Monday, September 9, 2013

കഥ : ഋതുക്കള്‍

കുഞ്ഞനന്തന്‍റെ ചായപ്പീടികയിലേക്ക് കയറാനായി തൂണില്‍ കൈയൂന്നി മടക്കാന്‍ പറ്റാത്ത വലത്തേ മുട്ടുകാലും വലിച്ചിഴച്ചു അതുവരെ നടന്നതിന്‍റെ കിതപ്പ് മാറ്റാനായി നില്‍ക്കുമ്പോഴാണ് സുധീരന്‍ നായരെ ആരോ പിന്നില്‍ നിന്ന് വിളിച്ചത്.

നായര്‍ തിരിഞ്ഞു നോക്കി - ആരെയും കണ്ടില്ല.

വീണ്ടും അകത്തേക്ക് കയറാനായി വാതില്‍പ്പടിയിലേക്ക് കാലെടുത്തു വക്കാനോരുങ്ങവെ മൃദുവായ ശബ്ദത്തില്‍ വീണ്ടും ആ വിളി - "നായരേട്ടോ"

ഇത്തവണ ശബ്ദം കേട്ട ഭാഗത്തേക്ക്‌ സുധീരന്‍ നായര്‍ നോക്കി - ചായപ്പീടികക്ക്‌ മുന്നില്‍ താഴെ റോഡില്‍ തന്‍റെ നിരങ്ങി നീങ്ങുന്ന നാലുചക്രപ്പലകയില്‍, വായിലുള്ള പല്ലില്‍ പാതി പുഴുപ്പല്ലും കാട്ടി വിസ്തരിച്ചു ചിരിച്ചു കൊണ്ട് നാണിയമ്മേടെ മോന്‍ കുമാരന്‍ ലോട്ടറി ടിക്കറ്റിന്‍റെ റാക്ക് സുധീരന്‍നായര്‍ക്ക്‌ നേരെ നീട്ടി.

"ഒരു ടിക്കറ്റെടുക്ക് നായരേട്ടാ, ഇത്രേന്നേരോയിട്ടും കൈനീട്ടം വിറ്റിട്ടില്ല, ഓണം ബമ്പറാ"

"എത്രയാ കുമാരാ ?"

"നൂറു രൂപയാ നായരേട്ടാ, ഓണം ബമ്പറാ, ഓണം ബമ്പര്‍ ! കിട്ട്യാ നായരേട്ടന്‍ ആരാ ?"

"എത്ര കോടി കിട്ടിയാലും എന്‍റെയീ നിവരാത്ത കാല്‍മുട്ട് നിവര്‍ത്തിത്തരാന്‍ പറ്റ്വോടാ ?" എന്നാണു നാവിന്‍തുമ്പില്‍ വന്നതെങ്കിലും ചോദിച്ചില്ല.

നായര്‍ ഷര്‍ട്ടിന്‍റെ കീശയില്‍ തപ്പി നോക്കി - കൂടുതല്‍ തപ്പാന്‍ ഒന്നുമില്ലെന്ന് അറിയാഞ്ഞിട്ടല്ല, ഈ മാസത്തെ ചെലവിനായി ശാന്തയുടെ കയ്യും കാലും പിടിച്ച് ഇന്നുരാവിലെ ഒരേയൊരു നൂറുരൂപാ നോട്ട്, സുധീരന്‍ നായരുടെ കൈവിരലുകളിളുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ മാറാന്‍ ശ്രമിച്ചെങ്കിലും കാരുണ്യം നിറഞ്ഞ ആ മനസ്സിന്‍റെ പിടിയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അതിനു കഴിഞ്ഞില്ല.

കുമാരന്‍റെ മുഖത്ത് നൂറുപൂത്തിരികള്‍ വിടരുന്ന പുഞ്ചിരി തെളിയിച്ചു കൊണ്ട് കുമാരന്‍ തന്‍റെ ടിക്കറ്റ് റാക്കില്‍ നിന്നുള്ള ആദ്യത്തെ ഓണം ബമ്പര്‍ ടിക്കറ്റ് ഇരുകൈകള്‍ കൊണ്ടും ഉപചാരപൂര്‍വ്വം സുധീരന്‍ നായര്‍ക്ക് കാഴ്ചവച്ചു.

