Monday, November 11, 2013

കഥ : ദാസനും വിജയനും വിയറ്റ്‌നാമില്‍ !

കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ അനന്തന്‍ നമ്പ്യാര്‍ വീണ്ടും ജയില്‍ ചാടി.

നമ്പ്യാരും രണ്ടു കൂട്ടാളികളും വിയറ്റ്‌നാമില്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സിഐഡി ദാസനെയും വിജയനെയും വിയറ്റ്‌നാമിലെക്കയച്ചു.

വിയറ്റ്‌നാമിലെതിയ ഇരുവരും കേസൊന്നും അന്വേഷിക്കാതെ ചുമ്മാ പുട്ടടിച്ചു കറങ്ങി നടന്ന് ഒന്നാം തീയതിക്ക് മുന്നേ ഒരുമാസത്തെ അലവന്‍സ് കാശൊക്കെ അടിച്ചുപൊളിച്ചു തീര്‍ത്ത്‌ ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ വിശന്നുപൊരിഞ്ഞു ഹോട്ടല്‍റൂമില്‍ ഇരിക്കുമ്പോള്‍ സിഐഡി വിജയന്‍ പറഞ്ഞു.

"ഡാ ദാസാ, ഇവിടെയുള്ളവര്‍ മലയാളം സിനിമയൊന്നും കണ്ടുകാണില്ലാല്ലോ ?"

"ഇല്ലായിരിക്കും"

"എങ്കില്‍ എനിക്കൊരു ബുദ്ധിതോന്നുന്നു"

"നിന്‍റെ ബുദ്ധിയല്ലേ, മന്ദബുദ്ധിയായിരിക്കും"

"ആ - എന്നാ ഞാന്‍ പറയുന്നില്ല. നമുക്ക് രണ്ടാള്‍ക്കും ഒന്നാം തീയതി പണം വരുന്നത് വരെ ഇങ്ങനെ പരസ്പരം മുഖത്തോട്മുഖം നോക്കി പട്ടിണി കിടക്കാം"

"ശരി കൊണ്‍സ്റ്റബിള്‍ - സോറി - സിഐഡി വിജയാ, പറയൂ"

"അതായതു നമ്മള്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ കയറി നന്നായി ശാപ്പാടടിക്കുന്നു. കഴിച്ചു തീരാറാകുമ്പോള്‍ നേരത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പാറ്റകളെ എടുത്തു ഭക്ഷണത്തില്‍ ഇടുന്നു"

"അതൊന്നും ശരിയാകില്ല വിജയാ. ഇനി നമ്മള്‍ കണ്ട ആ മലയാളം സിനിമ വല്ല വിയറ്റ്‌നാം സിനിമയുടെയും കഥ കോപ്പിയടിച്ചതാണെങ്കിലോ"

"ആ - എന്നാ വേണ്ട" വിജയന്‍ പിണങ്ങി തിരിഞ്ഞു കിടന്നു.

കുറച്ചു കഴിഞ്ഞപോള്‍ ദാസന്‍ വിജയനെ തോണ്ടി വിളിച്ചു.

"എന്നാ ഒന്ന് നോക്കാലെ" ദാസന്‍ വിജയനെ നോക്കി ഒരു വളിപ്പ് ചിരി ചിരിച്ചു.

"നോക്കാല്ലേ"

"നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞേ ?"

"ഒക്കെത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ"

അങ്ങനെ രണ്ടാളും കഷ്ടപ്പെട്ട് സംഘടിപ്പിച്ച രണ്ടു പാറ്റകളെ കൊന്നൊരു തീപ്പെട്ടിക്കൂടിലാക്കി പോക്കറ്റിലിറ്റ് പറ്റിയ ഹോട്ടല്‍ തപ്പിനടന്നു തുടങ്ങി.

അവസാനം കൊള്ളാവുന്ന ഒരു റെസ്റ്റോറന്‍റില്‍ കയറി.

വിയറ്റ്‌നാംകാരനായ വെയിറ്റര്‍ മെനു കൊണ്ട് വന്നു കൊടുത്തു.

