Wednesday, January 29, 2014

ട്രിവാണ്ട്രം ലോഡ്ജിലെ കഥകള്‍ : മുള്‍ട്ടാണി മിട്ടി

വൈകിട്ട് ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ പതിവുപോലെ വരാന്തയിലെ കസേരയില്‍ മാമന്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരു വല്ലാത്ത ചിരിയോടെ പതിവില്ലാതെ അടുത്തേക്ക് വിളിച്ചു.

"പുതിയ റൂം മേറ്റ്‌ വന്നിട്ടുണ്ട്" അതുപറഞ്ഞ് മാമന്‍ ഉച്ചത്തില്‍ ചിരിച്ചപ്പോള്‍ കാര്യമറിയാതെ ഞാന്‍ അന്തം വിട്ടു നിന്നു.

"എന്തോ കൊനഷ്ട്ട്ടുണ്ട്, അതാണ്‌ അങ്ങേരൊരു ആക്കിയ ചിരി" മുകളിലത്തെ നിലയിലെക്കുള്ള സ്റ്റെപ് കയറുമ്പോള്‍ ഞാനോര്‍ത്തു.

എന്‍റെ മുറിക്കുള്ളില്‍ ഫാന്‍ കറങ്ങുന്നുണ്ട് - വാതിലില്‍ തട്ടാന്‍ നോക്കിയപ്പോള്‍ അകത്തുനിന്നു കുറ്റിയിടാതിരുന്നതിനാല്‍ അത് മലര്‍ക്കെ തുറന്നു.

ഞാന്‍ അകത്തു കയറി, അപ്പുറത്തുള്ള കട്ടിലില്‍ ഭീമാകാരമായ ഒരുരൂപം മൂടിപ്പുതച്ചു കിടക്കുന്നു. സാമാന്യം ഉച്ചത്തിലുള്ള കൂര്‍ക്കം വലിക്കൊപ്പം താളാത്മകമായി ശരീരം ഉയര്‍ന്നു താഴുന്നുണ്ട്‌. എന്‍റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പാഞ്ഞു പോയി - പടച്ചോനെ - പിടിച്ചതിലും വലുതാണോ മാളത്തില്‍ ? ഞാന്‍ അറിഞ്ഞു ദൈവത്തെ വിളിച്ചു പോയി.

ഈ സാധനവും പകല്‍ കിടന്നുറങ്ങുകയാണല്ലോ, വിനോദിനോട്‌ ഞാന്‍ കാണിച്ചത് അല്‍പ്പം ക്രൂരമായിപ്പോയോ എന്നെനിക്ക് പശ്ചാത്താപം പോലും തോന്നിപ്പോയി.

എന്തായാലും ശബ്ദമുണ്ടാക്കി "അതിനെ"ഉണര്‍ത്താതെ ഞാന്‍ കുളിക്കാനായി സോപ്പും തോര്‍ത്തുമെടുത്ത്‌ പുറത്തേക്കിറങ്ങി.

കുളിയൊക്കെ കഴിഞ്ഞു റൂം തുറന്ന ഞാന്‍ ഞെട്ടിപ്പോയി - മുഖം മാത്രം വെളുവെളാ വെളുത്ത കറുത്തുതടിച്ച ഒരു രൂപം എന്നെ നോക്കി മുറിക്കകത്ത് നില്‍ക്കുന്നു - പെട്ടെന്ന് ഞാന്‍ "ഉമ്മാ" എന്ന് വിളിച്ച് മുറിയില്‍ കയറിയതിലും വേഗത്തില്‍ ചാടി പുറത്തിറങ്ങി.

"ഡാ, പേടിച്ചു പോയാ ?" ആ സാധനം വാതില്‍ക്കല്‍ വന്നെത്തി നോക്കിക്കൊണ്ട്‌ ചോദിച്ചു.

