Sunday, March 23, 2014

കഥ : മുഖമില്ലാത്തവര്‍ : ഭാഗം - 1

മനസ്സിനെ ചിന്തകളെന്നപോല്‍ തണുപ്പ് ശരീരത്തെയും അസ്വസ്ഥമാക്കിത്തുടങ്ങിയപ്പോള്‍ അയാള്‍ കാറിനുള്ളിലെ ഏസി ഓഫാക്കി.

വിന്‍ഡോ ഗ്ലാസ് അല്‍പ്പം താഴ്ത്തിയപ്പോള്‍ പുകപടലങ്ങളുടെ, മടുപ്പിക്കുന്ന ഗന്ധമുള്ള ചുടുകാറ്റ് അകത്തെക്കിരച്ചു കയറി, താഴ്ത്തിയതിനേക്കാള്‍ വേഗത്തില്‍ അയാള്‍ ഗ്ലാസ് ഉയര്‍ത്തി. എസി തണുപ്പ് കുറച്ച് വീണ്ടും ഓണ്‍ ചെയ്തിട്ടു.

ഒരു നോട്ടിഫിക്കേഷന്‍ വന്ന ശബ്ദം കേട്ട് അയാള്‍ മോബൈലെടുത്തു നോക്കി, എവിടെയെത്തിയെന്നു ചോദിച്ചുകൊണ്ടുള്ള സരികയുടെ മെസ്സേജാണ് !

"ഓണ്‍ ദി വേ, ഡ്രൈവ് ചെയ്യുകയാണ്" അയാള്‍ അവള്‍ക്കു മറുപടി കൊടുത്തു - അവള്‍ തിരിച്ചൊരു സ്മൈലിയും.

കഴിഞ്ഞ മാസം ഓഫീസിലെ സഹപ്രവര്‍ത്തകയായ സെറിന്‍റെ മകളുടെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ വച്ചാണ് തികച്ചും ആകസ്മികമായി വീണ്ടും സരികയെ കണ്ടുമുട്ടിയത്‌ - നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം !

പാര്‍ട്ടി പാതിവഴി പിന്നിട്ടു കഴിഞ്ഞിരുന്നു.

രണ്ടാമത്തെയോ മൂന്നാമത്തെയോ പെഗ് അകത്താക്കിക്കഴിഞ്ഞപ്പോള്‍ സീന ഡാന്‍സ് ചെയ്യാന്‍ വിളിച്ചു.

'നീ വരുന്നില്ലെങ്കില്‍ ഞാന്‍ തയ്യാറാണ്' എന്ന മട്ടിലുള്ള ഓഫീസ് മാനേജര്‍ ശരണ്‍ദീപിന്‍റെ നില്‍പ്പും നോട്ടവും കണ്ടിട്ടാണ്, നിര്‍ബന്ധത്തിനു വഴങ്ങിയെന്നോണം അവളോടൊപ്പം ഒന്നുരണ്ടു ചുവടുകള്‍ വെക്കാന്‍ അയാള്‍ തുനിഞ്ഞത്. ശരണ്‍ദീപിന്‍റെ നിരാശയ്ക്ക് മേല്‍ ഒരു പുച്ഛം കലര്‍ന്ന പുഞ്ചിരി എറിഞ്ഞുകൊണ്ട് ഡാന്‍സ് ചെയ്യുവാന്‍ എഴുന്നേറ്റെങ്കിലും ഉള്ളിലുള്ള അസ്വസ്ഥത പ്രേമിന്‍റെ മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ടായിരുന്നു.

സീന അതിനോടകം രണ്ടോ മൂന്നോ ജിന്നെങ്കിലും അകത്താക്കിക്കാണണം - ഇടയ്ക്കിടെ ഉച്ചത്തിലുള്ള സംഗീതത്തെ ഭേദിച്ച് എന്‍റെ കാതുകളിലെത്തിയിരുന്ന അവളുടെ വാക്കുകള്‍ കുഴഞ്ഞു തുടങ്ങിയിരുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന്‍ ഇടയ്ക്കിടെ അയാള്‍ ചുറ്റും പരതിക്കൊണ്ടിരുന്നു - പക്ഷെ ഓരോരുത്തരും അവരവരുടെ മാത്രം ലോകങ്ങളിലായിരുന്നു !

ഹാളിനുള്ളില്‍ അരണ്ട വെളിച്ചവും, ഇടയ്ക്കിടെ മുഖത്തേക്ക് പതിക്കുന്ന ഡിസ്ക്കോ ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇടക്കൊരു സ്റ്റെപ് വച്ച് സീനയോടൊപ്പം ചുറ്റിതിരഞ്ഞപ്പോള്‍ തൊട്ടടുത്ത്‌ ഡാന്‍സ് ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ ദേഹത്ത് ആകസ്മികമായി ചെറുതായൊന്നു തട്ടി. ക്ഷമ പറയാന്‍ വേണ്ടിയാണ് തിരിഞ്ഞവരുടെ മുഖത്തേക്ക് നോക്കിയത് - ഒരുനിമിഷം - മറവിയുടെ കാണാക്കയങ്ങളിലേക്ക് എന്നോ മറഞ്ഞു പോയിരുന്ന ആ മുഖം ഒരിക്കലും കാണാനാഗ്രഹിക്കാത്ത പേടിസ്വപ്നം പോലെ അയാളുടെ മുന്നില്‍ തെളിഞ്ഞു വന്നു - സരിക !

