Monday, January 6, 2014

ഒരു അറബിക്കഥ - ഭാഗം 3 : നീതിദേവത

അടുത്തടുത്ത് രണ്ടു ദിവസം അദേല്‍ വിളിച്ചില്ല.

മൂന്നാം ദിവസം രാത്രി പതിവുസമയത്ത് അവളുടെ വിളി വന്നു.

"രണ്ടു ദിവസം എവിടെയായിരുന്നു , എന്നോടൊരു വാക്ക് പോലും പറയാതെ ?"

എന്‍റെ ശബ്ദത്തിലെ പരിഭവം അവളെ ചിരിപ്പിച്ചു.

"സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു" ക്ഷീണം അവളുടെ ശബ്ദം ദുര്‍ബലമാക്കിയിരുന്നു.

"മൊബൈല്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത ഹോസ്പിറ്റല്‍ ?" ഞാനറിയാതെ തന്നെ എന്‍റെ ശബ്ദത്തില്‍ അല്‍പ്പം നീരസം കടന്നു വന്നു.

"ഐസിയുവിലായിരുന്നു" ആ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചു പോയി.

"എന്താ നിങ്ങളുടെ വിശേഷങ്ങള്‍ ? ഫാമിലി സുഖമായി ഇരിക്കുന്നില്ലേ ?"

ശബ്ദത്തില്‍ പ്രസരിപ്പ് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമുള്ള ശ്രമം എളുപ്പം തിരിച്ചറിയാനാകുന്നതായിരുന്നു.

"ദൈവാനുഗ്രഹത്താല്‍ എല്ലാവര്‍ക്കും സുഖം. എന്നിട്ട് നീയിപ്പോള്‍ എവിടെയാണ് അദേല്‍ ?"

"വീട്ടില്‍. ഇന്ന് വൈകിട്ട് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി - മൂന്നു ദിവസം പൂര്‍ണ്ണ ബെഡ് റെസ്റ്റ് എടുത്തോളാം എന്ന ഉറപ്പിന്മേല്‍"

താഴേക്കൊഴുകി ചിതറിവീഴുന്ന കൊച്ചരുവി പോലെ അവള്‍ കുണുങ്ങിച്ചിരിച്ചു.

കഴിഞ്ഞയാഴ്ച നാട്ടില്‍ വച്ച് എന്‍റെ ഭാര്യ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. നാട്ടില്‍ നിന്ന് അനിയന്‍ അയച്ചു തന്ന കുഞ്ഞിന്‍റെ ചിത്രങ്ങള്‍ അപ്പപ്പോള്‍ തന്നെ ഞാന്‍ അദേലിന് അയച്ചു കൊടുത്തു കൊണ്ടിരുന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നപ്പോഴും, പ്രസവത്തിനു ശേഷവും കുറച്ചുനാള്‍ അധികസമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ട എന്ന് ഞാനും ഭാര്യയുമായി ഒരുടമ്പടിയിലെത്തിയിരുന്നതിനാല്‍ ഞങ്ങളുടെ സംസാരം കേവലം നാലോ അഞ്ചോ മിനിറ്റില്‍ ഒതുങ്ങുന്ന സുഖാന്വേഷണങ്ങളില്‍ മാത്രമോതുങ്ങിയിരുന്നതിനാല്‍ ഞാന്‍ അവളോട്‌ അദേലിനെക്കുറിച്ചോന്നും തന്നെ പറഞ്ഞിരുന്നില്ല.

"ഇന്നലെ അദ്നാന്‍ കൊണ്ട് വന്ന ചോക്കലേറ്റ് പോലും ഞാന്‍ ഇപ്പോഴാണ് കഴിക്കുന്നത്‌" അദേല്‍ പറഞ്ഞു.

"അദ്നാന്‍ ? ആരാണ് അദ്നാന്‍ ?"

"എന്‍റെ മൂത്ത സഹോദരന്‍. അബ്ബ മരിച്ചശേഷം ബിസിനസ് ഒക്കെ നോക്കി നടത്തുന്നതവനാണ്. പിന്നെ ഞങ്ങള്‍ക്കൊപ്പം യുകെയില്‍ നിന്ന് വന്ന എന്‍റെ ആയ - എമ്മ ഷെഫീല്‍ഡ്സ് "

"യുകെക്കാരി ?"

"അതെ"

"ബിസിനസില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. മിക്കവാറും ഞങ്ങള്‍ താമസിക്കുന്ന ഈ വീട് വില്‍ക്കേണ്ടി വന്നേക്കുമെന്ന് അദ്നാന്‍ പറഞ്ഞു"

"വീട് വില്‍ക്കുകയോ ?"

