Tuesday, January 14, 2014

ഒരു സങ്കീര്‍ത്തനം പോലെ - ഓര്‍മ്മയില്‍ നിന്നും !

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു നോവല്‍ - ഒരു സങ്കീര്‍ത്തനം പോലെ - ഇന്ന് ഒരു സുഹൃത്ത്‌ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത കാര്യം പറഞ്ഞപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ചോര്‍ത്തത്.

പെരുമ്പടവം ശ്രീധരന്‍ നോവലിന്‍റെ ആമുഖത്തില്‍ പറഞ്ഞു "ഹൃദയത്തിനു മീതെ ദൈവത്തിന്‍റെ കൈയോപ്പുള്ള മനുഷ്യന്‍" എന്ന് ദസ്തയെവ്സ്കിയെ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞ നിമിഷം മുതല്‍ അദൃശ്യമായ ഒരു ശക്തി തന്നെക്കൊണ്ട് കഥ എഴുതിക്കുകയായിരുന്നെന്ന്.

മുഴുവന്‍ ഓര്‍മ്മയില്ല - എങ്കിലും അവിടവിടെ കാലത്തിനു മായ്ക്കാനാവാത്ത ചില അപൂര്‍ണ്ണ ചിത്രങ്ങളായി ദാസ്തയെവ്സ്കിയും അന്നയും മനസ്സില്‍ തെളിഞ്ഞു കിടക്കുന്നു.

ഞാനെന്ന വായനക്കാരന്‍റെ മനസ്സിലും പതിഞ്ഞ ആ ദൈവത്തിന്‍റെ കൈയൊപ്പിന്‍റെ ആഴമളക്കാന്‍ ഒരെളിയ ശ്രമം. (ഇത് യഥാര്‍ത്ഥ നോവലിലെ ഭാഗം അല്ല  - അവസാനം പറഞ്ഞില്ലെന്നു പറയരുത്)

************************************************

മദ്യശാലയുടെ വാതിലിലൂടെ ആടിയാടി കട്ടിയുള്ള ഫര്‍കോട്ട് ധരിച്ച ആ തടിച്ചമനുഷ്യന്‍ ഇറങ്ങിപുറത്തേക്ക് നടന്നു വന്നു.

മദ്യശാലക്ക് മുകളില്‍ തന്നെയാണ് ചൂതാട്ടകേന്ദ്രവും.

നഗരത്തിലെ താന്‍ സന്ദര്‍ശിക്കുന്ന പതിനൊന്നാമത്തെ ചൂതാട്ടകേന്ദ്രം. ഇവിടമെങ്കിലും ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായി.

ആദ്യം പണം വാരിക്കൂട്ടിയപ്പോള്‍ എല്ലായ്പ്പോഴത്തെയും പോലെ പലരും ഉപദേശിച്ചതാണ് - മതിയാക്കാന്‍. പക്ഷെ ഇതുവരെ നഷ്ടപ്പെട്ടത് മുഴുവന്‍ തിരിച്ചു പിടിക്കാന്‍ ദൈവം അനുവദിച്ച ദിവസമാണ് ഇതെന്ന് ആരോ മനസ്സിലിരുന്നു മന്ത്രിക്കുന്നത് പോലെ തോന്നി.

പിന്നെ പിന്നെ അതുവരെ തേരോട്ടം നടത്തിയ വഴി മറന്നത് പോലെ ഭാഗ്യദേവത അയാളുടെ കൈകളിലെക്കെത്തി നോക്കിയത് പോലുമില്ല.

ഒടുവില്‍ കൊണ്ട് പോയത് മുഴുവന്‍ തീര്‍ന്ന്‍ കോട്ടിന്‍റെ കീശയില്‍ അരക്കുപ്പി മദ്യത്തിനുള്ളത് മാത്രം അവശേഷിച്ചപ്പോള്‍ നിരാശയോടെ കസേര വിട്ടെഴുന്നേറ്റു.

