Saturday, January 11, 2014

കഥ : ഇരിപ്പിടം

നല്ല തണുപ്പുള്ള ഒരു രാത്രിയായിരുന്നു അത്.

ഇടയ്ക്കിടെ വീശുന്ന കാറ്റ് വാരിയെല്ലുകളെ ഞെരുക്കിത്തുടങ്ങിയപ്പോള്‍ ,തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് അയാള്‍ അവിടേക്ക് കടന്നു വന്നത്.

ആ കൊടും തണുപ്പിലും അപ്രതീക്ഷിതമായി തന്നെ അവിടെ കണ്ടപ്പോള്‍ വന്നയാളുടെ നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞത് കണ്ടപ്പോള്‍ രാജാവ്‌ കണക്കുകൂട്ടി - "ഇവന്‍ ഒന്നുകില്‍ ഒരു കള്ളന്‍ , ഇല്ലെങ്കില്‍ ഒരു അപഥസഞ്ചാരി. എന്തായാലും ഇവനോടോന്നു സംസാരിച്ചു നോക്കാം"

"എന്തൊരു തണുപ്പാല്ലേ ?"

ഇരുകൈകളും കൂട്ടിത്തിരുമ്മി തണുപ്പ് സഹിക്കാന്‍ സാധിക്കാത്തവണ്ണം പല്ലിറുമ്മിക്കൊണ്ട് രാജാവ്‌ അപരനെ നോക്കി ചോദിച്ചു.

"അതെയതെ"

രാജാവിനെ അടിമുടി നോക്കിക്കൊണ്ട് അയാള്‍ സംശയത്തോടെ മറുപടി നല്‍കി.

"നിങ്ങളെ ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ, ഈ നാട്ടുകാരന്‍ അല്ലെന്നു തോന്നുന്നല്ലോ " രാജാവ്‌ ചോദിച്ചു.

"ഞാന്‍ അടുത്ത നാട്ടുകാരനാണ്, എങ്കിലും കച്ചവടസംബന്ധമായി ഇടയ്ക്കിടെ ഈ നാട്ടില്‍ വരാറുണ്ട്" അയാള്‍ പറഞ്ഞു.

എന്നാല്‍ അയാളുടെ ഓരോ വാക്കും ആലോചിച്ചുറപ്പിച്ചത് പോലെയുള്ള , ഒഴുക്കില്ലാത്ത സംസാരത്തില്‍ നിന്നും അയാള്‍ പറയുന്നത് കള്ളമാണെന്ന് രാജാവ്‌ മനസ്സിലാക്കി.

"താങ്കള്‍ എന്താണ് ഈ പാതിരാത്രിയില്‍ ഇവിടെ തനിച്ച് ? അതും ഈ തണുപ്പത്ത് ?" അയാള്‍ രാജാവിനോട് ചോദിച്ചു.

രാജാവ്‌ ആരും കേള്‍ക്കുന്നില്ലെന്നുറപ്പിക്കാന്‍ എന്നവണ്ണം ചുറ്റും നോക്കി പതിഞ്ഞ ശബ്ദത്തില്‍ അയാളോട് പറഞ്ഞു.

"സത്യം പറയാമല്ലോ സുഹൃത്തേ , ഞാനൊരു കള്ളനാണ്. താങ്കളും ഒരു കച്ചവടക്കാരന്‍ ഒന്നുമല്ല, എന്നെപ്പോലെ ഒരു കള്ളന്‍ ആണെന്ന് എനിക്കറിയാം"

ഒരുനിമിഷം അമ്പരന്നു നിന്നശേഷം അപരന്‍റെ മുഖത്തൊരു ചെറുചിരി തെളിഞ്ഞു.

"ഇന്നെവിടെയാണ്‌ കയറാന്‍ ഉദ്ദേശിച്ചിരിക്കുന്നത്?" രാജാവിനോടയാള്‍ ചോദിച്ചു.

"ഇവിടത്തെ രാജകൊട്ടാരം ആണെന്‍റെ ഉന്നം. പക്ഷെ ഇന്നില്ല, ജോലി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ചുറ്റുപാടുകള്‍ കുറച്ചു ദിവസങ്ങള്‍ രാത്രി ചുറ്റിനടന്നു നിരീക്ഷിച്ച ശേഷം ഒരുകാരണവശാലും പരാജയപ്പെടില്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം നടപ്പില്‍ വരുത്തുന്നതാണെന്‍റെ രീതി"

അപരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " അത് നല്ലതു തന്നെ. പക്ഷെ....."

"എന്താണ് പക്ഷെ ?" രാജാവ്‌ ചോദിച്ചു.

"ഇവിടത്തെ രാജകൊട്ടാരത്തിലെ കിങ്കരന്മാരോക്കെ മഹാ ധീരന്മാരും, ശക്തിശാലികളുമാണെന്നാണു ഞാന്‍ കേട്ടിരിക്കുന്നത്"

അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അതു തള്ളിക്കളയുന്ന മട്ടില്‍ രാജാവ്‌ ചിരിച്ചു. പക്ഷെ തന്‍റെ പടയാളികളെയോര്‍ത്ത് മനസ്സില്‍ രാജാവിന്‌ തെല്ലഭിമാനം തോന്നി.