താങ്ങിപ്പിടിച്ചിരുന്ന കൈ ചായക്കടയുടെ മുന്നിലുള്ള തൂണില്‍ നിന്ന് തിരിച്ചെടുത്തു നിന്ന നില്‍പ്പില്‍ എബൌട്ടേണ്‍ അടിച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ സുധീരന്‍ നായരെ വാതില്‍ക്കലേക്ക് വന്ന കടക്കാരന്‍ കുഞ്ഞനന്തന്‍ കൈകൊട്ടി വിളിച്ചു.

"അല്ല, നായരെ, ഇങ്ങള് ഇവിടെ വരെ വന്നിട്ട് കടേല് കേറാതെ പുവ്വാണോ ?"

സുധീരന്‍ നായര്‍ തിരിഞ്ഞു നിന്ന് എന്ത് പറയണം എന്നറിയാതെ ഒരുനിമിഷം തപ്പിത്തടഞ്ഞു.

"എന്താ നായരെ പ്രശ്നം ?" പുറത്തേക്കിറങ്ങി വന്ന്‍ അയാളുടെ തോളില്‍ സ്പര്‍ശിച്ചുകൊണ്ട് കുഞ്ഞനന്തന്‍ ചോദിച്ചു.

"അത്, കൈയില്‍ പൈസയൊന്നുമില്ല കുഞ്ഞനന്താ , ഉണ്ടായിരുന്ന നൂറുരൂപ നോട്ടെടുത്ത് ആ കുമാരന്‍റെ കയ്യീന്ന് ലോട്ടറി ടിക്കറ്റ് വാങ്ങി, രാവിലെ തന്നെ കടം പറയാനൊരു മടി" മടിച്ചുമടിച്ചു സുധീരന്‍ നായര്‍ സത്യം സത്യമായി കാര്യം പറഞ്ഞു.

"അയിനു നിങ്ങളോടാരാ കായ് ചോയിച്ചേ, ഇങ്ങള് ആളെ ബെജാറാക്കാണ്ട്‌ അകത്തേക്ക് കേറി വരീന്‍ നായരെ"

സുധീരന്‍ നായരെ കടക്കകത്തേക്ക് കയറാന്‍ സഹായിച്ചു കൊണ്ട് കുഞ്ഞനന്തന്‍ അയാള്‍ക്ക്‌ ചായയെടുക്കാനായി അകത്തേക്ക് പോയി.

കുഞ്ഞനന്തന്‍ ചായയുമായി വരുമ്പോഴേക്കും നായര്‍ പട്ടാളക്കഥകളുടെ ഭാണ്ഡം അഴിച്ചു കുടഞ്ഞിട്ടുകഴിഞ്ഞിരുന്നു.

അഞാണ്ടി ചന്ദ്രു, കുടക്കാല്‍ അന്ത്രുമാന്‍, ചെറപ്പ് നാരായണന്‍ തുടങ്ങിയ സ്ഥിരം ശ്രോതാക്കള്‍ നായരുടെ മുഖത്തേക്ക് ഉറ്റുനോക്കി കുടിക്കാന്‍ മറന്ന ചായഗ്ലാസ്സും കയ്യില്‍ പിടിച്ച് അയാള്‍ക്ക്‌ ചുറ്റും വായും പിളര്‍ന്ന് വട്ടമിട്ടിരിക്കുന്നുണ്ട്.

അല്‍പ്പം മാറി, മൂലയിലേക്ക് നീക്കിയിട്ട ബെഞ്ചില്‍ ഗഹനമായ വായനയില്‍ മുഴുകിയിരിക്കുന്ന മട്ടില്‍ പത്രത്തിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്നെങ്കിലും, ബുജി സഖാവ് സുകുമാരനും നായരുടെ വീരശൂരകഥകള്‍ കേള്‍ക്കാന്‍ ചെവിവട്ടം പിടിച്ചിരിക്കുകയാണ്.

