Thursday, January 16, 2014

കഥ : സാറ

ഞായറാഴ്ച കുര്‍ബാനയ്ക്ക് നാലു പേര്‍ക്ക് ശേഷമാണ് അവര്‍ കുമ്പസാരക്കൂട്ടിലേക്ക് കയറിയത്.

ജീവിച്ചിരുന്നപ്പോള്‍ മാതാപിതാക്കളോട് കാണിച്ചിരിക്കാവുന്ന അനുസരണക്കേടിനെക്കുറിച്ചാണ് പശ്ചാത്താപത്തോടെ അവര്‍ മനസ്സ് തുറന്നത്.

"മരിച്ചു പോയവരോട് ചെയ്ത അനീതിയോര്‍ത്തു കരയുന്ന നിന്‍റെ കണ്ണുനീര്‍ ദൈവം കാണുമെന്നു പ്രത്യാശിക്കാം. ഒരു മാതാപിതാക്കള്‍ക്കും സ്വന്തം മക്കളോട് ശാശ്വതമായ വൈരാഗ്യമോന്നും മനസ്സില്‍ വച്ച് പുലര്‍ത്തുക സാധ്യമല്ല - അതുകൊണ്ട് അവര്‍ നിനക്ക് പൊറുത്തു തരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം"

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ പള്ളിയടച്ചു കപ്പ്യാര്‍ ഏല്‍പ്പിച്ച താക്കോലുമായി അച്ചന്‍ അരമനയിലേക്കു നടന്നു.

ആദ്യ പടവിലേക്ക് കാലെടുത്തു വെക്കും മുന്നേ പിന്നില്‍ നിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട് ഫാദര്‍ സെബാസ്റ്റ്യന്‍ തിരിഞ്ഞു നോക്കി - ഒരുനിമിഷം - കണ്ണുനീര്‍ അവ്യക്തമായ കാഴ്ചയായി അദ്ദേഹത്തിന്‍റെ മിഴികളെ മൂടി.

മറുഭാഗത്ത്‌ സാറയുടെ മിഴികളും നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.

"സാറ"

ഫാദറിന്‍റെ വാക്കുകള്‍ ഗദ്ഗദത്താല്‍ വിറപൂണ്ട് ചുണ്ടുകളില്‍ തട്ടിത്തടഞ്ഞു വീണു.

"നീ ഇവിടെ ?"

സങ്കടം കൊണ്ട് സംസാരിക്കാന്‍ മറന്നുപോയതു കുട്ടിയെപ്പോലെ അവള്‍ നിന്നു.

"നീയാണോ ആവസാനം കുമ്പസരിച്ചത് ?"

"ഉം" അവള്‍ നേര്‍ത്ത ശബ്ദത്തില്‍ മൂളി.

"എപ്പോള്‍ എത്തി ഇവിടേയ്ക്ക് ? അപ്പനും അമ്മയും മരിച്ചോ ?" ഫാദറിന്‍റെ ശബ്ദത്തില്‍ നേരിയ പതര്‍ച്ചയുണ്ടായിരുന്നു.

"ഒരാഴ്ചയായി. അപ്പന്‍റെ പെങ്ങളുമുണ്ട് കൂടെ. ഇവിടെ ജയശ്രീ എസ്റ്റേറ്റില്‍ എനിക്ക് ജോലി കിട്ടി"

"ഉം" ഫാദര്‍ മൂളി.

"നമുക്ക് നടന്നാലോ ?" ഒരു യുവതിയോടൊപ്പം അരമനയിലേക്ക് കയറുന്നതിലെ അനൗചിത്യമോര്‍ത്തു അദ്ദേഹം പറഞ്ഞു, സാറ തലയാട്ടി.

അന്തരീക്ഷം മെല്ലെ ചൂട് പിടിച്ചു വരുന്നതെയുണ്ടായിരുന്നുള്ളൂ.

മലനിരകള്‍ക്കപ്പുറത്ത് എവിടെക്കോ എത്താന്‍ തിടുക്കപ്പെട്ടെന്ന പോലെ മേഘപടലങ്ങള്‍ ധൃതിയില്‍ നീങ്ങിക്കൊണ്ടിരുന്നു.

അദ്ദേഹത്തില്‍ നിന്ന് ഒരുചുവട് പിന്നില്‍ സാറ നടന്നു - അനിവാര്യമായ വിധിയുടെ ഇരകളെപ്പോലെ അവര്‍ രണ്ടുപേര്‍.

"അന്ന് നിന്‍റെ വീട്ടുകാര്‍ നാടുവിട്ടു പോയശേഷം പലരും പറഞ്ഞ സൂചനകള്‍ വച്ച് ഞാന്‍ നിന്നെത്തേടി ഒരുപാടലഞ്ഞു. പക്ഷെ നിന്നെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല."

