Sunday, January 12, 2014

കഥ : ആശയങ്ങള്‍

"ഇന്നെന്താ എഴുതുന്നത്‌ ?" അവള്‍ ചോദിച്ചു.

"ഇതുവരെ ആശയങ്ങളൊന്നും മുളച്ചിട്ടില്ല മനസ്സില്‍" അയാള്‍ പറഞ്ഞു.

"അപ്പോള്‍ ഇന്നൊന്നും ഉണ്ടാകില്ലല്ലേ ?"

"അങ്ങനെ പറയാന്‍ പറ്റില്ല. ചിലപ്പോള്‍ ദിവസങ്ങളോളം ചുഴിഞ്ഞാലോചിച്ചാലും കിട്ടാതെ നിരാശപ്പെടുന്ന കഥയുടെ ത്രെഡ് മനസ്സിലേക്ക് കടന്നുവരുന്നത്‌ ഒരു തീപ്പൊരി പോലെയായിരിക്കും. ആ കുഞ്ഞു തീപ്പൊരി മനസ്സിലിട്ടു കൂട്ടിയും കുറച്ചും കഥയെന്ന അഗ്നിയായി കത്തിപ്പടരാന്‍ അധികം സമയമൊന്നും വേണ്ടിവരില്ല"

"ഹും, എന്തായാലും കഥ വായിച്ചിട്ടേ ഞാന്‍ കിടക്കുന്നുള്ളൂ" അവളുടെ മറുപടിയില്‍ വാശിയുണ്ടായിരുന്നു.

ഒരു നേര്‍ത്ത സമ്മര്‍ദ്ദം അയാളുടെ മനസ്സിനെ കീഴടക്കിത്തുടങ്ങിയിരുന്നു. അയാള്‍ നിസ്സഹായതയോടെ സമയം നോക്കി - രാത്രി പത്തു മണിയായിരിക്കുന്നു - അതായതു നാട്ടില്‍ പന്ത്രണ്ടര. നാളെ ക്ലാസ്സില്‍ പോകേണ്ടവളാണ് തന്‍റെ കഥ വായിച്ചിട്ടേ ഉറങ്ങൂ എന്ന് വാശി പിടിക്കുന്നത്‌.

"നീ കിടന്നോളൂ, ഇന്നിനി എഴുതാന്‍ കഴിയുമെന്നോന്നും എനിക്കുറപ്പില്ല"

അങ്ങേത്തലക്കലെ നിശബ്ദതയില്‍ നിന്ന് അവള്‍ നിരാശയാണെന്നയാള്‍ക്ക് മനസ്സിലായി. പിന്നെ അവളുടെ മറുപടികളൊന്നും വന്നില്ല.

കുറേനേരം ഫേസ്ബുക്ക് ഹോം പേജിലൂടെ കടന്നു പോകുന്ന പോസ്റ്റുകളില്‍ മേഞ്ഞു നടന്ന ശേഷം അയാള്‍ കിടന്നു. മനസ്സില്‍ ശൂന്യത മാത്രം - ആശയങ്ങള്‍ വളരാത്ത തരിശുഭൂമി പോലെയായിരിക്കുന്നു മനസ്സ്.

യാദൃശ്ചികമായിട്ടാണ് അയാള്‍ മുഖപുസ്തകത്തില്‍ ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്‌. അയാളുടെ ഒരു കഥ വായിച്ചു മെസ്സേജ് അയക്കുകയായിരുന്നു അവള്‍. എന്തോ ഒരു പ്രത്യേകത തോന്നിയപ്പോള്‍ അയാളവളെ കൂടുതല്‍ പരിചയപ്പെട്ടു.

പ്രസരിപ്പുള്ള പെരുമാറ്റം. ഇടയ്ക്കിടെ കൊലുസ്സിന്‍റെ കിലുക്കം പോലെ ഒഴുകിയെത്തുന്ന ചിരി.

എന്നും രാത്രി അയാള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയമാകുമ്പോള്‍ അവളെത്തും - എന്നിട്ട് ചോദിക്കും "ഇന്നൊന്നും ഇല്ലേ മാഷെ ? വായിച്ചിട്ട് വേണം എനിക്കുറങ്ങാന്‍"

നാട്ടില്‍ ഒരു കോളേജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണവള്‍. പ്രവാസത്തിന്‍റെ നീണ്ട ഒറ്റപ്പെടലിനിടയില്‍ അയാള്‍ക്ക്‌ ആശ്വാസത്തിന്‍റെ മരുപ്പച്ചയേകുന്ന കൂട്ടുകാരി.

