Monday, May 13, 2013

കഥ : വഴിയെ പോയ വയ്യാവേലി

അന്നൊരു വെള്ളിയാഴ്ച.

പതിവ് പോലെ ഉറക്കമുണരാന്‍ വൈകി.

താഴെ അനിലിന്‍റെ ബക്കാലയില്‍ നിന്ന് വല്ല കേക്കോ ജ്യൂസോ വാങ്ങിക്കഴിച്ച്‌ വിശപ്പടക്കാം എന്ന ധാരണയോടെ താഴേക്കിറങ്ങി.

അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ ഏറെക്കുറെ വിജനമായ റോഡ്‌.

തലേ രാത്രി പാര്‍ക്ക് ചെയ്തിട്ടു പോയ വാഹനങ്ങളെല്ലാം അവിടെത്തന്നെയുണ്ട്‌.

പെട്ടെന്ന് ലൈറ്റൊക്കെ കത്തിച്ചു കൊണ്ട് ഒരു പോലീസ് വണ്ടി റോഡിലേക്ക് പ്രവേശിച്ചു.

റോഡിലൂടെ നടന്നു പോയ്‌കൊണ്ടിരുന്നവരും, റോഡരികില്‍ നിന്ന് ഫോണ്‍ വിളിച്ചു കൊണ്ടിരുന്നവരും ഒക്കെ ഇടവഴികളിലേക്കും റൂമിനുള്ളിലെക്കും വലിയുന്നത് കാണാമായിരുന്നു.

എന്നാല്‍ അനിലിന്‍റെ ബക്കാലയുടെ തൊട്ടു മുന്നിലുള്ള കെട്ടിടത്തിനു മുന്നില്‍ നിന്ന് കൈലിമാത്രം ധരിച്ചു സ്കൈപ്പില്‍ വീഡിയോ കോള്‍ ചെയ്തു നിന്നിരുന്ന ബംഗാളി ഇതൊന്നും അറിഞ്ഞ മട്ടില്ല - പോലീസ് വാഹനം അവന്‍റെ മുന്നില്‍ത്തന്നെ വന്നു നിന്നു.

കാറില്‍ ഇരുന്ന പോലീസുകാരന്‍ രണ്ടു വട്ടം ഹോണ്‍ മുഴക്കിയപ്പോഴാണ് അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത് - അവന്‍റെ വിളറിയ മുഖഭാവത്തില്‍ നിന്ന് കയ്യില്‍ ഇഖാമ (വര്‍ക്ക് പെര്‍മിറ്റ്‌/തിരിച്ചറിയല്‍ രേഖ) ഇല്ലെന്നു വ്യക്തമായിരുന്നു.

അവന്‍ പോലീസുകാരോട് ദയനീയമായ മുഖഭാവത്തോടെ കെഞ്ചിക്കൊണ്ടിരിക്കുന്നതിനിടയില്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നിറങ്ങി പഷ്തൂണ്‍ തൊപ്പി ധരിച്ച ഒരു പാക്കിസ്ഥാനി ഇറങ്ങി വന്നു.

തെല്ലകലെ മാറി നിന്ന് സംഭവങ്ങള്‍ ഏതാനും നിമിഷങ്ങള്‍ വീക്ഷിച്ച ശേഷം മൂപ്പര്‍ മെല്ലെ പോലീസ് വണ്ടിക്കരികിലേക്ക് നടന്നു ചെന്നു.

സൌദികളുമായി വലിയ ബന്ധമുണ്ട് എന്നാണ് സാധാരണ പാക്കിസ്ഥാനികളുടെ ഭാവം - അതിന്‍റെ ചെറിയ അഹങ്കാരവും ഉണ്ട് അവര്‍ക്കുണ്ട്.

