Friday, May 24, 2013

ശ്രേഷ്ഠഭാഷ !

ടീവിയില്‍ ഫ്ലാഷ് ന്യൂസ് !

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കിട്ടിയതിന്‍റെ ആദരസൂചകമായി ആഫ്രിക്കാനെറ്റ് അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ്ഷോ അടുത്ത മാസം 24 ന് !

മലയാളത്തിന്‍റെ മാതാവ് ക്യൂ-മതി കൊഞ്ഞിനി കരിദാസ് മലയാളത്തിന്‍റെ പ്രിയ കവി ശ്രീ.കെഎന്‍.വി കുറുപ്പിനെ ആദരിക്കുന്നു.

"നമ്മടെ കൊഞ്ഞിനി അല്ലെ - കലക്കും"

വാര്‍ത്ത കണ്ടു അമ്മൂമ്മ കൈയടിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ ആ മഹദ്സുദിനം ആഗതമായി !

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെഡിയത്തിലേക്ക് പുലര്‍ച്ചെ മുതല്‍ തന്നെ ആളോഴുകിത്തുടങ്ങി.

മൂന്നു മണിയോടെ തന്നെ സ്റ്റെഡിയം ഫുള്ളായി.

അഞ്ചു മണിയോടെ കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ വന്‍തോക്കുകള്‍ ഒക്കെ ആഫ്രിക്കാനെറ്റ് ചെയര്‍മാന്‍ എം.എ.ധവാനോടൊപ്പം വേദിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

ആറുമണിക്ക് ചടങ്ങ് തുടങ്ങും.

അഞ്ചരമുതല്‍ ധവാന്‍ സാര്‍ മുന്നിലൂടെ അങ്ങോടുമിങ്ങോട്ടും നടക്കുന്ന വാളന്‍റിയര്‍മാരോട് "എല്ലാം ഓക്കേ അല്ലെ?" എന്ന് ചോദിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ സമയം ആറായി, ആറെകാലായി, ആറരയായി . തുടങ്ങുന്ന ലക്ഷണം ഒന്നും ഇല്ല.

മുഖ്യാഥിതിയാകേണ്ട കെ.എന്‍.വി സാറിനെയും കാണാനില്ല.

ക്ഷമകേട്ട എം.എ.ധവാന്‍ സാര്‍ അടുത്തിരുന്ന തൊമ്മന്‍ ചാണ്ടിസാറിനോട് ക്ഷമചോദിച്ചു സ്റ്റേജിനുപിന്നിലേക്ക്‌ പോയി.

അവിടെ വട്ടത്തില്‍ ചെറിയൊരു ആള്‍ക്കൂട്ടം.

ഓ.എന്‍.വി സാര്‍ ആകെ ക്ഷീണിതനായി കയ്യില്‍ ഒരു സോഡാക്കുപ്പിയും പിടിച്ചു കസേരയില്‍ തലയ്ക്കു കൈയും കൊടുത്തിരിക്കുന്നു.

ആള്‍ക്കൂട്ടത്തിനു നടുവില്‍ കിലുക്കത്തിലെ രേവതിയെ പോലെ ഭ്രാന്തു പിടിച്ചു തലമുടിയൊക്കെ വലിച്ചു പറിച്ച കോലത്തില്‍ സ്വര്‍ണ്ണക്കരയുള്ള മുണ്ടും, നേര്യതുമൊക്കെ അണിഞ്ഞ കൊഞ്ഞിനി കരിദാസ് !

"എന്താ എന്ത് പറ്റി ?"

ആകാക്ഷയോടെ ചോദിച്ച എം.എ.ധവാന്‍ സാറിനെ ആഫ്രിക്കാനെറ്റിലെ മറ്റൊരു പുലി ശരത്കുമാര്‍ സാര്‍ പിടിച്ചു മാറ്റിനിര്‍ത്തി ചെവിയില്‍ പറഞ്ഞു.

"എന്‍റെ പോന്നു സാറേ , കഴിഞ്ഞ രണ്ടാഴ്ചയായി ആ സാധനത്തിനെക്കൊണ്ട് ശ്രേഷ്ഠഭാഷ എന്ന് പറയിക്കാന്‍ ശ്രമിക്കുന്നു - അവസാനം സാക്ഷാല്‍ കെ.എന്‍.വി സാര്‍ വരെ ശ്രമിച്ചു നോക്കി - കണ്ടില്ലേ സാര്‍ സോഡാ കുടിച്ചു അവിടെ തളര്‍ന്നിരിക്കുന്നത് ?"

"എങ്കില്‍ അവള്‍ക്ക് ഇംഗ്ലിഷില്‍ എഴുതി കൊടുത്തു കൂടെ ?"

"പിന്നെ എന്തിലാ എഴുതി കൊടുത്തതെന്ന് സാര്‍ കരുതി - അല്ലാതെ അവള്‍ക്കുണ്ടോ മലയാളം വായിക്കാന്‍ അറിയുന്നു ?"

"ഇനിയിപ്പോ എന്ത് ചെയ്യും ഡോ?"

"ഞാന്‍ അടുത്തെങ്ങാനും മലയാളംമീഡിയത്തില്‍ പഠിക്കുന്ന വല്ല പിള്ളേരും ഉണ്ടോന്നു അന്വേഷിക്കാന്‍ ആളെ വിട്ടിട്ടുണ്ട്, സാര്‍ സീറ്റില്‍ പോയി ഇരുന്നോളൂ - ഇപ്പൊ വരും"

വീണ്ടും അര മണിക്കൂര്‍ കൂടി കാത്തിരുന്നപ്പോള്‍ ശരത് കുമാര്‍ സാര്‍ തന്നെ നേരിട്ട് എം.എ.ധവാന്‍ സാറിന്‍റെ അടുത്തെത്തി ചെവിയില്‍ ആ ദുഃഖസത്യം പറഞ്ഞു.

"ഈ ഏരിയയില്‍ എങ്ങും മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഒരു കുട്ടിപോലും ഇല്ല സാറേ"

"ഒരു ശ്രേഷ്ഠമലയാളം "

ധവാന്‍ സാര്‍ അല്‍പ്പം ഉറക്കെയാണ് പറഞ്ഞത്.

തൊമ്മന്‍ ചാണ്ടി സാര്‍ കേള്‍ക്കത്തഭാവത്തില്‍ ഇടത്തേക്ക് തിരിഞ്ഞ് ചെന്നിക്കുത്ത് സാറിന്‍റെ അലക്കിത്തെച്ചു വടി പോലെ ആക്കിയ ഖദര്‍ ഷര്‍ട്ടില്‍ പിടിച്ചു കൊണ്ട് ചോദിച്ചു.

"ഇത് കോടിയാണോ ദിനേശാ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top