അത് മുഴുവന്‍ വിയറ്റ്‌നാമീസ് ഭാഷയിലായിരുന്നതിനാല്‍ ഇരുവര്‍ക്കും ഒരു കുന്തവും മനസ്സിലായില്ല.

"സിഐഡി ദാസാ, ഇതൊന്നു വായിച്ചു ഓര്‍ഡര്‍ ചെയ്യൂ" വിജയന്‍ മെനു ദാസന് നേരെ നീട്ടി.

"സിഐഡി വിജയന്‍ തന്നെ ഓര്‍ഡര്‍ ചെയ്തോളൂ" ദാസന്‍ മെനുകാര്‍ഡ് തിരിച്ചു കൊടുത്തു.

"വേണ്ട, ഞാന്‍ വെറും പത്താം ക്ലാസും നിങ്ങള് ബികോം ഫസ്റ്റ് ക്ലാസുമല്ലേ, ഇന്‍സ്പെക്ടര്‍ ദാസന്‍ തന്നെ ഓര്‍ഡര്‍ ചെയ്തോളൂ"

"ശോ വല്ല ബിരിയാണീം കിട്ടിയിരുന്നേല്‍ കഴിക്കാമായിരുന്നു, ഇതെന്തു ഭാഷ ദൈവമേ" ദാസന്‍റെ അല്‍പ്പം ഉച്ചത്തിലുള്ള ആത്മഗതം കേട്ട് വെയിറ്റര്‍ ചോദിച്ചു

"ബിരിയാണി ?"

"യെസ്, ടു ബിരിയാണീസ്‌" ഇരുവരും ആശ്വാസത്തോടെ പറഞ്ഞു.

വെയിറ്റര്‍ പോയി രണ്ടു പ്ലേറ്റ് ആവിപറക്കുന്ന ബിരിയാണിയുമായി വന്നു.

"പട്ടിണി കിടന്നത് കൊണ്ടാണോ എന്നറിയില്ല, എന്താ ഒരു ടേസ്റ്റ്, അല്ലെ ദാസാ"

"ഉം ഉം"

ഇരുവരും ബിരിയാണി വെട്ടി വിഴുങ്ങി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ ബില്‍ മേശപ്പുറത്ത് കൊണ്ടുവന്നു വച്ചിട്ട് പോയി. ദാസന്‍ ബില്ലെടുത്തു നോക്കി - 500 ഡോംഗ് (വിയറ്റ്‌നാമിലെ കറന്‍സി)

കഴിച്ചു കഴിയാറായപ്പോള്‍ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ദാസന്‍ പോക്കറ്റില്‍ നിന്ന് തീപ്പെട്ടികൂട് തുറന്ന് പാറ്റകളെയെടുത്ത് ഇരു പ്ലേറ്റുകളിലും ഓരോന്നിനെയിട്ടു.

പിന്നെ യാദൃശ്ചികമായി ഭക്ഷണത്തില്‍ നിന്ന് കിട്ടിയ പോലെ പാറ്റയെ തൂക്കിപ്പിടിച്ച് എഴുന്നേറ്റ് നിന്ന് ബഹളം കൂട്ടാന്‍ തുടങ്ങി. റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരോക്കെ അമ്പരപ്പോടെ അവരെ നോക്കിയിരുന്നു.

വെയിറ്റര്‍ അടുത്തേക്ക് വന്നപ്പോള്‍ ദാസനും വിജയനും പാറ്റകളെ ഉയര്‍ത്തിക്കാണിച്ചു അയാളോട് കയര്‍ത്തു.

ഉടനെ വെയിറ്റര്‍ അവര്‍ക്ക് നേരത്തെ കൊടുത്തിരുന്ന ബില്‍ തിരിച്ചു വാങ്ങി 500 എന്നെഴുതിയിരുന്നത് തിരുത്തി 1000 എന്നാക്കി അവിടെത്തന്നെ വച്ചിട്ട് പോയി.

