Thursday, November 28, 2013

കഥ : സുരാജ്

ജുബൈലില്‍ എത്തിയ കാലം മുതല്‍ ഞാന്‍ മുടിവെട്ടിക്കാന്‍ പോകുന്നത് ജുബൈല്‍ സെന്‍ററിലുള്ള ആലപ്പുഴക്കാരന്‍ ജഗദീഷിന്‍റെ ബാര്‍ബര്‍ ഷോപ്പിലാണ്.

കടയില്‍ കറങ്ങുന്ന കസേരകള്‍ രണ്ടെണ്ണം ഉണ്ടെങ്കിലും മുടി വെട്ടാന്‍ ഒരു ജഗദീഷ് മാത്രമേ ഉള്ളൂ.

ഊഴം കാത്തിരിക്കുന്ന പല ദിവസങ്ങളിലും ഞാന്‍ അവനോടു ചോദിക്കും "കസേര ഒരെണ്ണം ഒഴിഞ്ഞു കിടക്കുവല്ലേ ജഗദീഷെ, ഒരാളെ കൂടെ കൊണ്ടുവന്നൂടെ ?"

"കൊണ്ട്വരണം ഭായി" അവന്‍ പറയും.

ഒരു ദിവസം ഞാന്‍ കടയിലേക്ക് ചെല്ലുമ്പോള്‍ ജഗദീഷിനെ കൂടാതെ മറ്റൊരു ചെറുപ്പക്കാരന്‍ കൂടി ആ കടയില്‍ മുടി വെട്ടിക്കൊണ്ട്‌ നില്‍ക്കുന്നു. ഒറ്റനോട്ടത്തില്‍ ആ ചെറുപ്പക്കാരന് നമ്മുടെ സിനിമാനടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍റെ നല്ല മുഖച്ഛായ.

"ഒടുക്കം ആളെ കിട്ടി അല്ലെ ?" ഞാന്‍ ചോദിച്ചു.

ജഗദീഷ് പുഞ്ചിരിച്ചു.

"ഭായി നാട്ടില്‍ തിരുവനന്തപുരത്താണോ ?" സുരാജ് വെഞ്ഞാറമ്മൂടിന്‍റെ കാര്യം പറഞ്ഞ് പുതിയ ആളെ ഒന്ന് കളിയാക്കാം എന്ന ഉദ്ദേശത്തോടെ ഞാന്‍ അവനോടു ചോദിച്ചു.

"ക്യാ ?" അവന്‍ പുരികം ചുളിച്ചു.

"അവന്‍ നേപ്പാളിയാണ് ഭായി" ചിരിയോടെ ജഗദീഷ് പറഞ്ഞു.

"ആണോ, പക്ഷെ ഇവനെ കണ്ടാല്‍ നമ്മുടെ സുരാജ് സുരാജ് വെഞ്ഞാറമ്മൂടിന്‍റെ അതെ ഛായ"

"അതിവനെ കാണുന്നവരെല്ലാം പറയുന്നുണ്ട്. ഭായി അവന്‍റെ പേരൂടെ ഒന്ന് ചോദിച്ചു നോക്ക്യെ - കോമഡിയാണ്" ജഗദീഷ് പറഞ്ഞു.

"ആപ്കാ നാം ക്യാഹെ ? " അറിയാവുന്ന മുറി ഹിന്ദിയില്‍ ഞാനവനോട് ചോദിച്ചു.

"സുരാജ്" ഞാന്‍ ശരിക്കും പൊട്ടിച്ചിരിച്ചു പോയി.

"ഇയാളും നിന്‍റെ നാട്ടുകാരനായ ആ കോമഡി സിനിമാ നടനെക്കുറിച്ച് പറഞ്ഞാണോ ചിരിക്കുന്നത് ?" അവന്‍ ജഗദീഷിനോട് ഹിന്ദിയില്‍ ചോദിച്ചു. ജഗദീഷ് ചിരിച്ചു കൊണ്ട് തല കുലുക്കി.