'ദസ്തയേവ്സ്കിയുടെ കൈകളില്‍ ഭാഗ്യം വന്നു കയറിയാലും ഭയപ്പെടെണ്ടതില്ല - കിട്ടിയതും കയ്യിലുള്ളതും കളിച്ചു തീര്‍ക്കാതെ അയാള്‍ കസേര വിട്ടെഴുന്നെല്‍ക്കില്ല' എന്നൊരു ചൊല്ല് തന്നെ നഗരത്തില്‍ പ്രചരിച്ചിരുന്നത് അയാള്‍ മാത്രം അറിഞ്ഞിരുന്നില്ല.

കളിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഒരുപക്ഷെ ഒരു മദ്യത്തിനും നല്‍കാനാവാത്ത അടിമത്വം കല്‍പ്പിക്കുന്ന ഒരു ലഹരി അത് പകര്‍ന്നു തന്നിരുന്നു.

പണം നേടുന്നതും പിന്നീട് ഘട്ടം ഘട്ടമായി നഷ്ടപ്പെടുന്നതും അയാളെ സംബന്ധിച്ച് ജീവിതം പോലെ തന്നെ മറ്റൊരു വിരോധാഭാസം മാത്രമായിരുന്നു.

പരിചയമുള്ള കുതിരവണ്ടികളോന്നും അയാളെ കയറ്റാന്‍ കൂട്ടാക്കിയില്ല, ഒടുവില്‍ പണ്ടൊരിക്കല്‍ കളിച്ചു ജയിച്ച ദിവസം പറഞ്ഞതിന്‍റെ പത്തിരട്ടി കൂലി കൊടുത്തിട്ടുള്ള ഒരു വണ്ടിക്കാരന്‍ ദസ്തയെവ്സ്കിയെ തിരിച്ചറിഞ്ഞ് വിളിച്ചു കയറ്റുകയായിരുന്നു - വണ്ടിക്കൂലി കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ.

വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ അകത്തെക്കടിച്ചു കയറിയ തണുത്തകാറ്റില്‍ പിഞ്ഞിത്തുടങ്ങിയ ഫര്‍കൊട്ട് വലിച്ചു ദേഹത്തോട് ചേര്‍ത്തു പിടിച്ചുകൊണ്ടു ദസ്തയെവ്സ്കിയിരുന്നു.

"ഇന്ന് കളി ലാഭമോ നഷ്ടമോ ഫയദോര്‍ ?" വണ്ടിക്കാരന്‍ വിളിച്ചു ചോദിച്ചു.

മറുപടി പറയാതെ ദസ്തയെവ്ക്സി ചിരിക്കുക മാത്രം ചെയ്തു.

മോസ്കോ നഗരം ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.

"കഴിഞ്ഞ മൂന്നു മണിക്കൂറുകള്‍ താന്‍ അന്നയെക്കുറിച്ചോര്‍ത്തതേയില്ല !" അപ്പോള്‍ മാത്രമാണ് കുറ്റബോധത്തോടെ അക്കാര്യം ദസ്തയേവ്സ്കി ശ്രദ്ധിച്ചത്.

അന്നയ്ക്ക് ശമ്പളം കൊടുക്കാന്‍ വച്ചിരുന്ന പണമായിരുന്നു ഇന്ന് ചൂതാട്ടകേന്ദ്രത്തില്‍ തോറ്റ് കളഞ്ഞത്.

ആദ്യത്തെ നേട്ടങ്ങള്‍ക്ക് ശേഷം തോറ്റ് തുടങ്ങിയപ്പോള്‍ത്തന്നെ അന്നയുടെ പണമെടുത്തു കോട്ടിന്‍റെ മറ്റൊരു കീശയിലേക്ക്‌ ഭദ്രമായി മാറ്റി വച്ചതായിരുന്നു - പക്ഷെ കയ്യില്‍ പണം വച്ചിട്ട് ചൂതുകളിക്കാതിരിക്കുക എന്നതൊഴിച്ച് മറ്റെന്തിനും അയാള്‍ തയ്യാറായിരുന്നു.

കണ്ണുകള്‍ ഇറുക്കിയടച്ചു ദസ്തയേവ്സ്കി പല്ലുകള്‍ കൂട്ടി ഞെരിച്ചു.

