Sunday, February 9, 2014

കഥ : സ്ലോ മോഷന്‍

"ഇനി കണ്ണുകള്‍ മെല്ലെ ചിമ്മി ചിമ്മി തുറക്കൂ"

കണ്ണുകളിലെ കെട്ടഴിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു.

നകുലന്‍, ഡോക്ടര്‍ പറഞ്ഞത് പോലെ കണ്ണുകള്‍ ചിമ്മി തുറന്നു - ആദ്യം മൊത്തത്തില്‍ ഒരു മൂടല്‍, പിന്നെ മെല്ലെ മെല്ലെ സിനിമയിലെ പോലെ എല്ലാം വ്യക്തമായി വന്നു.

"ഇപ്പോള്‍ എങ്ങനെയുണ്ട് നകുലാ ?" ഡോക്ടര്‍ ചോദിച്ചു.

"എനിക്കൊരു കുഴപ്പവുമില്ല, പക്ഷെ ആ നര്‍സ് എന്തിനാ സ്ലോ മോഷനില്‍ നടക്കുന്നത് ?"

മുറിയിലേക്ക് നടന്നു വന്ന ശോശാമ്മ സിസ്റ്ററെ ചൂണ്ടി നകുലന്‍ ചോദിച്ചു - ഡോക്ടര്‍ അടക്കം റൂമില്‍ ഉണ്ടായിരുന്നവരെല്ലാം അന്തംവിട്ടു നിന്നു.

ബൈക്കില്‍ നിന്ന് തലയടിച്ചു വീണ ശേഷം രണ്ടു ദിവസം ബോധം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു നകുലന്‍.

ബോധം വീണപ്പോള്‍ കണ്ണിനു കാഴ്ചയില്ലെന്ന് പറഞ്ഞതനുസരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്.

എന്നാല്‍ ഓപ്പറേഷന് ശേഷം തികച്ചും വിചിത്രമായ അസുഖം നകുലനെ പിടികൂടി - എല്ലാം സ്ലോ മോഷനിലേ കാണൂ എന്നതായിരുന്നു വൈദ്യശാസ്ത്രത്തിനു പോലും അജ്ഞാതമായ ആ അസുഖം !

നകുലന് തനിച്ചു റോഡ്‌ ക്രോസ് ചെയ്യാന്‍ പറ്റാതായി - ദൂരെ നിന്ന് വരുന്ന വാഹനങ്ങള്‍ വളരെ സാവധനാത്തിലാണെന്നു കരുതി റോഡ്‌ മുറിച്ചു കടക്കുന്ന നകുലന്‍റെ തൊട്ടടുത്ത്‌ വന്നവ ഹോണ്‍ മുഴക്കും.

ടീവി കാണുമ്പോഴെല്ലാം സിനിമയിലെ സ്ലോ മോഷന്‍ കാണും പോലെ.

എന്നാല്‍ നകുലന്‍റെ ഈ അസുഖം മുതലെടുക്കുവാനും ആളുണ്ടായി - നാട്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തേഡ് അമ്പയറായി നകുലനെ നിര്‍ത്തി സംഘാടകര്‍ കൈയടി വാങ്ങി.

വള്ളം കളിക്ക് റഫറിയായും, സ്കൂളിലെ ഓട്ടമത്സരത്തില്‍ വിധികര്‍ത്താവായുമൊക്കെ നകുലന്‍ ബിസിയായിത്തുടങ്ങിയ കാലത്താണ് ആ സംഭവം നടന്നത്.

ഒരുദിവസം നകുലന്‍ പട്ടണത്തില്‍ കളക്ട്രേട്ടിന് മുന്നിലൂടെ നടന്നു പോകവേ അവിടെ നടന്നിരുന്ന ഉപരോധസമരക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി.

ഒരു സമരക്കാരനെ പിടിച്ചു കൂച്ചിക്കൂട്ടി തല്ലിക്കൊണ്ടിരുന്ന എസ്ഐ അടിയോടി ഇടിക്കുളയുടെ നേര്‍ക്ക്‌ ചീറിപ്പാഞ്ഞു വന്ന ഒരു കരിങ്കല്ലിന്‍ കഷണം സ്ലോ മോഷനില്‍ കണ്ട നകുലന്‍ അത് കൈകൊണ്ടു പിടിച്ചെടുത്തു അദ്ദേഹത്തെ രക്ഷപ്പെടുത്തി.

ഏറെ സന്തുഷ്ടനായ എസ്ഐ നകുലനെ അനുമോദിക്കുകയും അയാളുടെ അസുഖം കേട്ട് ഏറെ ദുഖിക്കുകയും ചെയ്തു.

"അമേരിക്കയില്‍ ഡോക്ടറായ എന്‍റെ സുഹൃത്ത്‌ ഡോ: ശശി നാട്ടില്‍ എത്തിയിട്ടുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ പോയി കാണൂ"

ഇടിക്കുള നകുലനോട് പറഞ്ഞു.

അങ്ങനെ പിറ്റേന്ന് നകുലന്‍ ഡോക്ടര്‍ ശശിയെ പോയി കണ്ടു.

അസുഖം കേട്ട് കഴിഞ്ഞപ്പോള്‍ ഡോ: ശശി ആലോചനയില്‍ മുഴുകി ഏറെ നേരം ഇരുന്നു. എന്നിട്ടിങ്ങനെ പറഞ്ഞു.

