Saturday, March 23, 2013

കഥ : ചീത്ത പറയുന്നവരെല്ലാം ചീ(ഫ്-വി)പ്പല്ല !

തലക്കെട്ട്‌ വായിച്ച് കഥ വായിക്കാന്‍ തുടങ്ങുന്നവരോട് ഒരു വാക്ക് - ഈ കഥ ബ്രിട്ടാസി രാജാവിന്‍റെ കൊട്ടാരം വിദൂഷകനായിരുന്ന കുഞ്ഞായനെ കുറിച്ചാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങള്‍ക്ക് കഥയുമായി ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല !

അതിബുദ്ധിമാനായിരുന്നു കുഞ്ഞായന്‍. കുഞ്ഞായനെ ബുദ്ധിശക്തിയില്‍ തോല്‍പ്പിക്കാന്‍ ആ രാജ്യത്തും, അയല്‍രാജ്യങ്ങളിലും ആരുമില്ലെന്ന അവസ്ഥ വന്നപ്പോള്‍ കുഞ്ഞായനിലും ചെറിയൊരു അഹങ്കാരം തലപൊക്കി. കുഞ്ഞായനെ അതിരറ്റു സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ബ്രിട്ടാസി രാജാവിനോട് പോലും കുഞ്ഞായന്‍ പുച്ഛത്തോടെ സംസാരിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞായന്‍റെ അഹങ്കാരം ഒതുക്കുവാന്‍ ബ്രിട്ടാസി രാജാവ്‌ തീരുമാനിച്ചു. അതിന്‍റെ ഭാഗമായി രാജാവ് കൊട്ടാരത്തിലെ മറ്റു സദസ്യരേയും , അതിബുദ്ധിമാനായ ജഗദീഷിനെയും വിളിച്ചു വരുത്തി കൊട്ടാരത്തില്‍ അടിയന്തിര രഹസ്യയോഗം ചേര്‍ന്നു. യോഗത്തില്‍ മന്ത്രിമാരും, രാജപുരോഹിതന്മാരുമൊക്കെ പല ഐഡിയകള്‍ പറഞ്ഞുവെങ്കിലും ബുദ്ധിമാനായ ജഗദീഷ് പറഞ്ഞ ഒരു ഐഡിയ എല്ലാവര്‍ക്കും സ്വീകാര്യമായി തോന്നി.

അങ്ങനെ ജഗദീഷ് പറഞ്ഞ ഐഡിയ അനുസരിച്ച് അയല്‍ദേശത്ത് നിന്ന് ആ നര്‍ത്തകി ബ്രിട്ടാസി രാജാവിന്‍റെ അതിഥിയായി വന്നു ചേരപ്പെട്ടു. രാജാവ് രാജ്യത്തെ ജനങ്ങളെ എല്ലാം ആ നാട്ടിലെ ഓപ്പണ്‍എയര്‍ ഓഡിറ്റൊറിയത്തിലേക്ക് വിളിച്ചു വരുത്തി - നര്‍ത്തകി നൃത്തം ആരംഭിച്ചു. നൃത്തം എന്ന് പറഞ്ഞാല്‍ ഇതേവരെ ആരും കണ്ടിട്ടില്ലാത്ത അതിഗംഭീരമായ നൃത്തം ! രാജാവുള്‍പ്പെടെ ആളുകള്‍ എല്ലാം നൃത്തം കഴിയും വരെ ഏതോ ലോകത്തായിരുന്നു. നൃത്തം അവസാനിച്ചപ്പോള്‍ രാജാവ്‌ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റു കുഞ്ഞായനെ നോക്കി പറഞ്ഞു.

