Monday, November 4, 2013

കഥ : ഒരു തുളസി വരുത്തിയ വിന !

ടോണിയേട്ടന്‍റെ വീടിനു മുന്നില്‍ ഒരു തുളസിച്ചെടിയുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ചെടി എന്നതിലുപരി അതൊരു കൊച്ചു മരമായി വളര്‍ന്നു കഴിഞ്ഞിരുന്നെന്ന് പറയുന്നതാവും ശരി.

വീട്ടുവളപ്പ് വേലികെട്ടിയോ മതില്‍ കെട്ടിയോ തിരിച്ചിട്ടില്ലായിരുന്നതിനാലും, തുളസി വഴിയരികില്‍ നിന്നിരുന്നതിനാലും ആ വഴി വരുന്നവരും, പോകുന്നവരുമൊക്കെ അതില്‍ നിന്ന് ഒരില പൊട്ടിക്കുകയോ, ചുരുങ്ങിയത് അതിന്‍റെ ഇലകളെ ഒന്ന് തഴുകിത്തലോടുകയോ ചെയ്തു പോന്നിരുന്നു.

ഒരു ദിവസം ടോണിയേട്ടന്‍ വഴിയിലൂടെ ഇടക്കിടെ കടന്നുപോകുന്ന ആളുകളെയും, പട്ടിയെയും, പൂച്ചയെയുമൊക്കെ നോക്കി വീടിന്‍റെ അരമതിലില്‍ ബോറടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്‌ നാലുവീടപ്പുറം താമസിക്കുന്ന ദാക്ഷായണി അതുവഴി നടന്നു പോയത്.

അരമതിലില്‍ വായ്‌നോക്കിയിരിക്കുന്ന ടോണിയേട്ടനെ ഗൌനിക്കുകപോലും ചെയ്യാതെ ദാക്ഷായണിയും പൊട്ടിച്ചു തുളസിയില്‍ നിന്ന് രണ്ടില, എന്നിട്ടത് തന്‍റെ ഇനിയും ഈറന്‍ മാറിയിട്ടില്ലാത്ത മുടിയില്‍ തിരുകി തന്‍റെ സൌന്ദര്യം പത്തിരട്ടിയായെന്ന മട്ടില്‍ മൂടും കുലുക്കി നടന്നു പോയി.

ഈ കാഴ്ച ടോണിയേട്ടന് തീരെ ദഹിച്ചില്ല -അതിനു രണ്ടു കാരണങ്ങളുണ്ട്.

ഒന്ന് - പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് വെറുമൊരു 'ഐലവ് യു' പറഞ്ഞതിന് ദാക്ഷായണി അമ്മച്ചിയോടക്കാര്യം പറഞ്ഞു കൊടുത്തതിന്‍റെ പേരില്‍ അപ്പന്‍ ടോണിയേട്ടനെ മുറ്റത്തെ പേരമരത്തില്‍ നിന്നോടിച്ചെടുത്ത കൊമ്പോടിയും വരെ പൊതിരെ തല്ലിയകാര്യം ഓര്‍ത്തപ്പോള്‍ത്തന്നെ ടോണിയേട്ടന്‍ അറിയാതെ ചന്തി തടവിപ്പോയി.

രണ്ട് - ഈ ദാക്ഷായണിയുടെ അനിയന്‍ കോവാലന്‍ തന്‍റെ ഇളയ സഹോദരി അന്നക്കുട്ടിക്ക് സ്കൂളില്‍ വച്ച് പ്രേമലേഖനം കൊടുക്കുകയും അന്നക്കുട്ടി കയ്യോടെ അത് വീട്ടില്‍ കൊണ്ടുവന്നു അമ്മച്ചി സമക്ഷം ഹാജരാക്കിയെങ്കിലും, അപ്പന്‍ വഴക്കുണ്ടാക്കാന്‍ പോകുമെന്ന് ന്യായം പറഞ്ഞ് അമ്മച്ചിയത് കീറി അടുപ്പിലിട്ടത് ഇന്നും ടോണിയേട്ടന്‍ ഈര്‍ഷ്യയോടെ ഓര്‍ക്കുന്നുണ്ട്. ഒരേ കുറ്റത്തിന് രണ്ടു നീതി എന്ന മുടന്തന്‍ ന്യായം ഇതുവരെ ടോണിയേട്ടന് പിടികിട്ടിയിട്ടുമില്ല.

ഇന്നത്തോടെ അവള്‍ടെ തുളസിയില നുള്ളല്‍ ഞാനവസാനിപ്പിക്കും , അങ്ങനെ എന്‍റെ വീട്ടിലെ തുളസിയില മുടിയില്‍ ചൂടി അവളിപ്പം ഞെളിയണ്ട, ടോണിയേട്ടന്‍ അരമതിലില്‍ നിന്ന് ചാടിയിറങ്ങി.

വീടിന്‍റെ പിന്നാമ്പുറത്തുള്ള ചായ്പ്പില്‍ നിന്ന് മണ്‍ വെട്ടിയും പാരയുമെടുത്ത്, ആദ്യം വീടിനു പിന്നില്‍ ആഴത്തില്‍ ഒരു കുഴിയെടുത്തു.

