Saturday, February 1, 2014

ട്രിവാണ്ട്രം ലോഡ്ജിലെ കഥകള്‍ : "മറക്കാ"ന്‍ പറ്റാത്ത സിനിമകള്‍

ലോഡ്ജില്‍ എന്‍റെ തൊട്ടടുത്ത റൂമിലായിരുന്നു തോമസ്‌ സാറിന്‍റെ താമസം.

സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സരസനും, ആരുമായും വളരെപ്പെട്ടെന്ന് കമ്പനിയാകുന്ന ആളുമാണ്.

ഞങ്ങള്‍ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്ത് പരിപാടിക്കും അദ്ദേഹവും ചേരും.

സിനിമക്ക് പോകുമ്പോഴും, ബീച്ചിലോ പാര്‍ക്കിലോ പോകുമ്പോഴും അദ്ദേഹവും കൂടെ വരും.

വയസ്സ് അമ്പതിന് മുകളില്‍ ആയെങ്കിലും ചെറുപ്പക്കാരുടെ മനസ്സാണ് മൂപ്പര്‍ക്ക്.

ഞങ്ങളുടെ ലോഡ്ജിനടുത്താണ് ബിജുവണ്ണന്‍റെ ജ്യൂസ് കട.

പണ്ട് മൂപ്പര്‍ നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ട ആയിരുന്നത്രെ.

ധര്‍മ്മാലയം റോഡിലെ ഔവര്‍ കോളേജില്‍ പഠിക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയെത്തന്നെ ലൈനടിച്ച്‌ കല്യാണം കഴിച്ച ശേഷമാണ് മൂപ്പര്‍ ക്വോട്ടേഷന്‍ ഒക്കെ അവസാനിപ്പിച്ച് കച്ചവടവുമായി ഒതുങ്ങിയത്.

ബിജുവണ്ണന്‍ തിരുവനന്തപുരം മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയാണ്.

മോഹന്‍ലാലിന്‍റെ സിനിമകള്‍ പതിവായി റിലീസാകുന്നത് തമ്പാനൂരുള്ള ശ്രീകുമാര്‍ തീയേറ്ററിലാണ്.

തലേദിവസം തന്നെ പണം കൊടുത്തേല്‍പ്പിച്ചാല്‍ റിലീസ് ആകുന്ന ആദ്യ ഷോക്കുള്ള ടിക്കറ്റ് രാവിലെ ബിജുവണ്ണന്‍റെ കടയില്‍ നിന്ന് പോയി വാങ്ങാം.

തിരുവനന്തപുരം നഗരത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വിതരണക്കമ്പനിയുടെ എജന്ടുമായി പരിചയമുണ്ടെങ്കില്‍ മിക്ക വ്യാഴാഴ്ച്ചയും ഫ്രീയായി ഏതെങ്കിലും തീയേറ്ററില്‍ പോയി സിനിമ കാണാം.

എല്ലാ തീയെറ്റരിലും സാധാരണ പടം മാറുന്നത് വെള്ളിയാഴ്ചയാണ്.

അധികം കളക്ഷന്‍ ഇല്ലാത്ത സിനിമകളുടെ വിതരണക്കാര്‍ തീയെറ്ററുകാരെ പറ്റിക്കാനായി വ്യാഴാഴ്ച സെക്കണ്ട് ഷോക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്തു കുറെ പേരെ കയറ്റും.

പടത്തിന് ആള് കയറിത്തുടങ്ങി എന്ന് തെറ്റിദ്ധരിക്കുന്ന തീയെറ്ററുകാര്‍ ഒരാഴ്ച കൂടി ഓടിച്ചേക്കാം എന്ന് കരുതി പടം മാറ്റാതിരിക്കുകയും അങ്ങനെ ഏതാനും ടിക്കറ്റുകളുടെ കാശ് മുടക്കില്‍ ഒരാഴ്ച പടമോടുന്ന കാശ് വിതരണക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും.

പടം കാണാന്‍ പോകുമ്പോള്‍ സാധാരണ പോലെ തന്നെ കൌണ്ടറില്‍ നിന്ന് ടിക്കെറ്റെടുക്കണം - കൌണ്ടര്‍ ഫോയില്‍ ഏല്‍പ്പിക്കുമ്പോള്‍ ബിജുവണ്ണന്‍ നമുക്ക് ടിക്കറ്റിന്‍റെ കാശ് മടക്കിത്തരും.

(ചില സിനിമകള്‍ കണ്ടു കഴിയുമ്പോള്‍ മുടക്കിയ കാശ് മാത്രം കിട്ടിയാല്‍ പോരെന്നും അണ്ണനെ രണ്ടു തെറി കൂടി വിളിക്കണമെന്നുമൊക്കെ തോന്നിപ്പോയിട്ടുണ്ട് - കാരണം അത്ര നല്ല പടങ്ങള്‍ക്കായിരിക്കും ഇങ്ങനെ ഓസിനു ടിക്കറ്റ് കിട്ടുക)

അങ്ങനെ കണ്ടു തീര്‍ത്ത കുറെ കൂതറ സിനിമകള്‍ ഉണ്ട്. തീയറ്ററില്‍ സിനിമ കാണാന്‍ പോയാല്‍ ഉറങ്ങാന്‍ സാധിക്കുമെന്ന് ആദ്യമായി ഞാന്‍ മാനസ്സിലാക്കിയത് ഒരിക്കല്‍ ഈ ഗണത്തില്‍പ്പെട്ട ഒരു ചിത്രം കാണാന്‍ പോയപ്പോഴാണ്.