"കുഞ്ഞായന്‍ ഈ നര്‍ത്തകിയുടെ നൃത്തം കണ്ടല്ലോ, ഇവളെ തോല്‍പ്പിക്കാന്‍ നോം കുഞ്ഞയനെ വെല്ലുവിളിക്കുന്നു"

ഇതെല്ലാം കാലേകൂട്ടി മനസ്സിലാക്കിയപോലെ ഒരു അര്‍ഥം വച്ചുള്ള ചിരിയോടെ കുഞ്ഞായന്‍ തന്‍റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. പിന്നെ സാവധാനം നടന്ന് മൈതാനത്തിനു നടുക്കെത്തി നിന്ന ശേഷം ചുറ്റുപാടും ഉള്ള ആള്‍ക്കൂട്ടത്തെ തെല്ലു പുച്ഛത്തോടെ നോക്കി. അതിനു ശേഷം പോക്കറ്റില്‍ നിന്ന് നേരത്തെ കരുതിയിരുന്ന അല്‍പ്പം വായ്‌വട്ടമുള്ള രണ്ടു പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തു. ഒരെണ്ണം അവിടെ കിടന്നിരുന്ന മേശമേല്‍ വച്ച ശേഷം ഒരു കാലിക്കുപ്പി എടുത്തു മുണ്ടിനടിയില്‍ ആക്കി അവിടെനിന്നുകൊണ്ട് തന്നെ അതിലേക്കു മൂത്രമൊഴിച്ചു. അതിനു ശേഷം കുപ്പി ഉയര്‍ത്തിക്കാട്ടി ബ്രിട്ടാസി രാജാവിനെ നോക്കി ഇങ്ങനെ പറഞ്ഞു.

"ഞാന്‍ ഈ ചെയ്തത് പോലെ ഈ വേദിയില്‍ വച്ചു ഒരുതുള്ളി പോലും വെളിയില്‍ പോകാതെ ഇവള്‍ ചെയ്തു കാണിച്ചാല്‍ ഞാന്‍ തോല്‍വി സമ്മതിക്കാം"

കുഞ്ഞായന്‍റെ ബുദ്ധിശക്തിയില്‍ മതിമറന്ന് കാണികള്‍ എല്ലാവരും പൊട്ടിച്ചിരിയോടെ വീണ്ടും കുഞ്ഞായന്‍റെ വിജയം പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ കുഞ്ഞായനെയും കാണികളെയും ഞെട്ടിച്ചു കൊണ്ട് നര്‍ത്തകി മുന്നോട്ടു കടന്നു വന്നു. കുഞ്ഞായന്‍ ചെയ്ത അതെ കാര്യം യാതൊരു തെറ്റും കൂടാതെ അവളും നിസ്സാരമായി ചെയ്തുകാണിച്ചു ! കുഞ്ഞായനും കാണികളും ഒരേപോലെ ഞെട്ടിത്തരിച്ചു നിന്നു.

രാജാവ് സിംഹാസനത്തില്‍ നിന്നെഴുന്നേറ്റു നര്‍ത്തകിയുടെ അടുത്തേക്ക് ചെന്നു. അവളെ സമ്മാനങ്ങള്‍ കൊണ്ട് മൂടി. പിന്നീട് തനിക്കൊപ്പം സദസ്സില്‍ ആസനസ്ഥനായിരുന്ന ജഗദീഷിനെയും മുക്തകണ്ഠം പ്രശംസിച്ചു. എല്ലാവരും കളിയാക്കി ചിരിക്കെ കുഞ്ഞായന്‍ കുനിഞ്ഞ ശിരസ്സോടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തു കടന്നു വീട്ടിലേക്കു നടന്നു പോയി. അതോടെ കുഞ്ഞായന്‍റെ അഹങ്കാരം എന്നത്തെക്കുമായി അവസാനിച്ചു.

വാല്‍ക്കഷണം : ഇന്നും കുഞ്ഞായന്‍ തനിക്കു തോല്‍വി സമ്മാനിച്ച സംഭവത്തെക്കുറിച്ച് കൂലങ്കഷമായി ആലോചിക്കാറുണ്ട്. എന്നാല്‍ അന്ന് ജഗദീഷ് കൊണ്ട് വന്ന നര്‍ത്തകി വോഡാഫോണ്‍ കോമഡി സ്റ്റാറില്‍ പങ്കെടുക്കുന്ന "നര്‍ത്തകി" ആയിരുന്നെന്ന് പാവം കുഞ്ഞായന്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top