"ഇത് ഒരു കോടിയില്‍ ഒരാള്‍ക്ക്‌ മാത്രം വരുന്ന "വിഷനോ സ്ലോമോഷനിക്ക" എന്ന അസുഖമാണ്. മെഡിക്കല്‍ സയന്‍സില്‍ ഇതിനു വ്യക്തമായ മരുന്നൊന്നും ഇല്ല. രോഗം പിടിപെട്ട സാഹചര്യം അനുസരിച്ചും രോഗിയുടെ അവസ്ഥ അനുസരിച്ചും ചികിത്സ വ്യത്യാസപ്പെടും"

നകുലന്‍ വാപൊളിച്ചു കേട്ട് കൊണ്ടിരുന്നു.

"താങ്കളെ ഞാന്‍ ചികിത്സിക്കാം, പക്ഷെ രോഗം മാറാനുള്ള സാധ്യത 50 - 50 മാത്രമാണ്. ഒന്നുകില്‍ താങ്കള്‍ അസുഖം മാറി പൂര്‍വ്വസ്ഥിതിയിലാകും, ഇല്ലെങ്കില്‍ ശിഷ്ട ജീവിതം ഒരു മുഴുഭ്രാന്തനായി ജീവിച്ചു തീര്‍ക്കേണ്ടി വരും."

"ഇങ്ങനെ ആളുകളുടെ പരിഹാസമേറ്റ് ജീവിക്കുന്നതില്ലും ഭേദം മരിക്കുന്നതാണ്, ഞാന്‍ എന്ത് പരീക്ഷണത്തിനും തയ്യാറാണ് ഡോക്ടര്‍"

നകുലന്‍ പറഞ്ഞു.

"ശരി, എങ്കില്‍ നാളെ താങ്കള്‍ നഗരത്തിലുള്ള സരിത തീയേറ്ററില്‍ നാളെ രാവിലെ പത്തുമണിയോടെ എത്തിച്ചേരൂ, നമുക്കവിടെ വച്ച് കാണാം"

അങ്ങനെ പിറ്റേന്ന് രാവിലെ സരിത തീയേറ്ററില്‍ വച്ച് ഡോക്ടറും നകുലനും കണ്ടുമുട്ടി.

"ഞാന്‍ തീയേറ്റര്‍ ഉടമയോട് പറഞ്ഞ് ഏര്‍പ്പാടാക്കിയ പ്രത്യേക പ്രദര്‍ശനമാണിത്. ഈ സിനിമ താങ്കള്‍ തനിച്ചിരുന്നു മുഴുവന്‍ കാണണം. ഒരു കാരണവശാലും സിനിമ തീരും മുന്നേ ഇറങ്ങിപ്പോകുകയോ, കണ്ണടച്ചിരിക്കുകയോ ചെയ്യരുത്. സിനിമ കണ്ടുകൊണ്ടിരിക്കെ എന്താണോ മനസ്സില്‍ തോന്നുന്നത്, അതുപോലെ പ്രവര്‍ത്തിച്ചു കൊള്ളുക. ഞാന്‍ പ്രൊജക്ടര്‍ റൂമിലിരുന്നു താങ്കളെ വീക്ഷിച്ചു കൊണ്ടിരിക്കും."

അങ്ങനെ നകുലനെ അകത്താക്കി തീയേറ്റര്‍ പൂട്ടി. സിനിമ ആരംഭിച്ചു - അമല്‍ നീരദിന്‍റെ സാഗര്‍ ഏലിയാസ്‌ ജാക്കി !

സിനിമ ഏകദേശം പകുതി ആയപ്പോഴേക്കും സ്ലോമോഷനുകളുടെ സ്ലോമോഷന്‍ കണ്ടു വട്ടായി സീറ്റില്‍ നിന്ന് വലിച്ചൂരിയെടുത്ത ഒരു മരക്കഷണം കൊണ്ട് സ്വയം തലക്കടിച്ചടിച്ച് ബോധം കേട്ട് വീണ നകുലനെ പ്രൊജക്ടര്‍ റൂമിലിരുന്നു കണ്ട ഡോക്ടര്‍ ശശിയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.

"താങ്കള്‍ ഇതുവരെ നിദ്രയിലായിരുന്നു, ഇനി മെല്ലെ മെല്ലെ കണ്ണുകള്‍ തുറന്നു കൊള്ളൂ"

ആശുപത്രി മുറിക്കകത്ത് ഡോക്ടര്‍ ശശിയുടെ മാന്ത്രിക സ്പര്‍ശമുള്ള വാക്കുകള്‍ മുഴങ്ങി. നകുലന്‍ ചിമ്മി ചിമ്മി മെല്ലെ കണ്ണുകള്‍ തുറന്നു.

"ഇപ്പോള്‍ എങ്ങനെയുണ്ട് ?" ഡോക്ടര്‍ ശശി ചോദിച്ചു.

"ഇപ്പോള്‍ എന്‍റെ കാഴ്ച പഴയത് പോലെയായി. നന്ദി ഡോക്ടര്‍" നകുലന്‍ കണ്ണീരോടെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു.

"നിങ്ങള്‍ തലക്കടിക്കാതെ ആ സിനിമയെങ്ങാനും മുഴുവന്‍ കണ്ടു തീര്‍ക്കുമോ എന്നോര്‍ത്തു ടെന്‍ഷന്‍ അടിച്ചിരിക്കുകയായിരുന്നു ഞാന്‍" ഡോക്ടര്‍ പറഞ്ഞു.

"കണ്ടു തീര്‍ത്തിരുന്നെങ്കില്‍ ?"

"എങ്കില്‍ ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ ജീവിതകാലം മുഴുക്കെ ഒരു മുഴുഭ്രാന്തനായി നിങ്ങള്‍ ജീവിക്കേണ്ടി വരുമായിരുന്നു"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top