"ഈ കഥ മുമ്പേ ഒരുപാട് വട്ടം പറഞ്ഞിരിക്കണ്, ഇങ്ങളാ കാലു പോയ കഥ പറയിന്‍ നായരെ" അഞ്ഞാണ്ടി ചന്ദ്രു ഒരു കോട്ടുവായിട്ടു തന്‍റെ താല്‍പ്പര്യക്കുറവു വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.

ചന്ദ്രുവിന്‍റെ വര്‍ത്തമാനംപറഞ്ഞത് കേട്ടാല്‍ തോന്നും, സുധീരന്‍നായര്‍ തന്‍റെ കാല് ഈ പരുവത്തിലായ കഥ ഇതുവരെ അവരോട് പറഞ്ഞിട്ടേയില്ലെന്ന് !

അങ്ങനെ സുധീരന്‍ നായര്‍ വീണ്ടും ആ കഥ പറഞ്ഞു തുടങ്ങി.

കാര്‍ഗില്‍ അതിര്‍ത്തിയിലേക്ക് തന്നെ നിയോഗിച്ചതും, മഞ്ഞിലേക്കൊഴിച്ച മൂത്രം ഐസായി വെളിയില്‍ വരുമ്പോള്‍ ഓടിച്ചു കളയേണ്ടി വരുന്നത്ര ശക്തമായ തണുപ്പുള്ള കാര്‍ഗിലിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു പാക്കിസ്ഥാന്‍ പട്ടാളക്കാരെ സുധീരന്‍ നായര്‍ ഒറ്റയ്ക്ക് വെടി വച്ച് കൊന്നതും, അതിലൊരാള്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടി നായരുടെ കാല്‍മുട്ട് തകര്‍ന്നതും ഒക്കെയായി പൊടിപ്പും തൊങ്ങലും വച്ച കഥപറച്ചില്‍ പുരോഗമിക്കുമ്പോള്‍ പൊടുന്നനെ സുധീരന്‍ നായര്‍ "എന്‍റമ്മേ" എന്നൊരു നിലവിളിയോടെ മുകളിലേക്കൊരു ചാട്ടം ചാടി , രണ്ടു കാലും പൊക്കി ബെഞ്ചിനു മുകളില്‍ വച്ച് ഭയം നിറഞ്ഞ കണ്ണുകളോടെ താഴേക്ക്‌ നോക്കി.

എല്ലാവരും ഞെട്ടലൂടെ ഒപ്പം താഴേക്ക്‌ നോക്കി - താഴെ കുഞ്ഞനന്തന്‍റെ പഞ്ഞിക്കെട്ട് പോലെ വാലുള്ള പൂച്ച ഈ ബഹളമൊക്കെ കണ്ട് അമ്പരന്നിരിക്കുന്നു. നായരുടെ കാലിനിടയിലൂടെ ഉലാത്തിയപ്പോള്‍ അവന്‍റെ വാലൊന്ന് നായരുടെ കാലില്‍ തൊട്ടുപോയതാണ്.

കൊന്ത്രംപല്ലന്‍ കളിയാക്കിപ്പറഞ്ഞു "നിങ്ങടെ ഒരു പൂച്ചപ്പേടി, നിങ്ങള്‍ക്കാരാ സുധീരന്‍ നായന്ന്‍ പേരിട്ടേ ? വല്ല പേടിത്തൊണ്ടന്‍ നായരെന്നും ആയിരുന്നു ചേര്‍ച്ച"

"നിസ്സാരമായ പൂച്ചയെ പേടിയുള്ള ആളാ അഞ്ചു പാക്കിസ്ഥാനികളെ വെടിവച്ചു കൊന്നത്, ഞങ്ങളെല്ലാരും വിശ്വസിച്ചു. ഇയാള്‍ടെ കാലിനു പരിക്ക് പറ്റിയത് എങ്ങനാന്നു ഞാന്‍ പറയട്ടെ ?" പേടിച്ചു വിറച്ചുള്ള നായരുടെ ഇരിപ്പുകണ്ടു നാരായണന്‍ ചന്ദ്രുവിനെ നോക്കി ചോദിച്ചു.

"എങ്ങനാ ?" കൊന്ത്രംപല്ലന്‍റെ ആകാംക്ഷ വാ പിളര്‍ന്നു.

