Sunday, February 23, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 3 - ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ബവേറിയ)

ഇനിയല്‍പ്പം ബവേറിയ എന്നാ രാജ്യത്തിന്‍റെ ചരിത്രം.

യഥാര്‍ത്ഥ പേര് : ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ബവേറിയ.

മധ്യ പൌരസ്ത്യ ദേശത്ത് സിറിയ, ഇറാഖ്, ലെബനന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.

വിസ്തീര്‍ണ്ണം : 85,000 ചതുരശ്ര കിലോമീറ്റര്‍.

ജനസംഖ്യ : 9 ദശലക്ഷം.

1850 ഇല്‍ ഫ്രഞ്ചുകാര്‍ വന്‍ രത്നനിക്ഷേപം കണ്ടെത്തും വരെ ബവേറിയ മനുഷ്യവാസമില്ലെന്നു പറഞ്ഞ് ലോകം എഴുതിത്തള്ളിയിരുന്ന ഒരു മരുഭൂമിയായിരുന്നു. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന മലഞ്ചരിവുകളില്‍ താമസിച്ചിരുന്ന ഏതാനും ആദിവാസികള്‍ മാത്രമായിരുന്നു ആദിമവംശജര്‍.

പിന്നീടവിടെക്ക് യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ഒരു ഭാഗ്യാന്വേഷികളുടെ ഒരു പ്രവാഹം തന്നെയുണ്ടായി.

ഫ്രഞ്ച് റിപ്പബ്ലിക് ഓഫ് ബവേറിയ എന്നറിയപ്പെട്ടിരുന്ന ബവേറിയയെ തങ്ങളുടെ ഒരു കോളനി എന്നതിനേക്കാള്‍ ഒരു സ്വതന്ത്ര രാജ്യം എന്ന രീതിയിലാണ് ഫ്രഞ്ചുകാര്‍ പണിതുയര്‍ത്തിയത്.

പേരിന് സ്വതന്ത്ര ചുമതലയുള്ള ഒരു ജനാധിപത്യ മന്ത്രിസഭയുണ്ടായിരുന്നെങ്കിലും തന്ത്രപ്രധാന തീരുമാനങ്ങളെല്ലാം തന്നെ ഫ്രഞ്ച് സര്‍ക്കാരിന്‍റെതായിരുന്നു..

1950 -ടെ ഫ്രഞ്ചുകാരുടെ നിയന്ത്രണം പൂര്‍ണ്ണമായി അയഞ്ഞു.

ബവേറിയ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.

എങ്കിലും ഏറെക്കുറെ തുല്യ പങ്കാളിത്തമുള്ള അറബ്, യൂറോപ്യന്‍, ഏഷ്യന്‍, വംശജരുടെ പിടിയിലായിരുന്ന ഭരണം ഓരോരുത്തരുടെയും "തങ്ങളാണ് വലിയവര്‍" എന്ന വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവത്തിന്‍റെ ഇരയായി പതിയെപ്പതിയെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിത്തുടങ്ങിയപ്പോഴാണ് സൈനികമേധാവിയായിരുന്ന അറബ് വംശജനായ അസീസ്‌ തലാല്‍ തന്‍റെ വിശ്വസ്തരായ കൂട്ടാളികളോടൊപ്പം ഒരു പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്.

മികച്ച ഒരു ഭരണാധികാരിയായിരുന്നു അസീസ്‌.

ഒരു എകാധിപതിക്ക് മാത്രം സാദ്ധ്യമാകുന്ന അതീവകര്‍ക്കശമായ നിയന്ത്രണങ്ങളിലൂന്നിയ ചിട്ടയായ ഭരണപരിഷ്കാരങ്ങളിലൂടെ അസീസ്‌ ബവേരിയയെ അതിവേഗം ലോകത്തിലെ തന്നെ ഒരു എണ്ണപ്പെട്ട സാമ്പത്തിക ശക്തിയാക്കി മാറ്റി. ആയിടെ ബവേരിയയുടെ കിഴക്കന്‍ പ്രവിശ്യയില്‍ എണ്ണനിക്ഷേപം കൂടി കണ്ടെത്തിയതോടെ ബവേറിയ അതിന്‍റെ കുതിപ്പിന്‍റെ പാരമ്യത്തിലെത്തി.