എന്താ സംഭവം എന്നറിയാതെ ഇരുവരും അന്തം വിട്ടിരിക്കുമ്പോള്‍ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച, ഒറ്റ നോട്ടത്തില്‍ മലയാളിയെന്നു തോന്നിക്കുന്ന ഒരാള്‍ അവര്‍ക്കരികിലേക്ക് വന്നു.

"ഐആം ആര്‍.എ ജപ്പാന്‍ ഫ്രം ട്രിവാണ്ട്രം" അയാള്‍ സ്വയം പരിചയപ്പെടുത്തി.

"ഓ നമ്മടെ രാജപ്പന്‍ ! എന്തായാലും ഭാഗ്യം, ഒരു മലയാളിയെ കണ്ടല്ലോ, രാജപ്പന്‍ ചേട്ടാ, ഇതുകണ്ടോ ഭക്ഷണത്തില്‍ പാറ്റ കിടക്കുന്നെന്നു പറഞ്ഞപ്പോള്‍ അവന്മാര്‍ പൈസ ഇരട്ടിയാക്കി, ഇതെന്തു നാട്"

രാജപ്പന്‍ മെനുകാര്‍ഡില്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു

"നേരത്തെ നിങ്ങള്‍ കഴിച്ച പട്ടിബിരിയാണിക്ക് ഒരു പ്ലേറ്റ് 250 ഡോംഗേ ഉള്ളൂ, പക്ഷെ പാറ്റ ബിരിയാണി ഇവിടത്തെ സ്പെഷ്യല്‍ ഐറ്റം ആണ് - പ്ലേറ്റിനു 500 ഡോംഗ് !"

"ദൈവമേ പട്ടി ബിരിയാണി"

ഇരുവരും ഓക്കാനിച്ചു കൊണ്ട് വാള് വെക്കാന്‍ വാഷ്ബെസിനിലെക്കൊടുമ്പോള്‍ രാജപ്പന്‍ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു .

"പാറ്റക്ക് പകരം വല്ല കോഴിക്കാലും കൊണ്ട് വന്നിട്ടിരുന്നുവെങ്കില്‍ പറഞ്ഞു നില്‍ക്കാമായിരുന്നു, കാരണം കോഴിയും ആടുമോന്നും ഇവിടത്തുകാര്‍ക്ക് തീരെ ഇഷ്ടമല്ല"
______________________________________________________________
അനുബന്ധം : കയ്യില്‍ കാശിലാതിരുന്നതിനാല്‍ ഇരുവരെയും അടുക്കളയില്‍ ജോലി ചെയ്യാന്‍ കൊണ്ട് പോയി.

ആ ഹോട്ടലിലെ അടുക്കളയില്‍ സഹായികളായി ജോലി ചെയ്ത് ഒളിച്ചു താമസിച്ചു കൊണ്ടിരിക്കുകയായിരുന്നു അനന്തന്‍നമ്പ്യാരും രണ്ടു കൂട്ടാളികളും.

ഒരു ചത്ത പട്ടിയെ തോല് പൊളിച്ചു കൊണ്ടിരുന്ന അനന്തന്‍ നമ്പ്യാര്‍ ഇരുവരെയും കണ്ടു ഞെട്ടുകയും, കൂട്ടാളികളോടു "മൈ ഗോഡ് , സിഐഡീസ് - എസ്കേപ്" എന്ന് പറഞ്ഞു ഇറങ്ങിയോടുകയും, ദാസനും വിജയനും അവരെ പിന്തുടര്‍ന്ന് കീഴടക്കുകയും ചെയ്തു.

അങ്ങനെ തങ്ങളെ ഏല്‍പ്പിച്ച ഒരു ദൌത്യം കൂടി വിജയകരമായി പൂര്‍ത്തീകരിച്ചു സിഐഡി ദാസനും വിജയനും പ്രോമോഷനോടെ തമിഴ്നാട്ടിലേക്ക് മടങ്ങി.

(അല്‍പ്പം ഡോസ് കൂടിയ ചളിയാണ് - പുരുഷു , അനുഗ്രഹിക്കണം  )

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top