അപ്പോഴാണ്‌ ഞാന്‍ അവനെ ശരിക്കും ശ്രദ്ധിച്ചത്. ഏകദേശം ഒരു ആറടി ഉയരം. കറുത്ത് തടിച്ച ശരീരം - തടി എന്ന് വച്ചാല്‍ കണ്ണടച്ച് ഒരു നൂറു കിലോക്ക് മുകളില്‍ പറയാവുന്ന തടി. നീല നിറത്തിലുള്ള ഒരു കള്ളിമുണ്ട് മാത്രമാണ് വേഷം. മുഖത്തെന്തോ തേച്ചുവച്ചിരിക്കുന്നത് കൊണ്ടാണ് വെളുവെളാ ഇരിക്കുന്നത്.

"ഇതെന്തോന്നാ മാഷെ ഈ മുഖത്തു തേച്ചു പിടിപ്പിച്ചിരിക്കുന്നെ ? മനുഷ്യനെ പേടിപ്പിക്കാന്‍"

അകത്തേക്ക് കയറുമ്പോള്‍ ചമ്മല്‍ പുറത്തറിയാതിരിക്കാന്‍ വേണ്ടി തെല്ലു പരിഭവം ഭാവിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

"ഇതാണ് മുള്‍ട്ടാണി മിട്ടി , വെളുക്കാന്‍ നല്ലതാണ്" അത് പറഞ്ഞു കൊണ്ട് അവന്‍ ഒരു പ്രത്യേക ശബ്ദത്തില്‍ ഉച്ചത്തില്‍ ചിരിച്ചു.

"തേച്ചു തേച്ചു കുടുംബം വെളുത്താലും നീ വെളുക്കാന്‍ പോകുന്നില്ലഡാ തടിയാ" എന്ന് മനസ്സില്‍ ഓര്‍ത്തെങ്കിലും അവന്‍റെ ശരീരം കണ്ടപ്പോള്‍ പറയാന്‍ തോന്നിയില്ല - പകരം ഞാന്‍ എന്നെ പരിചയപ്പെടുത്തി. അവന്‍ തിരിച്ചും പരിചയപ്പെടുത്തി,

"ഞാന്‍ രാജു. കലൂരാണ് വീട്. സ്വന്തം സ്ഥലം തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം, പക്ഷെ കുറെ വര്‍ഷങ്ങളായി എറണാകുളത്താണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. അച്ഛന്‍ അമ്മ , ഒരു പെങ്ങള്‍ - വിവാഹം കഴിഞ്ഞൊരു കുട്ടിയുണ്ട് അവള്‍ക്ക്"

"ആഹ, ഞാനും ഏറണാകുളമാണല്ലോ, ചേരാനല്ലൂര്‍" എന്‍റെ നാട്ടുകാരനാണെന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.

രാജു അവനെക്കുറിച്ചു കൂടുതല്‍ പറഞ്ഞു.

എസ്കോര്‍ട്സ് കമ്പനിയുടെ പിസ്ട്ടണ്‍ റിംഗ്സ് ഉണ്ടാക്കുന്ന മഹല്‍ പിസ്ട്ടണ്‍സ് എന്ന കമ്പനിയില്‍ സെയില്‍റെപ്പ് ആണ്. അച്ഛനും അതെ കമ്പനിയുടെ കൊച്ചി ഓഫീസില്‍ ജോലി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരുമാതിരി എല്ലാ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകളിലും പിസ്ട്ടന്‍ റിമ്ഗ്സും സ്ലീവും പ്രൊമോട്ട് ചെയ്യലാണ് ജോലി. ഒരുപാട് യാത്ര ചെയ്യേണ്ടി വരും.

യാത്ര എന്ന് കേട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ചോദിച്ചു "അപ്പോള്‍ ബൈക്കുണ്ടായിരിക്കുമല്ലോ ?"

അവന്‍ ചിരിച്ചു "പണ്ട് ഓടിക്കാന്‍ പഠിക്കുന്നതിനിടെ വീണു കൈയോടിഞ്ഞതില്‍ പിന്നെ ആ സാധനം കാണുന്നത് തന്നെ എനിക്ക് പേടിയാണ്. തല്ലിക്കൊന്നാല്‍ ഞാന്‍ അതില്‍ കയറില്ല. " വലത്തുകൈ മുട്ടിനടുത്ത് ഉണങ്ങിയ മുറിവിന്‍റെ അടയാളം ചൂണ്ടിക്കാണിച്ച് അവന്‍ പറഞ്ഞു.

