Sunday, January 26, 2014

കഥ : സമാഗമം

"എനിക്ക് വിശ്വസിക്കാനാകുന്നില്ല"

"തുടക്കത്തില്‍ എനിക്കും - പക്ഷെ നീയിത് വിശ്വസിച്ചേ പറ്റൂ ജോണ്‍"

വരാന്തയില്‍ ഒന്ന് ചുറ്റി നടന്നു വരുന്നതിനിടെ ആന്‍ മുറിയില്‍ കയറി അമ്മാമ്മയെ ഒന്ന് നോക്കി - നല്ല ഉറക്കത്തിലാണ്.

"അമ്മാമ്മയെ അഡ്മിറ്റ്‌ ചെയ്തിട്ടിപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞില്ലേ ?" ജോണ്‍ ചോദിച്ചു.

"യെസ്, കൃത്യമായി പറഞ്ഞാല്‍ പതിനാറു ദിവസങ്ങള്‍. അഞ്ചു ദിവസം ഐസിയുവിലായിരുന്നു" അവനോട് പിന്തുടരൂ എന്നാവശ്യപ്പെടുന്നത് പോലെ ആന്‍ എഴുന്നേറ്റു മെല്ലെ നടന്നു.

വരാന്തയുടെ നിന്നാല്‍ പൂന്തോട്ടത്തില്‍ പൂത്തു വിടര്‍ന്നു നില്‍ക്കുന്ന പൂച്ചെടികള്‍ കാണാം. നേരിയ കാറ്റില്‍ തലയാട്ടി അവയങ്ങനെ നില്‍ക്കുന്നത് കാണുന്നതാണ് അവള്‍ക്കവിടെയുള്ള ഏകനേരം പോക്ക്.

കൈവരിയില്‍ ചാരി നില്‍ക്കുമ്പോള്‍ കാറ്റടിച്ച് മുഖത്തേക്ക് ചിതറിവീണ മുടിയിഴകളെ ചെവിക്കു പിന്നിലേക്ക്‌ ഒതുക്കി വച്ച് കൊണ്ട് ആന്‍ പറഞ്ഞു തുടങ്ങി.

"ഐസിയുവില്‍ നിന്ന് റൂമിലേക്ക്‌ കൊണ്ടുവന്ന്‍ മൂന്നാം ദിവസമാണ് അമ്മാമ്മ വീണ്ടും മിണ്ടിത്തുടങ്ങിയത്. ഇനിയൊരിക്കലും അങ്ങനെയോന്നുണ്ടാവില്ലെന്നു ഞാന്‍ മാത്രമല്ല ഭയപ്പെട്ടിരുന്നത് - ഇവിടേയ്ക്ക് കൊണ്ട് വരുമ്പോള്‍ അവസ്ഥ അത്രയ്ക്ക് മോശമായിരുന്നു."

"ഉം. ഞാന്‍ ഇന്നലെ എത്തിയതേയുള്ളൂ . വിളിച്ചപ്പോള്‍ നീയൊന്നും പറഞ്ഞിരുന്നുമില്ല. ഇന്നലെ വന്നപാടെ ദീപ്തിയാണ് പറഞ്ഞത്"

"ഉം. കോളേജ് അടച്ചതിനാല്‍ ഞാന്‍ തന്നെയായിരുന്നു ആദ്യദിവസം മുതല്‍ അമ്മാമ്മക്കൊപ്പം ആശുപത്രിയില്‍ . സംസാരിച്ചു തുടങ്ങിയ അന്ന് റൂമില്‍ മറ്റാരും ഇല്ലാത്ത ഒരു സമയത്ത് അമ്മാമ്മ എന്നെ അടുത്തേക്ക് വിളിച്ചു. ചെവി അടുത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞ് മന്ത്രിക്കുന്നത് പോലെയാണ് ഇക്കാര്യം പറഞ്ഞത്. കേട്ടുകഴിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാതെ ഒരുനിമിഷം ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി."

"ഉം, അതെനിക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ. നീയീ പറഞ്ഞ - അതായതു ആര്‍ക്കുമറിയാത്ത അമ്മമ്മയുടെ ഈ ഇരട്ടസഹോദരന്‍ - ഇക്കാര്യങ്ങള്‍ ആള്‍ക്കറിയാമോ ?"

"ഇല്ല."

ആശ്ച്ചര്യതോടെയിരിക്കുന്ന ജോണിന്‍റെ മുഖത്തേക്ക് നോക്കാതെയാണ്‌ ആന്‍ മറുപടി പറഞ്ഞത്.

"പിന്നെ ?"