വിവാഹം കഴിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു അയാള്‍ക്ക്‌. സത്യത്തില്‍ വിവാഹത്തെക്കുറിച്ച് ഇതുവരെ ഗൌരവപൂര്‍വ്വം ആലോചിചിട്ടില്ലെന്നതാണ് സത്യം. ജീവിതപ്രാരാബ്ദങ്ങളുടെ ഒഴിയാഭാണ്ഡങ്ങള്‍ പേറുന്നവന് മറ്റൊരാളെക്കൂടി ദുരിതക്കടലിലേക്കിറക്കാന്‍ തോന്നുന്ന സഹജമായ വിരക്തി.

ഈ പെണ്‍കുട്ടിയോട് തനിക്കു തോന്നുന്ന വികാരമെന്താണ് ? - അയാളാലോചിച്ചു.

പ്രായോഗികതയിലൂന്നിയ പ്രവൃത്തികളിലേ ഏര്‍പ്പെടു തുടങ്ങിയ താത്വിക നിലപാടുകളില്‍ ഒരുതരം പിടിവാശി തന്നെ വച്ച് പുലര്‍ത്തുന്നതിനാല്‍ പ്രണയം എന്താണെന്നു പോലും അയാള്‍ക്കറിയില്ലായിരുന്നു.

സംഭരണിക്കു താങ്ങാവുന്നതിലധികം കനം വെക്കുമ്പോള്‍ ഭയപ്പാടോടെ തുറക്കപ്പെടുന്ന ഷട്ടര്‍ പോലെ , എല്ലാം സംഹരിക്കാന്‍ പോരുന്ന ഒരു ജലപ്രവാഹമാകാം പ്രണയമെന്ന്‍, ഏതു നിമിഷവും തകര്‍ന്ന് വീഴുമെന്നു ലോകം ഭയക്കുന്ന ഒരു ഡാമിന് കീഴെയുള്ള ഒരു കൂരയില്‍ കഴിഞ്ഞിരുന്ന അയാള്‍ക്ക്, ഒരപകടസൂചനയോടെ പ്രണയത്തെ താരതമ്യം ചെയ്യാനുള്ള അവകാശമുണ്ട്‌.

ചിലപ്പോള്‍ പ്രണയത്തേക്കാള്‍ ദിവ്യമായ എന്തോ ആകാം - മനസ്സുകള്‍ തമ്മിലുള്ള ആഴമളക്കാന്‍ വാക്കുകള്‍ പലപ്പോഴും അപ്രാപ്യമാണ്.

പക്ഷെ ഒന്നുറപ്പുണ്ട് , അവളെ നിരാശപ്പെടുത്തുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും അവസാനം മാത്രം സംഭാവിക്കാനാഗ്രഹിക്കുന്ന ഒന്നായി മാറിയിക്കഴിഞ്ഞിരിക്കുന്നു.

പക്ഷെ ഒരിക്കല്‍ എത്തിച്ചേര്‍ന്ന നിലവാരത്തില്‍ നിന്ന് വിട്ടുവീഴ്ച ചെയ്തൊരു തിരിച്ചു പോക്ക് ഒരുതരം ആത്മഹത്യ തന്നെയാണ്.

തന്‍റെ എഴുത്തിനു വേണ്ടി ഒരാള്‍ കാത്തിരിക്കുന്നത് ആദ്യമായിട്ടാണ്, അതുകൊണ്ട് തന്നെ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നതും.

ബാഹ്യശക്തികളുടെ ഇടപെടല്‍ ഒരിക്കലും എഴുത്തിനെ വളര്‍ത്തുകയില്ല, തളര്‍ത്തുകയേയുള്ളൂ എന്ന് അവള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.

ഒരിക്കല്‍ "നിന്‍റെയീ കാത്തിരിപ്പ് എന്നില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം എന്തെന്ന് നീ മനസിലാക്കിയിരുന്നുവെങ്കില്‍ " എന്ന്‍ പറഞ്ഞപ്പോള്‍ അവളുണ്ടാക്കിയ പരിഭവകോലാഹലങ്ങള്‍ ചില്ലറയായിരുന്നില്ല.

അയാള്‍ ലാപ്ടോപ് അടച്ചുവച്ചു മേശപ്പുറത്തു അടുക്കിവച്ചിരുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് അയാള്‍ക്കേറ്റവും പ്രിയപ്പെട്ട ഖസാക്കിന്‍റെ ഇതിഹാസമെടുത്തു തുറന്നു.