"നമ്മള്‍ മൂന്നു പേര്‍ക്ക് താമസിക്കാന്‍ എന്തിനാ ഇത്രയും വലിയ വീടെന്നാണ് അവന്‍റെ ചോദ്യം. ചിലയാളുകള്‍ക്ക്‌ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്നേ അതിനെക്കുറിച്ച് സൂചന ലഭിക്കുമെന്ന് ഞാന്‍ മുന്‍പെവിടെയോ വായിച്ചിട്ടുണ്ട്. അബ്ബ മരിച്ച ശേഷം ഞങ്ങളുടെ വക്കീല്‍, മരിക്കും മുന്നേ അബ്ബ ഈ വീടിന്‍റെ ഉടമസ്ഥാവകാശം എന്‍റെ പേര്‍ക്ക് രെജിസ്റ്റര്‍ ചെയ്തു കൊണ്ടുള്ള ഡോക്യുമെന്‍റ് കൊണ്ടുവന്നു തന്നപ്പോഴാണ്‌ എന്‍റെ അബ്ബയും അത്തരത്തില്‍ പെട്ട ഒരാള്‍ ആയിരുന്നെന്നു ഞാന്‍ മനസ്സിലാക്കിയത്"

"വീട് വില്‍ക്കാന്‍ നീ സമ്മതിക്കരുത് അദേല്‍" ഞാന്‍ പെട്ടെന്ന് പറഞ്ഞു.

ഒരു വിളറിയ ചിരി മാത്രമായിരുന്നു അവളുടെ ആദ്യ മറുപടി.

"എന്‍റെ അബ്ബ ഉണ്ടാക്കിയ വീട് വില്‍ക്കാന്‍ എനിക്കും ഇഷ്ടമില്ല. പക്ഷെ ഞാന്‍ എന്‍റെ സഹോദരനെ സ്നേഹിക്കുന്നു. ഈ ലോകത്തില്‍ അവനല്ലാതെ എനിക്ക് മറ്റാരാനുള്ളത് ?"

'നല്ല ക്ഷീണം തോന്നുന്നു' എന്ന് പറഞ്ഞവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

പിറ്റേന്ന് വിളിച്ചപ്പോള്‍ പകല്‍ മുഴുവന്‍ മനസ്സിലിട്ടു പലവുരു മെനയുകയും വെട്ടിത്തിരുത്തുകയും ചെയ്ത ഒരു കാര്യം ഞാന്‍ അവളോട്‌ ചോദിച്ചു.

"അദേല്‍ നീ എന്നെ തെറ്റിദ്ധരിക്കുകയില്ലെങ്കില്‍ നിന്നോടെനിക്കൊരു കാര്യം ചോദിക്കാനുണ്ട്"

"നമുക്കിടയില്‍ ഒരു മുഖവുരയുടെ ആവശ്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു" അവള്‍ പറഞ്ഞു.

"എനിക്ക് നിന്നെ കാണാന്‍ ആഗ്രഹമുണ്ട് അദേല്‍, നിന്‍റെ ഒരു ഫോട്ടോ എനിക്ക് തരാമോ ?"

ഒരുനിമിഷം അദേല്‍ എന്തോ ആലോചിച്ചു. പിന്നെ ഓരോ വാക്കിലും സൂക്ഷമത വരുത്താന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു. "ഫോട്ടോ അയച്ചു തരാം. ഒരു വ്യവസ്ഥയില്‍ - സാധാരണ പുരുഷന്മാരെപ്പോലെ നിങ്ങളുടെ അടുത്ത ചോദ്യവും സെക്സില്‍ താല്പര്യമുണ്ടോയെന്നാവുകയില്ലെങ്കില്‍ "

ഒരുനിമിഷം ലജ്ജ, ദേഷ്യം, അപമാനം തുടങ്ങിയ വികാരങ്ങള്‍ എന്‍റെ തലച്ചോറിനുള്ളില്‍ വീണു പൊട്ടിച്ചിതറി. പക്ഷെ ഞാനൊന്നും മിണ്ടിയില്ല. ദേഷ്യത്തോടെ അവളോട്‌ എന്തൊക്കെയോ വിളിച്ചു പറയാന്‍ എന്‍റെ മനസ്സ് കൊതിച്ചു - പിന്നെ എനിക്കതിനുള്ള അര്‍ഹതയുണ്ടോയെന്ന സംശയത്താല്‍ ഞാനെന്‍റെ മനസ്സിനെ നിയന്ത്രിച്ചു.