പിന്നെ വീടിനു മുന്‍വശത്ത്‌ നിന്നിരുന്ന തുളസി മൂടോടെ പിഴുതെടുത്ത്‌ നേരത്തെ ഉണ്ടാക്കിയ കുഴിയില്‍ കൊണ്ടുവന്നു നട്ടു. കുഴിയില്‍ മണ്ണിട്ട്‌ മൂടി മീതെ പച്ചിലകള്‍, അടുപ്പില്‍ നിന്ന് വാരിക്കൊണ്ട് വന്ന ചാരം, അപ്പുറത്തെ വീട്ടിലെ മച്ചിപ്പശു തൊട്ടടുത്ത നാരായണേട്ടന്‍റെ പറമ്പിലിട്ടിട്ടു പോയ ചാണകം എന്നിവയുമിട്ട് ആവശ്യത്തിനു വെള്ളവുമൊഴിച്ചിട്ട്‌ ചുണ്ടിലൊരു പരിഹാസച്ചിരിയോടെ പറഞ്ഞു - "ഇനിയവള്‍ തുളസിയില നുള്ളുന്നതോന്നു കാണട്ടെ."

"നല്ലൊരു തുളസി നശിപ്പിച്ചു കളഞ്ഞല്ലോടാ ദുഷ്ടാ" രാവിലെ അമ്മയെ കാണാന്‍ തന്‍റെ വീട്ടില്‍ പോകുമ്പോള്‍ നല്ല ഉഷാറില്‍ നിന്നിരുന്ന തുളസിയുടെ താന്‍ തിരികെ വന്നപ്പോഴുള്ള അവസ്ഥ കണ്ടു അമ്മച്ചി തലയില്‍ കൈവച്ച് പ്രാകി.

"അമ്മച്ചി നോക്കിക്കോ, പഴയതിലും ഉഷാറായി വളരും, ഞാന്‍ ചാണകമിട്ടിട്ടുണ്ട്" ടോണിയേട്ടന്‍ തട്ടിവിട്ടു.

"ഉവ്വ്, വളരും വളരും. വൈകിട്ട് അപ്പച്ചന്‍ വരുമ്പോള്‍ നീ ചാണകമിടാതെ സൂക്ഷിച്ചോ" അമ്മച്ചിയുടെ വാക്കുകള്‍ കേട്ട് ടോണിയേട്ടന്‍ ഒന്ന് ഞെട്ടി.

തളര്‍ന്നു തലകുനിച്ചു നിന്നിരുന്ന തുളസിയുടെ അവസ്ഥ പിറ്റേന്ന് രാവിലെ കൂടുതല്‍ പരിതാപകരമായി. വൈകുന്നേരത്തോടെ ഒരു തിരിച്ചു വരവ് സാധ്യമല്ലാത്ത വിധം അത് വാടിക്കരിഞ്ഞ് അകാലചരമമടഞ്ഞു.

ഏകആശ്വാസം അപ്പന്‍റെ കലി ഏതാനും തന്തക്കു വിളിയിലും ചെവി പിടിച്ചു ചുറ്റിച്ചുള്ള ഒരു കിഴുക്കിലും ഒതുങ്ങി എന്നതായിരുന്നു. (ഓരോ തവണ അപ്പന്‍ തന്തക്കു വിളിക്കുമ്പോഴും ടോണിയേട്ടന്‍ ഉള്ളില്‍ ചിരിച്ചു - തന്നെത്തന്നെയാണ് ചീത്ത വിളിക്കുന്നതെന്ന് മണ്ടന്‍ അപ്പന്‍ മനസ്സിലാക്കുന്നേയില്ല !)

തുളസി ഉണങ്ങിപ്പോയ മൂന്നാം നാള്‍ രാവിലെ ഉറങ്ങിയെഴുന്നെറ്റ് ,പല്ലുപോലും തേക്കാതെ അരമതിലില്‍ വായ നോക്കാനിരുന്ന ടോണിയേട്ടനെ നോക്കി അപ്പോഴതിലെ നടന്നുപോയ ദാക്ഷായണി ഒരു ചിരി ചിരിച്ചു - ഒരുമാതിരി ആക്കിയ ചിരിയായിരുന്നെങ്കിലും വീണ്ടും അത് കാണണമെന്നുള്ള മോഹം പിറ്റേന്ന് അല്‍പ്പം കൂടി നേരത്തെയെഴുന്നേറ്റ് പല്ലൊക്കെ തേച്ച്, പച്ചവെള്ളം പുരട്ടി പശുനക്കിയ പോലെ പരത്തിവച്ച എന്‍.ജി മുടിയുമായി അരമതിലില്‍ വായ നോക്കിയിരിക്കാന്‍ ടോണിയേട്ടനെ പ്രേരിപ്പിച്ചു.

ദിവസങ്ങള്‍ കടന്നുപോകുന്തോറും ദാക്ഷായണിയുടെ ചിരിയില്‍ പരിഹാസം മാറി പകരം തേനും പാലും ഒഴുകാന്‍ തുടങ്ങി.

ഒടുവില്‍ പതുക്കെപ്പതുക്കെ ടോണിയേട്ടന്‍റെ ചിരി എന്നന്നേക്കുമായി ഇല്ലാതായി - കാരണം ഇന്ന് ദാക്ഷായണി എന്ന മറിയക്കുട്ടി ടോണിയേട്ടന്‍റെ ഭാര്യയാണ് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top