ഫാദര്‍ സെബാസ്റ്റ്യന്‍റെ വാക്കുകള്‍ ഒരു നിയോഗം പോലെ ശ്രവിച്ചതല്ലാതെ സാറ ഒന്നും മിണ്ടിയില്ല.

"മദ്യത്തിന് അടിമയായി കുറെ നാള്‍ , അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ആബേലച്ചനെ കണ്ടത് - നിനക്കോര്‍മ്മയില്ലേ, നമ്മുടെ ചെറുപ്പകാലത്ത് ഇടവകപ്പള്ളിയിലെ വികാരിയായിരുന്ന ആബേലച്ചനെ ?"

പിന്നില്‍ നടക്കുന്ന സാറ തലയാട്ടിയത് മനക്കണ്ണില്‍ കണ്ടതുപോലെ തിരിഞ്ഞു നോക്കാതെ നടന്നുകൊണ്ട് ഫാദര്‍ സെബാസ്റ്റ്യന്‍ തുടര്‍ന്നു.

"മദ്യപിച്ചു ബോധമില്ലാതെ തൃശൂര്‍ ബസ്സ്റ്റാന്‍ഡില്‍ കിടക്കുകയായിരുന്നു ഞാന്‍. എവിടെക്കോ പോകാനായി ബസ്സ്റ്റാന്‍ഡില്‍ വന്ന അച്ചന്‍ എന്നെകണ്ട്‌ ഓട്ടോറിക്ഷയില്‍ കയറ്റി അരമനയിലേക്കു കൊണ്ടുപോയി.

നിന്നെ നഷ്ടപ്പെട്ട എന്‍റെ ദുഃഖം അദ്ദേഹം ശരിക്കും മനസ്സിലാക്കി.

അച്ചനെന്നെ സാന്ത്വനിപ്പിച്ചു - സ്വയം നശിക്കല്‍ ഒന്നിനും പരിഹാരമല്ലെന്നും ദൈവത്തിങ്കലേക്കു സമര്‍പ്പിച്ചാല്‍ എല്ലാ ദുഖവും അവിടന്ന് ഏറ്റെടുക്കുമെന്നും പറഞ്ഞു. പക്ഷെ ഒരാളുടെ വാക്കുകള്‍ക്ക് സ്വാധീനം ചെലുതാവുന്നതിനെക്കാള്‍ മദ്യമെന്നെ കീഴടക്കിക്കഴിഞ്ഞിരുന്നു.

കുറെ നാള്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് കുടി നിര്‍ത്താന്‍ സാധിച്ചില്ല.

അവസാനം അദ്ദേഹത്തിനെ നിര്‍ബന്ധമനുസരിച്ചാണ് ആ ഡിഅഡിക്ഷന്‍ സെന്‍ററില്‍ എന്നെ പ്രവേശിപ്പിച്ചത്. അവിടെ വച്ച് മാറി മറിയുകയായിരുന്നു എന്‍റെ ജീവിതം"

ഒരു ദീര്‍ഘനിശ്വാസത്തോടെ ഫാദര്‍ സെബാസ്റ്റ്യന്‍ ചിരിച്ചു.

"നിനക്കെന്താണ് സംഭവിച്ചത് സാറ ?"

നടത്തം നിര്‍ത്തി അവള്‍ക്കു നേരെ തിരിഞ്ഞു നിന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.

"ഞങ്ങള്‍ നാടുവിട്ടു നേരെ പാലാക്കാണ് പോയത്. അപ്പന്‍റെ വകയിലൊരു ബന്ധുവിന്‍റെ മകനായ ഇമ്മാനുവലും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.

ഇമ്മനുവലിനെ അപ്പന് ജീവനായിരുന്നു. എന്നെ അവനെക്കൊണ്ട്‌ കല്യാണം കഴിപ്പിക്കണം എന്ന് അപ്പന്‍ അതിയായി ആഗ്രഹിച്ചു. പക്ഷെ എനിക്ക് നിങ്ങളെ - അങ്ങനെ സംബോധന ചെയ്തോട്ടെ ഞാന്‍ ?"

"ഉം" ഫാദര്‍ മൂളി.

"എനിക്ക് മറക്കാന്‍ ആവില്ലെന്ന് ഞാന്‍ അപ്പനോടും, അവനോടും തീര്‍ത്ത്‌ പറഞ്ഞു.

സാരമില്ല - സാവകാശം എന്‍റെ മനസ്സ് മാറുമെന്ന് പറഞ്ഞു അപ്പനും അമ്മയും ഇമ്മനുവലിലെ ആശയെ കനല്‍ പോലെ ജ്വലിപ്പിച്ചു നിര്‍ത്തി.

