്പനിയുടെ ദുബായി ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ഒരു രാമചന്ദ്രന്‍.

ഉടന്‍ തന്നെ മാനേജര്‍ മറുപടി അയച്ചു.

"ഇയാള്‍ പറ്റില്ല, ഞങ്ങള്‍ ജെര്‍മ്മന്‍ എഞ്ചിനിയര്‍ക്കുള്ള പണം അടച്ചതാണ് - അതുകൊണ്ട് സായിപ്പിനെ മതി"

ജെര്‍മ്മന്‍ കമ്പനിയും വാശിയില്‍ - അവര്‍ പറഞ്ഞു - സായിപ്പിനെ തന്നെ അയക്കാമെന്ന് ഞങ്ങള്‍ ഓഫറില്‍ എവിടെയും പറഞ്ഞിട്ടില്ല, തല്‍ക്കാലം വേറെ എഞ്ചിനിയര്‍മാര്‍ ലഭ്യമല്ല.

സഹികെട്ട് ഞാന്‍ ഈ എഞ്ചിനിയര്‍ ജോലി ചെയ്യാന്‍ പോകേണ്ട കമ്പനിയിലെ ബന്ധപ്പെട്ട ആളെ വിളിച്ചു സംസാരിച്ചു. അവര്‍ക്ക് ഒരു എഞ്ചിനിയര്‍ വേണമെന്നല്ലാതെ അയാളുടെ തൊലി വെളുത്തതോ കറുത്തതോ എന്നതൊന്നും പ്രശ്നമല്ല.

എന്നാല്‍ ഞങ്ങളുടെ മലയാളി മാനേജര്‍ ജെര്‍മ്മന്‍ കമ്പനിയിലെ മുകളില്‍ ഉള്ള ആരെടോക്കെയോ പരാതിപ്പെടുകയും പിടിച്ച പിടിയാല്‍ വെളുവെളുത്ത ഒരു സുന്ദരന്‍ കുട്ടിസായിപ്പിനെ തന്നെ വരുത്തി സംത്രുപ്തിയടയുകയും ചെയ്തു.

മുന്‍കൂട്ടി തീരുമാനിച്ചിരുന്നതുപോലെ ജോലികള്‍ എല്ലാം കഴിയുകയും സായിപ്പ് തിരികെ പോകുകയും ചെയ്തു.

പക്ഷെ വെളുത്ത എഞ്ചിനിയര്‍ പണിയെടുത്തതുകൊണ്ട് ആ കമ്പനി ഉണ്ടാക്കുന്ന പ്ലാസ്റ്റിക്ക് ഗ്രാന്യൂള്‍സ് കൂടുതല്‍ വെളുത്ത് പോയതായോ, കറുത്ത എഞ്ചിനിയര്‍ എങ്ങാനും പണിതിരുന്നെങ്കില്‍ അതൊക്കെ കറുത്ത് പോകുമായിരുന്നെന്നോ ഞാന്‍ കേട്ടില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top