ഒരു ദിവസം രാവിലെ ഞാന്‍ ജോലിക്ക് പോകാനായി ഒരുങ്ങി പുറത്തേക്കിറങ്ങാനായി വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് തോമസ്‌ സാര്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.

"എന്താ സാറേ ?"

മൂപ്പരുടെ ചമ്മലും പരുങ്ങലും കണ്ടപ്പോള്‍ തന്നെ എന്തോ ഒരു പന്തികേട്‌ മണത്തു ഞാന്‍ ചോദിച്ചു.

"അതെ, നീയാരോടും പറയരുത്. രാജു പോയോ ?"

"അവന്‍ പോയി. എന്താ സാറേ കാര്യം - ഞാന്‍ ആരോടും പറയില്ല"

മൂപ്പര്‍ ഒരുനിമിഷം എന്ന് പറഞ്ഞ് മൂപ്പരുടെ മുറിക്കുള്ളിലേക്ക് കയറി എന്തോ എടുത്ത ശേഷം മുറിപൂട്ടി എന്‍റെ കൈപിടിച്ചുവലിച്ചു കൊണ്ട് എന്‍റെ റൂമിലേക്ക്‌ കയറി.

ഞാനൊന്നു പതറി, എന്താണാവോ ഇങ്ങേരുടെ ഉദ്ദേശം ? ഇന്ന് ജോലിക്ക് പോകാതെ റൂമില്‍ത്തന്നെ ഇരിക്കുന്നതെന്താണാവോ ?

"സാറേ, കാര്യം പറ ?" ഞാന്‍ തെല്ലു നീരസത്തോടെ ചോദിച്ചു.

വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് മൂപ്പര്‍ മുണ്ടിന്‍റെ മടിക്കുത്തില്‍ നിന്ന് ഒരു സീഡി പുറത്തെടുത്ത് കള്ളച്ചിരിയോടെ നിന്നു.

"ദൈവമേ ഇത് മറ്റവനാണല്ലോ" സീഡിയുടെ പുറത്ത് മില്‍മയുടെ പരസ്യത്തിലെ പശുവിനെപ്പോലെ നില്‍ക്കുന്ന മദാമ്മയുടെ പടം കണ്ടു ഞാന്‍ ചോദിച്ചു.

പുള്ളിക്കാരന്‍ ഒരുകള്ളച്ചിരിയോടെ തലകുലുക്കി.

"ഓഫീസിലെ സുഹൃത്ത്‌ കൊണ്ടുവന്നു തന്നതാ, നീയിതോന്നു നിന്‍റെ കമ്പ്യൂട്ടറില്‍ ഇട്ടു തന്നെച്ച് പോകണം."

നര്‍സറി കുട്ടി ടീച്ചറോട് "എന്നെയിപ്പോള്‍ ഒന്നിന് പോകാന്‍ വിട്ടില്ലെങ്കില്‍ ഞാനിവിടെത്തന്നെ കാര്യം സാധിച്ചുകളയുമെന്ന്" പറയും പോലെ അദ്ദേഹം കെഞ്ചി.

"ഏയ്‌, അതൊന്നും ശരിയാകില്ല. അമ്മാവന്‍ എങ്ങാനും കണ്ടാല്‍ സാറിനോടൊപ്പം എന്നേം പുറത്താക്കും, നാണക്കേട്‌ വേറേം. സംഗതി പടമാണേലും ഇതുമൊരു പെണ്ണ് കേസാണ് - പോന്നു സാറേ - അവിവാഹിതനായ ഒരു ചെറുപ്പക്കാരനാണ് - കെട്ടാന്‍ പെണ്ണിനെ കിട്ടത്തില്ല"

"അതിനു ഇന്ന് അമ്മാവന്‍ ഇവിടെ ഇല്ലെടാ, അങ്ങേര് കളിയിക്കാവിളയില്‍ കൊച്ചുമോള്‍ടെ കല്യാണത്തിനു പോയി - നാളെയെ വരൂ"

മാമന്‍ കല്യാണത്തിനു പോകുന്ന കാര്യം പറഞ്ഞിരുന്നത് അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത് - ഓഹോ അപ്പൊ കിളവന്‍ കരുതിക്കൂട്ടിത്തന്നെയാ - ഞാന്‍ മനസ്സിലോര്‍ത്തു.

"ശരി, ഞാന്‍ ഇട്ടു തരാം. പക്ഷെ ശബ്ദം വെക്കാന്‍ പറ്റില്ല. പിന്നെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സാറിനു മാത്രം ആയിരിക്കും - സമ്മതിച്ചോ ?"

