Sunday, September 1, 2013

ഉമ്മ, പോലീസുകാരാ ! - (ഭാഗം - 4)

കൃത്യം മൂന്നു മണിക്ക് തന്നെ ഞങ്ങള്‍ പട്ടം പോലീസ് സ്റ്റേഷനിലെത്തി.

മൂന്നരയോടെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തി ബ്രേക്ക് ടെസ്റ്റ്‌ തുടങ്ങി. നാലുമണിയോടെ മനോജിന്‍റെ ബൈക്ക് വിട്ടുകിട്ടി.

നാലുമണിക്കാണ് സിഐ കാണണമെന്ന് പറഞ്ഞിരിക്കുന്നത് - ഞങ്ങള്‍ വേഗം സിഐ ഒഫീസിലെക്കോടി.

ശ്രീനി സിഐയുടെ ഓഫീസിനു പുറത്തു തന്നെ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"മച്ചാനെ, ഒന്നും പേടിക്കാനില്ല, സിഐ അച്ഛന്‍റെ അടുത്ത ആളാ. ഞാന്‍ എല്ലാം സംസാരിച്ചു. അയാളെ ഒന്ന് വിരട്ടി നോക്കി മാക്സിമം പൈസ കുറച്ചു തരാന്‍ നോക്കാമെന്ന് പുള്ളി ഏറ്റിട്ടുണ്ട്"

അല്‍പ്പം കഴിഞ്ഞപ്പോള്‍ തലേന്ന് മനോജ്‌ വണ്ടിയിടിച്ചിട്ട മനുഷ്യനും ഭാര്യയും വന്നു.

അയാള്‍ മനോജിനെ നോക്കി ഭാര്യയോടു എന്തോ പിറുപിറുത്തു, ആസ്ത്രീ മനോജിനെ രൂക്ഷമായി ഒന്ന് നോക്കി.

ഒരു പോലീസുകാരന്‍, "സിഐ ഞങ്ങളെ അകത്തേക്ക് വിളിക്കുന്നു" എന്ന് വന്നു പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും സിഐയുടെ മുറിക്കുള്ളില്‍ പ്രവേശിച്ചു.

"ഇരിക്കൂ" സിഐ വണ്ടിയിടിച്ച ആളെ നോക്കി പറഞ്ഞു.

"കാലിനെങ്ങനെയുണ്ട്‌ ?" അയാള്‍ കസേരയില്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ സിഐ ചോദിച്ചു.

"നല്ല വേദനയുണ്ട് സാറേ, രണ്ടാഴ്ചയെങ്കിലും റെസ്റ്റ്‌ എടുക്കണം എന്നാണു ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്" അയാളുടെ ഭാര്യയാണ് മറുപടി പറഞ്ഞത് . അയാള്‍ ഭാര്യയും, അവര്‍ ഭര്‍ത്താവും ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

"അപ്പൊള്‍ വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം. ഈ ചെറുപ്പക്കാരന്‍ ജോലി നഷ്ടപ്പെട്ട ടെന്‍ഷനില്‍ അല്‍പ്പം മദ്യപിച്ചതാണ്. ഇങ്ങനെയൊക്കെ സംഭവിച്ചു പോയതില്‍ അയാള്‍ക്ക്‌ വിഷമം ഉണ്ട്. കേസാക്കാതെ ഇരിക്കാന്‍ എന്ത് വേണം ?"

സിഐ മനോജിനെ നോക്കി പറഞ്ഞു. മനോജ്‌ സിഐയുടെ വാക്കുകള്‍ ശരി വെക്കും പോലെ മുഖത്ത് പരമാവധി ദുഃഖം വരുത്തി തലകുനിച്ചിരുന്നു.

"ഇങ്ങേര്‍ക്കിനി ജോലിയെടുത്തു കുടുമ്മം നോക്കാന്‍ പറ്റില്ല സാറേ, ഒരു ഇരുപത്തിയയ്യായിരം രൂപയെങ്കിലും കിട്ടണം"

"ഇരുപത്തയ്യായിരമോ , അത് വളരെ കൂടുതലാണ്. നിങ്ങളുടെ ഭര്‍ത്താവിനു ഈ പറയത്തക്ക കേടുപാടൊന്നും സംഭവിച്ചിട്ടില്ല. പിന്നെ അയാള്‍ടെ ഈ കാലിനു പണ്ടേ വയ്യായ്ക ഉണ്ടെന്നാണല്ലോ ഞാന്‍ അറിഞ്ഞത് ?"

സിഐ കര്‍ക്കശശബ്ദത്തില്‍ ചോദിച്ചു.

അവര്‍ ഒന്ന് പതറി.