തന്നിലെ വായന എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു - കോളേജ് ജീവിതകാലത്ത് വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് ഇന്നും എഴുത്തിന്‍റെ ലോകത്ത് തന്‍റെ ജീവശ്വാസം നിലനിര്‍ത്തുന്നതെന്നു പലപ്പോഴും അയാള്‍ ചിന്തിക്കാറുണ്ട്.

ഖസാക്കിലൂടെ ഏറെ നേരം സഞ്ചരിച്ചു. ഒരാളുടെ ജീവിതത്തിലൊരിക്കല്‍ മാത്രം സാധ്യമായ മാന്ത്രികവിരലുകളുടെ ചാരുതയല്ലാതെ മൌലികമായ ആശയസ്ഫുലിംഗങ്ങളൊന്നും തന്നെ അയാളുടെ ചിന്താ മണ്ഡലത്തെ ഉദ്ദീപിപ്പിച്ചില്ല.

ഒടുവില്‍ തോല്‍വി സമ്മതിച്ച ഭാരിച്ച മനസ്സോടെ കിടക്കയിലേക്ക് വീഴുമ്പോള്‍ ലാപ്പില്‍ ഫേസ്ബുക്ക് മെസ്സേജുകള്‍ നോട്ടിഫിക്കെഷനുകളായി വന്നു മുറിയുടെ നിശബ്ദതയില്‍ വീണു ചിതറുന്നുണ്ടായിരുന്നു.

തന്‍റെ എഴുത്ത് വായിക്കുവാന്‍ കാത്തിരിക്കുന്ന, ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത - കാണുവാന്‍ സാധ്യതയില്ലാത്ത , മനസ്സില്‍ സങ്കല്‍പ്പിച്ച, അവളുടെ മുഖമായിരുന്നു അയാളുടെ മനസ്സ് നിറയെ.

മൂന്നു ദിവസങ്ങള്‍ മനപൂര്‍വ്വം അയാളെല്ലാത്തില്‍ നിന്നും വിട്ടു നിന്നു. നിവൃത്തികേട് - അവളെ അഭിമുഖീകരിക്കാന്‍ വയ്യ , മറുപടി പറയാനും !

നാലാം ദിവസം ലോഗിന്‍ ചെയ്തപ്പോള്‍ മെസ്സേജ് ഇന്ബോക്സ് നിറഞ്ഞു കവിഞ്ഞ് അവളുടെ സന്ദേശങ്ങള്‍.

പരിഭവങ്ങളും, ആകുലതകളും, സങ്കടങ്ങളും, നിരാശയും ഓരോ സന്ദേശങ്ങളിലും തൊങ്ങല്‍ ചാര്‍ത്തിരിക്കുന്നു. അവയ്ക്ക് കണ്ണീരിന്‍റെ ഗന്ധമുണ്ടെന്നയാള്‍ക്ക് തോന്നി, അവളുടെ വിഷാദം നിറഞ്ഞ മുഖഭാവവും.

ഏറെ ആലോചനക്കു ശേഷം അയാളവള്‍ക്കിങ്ങനെയെഴുതി - "ഈ സമ്മര്‍ദ്ദം താങ്ങാനിനിയെനിക്കാവില്ല. എന്‍റെ എഴുത്തുകളിലൂടെയല്ലാതെ നിനക്കെന്നെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ... ഞാന്‍ നിസ്സഹായനാണ്"

രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ മറുപടി വന്നു.

"ഞാന്‍ ഇഷ്ടപ്പെടുന്നത് വരാനിരിക്കുന്ന നിന്‍റെ എഴുത്തുകളെയല്ല. ഒരു ജന്മം മുഴുവന്‍ നിന്നെ സ്നേഹിക്കുവാനുള്ള എഴുത്തുകള്‍ നീ എന്നേ എഴുതിക്കഴിഞ്ഞിരിക്കുന്നു !"

ആ വാക്കുകളോടെ അയാളിലെ എഴുത്തുകാരന്‍റെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു !
______________________________________________

ചേര്‍ത്തു വായിക്കാവുന്നത് : ഇതേ സമയം ചാറ്റിന്‍റെ മറുതലക്കല്‍ തന്‍റെ പദ്ദതികള്‍ വിജയകരമായി നടപ്പാക്കിയ സന്തോഷത്തില്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു അയാളുടെ ഫേസ്ബുക്ക് എതിരാളി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top