Sunday, December 29, 2013

ഡിസി പൊട്ടിച്ച ലഡു

വര്‍ക്ക് സൈറ്റില്‍ നില്‍ക്കുമ്പോഴാണ് മൊബൈലില്‍ ഭാര്യയുടെ വിളി വന്നത്.

"നിങ്ങടെ ബുക്കിന്‍റെ രണ്ടാം പതിപ്പ് ഇറക്കുന്നുണ്ടോ ?"

"പ്രസാധകനെ വിളിച്ച് ചോദിച്ചാല്‍ തെറി കേട്ടാലോ എന്ന്‍ പേടിയുള്ളതിനാല്‍ ഒന്നാം പതിപ്പ് തന്നെ അവാര്‍ഡ് പടം പോലെ ബുക്ക് സ്റ്റാളില്‍ കെട്ടിക്കിടപ്പാണോ എന്നറിയില്ല - അതുകൊണ്ട് ഇതുവരെ രണ്ടാംപതിപ്പിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടു പോലുമില്ല, എന്താ കാര്യം ?"

"അല്ല വീട്ടീന്ന് എന്‍റെ ഉപ്പ വിളിച്ചിരുന്നു. ഡീസി ബുക്സീന്നു വീട്ടിലേക്കു വിളിച്ചിരുന്നത്രെ. നിങ്ങടെ ബുക്ക് പബ്ലിഷ് ചെയ്യാന്‍ ആണെന്നോ മറ്റോ പറയുന്ന കേട്ടു. പിള്ളേരുടെ കരച്ചില്‍ കാരണം ഞാന്‍ ഇക്കാക്കാനെ കൊണ്ട് വിളിപ്പിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. ഒന്ന് വിളിച്ചു നോക്കിക്കേ"

എന്‍റെ മനസ്സില്‍ ചക്കച്ചുള പോലത്തെ അഞ്ചാറു ലഡു തലങ്ങും വിലങ്ങും പൊട്ടി.

അമ്പലപ്പുഴ ബി ബുക്സ് പ്രസിദ്ധീകരിച്ച എന്‍റെ ബുക്കിന്‍റെ രണ്ടാം പതിപ്പ് ഇറക്കുകയാണെങ്കില്‍ അവര്‍ തന്നെയല്ലേ അതും ഇറക്കേണ്ടത് ?

അതില്‍ ഡിസി ബുക്സിന് എന്ത് കാര്യം ?

ഇനി ഡീസിയെങ്ങാനും എന്‍റെ ബുക്ക് വായിച്ച് ഇഷ്ടപ്പെട്ടു കാണ്വോ !

ഉടന്‍തന്നെ അവളുടെ ഉപ്പയെ വിളിച്ചു.

"എന്താ ഉപ്പിച്ചി, അക്കു പറഞ്ഞല്ലോ ഡിസി ബുക്സീന്നു ആരോ വിളിച്ചിരുന്നുന്നെന്ന്. ബുക്ക് പബ്ലിഷ് ചെയ്യുന്ന കാര്യത്തിനോ മറ്റോ ആണെന്ന് പറഞ്ഞു."

"ആ വിളിച്ചിരുന്നു. നീ ഡിസി ബുക്സില്‍ പ്രീ പബ്ലിക്കെഷനായി ബുക്ക് ചെയ്തിരുന്ന ബുക്ക് എത്തിയിട്ടുണ്ടത്രേ. പണമടച്ച റസീറ്റുമായി ഡിസി ബുക്ക്സ്റ്റാളില്‍ ചെന്നാല്‍ കിട്ടുമെന്ന് പറഞ്ഞു. എവിടാ ആ റസീറ്റ് ഇരിക്കുന്നെ ?"

അപ്പൊ അതാണ്‌ കാര്യം. കഴിഞ്ഞ ജൂണില്‍ നാട്ടില്‍ പോയി മടങ്ങും വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലുള്ള ഡിസി ബുക്സിന്‍റെ ഷോറൂമില്‍ നിന്ന് ഞാന്‍ 'ലോക ഇതിഹാസ കഥകള്‍' പ്രീ പബ്ലിക്കേഷനായി ബുക്ക് ചെയ്തിരുന്നു.

പെണ്ണുമ്പിള്ളയെ മനസ്സില്‍ തെറി വിളിച്ചു കൊണ്ട് ഞാന്‍ മനസ്സില്‍ പൊട്ടിവീണ ലഡുവോക്കെ ചൂലെടുത്ത് അടിച്ചു വാരിക്കളഞ്ഞു.

"റെസീപ്റ്റ് ഞാന്‍ വൈകിട്ട് വീട്ടില്‍ ചെന്നിട്ടു സ്കാന്‍ ചെയ്ത് അയച്ചു തരാം ഉപ്പിച്ചി." ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

വൈകന്നേരം വീട്ടിലെത്തി പല ബാഗുകളില്‍ തപ്പി അവസാനം റെസീപ്റ്റ് കിട്ടി. ആദ്യമായി കൊടുത്ത പ്രണയലേഖനം മുഖത്തേക്ക് വലിച്ചെറിയപ്പെട്ട കാമുകന്‍റെ മുഖം പോലെ മഷി പൂര്‍ണ്ണമായും മാഞ്ഞു വിളറി വെളുത്ത ഒരു കടലാസുതുണ്ട് !

പ്രൈവറ്റ് ബസ്സിലെ കണ്ടക്റ്റര്‍ പിഞ്ഞിയ അഞ്ചുരൂപാ നോട്ടു പരിശോധിക്കുന്നത് പോലെ ആ റസീറ്റ്‌ കണ്ണിനടുത്തു പിടിച്ച് ചാഞ്ഞും ചരിഞ്ഞും പരിശോധിച്ചപ്പോള്‍ എന്‍റെ പേരും അഡ്രസ്സും കൊടുത്ത 3333 രൂപയുമൊക്കെ നിഴല്‍ പോലെ കാണുന്നുണ്ട്.പക്ഷെ സ്കാന്‍ ചെയ്‌താല്‍ കടലാസിന്‍റെ വെളുപ്പല്ലാതെ മറ്റൊന്നും തെളിയില്ലെന്നുറപ്പ്.

എന്തായാലും നോക്കിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എസ്എംഎസ്സാക്കി ഉപ്പാക്കയച്ചു കൊടുത്തു. പുള്ളിക്കാരന്‍ ഡിസി ബുക്സില്‍ പോയി ഭാഗ്യം പരീക്ഷിച്ചു നോക്കട്ടെ.

കിട്ട്യാ ഊട്ടി ഇല്ലെങ്കി ചട്ടി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top