"അതീ നായരിക്ക് പട്ടാളത്തി പണ്ടാരിപ്പണി ആയിരുന്നെന്നെ. ഒരീസം ഒരു വെല്ല്യെ ചരുവം എടുത്തു പൊക്കിക്കൊണ്ട് അടുക്കളയിലേക്കു വരുമ്പോള്‍ അടുക്കളയില്‍ കുത്തിച്ചാരി വച്ചിരുന്ന വെല്യ തടിക്കഷണം കാണാണ്ട് അതിമ്മേ തട്ടി വീണ്. നായരെടെ മുട്ടുകാലിമ്മേ തടിക്കഷണത്തേ പൊങ്ങിനിന്നിരുന്ന കമ്പ് തറച്ചു കേറി"

"ശരിയാണാ നായരെ ?"

കൊന്ത്രംപല്ലന്‍റെ ചോദ്യത്തിന് മറുപടിയായി സുധീരന്‍ നായര്‍ ഒന്നും പറയാതെ ഒരു വിളറിയ ചിരി ചിരിച്ചതേയുള്ളൂ.

മൂലക്കൊരു ബെഞ്ചില്‍ പത്രത്തിനകത്ത് മുഖം പൂഴ്ത്തിയിരുന്ന ബുജി സഖാവ് സുകുമാരന്‍ പത്രത്തില്‍ നിന്ന് മുഖമുയര്‍ത്താതെ തന്നെ പിറുപിറുത്തു "നെപ്പോളിയനും പൂച്ചകളെ ഭയമായിരുന്നു"

"അതാരുവാടെ ഈ ബുജി പറഞ്ഞ പൊളിയന്‍ ?" കുടക്കാല്‍ അന്ത്രമാന്‍ ചോദിച്ചു.

നാരായണന്‍ പൊളിക്കാവുന്നതിന്‍റെ പരമാവധി വായ പൊളിച്ചു കൊണ്ട് പറഞ്ഞു "ആ....ആ...ആ , ഓനോട്‌ തന്നെ ചോയിക്കണം"

പൂച്ച സംഭവം നെപ്പോളിയന്‍ ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് കടന്നപ്പോള്‍ , ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട സുധീരന്‍ നായര്‍ , ഇതുതന്നെ അവസരം എന്ന് കരുതി വയ്യാത്ത കാലും വലിച്ചു ചായക്കടയില്‍ നിന്നിറങ്ങി മെല്ലെ വീട്ടിലേക്കു നടന്നു.

"അമ്മെ, ഈ അച്ഛന്‍ റിമോട്ട് തരുന്നില്ല. ഏതു നേരവും ഒരു വാര്‍ത്ത , വാര്‍ത്ത - എനിക്ക് കാര്‍ട്ടൂണ്‍ കാണണോച്ഛാ." അനിക്കുട്ടന്‍ വലിയ വായില്‍ കരച്ചില്‍ തുടങ്ങിയപ്പോള്‍ ശാന്ത അടുക്കളയില്‍ എന്തോ ഇളക്കിക്കൊണ്ടിരുന്ന തവിയുമായി ദേഷ്യത്തോടെ സ്വീകരണമുറിയിലേക്ക് വന്നു.

ശാന്ത നായര്‍ക്കുനേരെ ഒരു സ്കഡ് വിക്ഷേപിച്ചപ്പോള്‍, പേട്രിയറ്റ് കൊണ്ട് തടുക്കാനോന്നും നില്‍ക്കാതെ നായര്‍ ദേഷ്യത്തോടെ റിമോട്ട് ടീപ്പോയിലെക്കെറിഞ്ഞ് മുണ്ടിനു മീതെകൂടി ചന്തി ചൊറിഞ്ഞു കൊണ്ട് ധൃതിയില്‍ ഇറയത്തേക്ക് നടന്നു.

ആ ചന്തി ചൊറിയല്‍ വയ്യാണ്ടായതിനു ശേഷമുള്ള നായരുടെ പ്രതിഷേധ സമരമുറയാണ്‌, നായരുടെ ആയകാലത്തായിരുന്നെങ്കില്‍ ഇങ്ങനെയോന്നുമായിരിക്കില്ല സംഭവിച്ചിട്ടുണ്ടാവുക.