സുരാജ് മുടി വെട്ടിക്കൊണ്ടിരുന്ന ഹിന്ദിക്കാരന്‍ എഴുന്നേറ്റ് പോയപ്പോള്‍ അവന്‍ 'വെട്ടുന്നുണ്ടോ' എന്ന ഭാവത്തില്‍ എന്‍റെ നേര്‍ക്ക് നോക്കി.

'ഇരുന്നോ' എന്ന് ജഗദീഷ് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ കസേരയിലിരുന്ന് എന്‍റെ തല അവനു വെട്ടാന്‍ സൌകര്യത്തിന് ചരിച്ചു വച്ചുകൊടുത്തു.

അല്‍പ്പം വളര്‍ന്നുകഴിഞ്ഞാല്‍ ചീകുമ്പോള്‍ ഒടിവ് വീഴുന്ന തരം മുടിയാണ് എനിക്കുള്ളത്. അത് മാറ്റാനായി അവനൊരു മാര്‍ഗം പറഞ്ഞു തന്നു.

വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍, സാധാരണ ഏതു സൈഡിലെക്കാണോ ചീകുന്നത്, അതിന്‍റെ എതിരെയുള്ള സൈഡിലെക്ക് മുടി ചീകി വെക്കുക, അങ്ങനെ കുറച്ചു നാള്‍ ചെയ്തു കഴിഞ്ഞാല്‍ മുടി നല്ല സ്ട്രെയിറ്റ് ആകുമത്രേ !

ഞാന്‍ എല്ലാം തലകുലുക്കി കേട്ടു - പുറത്തേക്കിറങ്ങുമ്പോള്‍ പോലും മുടി ചീകാന്‍ മടിയുള്ള എന്നോടാണ് അവന്‍റെ ഉപദേശം എന്നോര്‍ത്തു മനസ്സില്‍ ചിരിക്കുകയും ചെയ്തു.

ഈയടുത്ത കാലത്ത് പതിവുപോലെ മുടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ സുരാജ് പറഞ്ഞു "ഭായി മുടി ശരിക്കും കൊഴിയുന്നുണ്ടല്ലോ"

"എന്ത് ചെയ്യാനാ ഡാ, പ്രായം കൂടി വരികയല്ലേ ?" ഞാന്‍ അല്‍പ്പം തമാശയായി പറഞ്ഞു.

"അതൊന്നുമല്ല ഭായി, ഇവിടത്തെ വെള്ളം പിടിക്കാഞ്ഞിട്ടാ - വഴിയുണ്ട്. ഭായി ഡാബര്‍ വാടിക ഹെയര്‍ ഓയില്‍ വാങ്ങി രാവിലെ കുളിക്കുന്നതിനു മുന്‍പ് അഞ്ചു മിനിറ്റ് മുടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം കുളിച്ചാല്‍ മതി - മുടി കൊഴിച്ചില്‍ നില്‍ക്കും."

തിരിച്ചു പോകും വഴി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഞാനൊരു ഡാബര്‍ വാടിക ഹെയറോയില്‍ വാങ്ങി. ഒരേയൊരു തവണ ഉപയോഗിച്ച അതിന്‍റെ കുപ്പി ഷെല്‍ഫിലെ സ്ഥലം മേനക്കെടുത്തികൊണ്ട് ഇപ്പോഴും അതേപോലെ തന്നെ വീട്ടിലിരിക്കുന്നുണ്ട്, ഭാര്യക്ക് കാണുമ്പോള്‍ കാണുമ്പോള്‍ കളിയാക്കാന്‍ ഒരുകാരണം കൂടിയായെന്നു മാത്രം !

