Wednesday, February 19, 2014

കഥ : തുണ

തുറന്നിട്ട ജനല്‍പ്പാളിയിലൂടെ മുറിക്കകത്തെക്ക് ചാഞ്ഞു വീഴുന്ന ഇലകളുടെ നിഴലുകള്‍ ചാരനിറമുള്ള വിരലുകളാല്‍ തന്നെ സ്പര്‍ശിച്ചു തുടങ്ങുമെന്നായപ്പോള്‍ സുനിത കട്ടിലില്‍ നിന്നെഴുന്നേറ്റു.

തന്നോട് ചേര്‍ന്ന് ചൂടുപറ്റി കിടന്നിരുന്ന കുഞ്ഞിനെയവള്‍ വാരിയെടുത്തു - ഉറക്കത്തില്‍ ശല്യപ്പെടുത്തിയത്തിന്‍റെ നീരസം പോലെ അവന്‍ ചുണ്ടുകള്‍ നുണഞ്ഞ് ഇരുകൈകള്‍ കൊണ്ടും കണ്ണുകള്‍ തിരുമ്മി, വീണ്ടും അവളുടെ മാറോടു ചേര്‍ന്ന് കിടന്നുറങ്ങി. കുഞ്ഞിനെ താഴെ പായില്‍ക്കിടത്തിക്കൊണ്ട് അവള്‍ കുളിക്കാന്‍ പോയി.

കുളികഴിഞ്ഞു വന്നപ്പോഴേക്കും മോന്‍ ഉണര്‍ന്നു കരഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു.

അവനു പാല്‍ കൊടുത്ത്, കുളിപ്പിച്ച് ഉള്ളതില്‍ പുതിയ ഒരുജോഡി ഉടുപ്പുകള്‍ ഇടുവിച്ചു. അവളും ഒരുങ്ങി, വാതില്‍ പൂട്ടി താക്കോല്‍ അടുത്ത വീട്ടിലെ ശാരദച്ചേച്ചിയെ ഏല്‍പ്പിച്ചു.

"എങ്ങോട്ടാ മോളെ ?" ശാരദ ചോദിച്ചു.

"അന്‍വര്‍ക്കാടെ വീട്ടിലേക്ക്" അവളതു പറഞ്ഞപ്പോള്‍ ശാരദയുടെ കണ്ണുകളില്‍ അവിശ്വാസത്തിന്‍റെയും ഭീതിയുടെയും നേര്‍ത്ത തിരയിളക്കങ്ങള്‍ അവള്‍ കണ്ടു - അവളുടെ മുഖം പക്ഷെ നിര്‍വ്വികാരമായിരുന്നു.

"ഒരുപക്ഷെ ഇന്ന് ഞങ്ങള്‍ തിരിച്ചെത്തിയേക്കില്ല" അവിടെ നിന്നിറങ്ങുമ്പോള്‍ മനപൂര്‍വ്വം അവള്‍ അവരുടെ മുഖത്തേക്ക് നോക്കിയില്ല.

ബസ്സിറങ്ങി നടന്ന് ആ കൂറ്റന്‍ വീടിന്‍റെ ഗെറ്റിനു മുന്നില്‍ എത്തിയപ്പോള്‍ ഒരുനിമിഷം അവള്‍ നിന്നു. അവളുടെ നെറ്റിയില്‍ നിന്ന് വിയര്‍പ്പ് ചാലിട്ടൊഴുകി. സംഭരിച്ച ധൈര്യം ചോര്‍ന്നു പോകുന്ന അവളുടെ മനസ്സറിഞ്ഞതുപോലെ മോന്‍ കരഞ്ഞു.

"ഇല്ല, ഞാന്‍ തളരില്ല. അനാഥയായി പട്ടിണി കിടന്നു വളരേണ്ടവനല്ല എന്‍റെ കുഞ്ഞ്" മോനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവള്‍ കവിളില്‍ തെരുതെരെ ചുംബിച്ചു.
അവളുടെ കണ്ണുകളില്‍ നിന്നു നീര്‍ച്ചാലുകളോഴുകി.

