Tuesday, January 7, 2014

ഒരു അറബിക്കഥ - ഭാഗം 4 : നിറഭേദങ്ങള്‍

 "രണ്ടു ദിവസമായി അദ്നാന്‍ എന്നോട് സംസാരിക്കുന്നില്ല" അടുത്ത ദിവസം വിളിച്ചപ്പോള്‍ അദേല്‍ പറഞ്ഞു.

"എനിക്കറിയാം, അവനു വേണ്ടത് വീട് വില്‍ക്കാനുള്ള ആ ഡോക്യുമെന്‍റില്‍ എന്‍റെയൊരു കൈയൊപ്പ്‌ മാത്രമാണെന്ന്. അതിനു വേണ്ടി അവനെന്നോട് പതിവില്ലാതെ സ്നേഹം കാണിക്കുന്നു, പിണങ്ങുന്നു, പരിഭവിക്കുന്നു, അവഗണിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, എന്നും രാത്രി വരുമ്പോള്‍ എനിക്ക് വേണ്ടി കൊണ്ടുവരാരുള്ള ചോക്കലേറ്റ് തരില്ലെന്ന് പറഞ്ഞു പോലും എന്നെ സങ്കടപ്പെടുത്തുന്നു.

"ചോക്കലേറ്റ് നിനക്ക് ഞാന്‍ വാങ്ങിത്തരാം അദേല്‍" തമാശ മട്ടിലെങ്കിലും തെല്ലമര്‍ഷത്തോടെ ഞാന്‍ പറഞ്ഞു.

മറുപടിയായി അവള്‍ ചിരിച്ചതേയുള്ളൂ.

"ജീവിച്ചിരിക്കുമ്പോള്‍ എന്‍റെ ജീവിതത്തില്‍ സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു നിമിഷമുണ്ട്‌ . അത് സംഭവിച്ചതിനു ശേഷം എത്ര കൈയൊപ്പ്‌ വേണമെങ്കിലും അവന്‍ പറയുന്ന ഏതു കടലാസിലും ഞാനിട്ടു കൊടുക്കും" പറഞ്ഞു തുടങ്ങുമ്പോള്‍ നിശ്ചയദാര്‍ഢ്യം നിറഞ്ഞതായിരുന്ന അദേലിന്‍റെ ശബ്ദം പറഞ്ഞു തീര്‍ന്നപ്പോഴേക്കും ആര്‍ദ്രമായി.

"നോക്കൂ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോലും അവനെനിക്ക് പണം തന്നില്ല. രണ്ടു ദിവസം കഴിഞ്ഞാല്‍ അവന്‍റെയീ പിണക്കമൊക്കെ മാറുമെന്ന് എനിക്കറിയാം - എങ്കിലും...."

ഒന്ന് നിര്‍ത്തി അദേല്‍ തുടര്‍ന്നു "ഞാനൊരു കാര്യം ആവശ്യപ്പെട്ടാല്‍ തെറ്റിദ്ധരിക്കുമോ ?"

"ഇല്ല അദേല്‍, നിനക്കെന്നോടെന്തും ആവശ്യപ്പെടാമല്ലോ"

"എങ്കില്‍ 500 റിയാലിന് എന്‍റെ ഫോണോന്നു റീചാര്‍ജ് ചെയ്തു തരുമോ ? നിങ്ങളുടെ ബാങ്ക് അക്കൊണ്ട് ഡീറ്റെയില്‍സ് കൂടി വേണം. പണം രണ്ടു ദിവസത്തിനകം അതിലെക്കേത്തിയിരിക്കും"

"ഓക്കേ, എപ്പോഴാണ് വേണ്ടത് ?"

"ഇപ്പോള്‍ തന്നെ "

ഞാന്‍ വാച്ചില്‍ നോക്കി , സമയം പുലര്‍ച്ചെ 2 മണിയായിരിക്കുന്നു

"ഈ സമയത്ത് തുറക്കുന്ന കടകള്‍ സിറ്റി സെന്‍ററില്‍ കാണുമോ എന്നെനിക്കറിയില്ലല്ലോ അദേല്‍ ?"