"അപ്പോപ്പിന്നെ എങ്ങനാ യാത്ര ?"

"ബസിലും ഓട്ടോയിലും"

"നിനക്ക് എക്സ്പെന്‍സ് സബ്മിറ്റ് ചെയ്യുമ്പോള്‍ ടിക്കറ്റ് വെക്കണോ ?" പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു.

"ഉം വേണം"

അവന്‍റെ മറുപടിയില്‍ എന്‍റെ എല്ലാ പ്രതീക്ഷകളും നശിച്ചു. കാരണമുണ്ട്.

എന്‍റെ കമ്പനിയില്‍ പുതിയതായി ചാര്‍ജെടുത്ത സര്‍വീസ് മാനേജരുടെ പുത്തന്‍ പരിഷ്കാരമാണ് - എക്സ്പെന്‍സ് അയക്കുമ്പോള്‍ യാത്ര ചെയ്ത ടിക്കറ്റ് കൂടി അതിന്‍റെ കൂടെ ചേര്‍ത്തു വെക്കണം എന്ന്.

പലപ്പോഴും യാത്ര കഴിഞ്ഞു പോക്കറ്റില്‍ ഇടുന്ന ടിക്കറ്റ് എടുത്തു വെക്കാന്‍ മറന്നു പോകാറാണ് പതിവ് - ഫലം എക്സ്പെന്‍സ് എഴുതുമ്പോള്‍ ടിക്കട്ടിന് വേണ്ടി അടുത്ത റൂമിലെ കൂട്ടുകാരോട് തെണ്ടി നടക്കേണ്ടി വരുകയോ, വഴിയില്‍ നിന്ന് പെറുക്കിയെടുക്കുകയോ ചെയ്യണം. (ഞാന്‍ റോട്ടിലൂടെ ടിക്കറ്റ് തപ്പി നടക്കുന്നത് കണ്ടാല്‍ എന്‍റെ പേര്‍സ് ഏകദേശം കാലിയായിട്ടുണ്ട് എന്ന് ലോഡ്ജിലെ കൂട്ടുകാര്‍ക്കൊക്കെ അറിയാം - കാരണം അത്രയ്ക്ക് ഗതി കേട്ടാലെ ഞാന്‍ അതിനു മെനക്കെടാറുള്ളൂ)

അടുത്ത സുഹൃത്തുക്കള്‍ കിട്ടുന്ന ബസ് ടിക്കറ്റ് എനിക്ക് കൊണ്ടുവന്നു തരാറുണ്ട്.

സ്ഥിരമായി കാശ് കടം ചോദിക്കുന്നവരെ കാണുമ്പോള്‍ മുങ്ങി നടക്കുന്നത് പോലെ ടിക്കറ്റ് ചോദിക്കുമെന്ന് ഭയന്ന് ചിലരൊക്കെ എന്നെ കാണുമ്പോള്‍ മുങ്ങാനും "ടിടി" എന്ന് കളിയാക്കി വിളിക്കാനും തുടങ്ങിയിട്ടുണ്ട്.

"നിനക്ക് ടിക്കറ്റ് വെക്കണോ ?" രാജുവിന്‍റെ ചോദ്യം കേട്ട് ഞാന്‍ ചിന്തകളില്‍ നിന്ന് ഞെട്ടി തിരിച്ചു വന്നു.

"വേണം"

"നിനക്കെത്ര ടിക്കറ്റ് വേണം ?" ഒരു ചിരിയോടെ അവന്‍ മേശപ്പുറത്തിരുന്ന ഒരു ചെറിയ ഹാന്‍ഡ് ബാഗ് എടുത്തു തുറന്നു കാണിച്ചു - ഞാന്‍ അന്തം വിട്ടു പോയി - അതിനകത്ത് നിറയെ വിവിധ വര്‍ണ്ണങ്ങളിലും, മൂല്യങ്ങളിലും ഉള്ള കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ടിക്കറ്റുകള്‍ !