ഞങ്ങളുടെ സംസാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് മൊബൈലില്‍ ഒരു നോട്ടിഫിക്കേഷന്‍ വന്നു.

വാട്സ് ആപ്പില്‍ വന്ന ഫോട്ടോ ഞാന്‍ തുറന്നു നോക്കി - ഒരുനിമിഷം ഞാന്‍ പ്രജ്ഞയറ്റവനെപ്പോലെ ഇരുന്നു പോയി. വീണ്ടും വീണ്ടും ഞാനാ ഫോട്ടോയിലേക്ക്‌ തന്നെ അത്ഭുതത്തോടെ സൂക്ഷിച്ചു നോക്കി - അവള്‍ അയച്ചു തന്ന ചിത്രത്തിലെ അറബിക്ക് ഞാനുമായി ഉള്ള രൂപസാദൃശ്യം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു.

"ഞെട്ടിപ്പോയോ ?" അവളുടെ ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്.

"ആരാ ഇത് ?" ശബ്ദത്തിലെ ഇടര്‍ച്ച അവള്‍ തിരിച്ചറിയാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

"ഇതാണ് എന്‍റെ അബ്ബ"

അവള്‍ തുടര്‍ന്നു "ഒരുദിവസം ഫേസ്ബുക്കില്‍ യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ ഫോട്ടോ ഞാന്‍ കണ്ടത്. എന്‍റെ അബ്ബയുമായുള്ള നിങ്ങളുടെ രൂപസാദൃശ്യം എന്നെ ശരിക്കും കരയിച്ചു. ഒരുവേള മരിച്ചുപോയ എന്‍റെ അബ്ബ മുന്നില്‍ വന്നു നിന്ന് ചിരിക്കുന്ന പോലെ എനിക്ക് തോന്നി."

അവളുടെ ശബ്ദം ഇടറി.

"നിങ്ങള്‍ ആരാണെന്നും എന്താണെന്നും അറിയാന്‍ ഞാന്‍ എമ്മയുടെ സഹായം തേടി. എമ്മക്കറിയാത്ത ഒരു രഹസ്യവും എനിക്കില്ല. നിങ്ങള്‍ എഴുതുന്നത്‌ ഇംഗ്ലിഷില്‍ അല്ലാത്തതിനാല്‍ , എമ്മ പരിചയമുള്ള നിങ്ങളുടെ ഒരു നാട്ടുകാരന്‍ വഴി ഫേസ്ബുക്കിലുള്ള നിങ്ങളുടെ വിവരങ്ങളെല്ലാം ശേഖരിച്ചു തന്നു. രണ്ടാഴ്ച മുന്‍പ് അയാള്‍ വഴി തന്നെ പേര്‍സണല്‍ മെസേജിലൂടെ നിങ്ങളുടെ മൊബൈല്‍ നമ്പറും"

അവള്‍ ഒന്ന് ചിരിച്ചു.

"സത്യത്തില്‍ അഹ്മദ് എന്നൊരു സുഹൃത്തില്ല, നിങ്ങളിലെക്കെത്താന്‍ വേണ്ടി ഞാന്‍ ഭാവനയില്‍ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രയിരുന്നു അഹ്മദ്"

വാട്സ് ആപ്പില്‍ ഒരു ഫോട്ടോ കൂടി വന്നു.

ചെറിപ്പഴത്തിന്‍റെ നിറമുള്ള തുടുത്ത കവിളുകളും, തൊണ്ടിപ്പഴം തോല്‍ക്കുന്ന അധരങ്ങളും, ഒരു സമുദ്രത്തിന്‍റെ ഗഹനത മുഴുവന്‍ ഒളിപ്പിച്ച കരിനീള്‍മിഴികളും, പനങ്കുലപോലെ ചുരുള്‍വിടര്‍ന്ന ഇടതൂര്‍ന്ന സ്വര്‍ണ്ണത്തലമുടിയുമുള്ള ഒരു അപ്സരസ്സിന്‍റെ ചിത്രം - ഞാന്‍ ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സൌന്ദര്യമുള്ള ഒരു പെണ്‍കുട്ടി !

"ഇത് നീയാണോ അദേല്‍ !" എന്‍റെ വാക്കുകളിടെ അമ്പരപ്പ് കേട്ടിട്ടാവണം അദേല്‍ ഉറക്കെ ചിരിച്ചു. അവള്‍ ചിരിച്ചപ്പോള്‍ എനിക്ക് ചുറ്റും മുത്തുകള്‍ പൊഴിഞ്ഞുവീണു.