"ജനുവരിയിലെ തെളിഞ്ഞ, തണുത്ത, പൂര്‍ണ്ണചന്ദ്രന്‍റെ മനോഹരിതയുള്ള ഒരു രാത്രിയില്‍, സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു ഉറങ്ങിയ തെരുവിന്‍റെ നിശബ്ദതയെ ഉണര്‍ത്താനുള്ള അവസരം താങ്കള്‍ പാഴാക്കില്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു"

വല്ലാത്തൊരു മാസ്മരികതയുള്ള ആ വാക്കുകളുടെ പ്രഭാവത്തില്‍ കൂടുതലൊന്നുമാലോചിക്കാതെ ജാക്കെറ്റെടുത്തിട്ട് ഞാനുടനെ പുറത്തേക്കിറങ്ങി.

ഇയര്‍ ഫോണ്‍ ധരിച്ചിരിക്കുന്നതിനാല്‍ സ്വതന്ത്രമായ കൈകളെ കോട്ടിന്‍റെ ഇരു പോക്കറ്റുകളുടെയും ഊഷ്മളതയില്‍ തിരുകി അവളോട്‌ സംസാരിച്ചു കൊണ്ട് ഞാന്‍ വിജനമായ ഗലിയിലൂടെ നടന്നു.

ക്ഷണിക്കാത്ത അതിഥിയെപ്പോലെ ഇടയ്ക്കിടെ വീശിയടിച്ച തണുത്ത കാറ്റിന് ഞാന്‍ പ്രതീക്ഷിക്കാത്ത തീവ്രതയുണ്ടായിരുന്നതിനാല്‍ പലപ്പോഴും എന്‍റെ ശബ്ദം വിറച്ചു, അപ്പോഴൊക്കെ അത് തിരിച്ചറിഞ്ഞ് അവള്‍ ചിരിച്ചു കൊണ്ടിരുന്നു.

ഏകദേശം അരമണിക്കൂര്‍ അന്വേഷിച്ചു നടക്കേണ്ടി വന്നു സിറ്റി സെന്‍ററില്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന ഒരു കട കണ്ടെത്താന്‍.

അവള്‍ പറഞ്ഞതനുസരിച്ച് 100 റിയാലിന്‍റെ അഞ്ചു റീചാര്‍ജ് കാര്‍ഡുകള്‍ വാങ്ങി നമ്പര്‍ വ്യക്തമായി കാണും വിധം ചുരണ്ടിയശേഷം അവയുടെ ഫോട്ടോയെടുത്തു ഞാനവള്‍ക്ക് വാട്സ് ആപ്പില്‍ അയച്ചു കൊടുത്തു.

അന്ന് സംസാരം അവസാനിപ്പിക്കും മുന്നേ നിര്‍ബന്ധമായി എന്‍റെ ബാങ്ക് അക്കൊണ്ട് ഡീറ്റെയില്‍സ് അവള്‍ വാങ്ങി. പിറ്റേന്ന് ഉച്ചക്ക് ശേഷം എന്‍റെ അക്കൌണ്ടില്‍ 1000 റിയാല്‍ ആരോ ഡിപ്പോസിറ്റ് ചെയ്തതായി എസ്എംഎസ് നോട്ടിഫിക്കേഷന്‍ വന്നു.

"നീ എന്‍റെ കയ്യില്‍ നിന്ന് വാങ്ങിയത് 500 റിയാല്‍ അല്ലെ ? എന്നിട്ടെന്തിനാണ്‌ 1000 റിയാല്‍ ഡിപ്പോസിറ്റ് ചെയ്തത് ?" ഉടന്‍ തന്നെ ഞാനവള്‍ക്കു മെസ്സേജ് അയച്ചു.

"ഇനിയും എപ്പോഴെങ്കിലും വാങ്ങാന്‍" തികച്ചും പ്രതീക്ഷിക്കാതെ ഉടന്‍ തന്നെ അവളുടെ മറുപടിയും വന്നു.

"ഇന്നെന്താ പകല്‍ ഉറങ്ങിയില്ലേ ?" ഞാന്‍ വീണ്ടും മെസ്സേജ് ചെയ്തു. അതിനു മറുപടി വന്നില്ല.