അമ്പരപ്പോടെ കുഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി കരച്ചില്‍ നിര്‍ത്തി കിടന്നപ്പോള്‍ അവള്‍ സംഭരിച്ച ധൈര്യത്തോടെ ഇടം കൈ കൊണ്ട് ഗേറ്റ് തള്ളിത്തുറന്നു.

പുറത്തെങ്ങും ആളനക്കമില്ല , വരാന്തയില്‍ ഒഴിഞ്ഞ ഒരു ചാരുകസേര മാത്രം.

ഒരുനിമിഷം നിന്ന് ആരെങ്കിലും ഉണ്ടോയെന്നറിയാന്‍ അവള്‍ ചുറ്റുപാടും കണ്ണോടിച്ചു, പിന്നെ അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു "ഇവിടെയാരുമില്ലേ ?"

കട്ടിയുള്ള കരയുള്ള വെള്ള കാച്ചുമുണ്ടും വെള്ളക്കുപ്പായവും ധരിച്ചു കാതില്‍ നിറയെ ആഭരണങ്ങളണിഞ്ഞ, തട്ടമിട്ട പ്രൌഡയായ ഒരു വൃദ്ധ വാതില്‍ക്കല്‍ വന്നു നിന്നു.

"ഉം ആരാ, എന്ത് വേണം ?" അധികാരം വിളിച്ചോതുന്ന കാര്‍ക്കശ്യം നിറഞ്ഞ ശബ്ദം.

"ഞാന്‍...." വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അവള്‍ പതറി.

"ഉം.. ?"

"ഞാന്‍ മരിച്ചുപോയ നിങ്ങളുടെ മകന്‍ അന്‍വറിന്‍റെ ഭാര്യ , ഇത് ഞങ്ങളുടെ കുഞ്ഞ്"

അവരുടെ മുഖം ഞൊടിയിടയില്‍ കാര്‍മേഘം ഉരുണ്ടുകൂടിയ പോലെ കലുഷമായി.

"എനിക്കങ്ങനെയൊരു മോനില്ല, കടന്നു പോടീ നായിന്‍റെ മോളെ" അതൊരു അലര്‍ച്ചയായിരുന്നു.

അത്രയും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം മകന്‍റെ ഭാര്യയെ ഒരമ്മയും അത്രക്കും തള്ളിപ്പറയുമെന്ന പ്രതീക്ഷയുടെ ഒരു നേര്‍ത്ത കണികപോലും അവള്‍ക്കുണ്ടായിരുന്നില്ല.

"നിങ്ങള്‍ അന്‍വറിന്‍റെ ഉമ്മയാണെന്നുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ - അനാഥയയാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് അന്‍വര്‍ എന്‍റെ കഴുത്തില്‍ താലി കെട്ടിയത്. ഇത് ഉമ്മാടെ മോന്‍റെ കുഞ്ഞാണ് - എനിക്ക് തിരിച്ചു പോകാന്‍ അനാഥാലയം ഉണ്ട്, പക്ഷെ എന്നോടൊപ്പം എന്‍റെ ദൌര്‍ഭാഗ്യങ്ങള്‍ പങ്കുവച്ചു ജീവിക്കേണ്ട കാര്യം അവനില്ല. അവനിവിടെയാണ് വളരേണ്ടത്. ഞാന്‍ മാത്രമാണ് പോകേണ്ടവള്‍"

അവര്‍ക്കെന്തെങ്കിലും പറയാന്‍ ഇടം കിട്ടും മുന്‍പേ കുഞ്ഞിനെ വരാന്തയില്‍ കിടത്തിക്കൊണ്ട് സുനിത തിരികെ നടന്നു.

സൌമ്യമായി സംസാരിച്ചപ്പോഴും മനസ്സില്‍ ആളിയ അഗ്നിയുടെ ചൂടില്‍ അവളുടെ കണ്ണുകളില്‍ കനലെരിയുന്നുണ്ടായിരുന്നു , ആചൂടില്‍ ഇനിയൊരിക്കലും കരയാനാവാത്തവിധത്തില്‍ അവളുടെ കണ്ണുനീര്‍ വറ്റിപ്പോയിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top