Monday, February 24, 2014

ങേ - കളി കെഡി ജാനുവിനോടോ ?

സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ക്ലാസ്സില്‍ ജാനു എന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു.

കെഡി ജാനു എന്നായിരുന്നു അവള്‍ അറിയപ്പെട്ടിരുന്നത് .കെഡി അവളുടെ ഇനീഷ്യല്‍ ആയിരുന്നെന്നു പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.

കാരണം ഇനീഷ്യലിനോട് നൂറ്റൊന്നു ശതമാനം നീതിപുലര്‍ത്തുന്നതായിരുന്നു അവളുടെ സ്വഭാവം.

ആണ്‍കുട്ടികളുടെ ഉച്ചഭക്ഷണപ്പൊതിയില്‍ നിന്ന് ഓംലെറ്റ്‌, മീന്‍ വറുത്തത് എന്നിവ കട്ടെടുത്തു തിന്നുക, ബാഗില്‍ നിന്ന് പെന്‍സിലും, പേനയുമൊക്കെ മോഷ്ടിക്കുക, ഓടിക്കളിക്കുമ്പോള്‍ ഇടം കാല്‍ വച്ച് വീഴിച്ചശേഷം കൈകൊട്ടിച്ചിരിക്കുക തുടങ്ങിയവയായിരുന്നു ജാനുവിന്‍റെ ചില വിനോദങ്ങള്‍.

ഈ ഉപദ്രവങ്ങളോക്കെയും ആണ്‍കുട്ടികള്‍ക്ക് നേരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരിക്കല്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു വരാന്തയില്‍ ഓടിക്കളിക്കുമ്പോള്‍ എന്നെയും ജാനു ഇടംകാല് വച്ച് വീഴ്ത്തി.

ഓട്ടത്തിന്‍റെ വേഗതയില്‍ പരുക്കന്‍ സിമന്‍റ് തറയിലൂടെ ലാന്‍റ് ചെയ്യാന്‍ റണ്‍വേയിലൂടെ ഓടുന്ന വിമാനം പോലെ അഞ്ചാറു മീറ്റര്‍ നിരങ്ങി നീങ്ങിയാണ്‌ ഞാന്‍ നിന്നത്.

എഴുന്നേറ്റു നോക്കുമ്പോള്‍ കാല്‍മുട്ടില്‍ നിന്ന് ഒരേക്കര്‍ തൊലി പോയിട്ടുണ്ടായിരുന്നു. ചോര വന്നു തുടങ്ങുമ്പോഴുള്ള മാംസത്തിന്‍റെ വിളറിയ വെള്ളം നിറം ഇന്നുമെന്‍റെ മനസ്സിലുണ്ട്.

മകരമാസമായിരുന്നതിനാലും, കാല്‍മുട്ടില്‍ എപ്പോഴും മടങ്ങുകയും നിവരുകയും ചെയ്യുന്ന സ്ഥലത്തായതിനാലും, സര്‍വ്വോപരി ഉണങ്ങി വരുമ്പോള്‍ അറിയാതെ കൈ അതിലേക്കു തന്നെ പോയി കിള്ളിപ്പൊളിക്കുന്നതിനാലും ആ മുറിവ് ഉണങ്ങാന്‍ ഏറെക്കാലമെടുത്തു. ഇന്നും അതിന്‍റെ പാട് കാശ്മീര്‍ ഉള്ള ഇന്ത്യയുടെ മാപ്പ് പോലെ എന്‍റെ കാല്‍മുട്ടിലുണ്ട്.

ഈ ജാനു വലുതായപ്പോള്‍ ഒരു സുന്ദരിയായി , മോഷണം പോലെയുള്ള പഴയ ലൊഗ്രേഡ് ചട്ടമ്പിത്തരങ്ങള്‍ ഒന്നുമില്ലെങ്കിലും ലൊ കോളേജില്‍ പഠിക്കുന്നതിന്‍റെ ജാഡ അല്‍പ്പം കൂടുതലായിത്തന്നെ അവള്‍ക്കുണ്ടായിരുന്നു.