എന്‍റെ കുടുംബം നാട്ടില്‍ പോയിട്ട് ആറുമാസങ്ങള്‍ തികയാറായിരുന്നു.

എക്സിറ്റ് റീഎന്ട്രിയുടെ കാലാവധി തീരും മുന്നേ അവരെ തിരികെ കൊണ്ടുവരുവാനായി ഞാന്‍ ഒരാഴ്ച നാട്ടില്‍ പോയി വരുന്ന കാര്യം പറഞ്ഞപ്പോള്‍ പെട്ടെന്ന്‍ അദേല്‍ മൌനിയായി.

"എന്ത് പറ്റി അദേല്‍ ?" എന്‍റെ ചോദ്യങ്ങള്‍ക്ക് , പ്രസരിപ്പ് നഷ്ടപ്പെട്ട, പതിവില്ലാതെ ഒറ്റവാക്കില്‍ തീരുന്ന, അവളുടെ മറുപടികള്‍ കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

"ഹേയ് ഒന്നുമില്ല, എനിക്ക് പെട്ടെന്നൊരു ക്ഷീണം തോന്നുന്നു. ഞാനൊന്നു വിശ്രമിക്കട്ടെ" മറുപടിക്ക് കാക്കാതെ അവള്‍ ഫോണ്‍ വച്ചു. ഞാന്‍ ഒരാഴ്ച ഇല്ലായിരിക്കും എന്ന വാര്‍ത്ത അവളെ നിരാശപ്പെടുത്തിയെന്നെനിക്ക് മനസ്സിലായി.

ഞാന്‍ വാച്ചില്‍ നോക്കി - സമയം പുലര്‍ച്ചെ 2 മണി.

സന്ധ്യക്ക്‌ ഏറെനേരം കിടന്നുറങ്ങിയിരുന്നതിനാലും, കുറച്ചു നാളുകളായി പതിവില്ലാതെ ഉറങ്ങാന്‍ കിടക്കുന്ന സമയമായതിനാലും ഉറക്കം വരുമോ എന്ന സംശയത്തോടെ ഞാന്‍ ലൈറ്റ് ഓഫാക്കി കിടന്നു.

ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഫോണില്‍ അവളുടെ ഒരു മെസ്സേജ് വന്നു. "നാട്ടില്‍ പോയാല്‍ എന്നോട് സംസാരിക്കില്ലല്ലേ ?"

"നീയെന്നെ വിളിക്കൂ, ഞാന്‍ പറയാം" ഞാന്‍ മറുപടി അയച്ചു.

അവളുടെ കോളിനായി ഞാന്‍ കാത്തു കിടന്നെങ്കിലും അവള്‍ വിളിച്ചില്ല. അങ്ങനെ കിടന്ന് എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി.

പിറ്റേന്ന് പതിവ് സമയത്ത് അദേല്‍ വിളിച്ചു.

"ഫാമിലി എത്തിയാല്‍ പിന്നെ ഇതുപോലെ എന്നോട് സംസാരിക്കില്ലല്ലേ ?" അവളുടെ ആദ്യത്തെ ചോദ്യം അതായിരുന്നു.

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.

"സാരമില്ല. എന്നാണു നാട്ടില്‍ പോകുന്നത് ?"

"നാളെ കഴിഞ്ഞ്"

"തിരിച്ചു വരുന്നതിന് തലേദിവസം നാട്ടില്‍ നിന്നെന്നെയൊന്ന് വിളിക്കണം"

"വിളിക്കാം. നിന്‍റെ ശബ്ദത്തിനെന്തു പറ്റി അദേല്‍ ? നീ ഒരുപാടു ക്ഷീണിതയായത് പോലെ തോന്നുന്നല്ലോ ?" ഞാനെന്‍റെ ആകുലത മറച്ചു വച്ചില്ല.

'നല്ല സുഖം തോന്നുന്നില്ല' എന്ന് മാത്രം പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു.

പിന്നെ ഞാന്‍ നാട്ടില്‍ പോകും വരെ പലതവണ അങ്ങോട്ട്‌ വിളിക്കാന്‍ നോക്കിയപ്പോഴും അവളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

(തുടരും)
____________________________________________________________________
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാദൃശ്യവുമില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top