അന്നയ്ക്ക് കൊടുത്ത രണ്ടു വാക്കുകളാണ് താനിന്നു തെറ്റിച്ചത് - ചൂത് കളിക്കില്ല, മദ്യപിക്കില്ല.

ഒന്നാമത്തേത് പാലിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാമത്തേതിന് പ്രസക്തിയില്ലെന്നറിയാം.

കുന്നില്‍ ചരുവില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു പതിവുപോലെ വണ്ടിക്കാശു കടം പറഞ്ഞ് വണ്ടിക്കാരന്‍റെ ചീത്തവിളി പ്രതീക്ഷിച്ചു വണ്ടിയില്‍ നിന്നിറങ്ങി.

പണം കിട്ടുമെന്നൊരു പ്രതീക്ഷയുമില്ലാതിരുന്നതിനാല്‍ വണ്ടിക്കാരന്‍ ഒരു പുഞ്ചിരിയോടെ വണ്ടി തിരിച്ച്, ഓടിച്ചു പോയതേയുള്ളൂ.

പാതയുടെ ഓരം ചേര്‍ന്ന് ദസ്തയേവ്സ്കി നടന്നു.

ക്രിസ്മസിന് മുന്നൊരുക്കം പോലെ മഞ്ഞിന്‍റെ നേര്‍ത്ത പഞ്ഞിക്കെട്ടുകള്‍ നൃത്തം വച്ചിളകിയാടി താഴേക്ക്‌ വീണു കൊണ്ടിരുന്നു.

കുന്നിന്‍ ചരുവിലേക്ക് തിരിയുന്ന വഴിയിലൂടെ നിലാവെളിച്ചത്തില്‍ നടക്കുമ്പോള്‍ ഫയദോറിന്‍റെ മനസ്സിലേക്ക് അന്നയുടെ മുഖം കടന്നു വന്നു.

തന്‍റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതവള്‍ക്ക്‌ മാത്രമാണ്.

കുന്നിന്‍ ചരിവില്‍ കൂറ്റന്‍ വൃക്ഷത്തിന്‍റെ വേരുകളോന്നില്‍ ഇരിക്കുമ്പോള്‍ കുന്നിനു മുകളില്‍ തിളങ്ങി നില്‍ക്കുന്ന നിലാവിനു മുന്നിലൂടെ ഒരു കൂറ്റന്‍ കാര്‍മേഘം മെല്ലെ മെല്ലെ കടന്നു പോയിത്തുടങ്ങിയിരുന്നു.

ചിന്തകള്‍ പോലെ ഇടയ്ക്കിടെ പാറി വീഴുന്ന ഇലകള്‍ കാറ്റില്‍ ദൂരേക്ക്‌ പറന്നു പൊയ്ക്കൊണ്ടിരുന്നു.

മദ്യത്തിന്‍റെ കെട്ടിറങ്ങിയപ്പോള്‍ ദസ്തയേവ്സ്കി എഴുന്നേറ്റ് നടന്നു.

പിറ്റേന്ന് അന്ന വരുമ്പോഴും വീടിന്‍റെ വരാന്തയിലെ ചാരുകസേരയില്‍ അഴിച്ചു മാറ്റാത്ത കാലുറകളോടെ ദസ്തയേവ്സ്കി കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. അവള്‍ വിളിച്ചുണര്‍ത്തുവോളം.

ഞെട്ടിയുണര്‍ന്നു തന്‍റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഫയദോറിന്‍റെ കണ്ണുകളില്‍ പൊടുന്നനെ നഷ്ടപ്പെട്ട തിളക്കം അന്ന ശ്രദ്ധിച്ചു.

എല്ലാം മനസ്സിലായിട്ടും അവളൊന്നും ചോദിച്ചില്ല. അയാളുടെ ഹൃദയത്തിനു മീതെ പതിഞ്ഞ ദൈവത്തിന്‍റെ കൈയോപ്പ് അവളെ അത്രയ്ക്ക് കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു.

ദേഷ്യം അഭിനയിക്കാന്‍ പോലും ആകാതെ അന്ന അയാളോടൊപ്പം ഒരു പുഴപോലെ ശാന്തമായൊഴുകി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top