പിടുത്തം തുടങ്ങും മുന്നേ റഫറി പറയുന്നന്തെല്ലാം തലകുലുക്കി കേള്‍ക്കുന്ന ഗുസ്തിക്കാരനെപ്പോലെ മൂപ്പര്‍ എല്ലാം സമ്മതിച്ചെന്ന ഭാവേന തലകുലുക്കി.

"ഞാന്‍ ആ സീഡി എന്‍റെ കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തു കൊടുത്തിട്ട് , ടൈറ്റില്‍ എഴുതിക്കാണിക്കുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കി നിന്നിട്ട്, ഇന്ന് മുങ്ങാന്‍ പറ്റാത്ത വിധം ജോലി വച്ച സര്‍വീസ് മാനേജരെ പ്രാകിക്കൊണ്ട്‌ മനസ്സില്ലാ മനസ്സോടെ മുറിവിട്ടു പുറത്തിറങ്ങി. ഉടനെ തന്നെ തോമസ്‌ സാര്‍ അകത്തുനിന്നു മുറി ഭദ്രമായി പൂട്ടുകയും ചെയ്തു.

ബസ് സ്റ്റാന്‍ഡിലേക്ക് ഏതാനും ദൂരം നടന്നപ്പോഴാണ് പൊടുന്നനെ ഞാന്‍ ഒരുകാര്യം ഓര്‍ത്തത് - പണികഴിഞ്ഞാല്‍ ഒപ്പിട്ടു വങ്ങേണ്ട സര്‍വീസ് വൌച്ചര്‍ എടുക്കാന്‍ മറന്നു.

പാറശാലയിലാണ് ജോലി, ഇന്ന് ഒപ്പിട്ടു വാങ്ങിയില്ലെങ്കില്‍ പിന്നെ അത് വാങ്ങാന്‍ മറ്റൊരിക്കല്‍ പോകേണ്ടി വരും.

തിരിച്ചു ചെല്ലുമ്പോള്‍ ഉണ്ടായേക്കാവുന്ന നാണക്കേടോര്‍ത്ത് തെല്ലോന്നമാന്തിച്ചെങ്കിലും നിവൃത്തിയില്ലാതെ ഞാന്‍ മുറിയുടെ വാതില്‍ക്കല്‍ തട്ടി.

ഒന്ന് രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ പരിഭ്രമത്തോടെ തോമസ്‌ സാര്‍ മുറിതുറന്നു .

"ഹോ നീയായിരുന്നോ, മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ " മൂപ്പരുടെ മുഖത്തെ ആശ്വാസം എനിക്ക് വ്യക്തമായി കാണാമായിരുന്നു.

എന്നാല്‍ അകത്തു കടന്ന്ക മ്പ്യൂട്ടര്‍ മോണിറ്ററിലേക്ക് നോക്കി ഒരുനിമിഷം മനസ്സിലാകാതെ നിന്ന ഞാന്‍ കാര്യം മനസ്സിലായപ്പോള്‍ കട്ടിലില്‍ വീണു തലതല്ലി ചിരിച്ചു പോയി.

ചിരി ഒന്നടങ്ങുമ്പോഴേക്കും , എന്‍റെ ചിരി കണ്ട് ഇളിഭ്യനായി നില്‍ക്കുന്ന തോമസ്‌ സാറിന്‍റെ മുഖം കാണുമ്പോള്‍ വീണ്ടുമെനിക്ക് ചിരി നിര്‍ത്താനേ കഴിഞ്ഞില്ല.

അങ്ങനെ ഏകദേശം ഒരു പത്തു മിനിറ്റോളം ചിരിച്ചു കഴിഞ്ഞപ്പോള്‍ കഷ്ടപ്പെട്ട് നിയന്ത്രിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു "എന്താ സാറേ ഈ കാണിച്ചു വച്ചിരിക്കുന്നെ ?"

അപ്രതീക്ഷിതമായി ഞാന്‍ വാതിലില്‍ തട്ടിയപ്പോഴാണ് എങ്ങനെയാ വീഡിയോ നിര്‍ത്തുന്നതെന്നറിയില്ലെന്ന കാര്യം മൂപ്പര്‍ ഓര്‍ത്തത്.

റൂമിലേക്ക്‌ വരുന്നത് ഞാനാണെന്ന് ഒരു ഐഡിയയും ഇല്ലാത്തതിനാല്‍ വരുന്ന ആള്‍ കാണാതിരിക്കാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് മൂപ്പര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ്‌ കട്ടിലില്‍ കിടന്നിരുന്ന അന്നത്തെ ന്യൂസ്പേപ്പര്‍ കണ്ണില്‍ പെട്ടത്. കൂടുതലൊന്നും ആലോചിക്കാതെ ന്യൂസ് പേപ്പര്‍ മടക്കി മോണിട്ടര്‍ മൂടിയിട്ടു.

കുറെനാള്‍ ഞങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരുകഥയായിരുന്നു തോമസ്‌ സാറിന്‍റെ നീലകാണലും പത്രം കൊണ്ടുള്ള മോണിറ്റര്‍ മൂടിയിടലും - ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിയുണര്‍ത്തുന്ന ഒരനുഭവം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top