Sunday, January 19, 2014

ചീറ്റിപ്പോയ പടക്കം

മകള്‍ക്ക് സ്കൂളില്ലാത്ത ദിവസങ്ങളില്‍ ജോലിക്ക് പോകേണ്ടി വരുന്ന ദിവസങ്ങളില്‍ എനിക്ക് ബ്രേക്ക് ഫാസ്റ്റ് ഫ്ലാറ്റിനടുത്തുള്ള നീലഗിരി ഹോട്ടലില്‍ നിന്നാണ് - ആ രണ്ടു ദിവസം രാവിലെ നേരത്തെ എഴുന്നെല്‍ക്കുന്നതില്‍ നിന്ന് ഭാര്യക്ക്‌ റെസ്റ്റ്.

പതിവ് പോലെ ശനിയാഴ്ച രാവിലെ നീലഗിരിയിലിരുന്ന് ദോശ കഴിച്ചു കൊണ്ടിരിക്കെ മൊബൈലില്‍ ടോണിയേട്ടന്‍റെ വിളി വന്നു -

"വേഗം ഓടി വന്നെ, നിര്‍ത്തിയിട്ടിരുന്ന തന്‍റെ കാറിന്‍റെ സൈഡില്‍ ഒരു ഈജിപ്തുകാരന്‍ ലോറി കൊണ്ടിടിച്ചിരിക്കുന്നു. ഭാഗ്യത്തിന് ഞാന്‍ സംഭവം കണ്ടുകൊണ്ടു വന്നത് കൊണ്ട് അവനെ പിടിച്ചു നിര്‍ത്തിയിട്ടിട്ടുണ്ട്"

ഞാന്‍ കേട്ടപാതി കഴിച്ചു തുടങ്ങിയ ദോശ അവിടെ ഇട്ടു കൈകഴുകി കാശും കൊടുത്തു ഫ്ലാറ്റിനടുത്തെക്കോടി.

പറഞ്ഞപോലെ റോഡ്‌ ബ്ലോക്ക് ചെയ്തു ഒരു ലോറിയും, എന്‍റെ കാറിനു ചുറ്റും ഒരു ജനക്കൂട്ടവും ഉണ്ട്. ഫ്ലാറ്റിനു താഴെ കടയിലെ അനില്‍ എന്നെക്കണ്ടപ്പോള്‍ ഒരു ആക്കിയ ചിരി ചിരിച്ചു. അതിന്‍റെ കാരണം ആദ്യം പറയാം.

കഴിഞ്ഞ രണ്ടു മാസമായി ഞാന്‍ അവന്‍റെ കടയില്‍ പോകാറില്ല, കാരണം ബാക്കി എല്ലാ കടയിലും 18 റിയാലിന് വില്‍ക്കുന്ന ഗാസിന് സ്ഥിരം കസ്റ്റമറായ എന്നോടും അവന്‍ 20 റിയാല്‍ ചോദിച്ചു. ഗാസ് വേണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ തൊട്ടടുത്ത ഗാസ് ഗോഡൌണില്‍ പോയി 16 റിയാലിനു ഗാസ് വാങ്ങിച്ചതിന് ശേഷം ഞാന്‍ അവന്‍റെ കടയില്‍ കയറിയിട്ടില്ല - അതിന്‍റെ ചൊരുക്ക് തീര്‍ക്കാന്‍ ദൈവം കണ്‍മുന്നില്‍ ഒരുക്കിത്തന്ന അവസരം എന്നാണു അവന്‍റെ ചിരിയുടെ അര്‍ത്ഥമെന്നു എനിക്ക് മനസ്സിലായി.

വണ്ടിക്കടുത്തു ചെന്ന് ഞാന്‍ പരിക്കുകള്‍ നോക്കി - ടോണിയേട്ടന്‍റെ വിളി കേട്ടപ്പോള്‍ പേടിച്ച പോലെ ഗൌരവതരമോന്നുമല്ല. ഇടതു വശത്ത്‌ നീളത്തില്‍ ഒരു വര, ഒന്നുരണ്ടിടത്തു ചെറുതായി പെയിന്‍റ് പോയിട്ടുണ്ട്.

ഇടിയില്‍ മലര്‍ന്നു പോയ മിറര്‍ പിടിച്ചു നേരെയാക്കിയപ്പോള്‍ ശരിയായി.