"ആട്ടെ താങ്കള്‍ എന്താണീ രാത്രി ചെയ്യുന്നതെന്നു പറഞ്ഞില്ല, എന്നെപ്പോലെ മോഷണം തന്നെയാണോ ലക്ഷ്യം ?" രാജാവ് ചോദിച്ചു.

"താങ്കള്‍ ഇത്രയും തുറന്നു പറഞ്ഞ സ്ഥിതിക്ക് ഞാനും സത്യം പറയാം. ഞാന്‍ മോഷ്ടിക്കാന്‍ ഒന്നും വന്നതല്ല, എന്‍റെ കാമുകിയെ കാണാന്‍ വന്നതാണ്"

"കാമുകിയെ കാണാനോ. ആരാണ് താങ്കളുടെ കാമുകി ?"

"അയാള്‍ ചുറ്റും നോക്കി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു

"താങ്കള്‍ ഒരിക്കലും ആരോടും പറയില്ലെന്ന വിശ്വാസത്തോടെയാണ് ഞാനിതു പറയുന്നത്. കൊട്ടാരം കാവല്‍ക്കാരനായ കുങ്കന്‍റെ ഭാര്യയാണെന്‍റെ കാമുകി."

തെല്ലമ്പരന്നെങ്കിലും അത് പുറത്തുകാണിക്കാതെ രാജാവ് പറഞ്ഞു.

"ഉം ഞാനും കണ്ടിട്ടുണ്ട്. അതിസുന്ദരിയാണവള്‍."

അപരന്‍റെ മുഖത്ത് ലജ്ജകലര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു. അയാള്‍ രാജാവ് പറഞ്ഞത് ശരിയാണെന്ന മട്ടില്‍ തലകുലുക്കി.

"എങ്കിലും താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. അതിശക്തിശാലിയും, ധീരനുമായ കുങ്കന്‍റെ വീട്ടില്‍ കയറാന്‍ താങ്കള്‍ ധൈര്യം കാണിച്ചല്ലോ"

"അതാണ്‌ പെണ്ണോരുമ്പെട്ടാല്‍ എന്ന് പറയുന്നത്" അയാള്‍ ചിരിയോടെ പറഞ്ഞു.

അല്‍പ്പസമയം കൂടി അവിടെയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞ ശേഷം അവര്‍ പിരിഞ്ഞു.

നേരം പുലരാറായിരുന്നു.

അതിരാവിലെ കൊട്ടരത്തിലെത്തിയ രാജാവ് പ്രച്ഛന്നവേഷം അഴിച്ചു വച്ച ശേഷം പതിവ് പോലെ നേരെ കിടന്നുറങ്ങി.

പന്ത്രണ്ടു മണിയായപ്പോള്‍ രാജ്ഞി രാജാവിനെ വിളിച്ചുണര്‍ത്തി.

കുളിയും, ഭക്ഷണവും കഴിഞ്ഞപ്പോള്‍ രാജാവ്‌ സദസ്സിലേക്ക് എഴുന്നള്ളി.

അവിടെ രാജവിനെക്കാത്ത് ഉദ്യോഗസ്ഥ വൃന്ദം കാത്തിരുന്നിരുന്നു.

സിംഹാസനത്തില്‍ ഉപവിഷ്ടനായ ശേഷം രാജാവ്‌ ഇങ്ങനെ കല്‍പിച്ചു.

"കുറെ സമയത്തേക്ക് സദസ്സില്‍ നാമും മന്ത്രിയും മാത്രം മതി. ബാക്കി എല്ലാവരും പുറത്തു കാത്തുനില്‍ക്കട്ടെ"

രാജാവ് കേള്‍ക്കാതെ പിറുപിറുത്തുകൊണ്ട് മന്ത്രിയോഴികെ എല്ലാവരും പുറത്തു പോയി.

രാജാവ് മന്ത്രിയോട് തലേന്ന് രാത്രി നടന്ന സംഭവങ്ങള്‍ വിവരിച്ച ശേഷം എടുക്കേണ്ട നടപടിയെക്കുറിച്ച് ഉപദേശം തേടി.

തെല്ലാലോചിച്ച ശേഷം മന്ത്രി പറഞ്ഞു - "ഭടന്മാരെ അയച്ചു കുങ്കനെ വരുത്തിയ ശേഷം അവനോടു കാര്യങ്ങള്‍ സാവധാനത്തില്‍ പറഞ്ഞു മനസ്സിലാക്കണം. കൂടാതെ കുറെ നാളത്തെക്കെങ്കിലും അവനെ രാത്രി ജോലിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്യണം, ഇതാണ് അടിയന്‍റെ എളിയ അഭിപ്രായം"

"മന്ത്രി പറഞ്ഞത് നല്ല നിര്‍ദ്ദേശം തന്നെ. ആരവിടെ കുങ്കനെ ഉടനെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ" രാജാവ് ഭടന്മാരോട് കല്‍പ്പിച്ചു.