കഴിഞ്ഞ മാസം ചെല്ലുമ്പോള്‍ സുരാജിനെ കടയില്‍ കണ്ടില്ല. തിരക്കിയപ്പോള്‍ ജഗദീഷ് പറഞ്ഞു "അവന്‍ നാട്ടില്‍ പോയി ഭായി, ഒരു മാസം കഴിഞ്ഞേ വരൂ"

ഇന്ന് വീണ്ടും ഞാന്‍ മുടിവെട്ടിക്കാന്‍ പോയി. സുരാജ് എത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്, പക്ഷെ ഇന്നും അവനെ കടയില്‍ കണ്ടില്ല.

"അവനിനി വരില്ല ഭായ്" അന്വേഷിച്ചപ്പോള്‍ ജഗദീഷ് പറഞ്ഞു.

"നേപ്പാളില്‍ പുതിയ നിയമം. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ ലേബര്‍ ഓഫീസില്‍ നിന്ന് ഒരു പേപ്പര്‍ ഒപ്പിട്ടു സീലടിച്ചു വാങ്ങി എയര്‍പോര്‍ട്ടില്‍ കൊടുക്കണം. അവന് ഇതറിയില്ലയിരുന്നു. വരുന്നതിനു പത്തു ദിവസം മുന്‍പാണ് ആരോ പറഞ്ഞവന്‍ ഇക്കാര്യമറിഞ്ഞത്‌. എന്നാല്‍ ഇലക്ഷനോടനുബന്ധിച്ചു നേപ്പാളില്‍ പതിനൊന്നു ദിവസത്തോളം തുടര്‍ച്ചയായി ബന്ദായിരുന്നതിനാല്‍ സര്‍ക്കാര്‍ ഒഫീസുകള്‍ തുറന്നില്ല. അങ്ങനെ ആ പേപ്പര്‍ അവനു കിട്ടിയുമില്ല, വിസയുടെ കാലാവധിയും തീര്‍ന്നു."

എനിക്ക് തെല്ലു വിഷമം തോന്നി "നല്ലൊരു ചെറുപ്പക്കാരനായിരുന്നു." എന്‍റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായതു ജഗദീഷ് കേട്ടു.

"അതിനു വിഷമിക്കാന്‍ ഒന്നുമില്ല ഭായി , അവനവിടെ നല്ല നിലയിലാ. ഇവിടെ വന്നു മൂന്നാം മാസം മുതല്‍ അവനവിടെ സ്ഥലം വാങ്ങി കൂട്ടാന്‍ തുടങ്ങിയതാ - ഇപ്പൊ ഏക്കര്‍ കണക്കിന് കൃഷി സ്ഥലം സ്വന്തമായുണ്ട്. ശരിക്കും പറഞ്ഞാല്‍ നേപ്പാളിലെ ഒരു മുതലാളിയാണവന്‍. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഗതിയുള്ളവനെന്തിനാ ഈ മണലാരണ്യത്തില്‍ വന്നുകിടന്നു കഷ്ടപ്പെടുന്നത് ഭായി ?"

ഗോതമ്പ് പാടത്ത് ട്രാക്റ്റര്‍ ഓടിക്കുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ മനസ്സില്‍ സങ്കല്‍പ്പിച്ചപ്പോള്‍ എന്‍റെ മുഖത്തൊരു ചെറുപുഞ്ചിരി തെളിഞ്ഞു.

സൌദിയില്‍ വന്ന് വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും ഫേസ്ബുക്കില്‍ കിട്ടിയ കുറെ ലൈക്കുകളല്ലാതെ മറ്റൊന്നും സമ്പാദിച്ചിട്ടില്ലാത്ത എനിക്കെന്നെ അവനുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയുന്നില്ല.

"എന്നാലും ഒരുതവണ കൂടി അവനു വരാമായിരുന്നു" പണം കൊടുത്തു ജഗദീഷ് പറ്റെ വെട്ടിയ തല തടവിക്കൊണ്ട് കടയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ഞാന്‍ വെറുതെ മനസ്സിലോര്‍ത്തു. 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top