രാവിലെ കോളേജില്‍ പോകാന്‍ ഒരേ സ്റ്റോപ്പില്‍ നിന്നാണ് മിക്കവാറും ഞങ്ങള്‍ ബസ്സില്‍ കയറുക.

പുറപ്പെടുന്ന സ്ഥലമായ വരാപ്പുഴയില്‍ നിന്നുതന്നെ ഫുള്ളായി ഞങ്ങളുടെ സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും പിന്നിലെ കോണിയില്‍ വരെ ആളുകള്‍ തൂങ്ങിക്കിടക്കുന്ന പരുവമായിരിക്കുമെന്നതിനാല്‍ പല ബസ്സുകളും ഞങ്ങളുടെ സ്റ്റോപ്പില്‍ എത്തുമ്പോള്‍ റോഡിന്‍റെ അപ്പുറത്തുകൂടെ സ്പീഡ് കൂട്ടി നിര്‍ത്താതെ പാഞ്ഞു പോകും.

അത് പ്രതീക്ഷിച്ചു നില്‍ക്കുന്ന ചില വിരുതന്മാര്‍ ഓടുന്ന ബസ്സില്‍ ചാടിക്കയറും.
ചിലപ്പോള്‍ സ്റ്റോപ്പില്‍ ഏതെങ്കിലും ബസ് നിര്‍ത്തിയിട്ടിരിക്കുകയാണെങ്കില്‍ ഡ്രൈവര്‍ ബസ് സ്ലോവാക്കാന്‍ നിര്‍ബന്ധിതനാകും.

ചില വിദ്വാന്മാരാകട്ടെ ബസ്സ്റ്റോപ് കഴിഞ്ഞു തൊട്ടപ്പുറത്ത് സാമാന്യം നല്ലൊരു വളവില്‍ പോയി കാത്തു നില്‍ക്കും - വേഗത കുറയ്ക്കുമ്പോള്‍ ചാടിക്കയറാന്‍.

ഇനി ഭാഗ്യത്തിനെങ്ങാനും ബസ് നിര്‍ത്തിയാല്‍ "അവിടെപ്പോയി കയറിക്കൊ"യെന്നും പറഞ്ഞു പിന്നിലെ കിളി ഓടിച്ചു മുന്നിലേക്ക്‌ വിടും.

അപ്പോള്‍ മുഖത്തു ദേഷ്യമൊക്കെ വരുത്തി മുന്‍ഡോറിലേക്ക് ഉള്ളില്‍ ചിരിച്ചു കൊണ്ടോരു പോക്കുണ്ട്.

മിക്കവാറും അകത്തു കയറിപ്പറ്റിയാല്‍ വിദ്വാന്മാര്‍ എല്ലാം തന്നെ ഏതെങ്കിലും പെണ്‍പിള്ളേരുടെ പിന്നില്‍ ചാരി കുറ്റിയടിച്ചത് പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന രീതിയില്‍ നിന്നു കളയും (ഞാനല്ലട്ടോ - ഞാന്‍ പണ്ടേ ഡീസന്‍റ് ആണ്)

പക്ഷെ ജാനുവുണ്ടെങ്കില്‍ അറിയാവുന്നവരാരും അവളുടെ എഴയലത്തേക്കടുക്കില്ല.

ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ ആദ്യമായി വന്ന ഒരു പയ്യന്‍ രാവിലെ ബസില്‍ കയറി. പതിവ് പോലെ കിളി മുന്നിലേക്ക്‌ ഓടിച്ചു വിട്ടതിനാല്‍ അവനും മുന്നില്‍ത്തന്നെ കയറിപ്പറ്റി.

പയ്യന്‍ നോക്കുമ്പോള്‍ മിക്ക പെണ്‍പിള്ളേരും ബുക്ക്ഡ് ആണ് - എന്നാല്‍ നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി മാത്രം ആണ്‍തുണയില്ലാതെ തനിച്ചു നില്‍ക്കുന്നു.