രാജകല്‍പ്പനപ്രകാരം ഭടന്മാര്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുങ്കനെ രാജകൊട്ടാരത്തില്‍ ഹാജരാക്കി.

സദസ്സില്‍ രാജാവും, മന്ത്രിയും മാത്രം. ഇരുവരുടെയും മുഖത്തെ ഗൌരവം കൂടി കണ്ടപ്പോള്‍ കുങ്കന്‍ എന്തോ അപകടം മണത്തു.

രാജാവ് എന്തോ പറയാനായി വാ തുറക്കും മുന്നേ കുങ്കന്‍ രാജാവിന്‍റെ കാലില്‍ കെട്ടിവീണ് പറഞ്ഞു നിലവിളിച്ചു തുടങ്ങി - "പ്രഭോ ,അടിയനൊരബദ്ധം പറ്റിയതാണേ, മേലില്‍ ആവര്‍ത്തിക്കില്ല, എല്ലാം രാജ്ഞി നിര്‍ബന്ധിച്ചിട്ടാണ്, അടിയനെ വെറുതെ വിടണം"

മന്ത്രി ജാള്യതയോടെ സദസ്സില്‍ നിന്നിറങ്ങിപ്പോയി.

"കുങ്കാ, ഞാന്‍ നിന്‍റെ ഭാര്യയുടെ അപഥ സഞ്ചാരത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് നിന്നെ വിളിച്ചു വരുത്തിയത്. അതിനു നീയെന്തോക്കെയാണീ പുലമ്പുന്നത് ?"

കാര്യമറിയാതെ കുഴങ്ങിയ രാജാവ്‌ ചോദിച്ചു.

അപ്പോഴാണ്‌ കുങ്കന്‍ സ്ഥലകാലബോധം വീണ്ടെടുത്തത്. അവന് പെട്ടെന്നൊരു ഉപായം തോന്നി. കുങ്കന്‍ പറഞ്ഞു.

"അല്ല പ്രഭോ, റാണിക്ക് ഖജനാവിലിരിക്കുന്ന രത്നവളകളിലോന്നണിയാന്‍ ആഗ്രഹം തോന്നി. ഇന്നലെ രാത്രി അങ്ങറിയാതെ എന്നെക്കൊണ്ട് ഖജനാവില്‍ നിന്ന് നാലു വളകള്‍ എടുപ്പിച്ചിരുന്നു. ഇന്ന് വെളുപ്പിനെ തന്നെ ഞാന്‍ അത് ഭദ്രമായി തിരികെ വെക്കുകയും ചെയ്തു"

"ഓഹോ ഇതായിരുന്നോ. ഈ റാണിയുടെ ഒരു കാര്യം. സ്വന്തം ആഭരണങ്ങള്‍ എടുക്കുവാന്‍ റാണിക്കെന്തിനു നമ്മുടെ അനുവാദം? "

തലയില്‍ കൈവച്ചു ചിരിച്ചു കൊണ്ടുള്ള രാജാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കുങ്കന്‍ ശ്വാസം നേരെ വിട്ടു.

കുങ്കനെ നന്നായി ഉപദേശിച്ച്, "ഇനി ഒരുമാസം നിനക്ക് പകലാണ് ജോലി, ഭാര്യയോടൊപ്പം നല്ലരീതിയില്‍ സമയം ചെലവഴിക്കുക" എന്ന ഉപദേശവും കൊടുത്തശേഷം രാജാവ് അവനെ പറഞ്ഞു വിട്ടു.

കുങ്കന്‍ ചിരിയടക്കിപ്പിടിച്ചു സദസ്സില്‍ നിന്നിറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ പുറത്തു കാത്തുനില്‍ക്കുകയായിരുന്ന രാജഗുരു മന്ത്രിയോട് ചോദിച്ചു.

"എന്താ മന്ത്രീ സംഭവം ?"

"പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടില്ലേ - താനിരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ നായ കയറിയിരിക്കും. സ്വന്തം വീട് നന്നാക്കിയിട്ട് നാട് നന്നാക്കിയാല്‍ മതി എന്നും വേണമെങ്കില്‍ പറയാം"

രാജഗുരുവും മറ്റുള്ളവരും ഒന്നും മനസിലാകാതെ അന്തം വിട്ടു നില്‍ക്കുമ്പോള്‍ മന്ത്രി ഒരു കള്ളച്ചിരിയോടെ രാജസദസ്സിനുള്ളിലേക്ക് കയറിപ്പോയി.
_______________________________________________________
ഈ കഥക്കോ കഥാപാത്രങ്ങള്‍ക്കോ സമകാലിക രാഷ്ട്രീയത്തിലെ ആരോടെങ്കിലും ബന്ധം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top