Thursday, September 12, 2013

കഥ : മൂന്നാം മുറ

"നിങ്ങള് തന്നെയല്ലേ അവനെ വഷളാക്ക്യെ, എന്നിട്ടിപ്പോ ആഹാരം കഴിക്കാതെ വിഷമിച്ചിരുന്നോ. നാട്ടുകാരെ മുഴുവന്‍ നേരെയാക്കാന്‍ നടക്കുന്ന കരുണന്‍പോലീസിന് സ്വന്തം മകനെ നേരെയാക്കാന്‍ പറ്റീല. ഒറ്റ മോനാണെന്ന് പറഞ്ഞു ഇനീം കൊഞ്ചിച്ചോ, ചെറുക്കന്‍റെ കൂട്ടുകെട്ടും പോക്കും തീരെ ശരിയല്ല"

ഭാര്യയുടെ കുത്തുവാക്കുകള്‍ കേട്ട് സഹികെട്ടപ്പോള്‍ കരുണന്‍ കഴിച്ചു തുടങ്ങി പാതിവഴിയില്‍ നിര്‍ത്തിയ പ്രഭാതഭക്ഷണം മേശമേല്‍ ഉപേക്ഷിച്ച് കൈകഴുകാനായി എഴുന്നേറ്റു.

"ഓ അത് പറഞ്ഞപ്പോഴേക്കും വാശിപിടിച്ച് കഴിക്കാതെ എഴുന്നേറ്റോ ? അവനിതാദ്യമായിട്ടോന്നുമല്ലല്ലോ രാത്രി വീട്ടില്‍ വരാതിരിക്കുന്നത്, നിങ്ങള് സ്റ്റെഷനിലേക്ക് പൊയ്ക്കോ, അവന്‍ വരുമ്പോള്‍ ഞാന്‍ വിളിച്ചറിയിച്ചു കൊള്ളാം" മേശമേല്‍ നിന്ന് പാത്രങ്ങള്‍ എടുത്തു മാറ്റവേ അവര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാവിലെ എട്ടേകാല്‍ ആയി, കരുണന്‍ അകത്തേക്ക് കടക്കും വഴി ക്വാര്‍ട്ടര്‍ ഡോറിന്‍റെ വിടവിലൂടെ എസ്‌ഐയുടെ മുറിയിലേക്ക് പാളി നോക്കി.

"എത്തിയിട്ടില്ല കരുണേട്ടാ" കരുണന്‍റെ നോട്ടം കണ്ടു എന്തോ എഴുതിക്കൊണ്ടിരുന്ന റൈറ്റര്‍ ഹമീദ് വിളിച്ചു പറഞ്ഞു.

"ആ, കരുണേട്ടന്‍ എത്യോ , ഇത് കണ്ടോ - ഒന്നാം തീയതിയായിട്ടു നമുക്ക് കിട്ടിയ കോള്" കയ്യിലെ ബാന്‍റെജ് പൊക്കിക്കാണിച്ചു കൊണ്ട് അവിടേക്ക് കടന്നുവന്ന കോണ്‍സ്റ്റബിള്‍ പ്രസന്നന്‍ കരുണനോടു പറഞ്ഞു.

"എന്താടോ പ്രസന്നാ കൈക്ക് പറ്റ്യേ ?" കരുണന്‍ ചോദിച്ചു.

"ഇന്നലെ രാത്രി ഹാര്‍ബര്‍ പാലത്തിനടിയിലെ കഞ്ചാവു ടീമിനെ പൊക്കാന്‍ പോയതാ. വണ്ടി കണ്ടതും എല്ലാവന്മാരും ഓടി, ഒരുത്തന്‍ മാത്രം നല്ല പരുവത്തില്‍ ആയിരുന്നു. അവനെഴുന്നേറ്റോടണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ സാധിക്കുന്നില്ല. ഞാന്‍ അവനെ കടന്നു പിടിച്ചതും ആ നായിന്‍റെ മോന്‍ എന്‍റെ കയ്യിലെ കുറെ ഇറച്ചി കടിച്ചു പറിച്ചെടുത്തു."