ഒഴുക്കില്‍ പെട്ട് നീങ്ങുന്ന പൊങ്ങുതടിപോലെ നമ്മുടെ കഥാനായകന്‍, തന്‍റെതല്ലാത്ത കാരണത്താല്‍ വിവാഹമോചനം നേടിയ പത്രത്തിലെ വധുവിനെപ്പോലെ മെല്ലെ മെല്ലെ നീങ്ങിനീങ്ങി ജാനുവിന്‍റെ പിന്‍ ഭാഗത്തെത്തി.

ബസ് അടുത്ത ബ്രേക്കിട്ടപ്പോള്‍ വീഴാന്‍ മാത്രം ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ കൂടി നമ്മുടെ നായകന്‍ ആകെ ബാലന്‍സ് പോയി ജാനുവിന്‍റെ ദേഹത്തേക്ക് അലച്ചു വീഴുകയും വീഴ്ചയില്‍ തികച്ചും "നിഷ്കളങ്കമായി" അവളുടെ ചന്തിയില്‍ സാമാന്യം ശക്തിയില്‍ പിടിച്ചൊന്നു ഞെരിക്കുകയും ചെയ്തു.

"ങേ, സരിതയെ സാരി കാട്ടിപ്പേടിപ്പിക്കുന്നോ" എന്ന മട്ടില്‍ അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ "എന്നെക്കണ്ടാല്‍ ബാലുസ്വാമിയാണെന്നു തോന്നുമോ ഗായത്രീ" എന്ന മട്ടിലൊരിളിഞ്ഞ ചിരിയും ചിരിച്ചു പയ്യന്‍ ആരെയോ അന്വേഷിക്കുന്ന പോലെ ചുറ്റുപാടും തിരഞ്ഞു.

അപ്രതീക്ഷിതമായി തന്‍റെ മര്‍മ്മത്തില്‍ത്തന്നെ ഒരു പിടുത്തം വീണപ്പോള്‍ പയ്യന്‍ ഞെട്ടി മുകളിലേക്കൊരു ചാട്ടം ചാടിപ്പോയി. ഇത് സത്യമോ മിഥ്യയോ എന്ന മട്ടില്‍ കുങ്കുമപ്പൂവിലെ കാര്‍ന്നോരെപ്പോലെ വിശ്വസിക്കാനാവാതെ അവന്‍ കണ്ണുമിഴിച്ച് ജാനുവിനെ നോക്കി

"എന്താടാ നോക്കണേ" എന്ന് ചോദിച്ചു കൊണ്ട് ജാനു തലങ്ങും വിലങ്ങും അവന്‍റെ മര്‍മ്മത്തും, നെഞ്ചത്തും, ചന്തിക്കുമൊക്കെ മാറി മാറി പിടിക്കാന്‍ തുടങ്ങി.

"അയ്യോ ചേച്ചി, ഒരബദ്ധം പറ്റിയതാണ്, മാപ്പാക്കണം' എന്ന് പറഞ്ഞു പയ്യന്‍ വലിയവായില്‍ കരച്ചില്‍ തുടങ്ങി. ഇത് കണ്ടു ബസ്സിലുള്ളവര്‍ ഒക്കെ ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

"നിനക്ക് മാത്രം പിടിച്ചാല്‍ മതിയോ, ഈ പിടുത്തത്തിന്‍റെ സുഖം ഞാനും കൂടി ഒന്നറിയട്ടെടാ" പയ്യന്‍ കരഞ്ഞു പറഞ്ഞിട്ടും ജാനു നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

അവസാനം അടുത്ത വളവില്‍ എതിരെ വന്ന ബസിനു സൈഡ് കൊടുക്കാന്‍ വേണ്ടി സ്ലോ ആക്കിയപ്പോള്‍ പയ്യന്‍ ഒരുവിധത്തില്‍ ബസ്സില്‍ നിന്നിറങ്ങി ചാടിയോടി.

അതിനു ശേഷം ആരും അവനെ ഞങ്ങളുടെ നാട്ടില്‍ കണ്ടിട്ടില്ല.

1 comments

  1. ഈ ജാനു ഇപ്പോള്‍ എവിടെയാണ്? എനിക്ക് ആളെ അങ്ങ് ഇഷ്ടപ്പെട്ടു.

    ReplyDelete

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top