ലോറി ഡ്രൈവര്‍ മിസ്രി ആകെ വിഷമിച്ചു നില്‍ക്കുന്നു. കാരണം നിര്‍ത്തിയിട്ടിരുന്ന വണ്ടിയില്‍ കൊണ്ടുവന്നിടിച്ചതാണ് - നൂറുശതമാനം അവന്‍റെ ഭാഗത്താണ് തെറ്റ്.

"ഞാന്‍ പോലീസിനെ വിളിച്ചുതന്നാല്‍ നീ അറബിയില്‍ അവരോട് സംസാരിക്കാമോ ?" ഞാന്‍ ചോദിച്ചു.

"പോലീസിനെ വിളിക്കണമെന്ന് നിര്‍ബന്ധമാണോ ?" അവന്‍റെ ഭവ്യതയോടെയുള്ള ചോദ്യം.

"അല്ലാതെ പിന്നെ എന്‍റെ വണ്ടി റിപ്പയര്‍ ചെയ്യാനുള്ള പൈസ നീ തരുമോ ?" ഞാന്‍ ചോദിച്ചു.

"എന്‍റെ വണ്ടിക്കു ഇന്‍ഷുറന്‍സില്ലാത്തത് കൊണ്ട് പോലീസ് വന്നാല്‍ പ്രശ്നമാണ് .നൂറുശതമാനം എന്‍റെ തെറ്റാണ്, ദയവുചെയ്തു നീ ക്ഷമിക്കണം"

ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി, ദയനീയഭാവം. ഒരു പാവപ്പെട്ടവനാണെന്ന് കണ്ടാല്‍ അറിയാം. ലോറി പോലെ തന്നെ ഒരു പഴഞ്ചന്‍.

ഞാന്‍ ടോണിയെട്ടനെ നോക്കുന്ന കൂട്ടത്തില്‍ അറിയാത്ത ഭാവത്തില്‍ അനിലിന്‍റെ മുഖത്തേക്കും ഒന്ന് പാളി നോക്കി - ഇപ്പൊ പോലീസ് വരുന്നതും, ഓഫീസില്‍ പോകാന്‍ വൈകുന്നത് മൂലം ഞാന്‍ വിഷമിക്കുന്നതും ഒക്കെ കണ്ടു സന്തോഷിക്കുവാന്‍ റെഡിയായി നില്‍ക്കുന്ന മുഖഭാവം.

എനിക്കാണെങ്കില്‍ അത്യാവശ്യമായി ജോലിസ്ഥലത്തെത്തുകയും വേണം - ഷട്ട്ഡൌണ്‍ പ്രോജക്റ്റ് ആണ്, തലേന്ന് പതിനഞ്ചു നിമിഷം വൈകിയതിനു അറബിയുടെ ചീത്ത വിളി കേട്ടത് കൊണ്ട് നേരത്തെ ഇറങ്ങുക കൂടി ചെയ്തതാണ്.

കൂടുതല്‍ ആലോചിച്ചു തലപുണ്ണാക്കാന്‍ നില്‍ക്കാതെ ഞാന്‍ കൈകൊടുത്തു ലോറിഡ്രൈവര്‍ മിസ്രിയെ പറഞ്ഞു വിട്ടു. അപ്പോള്‍ അവന്‍റെ നന്ദി നിറഞ്ഞ മുഖഭാവം കണ്ടപ്പോള്‍ "ഇങ്ങനെ ചിരിക്കാമെങ്കില്‍ നീ എന്‍റെ വണ്ടീടെ മറ്റേ സൈഡില്‍ കൂടി ഒന്ന് ഉരച്ചിട്ടു പൊയ്ക്കോ" എന്ന് പറയാന്‍ തോന്നിപ്പോയി.

എന്തായാലും അനിലും കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടവും മഴകാരണം വെടിക്കെട്ട്‌ മാറ്റിവച്ചത് പോലെ ആകെ നിരാശരായി മനസ്സില്ലാ മനസ്സോടെ പിരിഞ്ഞു പോയി.

വണ്ടി റിപ്പയര്‍ ചെയ്യാന്‍ ചിലപ്പോള്‍ നൂറോ ഇരുന്നോറോ റിയാല്‍ ചെലവായേക്കും, പക്ഷെ അപ്പോള്‍ അവിടെ പെട്ടുപോയിരുന്നെങ്കില്‍ അതിനേക്കാള്‍ വലിയ പലനഷ്ടങ്ങളും എനിക്ക് സംഭവിക്കുമായിരുന്നു.

അല്ലെങ്കിലും പണത്തെക്കാള്‍ വലുതാണല്ലോ ആത്മാഭിമാനം ?

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top