"അതെ. എങ്ങനെ ഞാന്‍ സുന്ദരിയാണോ ?" അവളുടെ ചോദ്യത്തില്‍ ഒരു വേദന നിറഞ്ഞ പരിഹാസമുണ്ടായിരുന്നു.

"വളരെ.....അദേല്‍ , നിന്‍റെ തലമുടിയാണ് ഏറ്റവും മനോഹരം !"

"നന്ദി, എന്‍റെ മമ്മയില്‍ നിന്നാണ് എനിക്കത് കിട്ടിയത് . ഇതിനേക്കാള്‍ മനോഹരമായിരുന്നു എന്‍റെ മമ്മയുടെ മുടി. എന്‍റെ മമ്മയുടെ മുന്നില്‍ ഞാന്‍ വെറുമൊരു സാധാരണ പെണ്‍കുട്ടി മാത്രം !"

ഞാന്‍ ഒരുനിമിഷം അവളുടെ മായിക സൌന്ദര്യത്തില്‍ ലയിച്ചിരുന്നു പോയി. വീണ്ടും അവളുടെ സംസാരം എന്നെ ഉണര്‍ത്തി.

"വെള്ളത്തലയിണയില്‍ മുടി വിടര്‍ത്തിയിട്ട് അതില്‍ കവിള്‍ ചേര്‍ത്തുവച്ച് പാതി മിഴികള്‍ പൂട്ടി മമ്മയെ മാത്രം മനസ്സിലോര്‍ത്തു ഞാന്‍ കിടക്കും. കുറച്ചു സമയം കഴിയുമ്പോള്‍ ഒരു വിളി കേള്‍ക്കാം - 'അദേല്‍' പാതിയടഞ്ഞ കണ്‍പോളകളുടെ അവ്യക്തതയില്‍ ആദ്യം തെളിഞ്ഞു വരിക എന്‍റെ തൊട്ടു മുന്നിലായി കഥ പറയാന്‍ വെമ്പുന്ന മമ്മയുടെ കണ്ണുകളാണ്. വിടര്‍ന്ന ചിരിയോടെ എന്‍റെ മുടിയിഴകള്‍ വിരലുകള്‍ കൊണ്ട് കോതിയൊതുക്കി മമ്മ സ്നേഹത്തോടെ വെറുതെ വിളിച്ചു കൊണ്ടേയിരിക്കും - 'അദേല്‍, അദേല്‍ '"

എന്‍റെ മനസ്സില്‍ വെള്ളവിരിപ്പുള്ള ഒരു കട്ടില്‍ തെളിഞ്ഞു. അതില്‍ സ്വര്‍ണ്ണത്തലമുടിയുള്ള അതിസുന്ദരികളായ രണ്ടു അപ്സരസുകള്‍ . പരസ്പരം മുഖത്തോട് മുഖം നോക്കിക്കിടന്നു - അദേലും അവളുടെ മമ്മയും"

"അദേല്‍, നിന്നോട് നേരത്തെ മുതലേ ചോദിക്കണം എന്ന് കരുതിയ ഒരു ചോദ്യം" ഞാന്‍ പറഞ്ഞു.

അവളും മമ്മയോടൊപ്പം അതേ സ്വപ്നലോകത്തായിരുന്നെന്ന്‍ അവളുടെ ഞെട്ടലോടെയുള്ള മറുപടിയില്‍ നിന്നെനിക്ക് തോന്നി.

"എന്താണത് ?"

"അദേല്‍ എന്നാല്‍ എന്താണര്‍ത്ഥം ?"

"അദേല്‍ എന്നാല്‍ അറബിയില്‍ 'നീതി' " വീണ്ടും അദേല്‍ ചിരിച്ചു - പക്ഷെ ഇത്തവണ അതൊരു സങ്കടം നിറഞ്ഞ ചിരിയായിരുന്നു.

"അര്‍ത്ഥമുള്ള പേര്, പക്ഷെ ജീവിതം നിന്നോടത് കാണിച്ചില്ലല്ലോ അദേല്‍"

മനസ്സില്‍ തോന്നിയ വാക്കുകള്‍ പക്ഷെ ഞാന്‍ അവളോട്‌ പറഞ്ഞില്ല.

പക്ഷെ ആ നിമിഷം അവളും അത് തന്നെയാവും ചിന്തിച്ചിരിക്കുകയെന്ന്‍ എനിക്ക് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു.

(തുടരും)
____________________________________________________________________
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാദൃശ്യവുമില്ല.


0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top