ശബ്ദമുയര്‍ത്തിയ മകന്‍റെ തുടയില്‍ ചൂരലിന്‍റെ പാട് എപ്പോ വീണിരുന്നെന്ന് ചോദിച്ചാല്‍ മതി. ഭാര്യ സ്കഡ് വിക്ഷേപിക്കുക പോയിട്ട്, പേടി കാരണം ഒന്ന് നേരെ നോക്കുക പോലുമില്ലായിരുന്നു.

എന്നാല്‍ കാലു വയ്യാതായി പട്ടാളത്തില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ വേണ്ടി വന്നതോടെ എല്ലാ റിട്ടയെഡ് പരാക്രമികളെയും പോലെ നായര്‍ക്കും തന്‍റെ വീരശൂരത്വം ഓര്‍മ്മകളിലും, ചായക്കടയില്‍ പറയുന്ന കഥകളിലും മാത്രമായി ഒതുക്കേണ്ടി വന്നു.

ഇറയത്തെ ചാരുകസേരയില്‍ കിടന്ന് ഇരുട്ടിലേക്ക് നോക്കി പഴയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എപ്പോഴോ സുധീരന്‍ നായരുടെ കണ്‍കോണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു.

പതിവ് പോലെ അന്നും രാവിലെ തന്നെ പതിവുള്ള ചായക്കും, പത്രം വായനക്കുമായി കുഞ്ഞനന്തന്‍റെ ചായക്കടയിലേക്ക് കയറുമ്പോള്‍ പിന്നില്‍ നിന്ന് പരിചയമുള്ള ശബ്ദത്തില്‍ ആരോ വിളിച്ചു "നായരേട്ടോ"

നായര്‍ തിരിഞ്ഞു നോക്കി - ലോട്ടറിക്കാരന്‍ കുമാരന്‍ താഴെയിരുന്ന് പുഴുപ്പല്ല് കാട്ടി ചിരിക്കുന്നു. ഈ എരണം കെട്ടവനെ കണി കണ്ടാല്‍ അന്നത്തെ ദിവസം പോക്കാ , നായര്‍ മനസ്സിലോര്‍ത്തു.

"അന്നെടുത്ത ടിക്കറ്റൊന്നു നോക്കട്ടെ നായരേട്ടോ, ഓണം ബമ്പറിന്‍റെ ഫലം വന്നിട്ടുണ്ട്"

സുധീരന്‍ നായര്‍ പോക്കറ്റില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ടിക്കറ്റെടുത്ത് കൊടുക്കുമ്പോഴേക്കും കുമാരന്‍ ഒന്ന് സൈഡിലെക്ക് ചരിഞ്ഞ് നാലായി മടക്കി ചന്തിക്കടിയില്‍ സൂക്ഷിച്ചിരുന്ന ന്യൂസ് പേപ്പര്‍ കഷണമെടുത്ത് നിവര്‍ത്തി പുറംകൈ കൊണ്ട് കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് ഏതുനിമിഷവും ഞെട്ടാന്‍ തയ്യാറായതുപോലെ ആകാംക്ഷയോടെ ടിക്കറ്റ് വാങ്ങി നോക്കിത്തുടങ്ങി.

ഇടയ്ക്കു ടിക്കറ്റിലെക്കും പത്രത്തിലേക്കും അവിശ്വസനീയതയോടെ മാറി മാറി രണ്ടു മൂന്നു തവണ നോക്കിയ ശേഷം മുഖം ചുളിച്ചു കൊണ്ട് കുമാരന്‍ ലോട്ടറിടിക്കറ്റ് തിരികെ നീട്ടി.

കുമാരന്‍റെ ആകാംക്ഷ കണ്ടു എന്തൊക്കെയോ നടന്നേക്കുമെന്ന പ്രതീക്ഷകളോടെ നിന്നിരുന്ന സുധീരന്‍ നായര്‍ കെട്ടിപ്പൊക്കിയ മനക്കൊട്ടകളൊക്കെ തകര്‍ന്നുവീണ വാടിയ മുഖത്തോടെ ഒരുനിമിഷം നിന്നു.

