Sunday, December 15, 2013

കഥ : വിധി

അതൊരു ഡിസംബര്‍ മാസമായിരുന്നു.

സെന്‍റ് പീറ്റേര്‍സ്ബര്‍ഗിന്‍റെ ഹൃദയഭാഗത്തുള്ള ആ പാര്‍ക്കിലെ പലക ബെഞ്ചില്‍ കൂനിക്കൂടി കാഴ്ചക്ക് നാല്‍പ്പതു - നാല്‍പ്പതിയഞ്ചു വയസു തോന്നിപ്പിക്കുന്ന ഒരു മധ്യവയസ്കന്‍ ഇരുന്നിരുന്നു.

പാര്‍ക്കില്‍ സായാഹ്നസവാരി കഴിഞ്ഞു നടന്നു ക്ഷീണിച്ചു വന്ന ദിമിത്രിയെവ് ആ ബഞ്ചില്‍ വന്നിരുന്നു.

ഇരുകൈകളും പുതപ്പാക്കി സ്വയം ഇറുകിപ്പുണരാന്‍ ശ്രമിച്ചു കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാനായി മധ്യവയസ്കന്‍ ഒരു വിറയലോടെ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു.

"നല്ല തണുപ്പുണ്ടല്ലെ ?" ദിമിത്രിയെവ് അയാളോട് കുശലം ചോദിച്ചു.

തലക്കു സുഖമില്ലാത്ത ഒരാളുടെ തമാശ കേട്ട ഭാവത്തോടെ മധ്യവയസ്കന്‍ അയാളെ തുറിച്ചു നോക്കി.

"ഞാന്‍ ദിമിത്രിയെവ്, നഗരത്തിലെ ഒരു വ്യവസായിയാണ്‌"

"ഞാന്‍ മരാസ്യെവ്, ഒരു തെണ്ടി" അയാള്‍ കൂസലന്യേന പരിചയപ്പെടുത്തി.

ദിമിത്രിയെവ് അയാളെ അത്ഭുതത്തോടെ നോക്കി.

പൊടുന്നനെ ദിമിത്രിയെവിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മധ്യവയസ്കന്‍ ചോദിച്ചു "താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ?"

"ഇല്ല" ഒരു ദീര്‍ഘനിശ്വാസത്തോടെ ദിമിത്രിയെവ് പറഞ്ഞു - "പക്ഷെ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ട്, എന്താ നിങ്ങള്‍ അങ്ങനെ ചോദിച്ചത് ?"

ഒരുനിമിഷം നിശബ്ദനായിരുന്ന ശേഷം മധ്യവയസ്കന്‍ പറഞ്ഞു "നിങ്ങളെ സമ്പന്നനും എന്നെ ദരിദ്രനുമായി സൃഷ്ടിച്ച വിധിയിലോ ?"

ദിമിത്രിയെവ് ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.

അല്‍പ്പസമയത്തിനകം ദിമിത്രിയെവിനെ കൂട്ടിക്കൊണ്ടുപോകാന്‍ അയാളുടെ ഡ്രൈവര്‍ കാറുമായെത്തി.

വണ്ടിയിലേക്ക് കയറും മുന്നേ ദിമിത്രിയെവ് അയാള്‍ ധരിച്ചിരുന്ന കട്ടിയുള്ള രോമക്കുപ്പായം ഊരി മരാസ്യെവിനു കൊടുത്തു - "ഇത് താങ്കള്‍ ധരിച്ചു കൊള്ളൂ, താങ്കളുടെ ശരീരം തണുപ്പ് കൊണ്ട് ദുര്‍ബലമായിരിക്കുന്നു"

അയാളത് വാങ്ങിയില്ല.

"ദയവായി വാങ്ങൂ"

ഒരുനിമിഷം സംശയിച്ചു നിന്നശേഷം അയാളത് വാങ്ങി ധരിച്ചു.

"പക്ഷെ നാളെത്തന്നെ ഞാനിത് താങ്കള്‍ക്ക് മടക്കി നല്‍കും" ദിമിത്രിയെവ് വണ്ടിയിലേക്ക് കയറുമ്പോള്‍ അയാള്‍ പറഞ്ഞു. ദിമിത്രിയെവ് പുഞ്ചിരിച്ചു.

പിറ്റേന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ദിമിത്രിയെവിന്‍റെ വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദിച്ചു.

വാതില്‍ തുറക്കാന്‍ പോയ പരിചാരകനോട് ഹാളിലിരുന്ന ദിമിത്രിയെവ് പറഞ്ഞു " മരാസ്യെവ് എന്നൊരാള്‍ എന്‍റെ രോമക്കുപ്പായം മടക്കിത്തരാന്‍ വന്നതാണെങ്കില്‍ അയാളെ അകത്തേക്ക് കടത്തി വിടൂ"

പരിചാരകന്‍ വാതില്‍തുറന്നു, ദിമിത്രിയെവ് പറഞ്ഞത് ശരിയായിരുന്നു.

"ഇരിക്കൂ" ഹാളിലേക്ക് കടന്നുവന്ന മരാസ്യെവിനോട് ദിമിത്രിയെവ് പറഞ്ഞു.