1986 -ല്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കവേ ബവേറിയയുടെ യഥാര്‍ത്ഥ അവകാശികളായ തങ്ങളെ പൂര്‍ണ്ണമായി അവഗണിക്കുന്നു എന്നാരോപിച്ച് അസീസിനെതിരെ രഹസ്യമായി പ്രതിഷേധം നടത്തിയിരുന്ന ബവേറിയന്‍ ആദിവാസികളുടെതായ തീവ്രവാദിസംഘടനയില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍റെ വെടിയേറ്റ്‌ തികച്ചും അപ്രതീക്ഷിതമായി അസീസ്‌ തലാല്‍ മരണപ്പെട്ടു.

രാജ്യത്ത് അവിടവിടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയപ്പോള്‍ പിതാവിന്‍റെ വിശ്വസ്തരായ അനുചരന്മാരുടെ പിന്തുണയോടെ രായ്ക്കുരാമാനം അദ്ദേഹത്തിന്‍റെ മകനായ അഹ്മദ് തലാല്‍ രാജ്യത്തിന്‍റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.

യുവാവായ അഹ്മദ് അക്ഷരാര്‍ഥത്തില്‍ പിതാവിന്‍റെ പാത പിന്തുടര്‍ന്നു.

അസീസ്‌ തുടങ്ങി വച്ചതും പിന്തുടര്‍ന്നു പോന്നതുമായ നടപടികള്‍ പിഴവുകള്‍ കൂടാതെ നടപ്പാക്കി ഒരു ഏകാധിപതി എന്നതിലുപരി അഹ്മദും ഏറെത്താമസിയാതെ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറി . ആയിടക്കാണ്‌ അദ്ദേഹത്തിനൊരു മകന്‍ ജനിച്ചത്‌ - അവന് മെഹര്‍ എന്ന് പേരിട്ടു.

ഏകമകന് നല്‍കിയ അമിതവാത്സല്യവും, ജനിച്ചുവീണത്‌ മുതലേ കണ്ടുവളര്‍ന്ന സമ്പത്തും, ധാരാളിത്തവും, എല്ലാത്തിനെക്കാളുമുപരി ചീത്ത കൂട്ടുകെട്ടും - ഏറെത്താമസിയാതെ അഹ്മദ് തലാലിനും രാജ്യത്തിനു തന്നെയും ഒരു തീരാ തലവേദനയായി പടിപടിയായി അവന്‍ മാറുകയായിരുന്നു.

മകന്‍റെ കൊള്ളരുതായ്മകളും, ക്രൂരതകളും അഹ്മദിനെ ഏറെ വേദനിപ്പിച്ചു. അവനെ നേര്‍വ്വഴിക്കു നടത്താന്‍ അദ്ദേഹം തന്‍റെ സകല കഴിവുകളും ഉപയോഗിച്ച് ശ്രമിച്ചു നോകി - ഫലം നിരാശയായിരുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള പണ്ഡിതരുടെയും, കൌണ്‍സലര്‍മാരുടെയും സഹായം പോലും അദ്ദേഹം തേടി.

പക്ഷെ അനുദിനം മെഹര്‍ തലാല്‍ എന്നാ യുവാവ്‌ കേട്ടുകേള്‍വി പോലുമില്ലാത്ത കുത്തഴിഞ്ഞ ജീവിതത്തിന്‍റെയും, ക്രൂരതകളുടെയും ലോകത്തേക്ക് അതിവേഗം പാഞ്ഞു കൊണ്ടിരുന്നു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top