Saturday, May 4, 2013

കഥ : ഉപകാരസ്മരണ

"ചേട്ടാ സാധനം ഉണ്ടോ ?"

കാഴ്ചക്ക് മാന്യനായ, കൂളിംഗ് ഗ്ലാസ് ധരിച്ച ആളുടെ ചോദ്യത്തില്‍ വേലായുധന് ചെറിയ പന്തികേട്‌ തോന്നാതിരുന്നില്ല - എങ്കിലും രാവിലെ മുതല്‍ ഒരു കച്ചവടം പോലും നടന്നിട്ടില്ല.

"ഉണ്ടല്ലോ"

"എങ്കില്‍ ഒരു കുപ്പി എട് "

"ആദ്യം ഒരു നൂറ്റമ്പത് രൂപ ഇങ്ങെട്‌"

ആഗതന്‍ നൂറ്റി അമ്പതു രൂപ വച്ചു നീട്ടിയപ്പോള്‍ വേലായുധന്‍ അതുവാങ്ങി മടിശീലയില്‍ തിരുകി , പിന്നെ അടുത്തുള്ള മരത്തിനു പിന്നില്‍ കെട്ടിയിട്ടിരുന്ന കുരുക്കഴിച്ചു താഴെ കലുങ്കിനടിയിലെ തോട്ടിലേക്ക് നീളുന്ന കയറിന്‍റെ അറ്റം പിടിച്ചു വലിച്ചു തുടങ്ങി.

എന്നാല്‍ കുറെ നേരം വലിച്ചു പൊക്കിയെടുത്തു കരക്കിട്ട സാധനം കണ്ടു വേലായുധന്‍ തലയില്‍ കൈവച്ചു പോയി - ഒരു മുഴുത്ത കരിങ്കല്ല് !

"ആ നായിന്‍റെ മോന്‍ പിന്നേം പറ്റിച്ചല്ലോ"

"എന്താ ചേട്ടാ - എന്ത് പറ്റി ?"

"ആ കള്ളന്‍ ചാണ്ടി പിന്നേം ചതിച്ചു സാറേ, അവനിപ്പോ എന്‍റെ കന്നാസ് കട്ടോണ്ട് പോകല്‍ ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിരിക്കുവാ"

വേലായുധന്‍ മനസ്സില്ലാമനസ്സോടെ പണം തിരികെ നല്‍കി.

വന്നയാളുടെ മുഖത്തും നിരാശ ഉണ്ടായിരിന്നു.

അയാള്‍ പോയി കഴിഞ്ഞപ്പോള്‍ സുകുമാരന്‍ ഓടിക്കിതച്ചു അവിടെക്ക് വന്നു.

"ചേട്ടാ അവന്മാര്‍ പോയോ , അപ്പോള്‍ നിങ്ങളെ പിടിച്ചില്ലേ ?"

വേലായുധന്‍ നടന്ന സംഭവങ്ങള്‍ ഒക്കെ പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ സുകുമാരന്‍ പൊട്ടിച്ചിരിച്ചു പോയി.

"അപ്പൊ കള്ളന്‍ ചാണ്ടി നിങ്ങളെ രക്ഷിച്ചെന്നു പറ - വന്നത് ആരാന്നു നിങ്ങക്ക് വല്ല പിടീം കിട്ട്യാ - എക്സൈസ്കാരാ - നിങ്ങളെ പോക്കാന്‍"

"എന്‍റമ്മോ" വേലായുധന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു !

അന്ന് വൈകുന്നേരം ടൌണിലെ സുലൈമാനിക്കാടെ കടേന്നു രണ്ടു മട്ടന്‍ ബിരിയാണി പാര്‍സല്‍ വാങ്ങി കള്ളന്‍ ചാണ്ടിയുടെ വീട്ടിലെത്തിക്കാന്‍ വേലായുധന്‍ മറന്നില്ല - ഉപകാരസ്മരണ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top