അയാളിരുന്നു.

"നിങ്ങള്‍ക്ക് കുടിക്കാന്‍ ?"

മരാസ്യെവ് മറുപടി പറഞ്ഞില്ല.

"രണ്ടു കാപ്പി" കാത്തുനിന്ന പരിചാരകനോട് ദിമിത്രിയെവ് പറഞ്ഞു.

കാപ്പി കുടിച്ചു കഴിഞ്ഞപ്പോള്‍ മരാസ്യെവ് പോകാനെഴുന്നേറ്റു.

"ഇതാ താങ്കളുടെ കുപ്പായം. ഒരുപാട് നന്ദി"

"വേണമെങ്കില്‍ താങ്കള്‍ക്കിത് കയ്യില്‍ വെക്കാം. എന്‍റെ കൈവശം വേറെയും കുപ്പയങ്ങളുണ്ട്"

"വേണ്ട, താങ്കളുടെ നല്ല മനസ്സിന് നന്ദി"

കുപ്പായം കൈയില്‍ വാങ്ങിയ ദിമിത്രിയെവ് അതിന്‍റെ കീശയില്‍ തപ്പിനോക്കി. അയാളുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. കോട്ടിന്‍റെ കീശയില്‍ നിന്നയാളൊരു പൊതിയെടുത്ത്‌ തുറന്നു - ഒരുകെട്ട്‌ നോട്ടുകള്‍ !

"ഇപ്പോഴും താങ്കള്‍ വിധിയില്‍ വിശ്വസിക്കാതെയിരിക്കുന്നുണ്ടോ ? " ദിമിത്രിയെവ് ചോദിച്ചു.

"താങ്കള്‍ ഇപ്പോഴും വിധിയില്‍ വിശ്വസിക്കുന്നുണ്ടോ ?" ഒരു മറുചോദ്യമായിരുന്നു മരാസ്യെവിന്‍റെ മറുപടി.

ദിമിത്രിയെവ് ചിന്താധീനനായിരിക്കെ മരാസ്യെവ് തിരിഞ്ഞു നടന്നു. ഒന്ന് രണ്ടടി വച്ച ശേഷം നിന്ന് അയാള്‍ തിരിഞ്ഞു നോക്കി പറഞ്ഞു.

"ഇന്നലെ ഞാനിത് അണിഞ്ഞതേയില്ല" ദിമിത്രിയെവിന്‍റെ കയ്യിലിരിക്കുന്ന രോമാക്കുപ്പയത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.

"ഞാനെന്‍റെ ബാല്യം ചെലവഴിച്ചത്‌ ഈ തെരുവിലാണ്. തണുപ്പില്‍ ബസ് സ്റ്റെഷനുകളും, റെയില്‍വേ സ്റ്റെഷനുകളുമായിരുന്നു എന്‍റെ ആശ്രയം. കാലിച്ചാക്കുകളും, ആരെങ്കിലും വലിച്ചെറിഞ്ഞിട്ട്‌ പോയ പഴയ പത്രക്കടലാസുകളുമായിരുന്നു എന്‍റെ വസ്ത്രം. അങ്ങനെയുള്ള എനിക്ക് ഒരു രാത്രി നിങ്ങളുടെ ആഡംബരക്കുപ്പായത്തിനകത്തു കഴിഞ്ഞാല്‍ എങ്ങനെ ഉറക്കം വരാനാണ്? "

അത്ഭുതത്തോടെ അയാളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്ന ദിമിത്രിയെവിനെ നോക്കി മരാസ്യെവ് തുടര്‍ന്നു.

"നിങ്ങളുടെ കോട്ടിന്‍റെ കീശയിലെ പണം അപ്പോള്‍ തന്നെ ഞാന്‍ കണ്ടിരുന്നു. പക്ഷെ ആ പണം എന്‍റെ ദാരിദ്രം മാറ്റില്ല. ഏതാനും ദിവസങ്ങള്‍ ഞാനൊരു ദരിദ്രനല്ലെന്നു എന്നോട് തന്നെ കള്ളം പറയാന്‍ അതുപകരിക്കുമായിരിക്കും. പക്ഷെ അത് തീരുമ്പോള്‍ ഞാന്‍ താല്‍ക്കാലിക സുഖങ്ങളില്‍ അഭിരമിച്ച് മനസ്സാന്നിധ്യം നഷ്ടപ്പെടുതുക വഴി എന്നോട് തന്നെ ചെയ്യുന്ന കടുത്ത അനീതിയായിരിക്കില്ലേ ?"

ദിമിത്രിയെവിന്‍റെ മുഖത്തേക്ക് തന്നെ തിളങ്ങുന്ന കണ്ണുകളാല്‍ ഉറ്റുനോക്കിക്കൊണ്ട് അയാള്‍ ഏതാനും നിമിഷങ്ങള്‍ നിന്നു .

"ഇനി പറയൂ - ഞാന്‍ വിധിയില്‍ വിശ്വസിക്കണോ ?"

ദിമിത്രിയെവിന്‍റെ മറുപടി പ്രതീക്ഷിക്കാതെ അയാള്‍ തിരിഞ്ഞു നടന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top