"അദ്ദേഹത്തിന്‍റെ - അതായതു അപ്പാപ്പന്‍റെ ചെറുമകന്‍ - പേര് അലക്സ് - അവനറിയാം. ഇക്കാര്യം ഇപ്പോള്‍ ആരോടും പറയരുത് എന്ന് ഞാന്‍ അവനോടു പറഞ്ഞുറപ്പു വാങ്ങിയിട്ടുണ്ട്. അവനും ആദ്യം ഇതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അമ്മാമ്മ പറഞ്ഞത് ഇക്കാര്യം അറിഞ്ഞു കഴിയുമ്പോള്‍ അപ്പാപ്പന്‍റെ പ്രതികരണമനുനുസരിച്ച് ആവശ്യമെങ്കില്‍ മാത്രം മറ്റുള്ളവരെ അറിയിച്ചാല്‍ മതി എന്നാണ്."

"ഉം അതുതന്നെ നല്ലത്, അപ്പോള്‍ എങ്ങനെയാണ് നീയവരുടെ കൂടിക്കാഴ്ച പ്ലാന്‍ ചെയ്തിരിക്കുന്നത് ? ഈയവസ്ഥയില്‍ അമ്മാമ്മയെ അങ്ങോട്‌ ...... അദ്ദേഹത്തെ എന്ത് പറഞ്ഞാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക"

"ഒരു ചെക്കപ്പിനെന്നും പറഞ്ഞു നാളെ രാവിലെ അലക്സ് അപ്പാപ്പനെയും കൂട്ടി ഇവിടേക്ക് വരും. പിന്നെ ആ കൂടിക്കാഴ്ച - ജനിച്ചയുടനെ വേരിപിരിയേണ്ടിവന്ന, ഒരിക്കലും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും പരസ്പരം അറിയാത്ത ഇരട്ടസഹോദരങ്ങളുടെ സമാഗമം ! ആ നിമിഷത്തെ നേരിടുന്നതിനെക്കുറിച്ചാലോചിക്കുമ്പോള്‍ തന്നെ എനിക്ക് ആകാംക്ഷ അടക്കാനാവുന്നില്ല ജോണ്‍"

ജോണ്‍ പുഞ്ചിരിക്കാന്‍ ആഗ്രഹിച്ചെങ്കിലും മനസ്സിലെ സമ്മര്‍ദ്ദം മൂലം മന്ദഹാസം മുഖത്തെക്കെത്തിക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു.

"എന്നാലും ഇത്രയും വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള കാര്യം നീയെങ്ങനെ കണ്ടെത്തി ആന്‍ ?"

"ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ആയാല്‍ ഉള്ള ഗുണങ്ങള്‍ " ആന്‍ മന്ദഹസിച്ചു.

"അപ്പോള്‍ ഞാന്‍ പോട്ടെ ആന്‍. നിന്‍റെ അമ്മാമ്മക്കും നിനക്കും എല്ലാ വിധ ഭാവുകങ്ങളും - ആ നിമിഷത്തിനു സാക്ഷിയാകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, നാളെ രാവിലെ ആണെന്‍റെ ഫ്ലൈറ്റ് - ഓഫീസില്‍ നാളെത്തന്നെ എത്തിയേ തീരൂ. ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നിന്നെ വിളിക്കുന്നുണ്ട്."

"ഓക്കേ ബൈ ജോണ്‍" നടന്ന് ലിഫ്റ്റിലേക്ക് കയറും മുന്നേ ജോണ്‍ ഒരിക്കല്‍ കൂടി അവളെ നോക്കി ചിരിച്ചു. അയാളെ കൈവീശിക്കാണിച്ച ശേഷം ആന്‍ മുറിക്കകത്തേക്ക് കയറി.

രാവിലെ ഒമ്പത് നാല്‍പ്പത്തിയഞ്ചിന് ആനിന്‍റെ മൊബൈല്‍ ഫോണിലേക്ക് ജോണ്‍ വിളിച്ചു.

"ഹലോ ജോണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയോ ?"

"എത്തി. അരമണിക്കൂറില്‍ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യും. എന്തായി കാര്യങ്ങള്‍ ?"

"പത്തുമണിക്ക് ഇവിടെ എത്താം എന്നാണു അലക്സ് എന്നോട് പറഞ്ഞിരിക്കുന്നത്. ഞാന്‍ അക്ഷമയായി വെയിറ്റ് ചെയ്യുന്നു. അമ്മാമ്മ ഒന്നുമറിയാതെ നല്ല ഉറക്കത്തിലാണ്"

"ഓക്കേ ആന്‍. ഇനി ഞാന്‍ ബാംഗ്ലൂര്‍ എത്തിയിട്ട് നിന്നെ വിളിക്കാം. വില്‍ മിസ്‌ യു"

"മിസ്‌ യു ടൂ" ആന്‍ ഫോണ്‍ വച്ചു.

