Sunday, September 15, 2013

കഥ : ഓണസമ്മാനം

ദിവാകരന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റിനു മീതെ വിരലുകളോടിച്ച് ബോണസ് കിട്ടിയ പണം അവിടെത്തന്നെയില്ലേയെന്നൊരിക്കല്‍ക്കൂടി ഉറപ്പുവരുത്തി.

മിന്നുവിന്‍റെയും, ചക്കരയുടെയും, അമ്മുവിന്‍റെയും മുഖങ്ങള്‍ അയാളുടെ മനസ്സില്‍ക്കൊടിയെത്തി - മനസ്സിലുള്ള അവരുടെ മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കാന്‍ പോകുന്ന ആ നോട്ടുകളെ അയാള്‍ നെഞ്ചിനു മീതെ വച്ചമര്‍ത്തി സുഖകരമായ ഒരു പകല്‍ക്കിനാവിന്‍റെ ആലസ്യത്തില്‍ മുഴുകി കണ്ണുകളടച്ചു.

എപ്പോഴോ ഒരു മയക്കത്തിലേക്ക് ഊര്‍ന്നു വീഴുമ്പോള്‍ അയാള്‍ രാവിലെ ഇറങ്ങാന്‍ നേരം അമ്മു പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുകയായിരുന്നു.

"ചേട്ടാ, നാളെ തിരുവോണമാണ്, ഇവിടെ ഒരുമണി അരിപോലും ഇരുപ്പില്ല, ഇന്നെങ്കിലും കിട്ടുന്ന കാശ് കുടിച്ചു കളയാതെ നേരത്തെ വീട്ടില്‍ വരണേ - പട്ടിണിയാണേലും സാരമില്ല, നമുക്ക് സന്തോഷത്തോടെ നാളത്തെ ദിവസം കഴിച്ചു കൂട്ടാം"

"ഇല്ലമ്മു, ഇന്നെനിക്കു ബോണസ് കിട്ടും. ഞാന്‍ നേരത്തെ വരാം. വന്നിട്ട് നമുക്കൊന്നിച്ച്‌ പോയി വീട്ടുസാധനങ്ങള്‍ ഒക്കെ വാങ്ങാം, മക്കള്‍ക്കും, നിനക്കും ഉടുപ്പും എടുക്കാം"

"ദിവാകരാ" ആരോ കുലുക്കിവിളിക്കുന്നത്‌ കേട്ടാണ് അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നെട്ടത്‌.

വിളിച്ചതാരെന്നു നോക്കും മുന്നേ അയാള്‍ ബസിന്‍റെ ജനലിലൂടെ പുറത്തേക്കാണ് നോക്കിയത് - ഇറങ്ങേണ്ട സ്റ്റോപ് കഴിഞ്ഞു പോയിരിക്കുന്നു !

"ഡാ, ദിവാകരാ, നീ ടൌണിലേക്കാല്ലേ ?" ദിവാകരന്‍ ഇക്കുറി തിരിഞ്ഞു നോക്കി - ശശിയാണ്.

"അല്ല, ഞാന്‍ ഇരുന്നുരങ്ങിപ്പോയി. ഞാന്‍ ഇറങ്ങട്ടെ" സീറ്റില്‍ നിന്നെഴുന്നേറ്റു കൊണ്ട് ദിവാകരന്‍ പറഞ്ഞു.

"നീയവിടിരി, എനിക്ക് ടൌണീന്നൊരു മരുന്ന് വാങ്ങാന്‍ ഉണ്ട്, നീയും കൂടി വാ, ഉടനെ പോരാം" ദിവാകരനെ ബലമായി സീറ്റിലേക്ക് തന്നെ പിടിച്ചിരുത്തി അയാള്‍ക്കടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന സീറ്റിലെക്കിരുന്നു കൊണ്ട് ശശി പറഞ്ഞു.

ഗത്യന്തരമില്ലാതെ വാച്ചിലേക്ക് നോക്കിക്കൊണ്ട്‌ ദിവാകരന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ നാല് സ്റ്റോപ്പുകള്‍ കൂടി ആ സീറ്റില്‍ കഴിച്ചു കൂട്ടി.

ടൌണിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി ബസ്‌സ്റ്റാന്‍റിലേക്കു നടക്കും വഴി റീഗല്‍ ബാറിനു മുന്നില്‍ എത്തിയപ്പോള്‍ ശശി നിന്നു.

"ഡാ ദിവാകരാ, ഓരോന്ന് വിട്ടേച്ചു പോയാലോ? നാളെ ഓണമല്ലേ?"

"അയ്യോ, ഞാനില്ലളിയാ, നാളെ ഓണമായിട്ട് വീട്ടില്‍ ഒരു സാധനവുമില്ല. ഞാന്‍ ചെന്നിട്ടു വേണം ഒക്കെ വാങ്ങാന്‍. ഞാനില്ല"

"എന്നാലും ഇവിടം വരെ വന്നിട്ട്...........എങ്കി നീ കഴിക്കണ്ട, എനിക്കൊരു കൂട്ടിനു വന്നൂടെ, ഒരൊറ്റ പെഗ് - അഞ്ചെ അഞ്ചു മിനിറ്റ്" അതും പറഞ്ഞു ദിവാകരന്‍റെ കൈ പിടിച്ചു വലിച്ചുകൊണ്ട് ശശി ബാറിലേക്ക് കയറി.

"ഒരെണ്ണം കൂടി ആകാമല്ലേ, ഒന്നടിച്ച് വെറുതെ വായ ചീത്തയാക്കിയിട്ടെന്താകാനാ ?"

"രണ്ടു ലാര്‍ജ്" ശശി കൌണ്ടറില്‍ നില്‍ക്കുന്ന പയ്യനോട് പറഞ്ഞു.

"രണ്ടോ - നീ എന്താ ഭാവം ?" ദിവാകരന്‍ വേവലാതിയോടെ പറഞ്ഞു.

"ഞാന്‍ കഴിക്കുമ്പോ അളിയന്‍ ഇങ്ങനെ പച്ചയായി നിന്നാല്‍ എനിക്ക് സങ്കടമാകും, അതോണ്ട് ഒരേയൊരെണ്ണം - എന്‍റെ സന്തോഷത്തിനു വേണ്ടി അളിയന്‍ കഴിക്കണം"

ശശിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിവാകരന്‍ മനസ്സില്ലാ മനസ്സോടെ ഗ്ലാസ് ചുണ്ടോടു ചേര്‍ത്തു.

"അമ്മെ, അച്ഛനെന്താ അമ്മെ വരാത്തെ?" മിന്നു ചോദിച്ചു.

"ഇപ്പൊ വരും മോളെ"

വാതില്‍പ്പടിക്കടുത്തു കാത്തിരുന്നുറങ്ങിപ്പോയ ചക്കരയെ അകത്തേക്കെടുത്തു കിടത്തുമ്പോള്‍ മിന്നുവും ഉറക്കം തൂങ്ങിത്തുടങ്ങിയത് അമ്മു കണ്ടു.

അവള്‍ ചുവരിലെ ക്ലോക്കിലേക്ക് നോക്കി - പതിനൊന്നര !

നിലത്തു പായില്‍ തളര്‍ന്നുറങ്ങുന്ന മക്കള്‍ക്കടുത്തു നിര്‍വ്വികാരയായി വിദൂരതയിലേക്ക് മിഴികളൂന്നി അമ്മു ഉറങ്ങാതിരുന്നു.

അപ്പോള്‍ ഓണം ആഘോഷിക്കാനും മിന്നുമോള്‍ക്കും, ചക്കരക്കും, അമ്മുവിനും ഉടുപ്പ് വാങ്ങാനും ദിവാകരന്‍ കരുതിവച്ച നോട്ടുകള്‍ ഗ്ലാസുകളില്‍ സോഡ ചേര്‍ന്ന മദ്യമായി നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.
______________________________________________________________________
ആരുടേയും ഓണം ഇതുപോലെ ആകാതിരിക്കട്ടെ - എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top