അവര്‍ എന്താണ് സംസാരിച്ചതെന്ന് വ്യക്തമായില്ലെങ്കിലും, പാക്കിസ്ഥാനി കുപ്പായത്തിന്‍റെ കീശയില്‍ കയ്യിടുന്നത്‌ കണ്ടപ്പോള്‍ പോലീസുകാരന്‍ അയാളോടും ഇഖാമ ചോദിച്ചിട്ടുണ്ടാകും എന്ന് ഉറപ്പായി.

പാക്കിസ്ഥാനി പരിഭ്രമത്തോടെ ഉള്ള കീശകള്‍ മുഴുവന്‍ പലതവണ വലിച്ചു പുറത്തിട്ടു - പക്ഷെ അവന്‍ തപ്പിക്കൊണ്ടിരുന്ന സാധനം - ഇഖാമ - കിട്ടിയില്ലെന്ന് അവന്‍റെ വിളറിവെളുത്ത മുഖഭാവം ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.

അടുത്ത് നിന്നിരുന്ന അനില്‍ എന്നെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച് കടക്കുള്ളിലേക്കു കയറിപ്പോയി -- "അവനു ഇതിന്‍റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നായിരുന്നു ആ ചിരിയുടെ അര്‍ഥം"

പോലീസുകാര്‍ ആദ്യം പിടിച്ച ബംഗാളിയെ വിട്ട് പക്കിസ്ഥാനിയോട് കാറില്‍ കയറാന്‍ പറഞ്ഞു.

അവന്‍ തന്‍റെ റൂമിന് നേരെ ചൂണ്ടിക്കാണിച്ച് കരയുന്ന മുഖഭാവത്തോടെ അവരോടു കെഞ്ചിക്കൊണ്ടുരുന്നെങ്കിലും അവര്‍ കേട്ടഭാവം കാണിച്ചില്ല.

ഒരുപക്ഷെ "ഇഖാമ തൊട്ടടുത്തുള്ള റൂമില്‍ ഇരിപ്പുണ്ട്, ഒരു നിമിഷം കൊണ്ട് ഞാന്‍ എടുത്തു കൊണ്ട് വരാം" എന്നൊക്കെ ആയിരിക്കണം അയാള്‍ പറഞ്ഞിട്ടുണ്ടാവുക.

പോലീസ് വണ്ടി പാക്കിസ്ഥാനിയെ കയറ്റി ലൈറ്റൊക്കെ ഇട്ടു ഞങ്ങളെ കടന്നു പോയി.

തന്‍റെ റൂംമേറ്റ്സൊ, പരിചയക്കാരോ ആ പരിസരത്ത് ഉണ്ടോ എന്ന് കാറിനുള്ളില്‍ നിന്ന് ചുറ്റുപാടും ഉഴറി നോക്കുന്ന പാക്കിസ്ഥാനി !

ഞാന്‍ ബംഗാളിയെ നോക്കി - മുഖത്ത് വ്യക്തമായി കാണാവുന്ന ആശ്വാസത്തിന് ഒരു ദുഖത്തിന്‍റെ കുപ്പായം അണിയിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തോടെ അവന്‍ വണ്ടി പോയ വഴിയിലേക്ക് നോക്കി നില്‍ക്കുന്നു.

ഞാന്‍ ആ പാക്കിസ്ഥാനിയുടെ അവസ്ഥ ആലോചിച്ചു.

അവന്‍റെ സ്പോണ്‍സര്‍ ഇഖാമയുമായി ചെല്ലുന്നത് വരെ അവന്‍ ജയിലില്‍ കിടക്കേണ്ടി വരും.

ഒരുപക്ഷെ അവന്‍ ഇഖാമ മറന്നു പോലെ മൊബൈല്‍ ഫോണും മറന്നിട്ടുണ്ടെങ്കില്‍ - അവന്‍റെ വേണ്ടപ്പെട്ടവരുടെ നമ്പര്‍ ഒന്നും ഓര്‍മ്മയിലില്ലെങ്കില്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top