"ഒന്നൂലല്ലോ നായരേട്ടാ, സാരല്ല്യ, നമുക്ക് അടുത്തതില്‍ പിടിക്കാം" കുമാരന്‍ റാക്കില്‍ നിന്ന് ഒരു ടിക്കറ്റ് കീറി മുഖമുയര്‍ത്തി നോക്കുമ്പോഴേക്കും സുധീരന്‍ നായര്‍ എങ്ങനെയൊക്കെയോ ചാടിയോടി ചായക്കടക്കകത്തു കയറിപ്പറ്റിക്കഴിഞ്ഞിരുന്നു.

ഏതാനും നിമിഷം ചാഞ്ഞും ചരിഞ്ഞും കടക്കകത്തേക്ക് നോക്കി പതിഞ്ഞ ശബ്ദത്തില്‍ "നായരേട്ടാ" എന്ന് വിളിച്ചു കൊണ്ട് ചായക്കടക്ക് മുന്നിലൂടെ അങ്ങോടുമിങ്ങോടും മൂന്നാല് തവണ ശകടമുന്തിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോള്‍ കുമാരന്‍ നിരാശയോടെ നാല്‍ചക്രപ്പലകയുന്തി അടുത്ത ഇരയെ തേടി നിരങ്ങി നീങ്ങി.

കുമാരന്‍ പോയി എന്ന് ഉറപ്പു വരുത്താന്‍ വാതിലിനുപിന്നില്‍ അല്‍പ്പസമയം കൂടി നിന്നശേഷം സുധീരന്‍ നായര്‍ വാതില്‍പ്പാളിക്ക് പിന്നില്‍ നിന്ന് പുറത്തേക്കു വന്നു. ചായക്കടക്കകത്തു എല്ലാവരും പത്രം വായിക്കുന്ന ബുജി സഖാവ് സുകുമാരനെ പൊതിഞ്ഞു നില്‍ക്കുന്നു.

ബുജി ഏതോ വാര്‍ത്ത ഉറക്കെ വായിക്കുകയാണ്, അത് കേട്ട് ആവേശം സഹിക്കവയ്യാതെ കണാരന്‍ കയ്യടിച്ചു പോയി. കയ്യടിച്ചു ആര്‍ത്തു ചിരിച്ചുകൊണ്ട് കണാരന്‍ നേരെ തിരിഞ്ഞു നോക്കിയത് അവിടേക്ക് കടന്നുവരുന്ന സുധീരന്‍ നായരുടെ നേര്‍ക്കാണ് - " ദേ എത്തിപ്പോയല്ലോ നമ്മടെ നായരെട്ടന്‍ !"

കണാരന്‍റെ ആര്‍പ്പുവിളി കേട്ട് പത്രം വായിച്ചു കൊണ്ടിരുന്ന സുകുമാരന്‍റെയും, കേട്ടുകൊണ്ടിരുന്നവരുടെയും കൂടെ സുധീരന്‍ നായരും ഞെട്ടിപ്പോയി.

"ഹയ്യടാ നായരേട്ടാ" ചന്ദ്രു ഓടിവന്നു സുധീരന്‍ നായരേ അരക്ക് ചുറ്റിപ്പിടിച്ച് എടുത്തു പോക്കാന്‍ നോക്കുന്നു. അന്ത്രുമാനും, സുകുമാരനും, കണാരനും, കുഞ്ഞനന്തനും ഒക്കെ അടക്കാനാവാത്ത സന്തോഷത്തോടെ പറയാന്‍ വാക്കുകളില്ലാതെ സുധാകരന്‍ നായരുടെ ചുറ്റും വന്നു നിന്നു.

"എന്താ ?" കാര്യം മനസിലാകാതെ അമ്പരപ്പോടെ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി സുധീരന്‍ നായര്‍ ചോദിച്ചു.