അവള്‍ അമ്മാമ്മയെ നോക്കി - ഉറങ്ങുന്ന അമ്മമ്മയുടെ മുഖത്ത് അപൂര്‍വ്വസൌന്ദര്യമുള്ള ഒരു പുഞ്ചിരിയവള്‍ കണ്ടു.

പെട്ടെന്നവളുടെ ഫോണ്‍ ശബ്ദിച്ചു - അലക്സാണ്.

"ഹലോ അലക്സ്, എത്തിയോ ?" ആനിന്‍റെ ശബ്ദത്തില്‍ ആകാംക്ഷയും പരിഭ്രമവുമുണ്ടായിരുന്നു.

സമയം മൌനതരംഗങ്ങളായി കടന്നു പൊയ്ക്കൊണ്ടിരുന്നു.

"ഹലോ അലക്സ്, എന്താ മിണ്ടാതിരിക്കുന്നെ ? എനിതിംഗ് റോംഗ് ?"

"യെസ്, ഒരു സാഡ് ന്യൂസ് ഉണ്ട് ആന്‍. കുറച്ചു നേരം മുന്നേ അപ്പാപ്പന്‍ ......"

ഒരു തേങ്ങലോടെ ഫോണ്‍ ഡിസ്കണക്ടായി.

ഫോണ്‍ ചെവിയില്‍ വച്ച് പരിസരബോധം വീണ്ടെടുക്കും വരെ ആന്‍ അതേയിരിപ്പിരുന്നു. അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി.

മെല്ലെ എഴുന്നെറ്റവള്‍ അമ്മമ്മയുടെ അടുത്തെത്തി. ഇപ്പോഴും നല്ല ഉറക്കത്തില്‍ തന്നെയാണ് അമ്മാമ്മ. മുഖത്തെ പുഞ്ചിരി ഇപ്പോഴും അതേപോലെ തന്നെയുണ്ട്‌.

നോക്കി നില്‍ക്കെ അവള്‍ക്കെന്തോ ഒരു സംശയം തോന്നി.

"അമ്മമ്മേ" അമ്മമ്മയുടെ മുഖത്തേക്ക് കുനിഞ്ഞ് അവള്‍ ചെവിയില്‍ മെല്ലെ വിളിച്ചു - പ്രതികരണമില്ല.

"അമ്മമ്മേ" ചുമലില്‍ പിടിച്ചു കുലുക്കി വിളിച്ചുകൊണ്ടവള്‍ ഉച്ചത്തില്‍ വിളിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഡ്യൂട്ടി നേര്‍സ് മുറിയിലേക്ക് കടന്നു വന്നു, പിന്നാലെ ഡോക്ടറും.

നേര്‍സ് അവളെ പിടിച്ചു നീക്കി നിര്‍ത്തുമ്പോള്‍ ഡോക്ടര്‍ സ്തെതസ്കൊപ് വച്ച് അമ്മാമ്മയെ പരിശോധിച്ചു.

"ഐ ആം സോറി, ഷീ ഈസ്‌ നോ മോര്‍" മ്ലാനമായ മുഖത്തോടെ അവളുടെ തോളത്തു തട്ടിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.

"എന്തൊക്കെയുണ്ട് അലക്സ് , ചടങ്ങുകള്‍ എല്ലാം കഴിഞ്ഞില്ലേ?" ആന്‍ ചോദിച്ചു.

"കഴിഞ്ഞു. ഞാനിപ്പോള്‍ പള്ളിയില്‍ നിന്ന് വന്നതേയുള്ളൂ"

"ഞാനും"

ഒരുനിമിഷം അവര്‍ക്കിടയില്‍ നിശബ്ദമായി കടന്നുപോയി.

"മരിച്ചു കിടക്കുമ്പോള്‍ അമ്മാമ്മയുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു അലക്സ്"

അതുപറയുമ്പോള്‍ ആനിന്‍റെ ശബ്ദം ഇടറി.

"ഒടുവില്‍ നിന്‍റെ അപ്പാപ്പനെ കണ്ടുമുട്ടിയ സന്തോഷം കൊണ്ടായിരിക്കാം" കണ്ണുനീരിനിടയിലും ആന്‍ നിറഞ്ഞ ചിരിചിരിച്ചു - ആ ചിരിയില്‍ അലക്സിന്‍റെ സങ്കടങ്ങളും ഒഴുകിപ്പോയി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top