"നിങ്ങള്‍ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ കേസിന് പൊയ്ക്കോളൂ, പക്ഷെ കേസ് തീര്‍പ്പായി വിധി വരാന്‍ എത്ര കൊല്ലം പിടിക്കുമെന്നോന്നും പറയാന്‍ പറ്റില്ല. കേസ് ജയിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വിധിവരണമെന്നും, നഷ്ടപരിഹാരം കിട്ടണമെന്നും യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് കിട്ടുന്നത് വാങ്ങി പോകുന്നതല്ലേ ബുദ്ധി ?"

അല്‍പ്പം ആലോചിച്ച ശേഷം ഗത്യന്തരമില്ലാതെ ഭാര്യ സമ്മതം മൂളി.

"എങ്കില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു തുക ഞാന്‍ പറയാം, ഒരു ഏഴായിരത്തിഅഞ്ഞൂറ് രൂപ നിങ്ങള്‍ ഇയാള്‍ക്ക് കൊടുത്തേക്കൂ, എന്താ അത് പോരെ ?"

"അത് തീരെ കുറഞ്ഞു പോയി സാറേ" അവര്‍ പരിഭവിച്ചു.

"അതുമതി" സിഐ അല്‍പ്പം കനപ്പിച്ചു പറഞ്ഞു.

കിട്ടിയ അവസരം പാഴാക്കാതെ മനോജ്‌ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ കരുതിയിരുന്ന പതിനായിരം രൂപയില്‍ നിന്ന് ഏഴായിരത്തി അഞ്ഞൂറ് രൂപ എണ്ണിയെടുത്ത് അവര്‍ക്ക് കൊടുത്തു.

സി.ഐ വെള്ളക്കടലാസില്‍ 'നഷ്ടപരിഹാരം കൈപ്പറ്റിയെന്നും, ഇതിന്‍റെ പേരില്‍ യാതൊരു പരാതിയും ഉണ്ടായിരിക്കുന്നതല്ല' എന്നും അവരോടു എഴുതി വാങ്ങി , കോണ്‍സ്റ്റബിളിനെ വിട്ട് കോപ്പി എടുപ്പിച്ച് കൈവശം സൂക്ഷിച്ച ശേഷം ഒറിജിനല്‍ മനോജിന് കൈമാറി.

അവര്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ശ്രീനി എഴുന്നേറ്റു സിഐക്ക് ഷേക്ക്‌ഹാന്‍ഡ് നല്‍കി നന്ദി പറഞ്ഞു.

"അച്ഛനോട് ഞാന്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞേര്." സിഐ ഒരു കള്ളച്ചിരിയോടെ ശ്രീനിയോട്‌ പറഞ്ഞു.

അതിനു ശേഷം മനോജിനെ നോക്കി പറഞ്ഞു "അനിയാ മദ്യപാനം ഒരു പ്രശ്നതിനുമുള്ള പരിഹാരമല്ല, ഇത്തവണത്തേക്ക് ഞാന്‍ ക്ഷമിക്കുന്നു, മേലില്‍ ഇമ്മാതിരി കേസുകെട്ടും കൊണ്ട് ആരെ വിളിച്ചുകൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് - കേട്ടല്ലോ ?"

മനോജ്‌ ഒരു വിളറിയ ചിരിയോടെ നന്ദി പറഞ്ഞു പുറത്തേക്കിറങ്ങി.

"അച്ഛന്‍റെ കളസം കീറും" പുറത്തേക്കിറങ്ങിയപ്പോള്‍ ശ്രീനി പറഞ്ഞു.

"നിന്‍റച്ഛന്‍റെ നല്ല സ്ട്രോംഗ് കളസമല്ലേ അളിയാ, അത്ര എളുപ്പത്തിലൊന്നും കീറത്തില്ല" ഞാന്‍ അവന്‍റെ പുറത്തുതട്ടിക്കൊണ്ട് പറഞ്ഞു.

"എന്നാ നേരെ കേത്തലിലേക്ക് വണ്ടി പോട്ടെ, അവിടത്തെ ചിക്കന്‍ പൊരിച്ചത് തിന്നിട്ടു കുറെ നാളായി" ശ്രീനി വയറ് തടവിക്കൊണ്ട് പറഞ്ഞു.

സംഭവിച്ച അപകടത്തിനേക്കാള്‍ വലിയ ദുരന്തമാണ് തന്നെ കാത്തിരിക്കുന്നതെന്ന് സൂചനകിട്ടിയത് പോലെ മനോജിന്‍റെ മുഖം വിളറിയത് ഞങ്ങള്‍ രണ്ടുപേരും കണ്ടില്ലെന്നു നടിച്ചു.

ഒരു ഓട്ടോ വിളിച്ച് ഞങ്ങള്‍ നേരെ കിഴക്കേകോട്ടയിലേക്ക് വിട്ടു, യാത്രയിലുടനീളം മനോജ്‌ അവന്‍റെ മാനേജരെ പ്രാകിക്കൊണ്ടിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top