"ഇതൊക്കെ എവിടന്ന് സംഘടിപ്പിക്കുന്നു ഭായ് ? ഒക്കെ നീ യാത്ര ചെയ്യുമ്പോള്‍ കിട്ടുന്നതാ ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

"ഏയ്‌ അല്ല, ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ ആണ് ഇറങ്ങുന്നതെങ്കില്‍ കണ്ടക്റ്ററുടെ സീറ്റിനു മുന്നിലുള്ള പെട്ടിയില്‍ കയ്യിട്ടു വാരും - മിക്കവാറും ഒരു രണ്ടാഴ്ച്ചത്തെക്കുള്ള ടിക്കറ്റ് അതില്‍ നിന്ന് കിട്ടും.

"ഹഹ, അത് നല്ല ഐഡിയ" ഇത്ര നാളായിട്ടും എനിക്കാ ബുദ്ധി തോന്നിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അല്‍പ്പം നിരാശ തോന്നാതിരുന്നില്ല.

"ഒരു കാര്യം കൂടി കാണിച്ചു തരാം, അതുകണ്ടാല്‍ നീ അന്തം വിടും"

ഞാന്‍ ആകാംക്ഷയോടെ നോക്കിയിരിക്കെ ,അവന്‍ കട്ടിലിന്നടിയില്‍ നിന്ന് ഒരു പെട്ടി വലിച്ചെടുത്ത് തുറന്നു. അതിനുള്ളില്‍ നിന്ന് കെഎസ്ആര്‍ടിസി കണ്ടക്റ്ററുടെ കയ്യില്‍ കാണുന്ന, നിറയെ ടിക്കറ്റുകളുള്ള ഒരു ടിക്കറ്റ് റാക്ക് പുറത്തെടുത്ത് എന്‍റെ നേരെ നീട്ടി.

"ഇതെവിടുന്നാ ഭായി" അത് കയ്യില്‍ വാങ്ങി അന്തം വിട്ടു മറിച്ചും തിരിച്ചും നോക്കുമ്പോള്‍ ഞാന്‍ അമ്പരപ്പോടെ ചോദിച്ചു.

"കഴിഞ്ഞയാഴ്ച കൊല്ലം സ്റ്റാന്‍ഡില്‍ ഇറങ്ങുമ്പോള്‍ പതിവ് പോലെ പെട്ടിയില്‍ കയ്യിട്ടപ്പോള്‍ കിട്ടിയതാ, കണ്ടക്റ്റര്‍ എടുക്കാന്‍ മറന്നു പോയി. കുറെനാള്‍ ടിക്കറ്റിനെ കുറിച്ച് ഓര്‍ത്തു ടെന്‍ഷന്‍ അടിക്കെണ്ടല്ലോ എന്നോര്‍ത്തപ്പോ തിരികെ വക്കാനും തോന്നിയില്ല."

അവന്‍ കണ്ണിറുക്കി ചിരിച്ചു.

"പാവം ആ കണ്ട്രാവി" എന്ന് മനസ്സിലോര്‍ത്തു കൊണ്ട് ഞാന്‍ റാക്ക് തിരികെ കൊടുത്തു.

"അപ്പൊ ഞാന്‍ മുഖത്തു നിന്ന് ഈ സാധനം കഴുകിക്കളഞ്ഞെച്ച് വരാട്ടോ, ഗ്ലാമര്‍ കൂടിയിട്ടുണ്ടോന്നു നോക്കിക്കോ " തോര്‍ത്തെടുത്ത് തോളിലിട്ടു കൊണ്ട് അവന്‍ റൂമിന് പുറത്തേക്കിറങ്ങി.

"ഇതെന്തു മുതലപ്പാ, എന്തായാലും സാധനം കൊള്ളാം - മുറ്റാ " ഞാന്‍ മനസ്സില്‍ ചിരിച്ചു. "ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നോ ആവോ?" 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top