അപ്പന്‍ അവിടെ വാങ്ങിയ അരയേക്കറിൽ ഞങ്ങള്‍ കൃഷി തുടങ്ങി.
ഇമ്മാനുവല്‍ ആയിരുന്നു എല്ലാത്തിനും മേല്‍നോട്ടം, അവന്‍റെ കഠിനപരിശ്രമം കൊണ്ട് പടിപടിയായി ഞങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടായി, പണം എല്ലാം കൈകാര്യം ചെയ്തത് അപ്പനായിരുന്നു."

"എന്നിട്ട് ?"

"പതിയെപ്പതിയെ പണം അപ്പന്‍റെ സ്വഭാവത്തില്‍ മാറ്റം വരുത്തിത്തുടങ്ങിയിരുന്നു.

പാല സ്റ്റേഷനില്‍ സബ്ഇന്‍സ്പെക്ടര്‍ ആയി ആയിടെ ചാര്‍ജെടുത്ത സേവ്യര്‍ എങ്ങനെയോ അപ്പനുമായി പരിചയമായി. എന്നും സന്ധ്യക്ക്‌ മദ്യപിക്കാനായി സേവ്യര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു തുടങ്ങി. ഒരുദിവസം സന്ധ്യക്ക്‌ മുറ്റത്തിരുന്നു മദ്യപിച്ചു കൊണ്ടിരുന്ന അവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ പോയ എന്നോട് ഞാന്‍ അയാളെ വിവാഹം കഴിക്കണമെന്ന് അപ്പന്‍ പറഞ്ഞു. അപ്പോള്‍ അവിടെക്ക് വന്ന ഇമ്മാനുവല്‍ അത് കേള്‍ക്കുമെന്ന് അപ്പന്‍ കരുതിക്കാണില്ല. ദേഷ്യവും സങ്കടവും കൊണ്ട് കണ്ണുകാണാതായ ഇമ്മാനുവല്‍ കൈയില്‍ കിട്ടിയ പട്ടിയല്‍ കൊണ്ട് അപ്പന്‍റെ തലക്കടിച്ചു."

ഒന്ന് നിര്‍ത്തി സാറ തുടന്നു.

"ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പനെ രക്ഷിക്കാനായില്ല. ഇമ്മാനുവല്‍ ജയിലിലായി.

അപ്പന്‍റെ മരണത്തോടെ അസുഖക്കാരിയായ അമ്മച്ചി ആറുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചു.

കല്യാണക്കാര്യത്തെക്കുറിച്ച് പറഞ്ഞു എസ്.ഐ സേവ്യര്‍ വീട്ടില്‍ അസമയത്ത് വന്നു ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ ഞാന്‍ അവിടെയുള്ളതൊക്കെ വിറ്റ് അങ്കമാലിയില്‍ ഉള്ള അപ്പന്‍റെ വീട്ടിലേക്കു പോയി.

അവിടെ അപ്പന്‍റെ സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവിടെ അടുത്തുള്ള ഒരു തുണിക്കടയില്‍ ഞാന്‍ ജോലിക്ക് പോയിത്തുടങ്ങി.

കൂട്ടത്തില്‍ ജോലിക്കുള്ള ടെസ്റ്റുകളും എഴുതുന്നുണ്ടായിരുന്നു.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി എനിക്ക് ഇവിടെയുള്ള ജയശ്രീ എസ്റ്റേറ്റില്‍ അക്കൌണ്ടന്‍റ് ആയി ജോലി കിട്ടി. പക്ഷെ നിങ്ങളെ ഇവിടെ - ഈ രൂപത്തില്‍ കണ്ടുമുട്ടുമെന്ന് ഞാന്‍ ......" സാറ മുഴുമിപ്പിച്ചില്ല.

"അപ്പോള്‍ ഇമ്മാനുവല്‍ ?" ഫാദര്‍ ചോദിച്ചു.

"അറിയില്ല, ജയിലിലായിരിക്കും" സാറ നിര്‍വ്വികാരയായി പറഞ്ഞു.

"അപ്പോള്‍ നീ വിവാഹം കഴിച്ചില്ലേ സാറ ?"

അതിനുത്തരം പറയാതെ സാറ നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി ഒരുനിമിഷം നിന്നു.

പിന്നെ തകര്‍ന്ന മനസ്സോടെ അയാള്‍ നോക്കി നില്‍ക്കെ ,വിട്ടുപോകാന്‍ മടിക്കുന്ന മനസ്സിനെ ബലമായി പറിച്ചെടുത്തു കൊണ്ട് തിരികെ മെല്ലെ മെല്ലെ നടന്നു പോയി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top