"എന്നിട്ട് നീയൊക്കെ ആ പോന്നു മോനെ ഒന്നും ചെയ്തില്ലേ ?" കരുണന്‍റെ വാക്കുകളില്‍ രോഷമിരച്ചു കയറി.

"ചെയ്തില്ലെന്നോ - നല്ല കഥയായി" ഹമീദ് ഇടയ്ക്കു കയറി.

"വരുന്നവനും പോകുന്നവനുമൊക്കെ എടുത്തിട്ടു പെരുമാറി. നിങ്ങടെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും അവനിനി ജീവിതത്തില്‍ ഒരു പോലീസുകാരനെ കടിക്കുന്നത് പോയിട്ട് നേരെ നോക്കിയാല്‍ പേടിച്ചവന്‍റെ മൂത്രം പോകും - ആ ജാതി താങ്ങല്ലേ താങ്ങിയെ. ഒന്നും രണ്ടും ഒക്കെ ചെക്കന്‍ പാന്‍റില്‍ തന്നെ നടത്തി - എസ്‌ഐയുടെ ഇടിയില്‍ അവന്‍ ചോര കക്കി"

"എന്നിട്ട് എവിടെടോ അവന്‍ ? വിട്ടോ ?"

"വിടാനോ, നല്ല കഥയായി, അകത്തു കിടപ്പുണ്ട്. വാ കാണിക്കാം" ഹമീദ് കരുണന് മുന്നേ നടന്ന് ലോക്കപ്പിന്‍റെ പൂട്ട്‌ തുറന്നു.

ലോക്കപ്പില്‍ വാതിലിനെതിരായി ഇട്ടിരുന്ന കസേരയില്‍ കുഴഞ്ഞു മറിഞ്ഞ തലമുടിയും, ഒടിഞ്ഞു തൂങ്ങിയ കഴുത്തുമായി അടിവസ്ത്രം മാത്രം ധരിച്ച ഒരു ചെറുപ്പക്കാരനെ കൈകളും കാലും കസേരയോട് ചേര്‍ത്ത് ബന്ധിച്ച നിലയില്‍ ഇരുത്തിയിരുന്നു.

"എവട്രാ നായിന്‍റെമോനെ, നിന്‍റെ തിരുമോന്ത ഒന്ന് കാണട്ടെ" ചെറുപ്പക്കാരന്‍റെ പിന്നില്‍ നിന്ന് അവന്‍റെ മുടിയില്‍ പിടിച്ച് താഴേക്കു വലിച്ചു കൊണ്ട് മുന്നിലേക്ക്‌ ചെന്ന കരുണന്‍ ആ മുഖംകണ്ട് ഇടിവെട്ടേറ്റ് നിന്നു - തന്‍റെ മകന്‍ !

ആ നിമിഷം വരെ ആ ലോക്കപ്പില്‍ മുഴങ്ങിയ എല്ലാ ചെറുപ്പക്കാരുടെയും ദീനരോദനങ്ങള്‍ തന്‍റെ കാതുകളില്‍ ഒരുമിച്ചുമുഴങ്ങുന്നത് പോലെ കരുണന് തോന്നി.

ലോക്കപ്പിന് മുന്നിലും, പോലീസ് സ്റ്റെഷനിലും ചിതറി വീണ അച്ചന്മാരുടെയും, അമ്മമാരുടെയും, ഭാര്യമാരുടെയും കണ്ണുനീര്‍ ഒരു പ്രളയമായി തന്നെ മുക്കിക്കൊല്ലുന്നത് പോലെ അയാള്‍ക്ക് ശ്വാസം മുട്ടി , ഒരു കസേരയില്‍ ബലമായി പിടിച്ച് മറുകൈ കൊണ്ട് ഇടനെഞ്ച് അമര്‍ത്തി കരുണന്‍ തറയിലേക്ക്‌ കുഴഞ്ഞു വീണു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top