"അപ്പൊ ഇങ്ങള് കാര്യം അറിഞ്ഞില്ലേ ? ഇങ്ങടെ കഥകളൊക്കെ വെറും വിടലാണെന്നല്ലേ ഇത്രേം നാള് ഞങ്ങളൊക്കെ കരുതിയിരുന്നേ, ഇങ്ങക്ക് രാഷ്ട്രപതീടെ ധീരതക്കൊള്ള അവാര്‍ഡ് നായരെ , ദാ , പത്രത്തില്‍ വാര്‍ത്തെം ഇങ്ങടെ പടോം - നോക്കിന്‍"

പത്രം സുധീരന്‍ നായര്‍ക്കു നേരെ നീട്ടിക്കൊണ്ടു സഖാവ് സുകുമാരന്‍ പറഞ്ഞു.

വിറയ്ക്കുന്ന കൈകളോടെ സുധീരന്‍ നായര്‍ പത്രം കയ്യില്‍ വാങ്ങി നോക്കി - മറ്റു നാല് പേര്‍ക്കൊപ്പം തന്‍റെ പടവും - താഴെ പേരുമുണ്ട് - യുദ്ധമുന്നണിയില്‍ വിശിഷ്ടസേവനത്തിനുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ യുദ്ധസേവാമെഡല്‍ നേടിയ തെക്കേടത്തു സുധീരന്‍ നായര്‍.

അപ്പോഴേക്കും ചന്ത്രുവും, കണാരനും ചേര്‍ന്ന് സുധീരന്‍ നായരെ എടുത്തുയര്‍ത്തി ആര്‍പ്പുവിളികളോടെ ചായക്കടക്കു വെളിയിലെക്കിറങ്ങിക്കഴിഞ്ഞിരുന്നു

ബഹളം കേട്ട് കവലയിലുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടി. കാര്യമറിഞ്ഞപ്പോള്‍ എല്ലാവരും അഭിമാനത്തോടെയും തെല്ലാശ്ചാര്യത്തോടെയും സുധീരന്‍നായരെ നോക്കി.

എല്ലാവര്‍ക്കും മുന്നില്‍ തലയുയര്‍ത്തി സുധീരന്‍ നായര്‍ നിന്നു.

"ന്നാലും നിങ്ങടെ കെട്ട്യോന്‍ ഇത്രേം വെല്യ പുള്ളിയാണെന്ന് ഞങ്ങളാരും അറിഞ്ഞില്ലാട്ടോ" ഒത്തുകൂടിയ അയല്‍ക്കാര്‍ക്കിടയില്‍ അതിശയത്തോടെ താടിക്ക് കൈ വച്ചുകൊണ്ട് അടുത്ത വീട്ടിലെ ശാരദാമ്മ ശാന്തയോട് പറഞ്ഞു.

"രാഷ്ട്രപതീടെ കയ്യീന്നല്ലേ അവാര്‍ഡ് വാങ്ങുന്നെ ? അപ്പൊ ദല്‍ഹീ പോണ്ടേ ? ശാന്തെച്ചിം, മോനും കൂടെപ്പോവ്വ്വാരിക്കും ല്ലേ ?" വടക്കേലെ അമ്മിണിയമ്മയുടെ സംശയം.

"ഉം" സുധീരന്‍നായരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ശാന്ത അഭിമാനത്തോടെ മൂളി.

നായര്‍ കൂട്ടുകാരനോടൊപ്പം വരാന്തയിലിരുന്നു കളിക്കുന്ന അനിമോനെ നോക്കി.

"കണ്ടാടാ, എന്‍റച്ഛന്‍റെ ഫോട്ടോ പത്രത്തില്, നിന്‍റച്ഛന്‍റെ ഫോട്ടോ വരൂലല്ലോ" അനിമോന്‍ തന്നെക്കുറിച്ച് തെല്ലഹങ്കാരത്തോടെ അവന്‍റെ കൂട്ടുകാരനോടങ്ങനെ പറഞ്ഞത് കേട്ട് സുധീരന്‍നായരുടെ മനസ്സില്‍ ആഹ്ലാദം തിരതള്ളി.

അറിയാതെ അയാളുടെ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി - സന്തോഷാശ്രുക്കള്‍ !

യുദ്ധത്തില്‍ തോറ്റെങ്കിലും ജീവിതത്തില്‍ വിജയിച്ച ഒരു പോരാളിയുടെ മുഖഭാവമായിരുന്നു അയാള്‍ക്കപ്പോള്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top