അവളും അയാളെക്കണ്ട് ചലനമറ്റതു പോലെ നില്‍ക്കുകയായിരുന്നു. ഓര്‍മ്മകള്‍ എഴുവര്‍ഷങ്ങള്‍ അതിവേഗം പിന്നിലേക്ക്‌ കുതിച്ചോടിയപ്പോള്‍ അയാളെക്കാള്‍ വേഗത്തില്‍ അവളവിടെയെത്തിക്കഴിഞ്ഞിരുന്നെന്ന്‍ അവളുടെ മുഖഭാവം തോന്നിപ്പിച്ചു. കൂടെ ഡാന്‍സ് ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ തട്ടി വിളിച്ചപ്പോള്‍ മാത്രമാണ് അവള്‍ പരിസരബോധം വീണ്ടെടുത്തത്.

"ആരാ പ്രേം അത്?" ചുണ്ട് ചെവിയോടു ചേര്‍ത്ത് അവിചാരതിമായി സീനയുടെ ചോദ്യമെത്തി - കുടിച്ച കള്ളൊക്കെ ഇറങ്ങിയ പോലെ - യാതൊരു കുഴച്ചിലുമില്ലാതെ - അവളുടെ ചോദ്യം.

"അത് എന്‍റെ പഴയൊരു കോളേജ് മേറ്റ്‌. ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടതിന്‍റെ ഒരു ഷോക്ക്."

"എന്നിട്ടെന്തേ നീ അവളോട്‌ സംസാരിക്കുന്നില്ല ?" സീനയുടെ ചോദ്യത്തില്‍ എന്തൊക്കെയോ സംശയങ്ങള്‍ മുളപൊട്ടിത്തുടങ്ങിയതിന്‍റെ നേര്‍ത്ത ധ്വനിയുണ്ടായിരുന്നു.

"അവള്‍ക്കെന്നെ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു, എവിടെയോ കണ്ടുമറന്ന ഒരു മുഖം തിരയുന്നത് പോലെയല്ലേ അവള്‍ പകച്ചു നോക്കുന്നത് ?"

തൃപ്തയായത് പോലെ സീനയുടെ മുഖം പ്രസാദിച്ചു. അവള്‍ പ്രേമിന്‍റെ അരക്കെട്ടില്‍ ഒന്നുകൂടി മുറുക്കെ ചുറ്റിപ്പിടിച്ച് എന്തോ രഹസ്യം പറയുന്നത്പോലെ അയാളുടെ കാതില്‍ മൃദുവായി കടിച്ചു.

പാര്‍ട്ടി കഴിഞ്ഞപ്പോള്‍ പന്ത്രണ്ടരമണിയായിരുന്നു.

പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നതിനാല്‍ ഒട്ടും ധൃതി വെക്കാതെയാണ് എല്ലാവരോടും യാത്ര പറഞ്ഞു വളരെ സാവധാനത്തില്‍ പുറത്തിറങ്ങിയത്. പുറത്തേക്കുള്ള വാതിലിലെ കാര്‍പ്പെറ്റില്‍ തട്ടി സീന വീഴാനാഞ്ഞപ്പോള്‍ പ്രേം അവളുടെ കയ്യില്‍ കയറിപ്പിടിച്ചു. പെണ്ണ് പിന്നെയും രണ്ടോ മൂന്നോ പെഗ് കൂടി വലിച്ചു കയറ്റിയെന്നു തോന്നുന്നു.

സീനയെ കാറില്‍ പിന്‍സീറ്റിലിരുത്തി.

മദ്യപിച്ച അവളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ കുഴപ്പമാണ്. മദ്യം തലയ്ക്കു പിടിച്ചാല്‍ അവളുടെ വാക്കുകളും പ്രവൃത്തികളും ഒന്നുകൂടി വിചിത്രമാണ്.

ചിലപ്പോള്‍ കുഴഞ്ഞ ശബ്ദത്തില്‍ ഉറക്കെ സംസാരിച്ചു കൊണ്ടിരിക്കും, ചിലപ്പോള്‍ കാറിലെ സ്റ്റീരിയോയേക്കാള്‍ അവലക്ഷണം പിടിച്ച ശബ്ദത്തില്‍ പാടും. ചിലപ്പോള്‍ അയാളുടെ നേര്‍ക്ക് ചുംബിക്കാന്‍ ആഞ്ഞു വരും.

ഒരിക്കല്‍ അവളുടെ ഇമ്മാതിരി വിക്രിയകളില്‍ ശ്രദ്ധ പതറിയപ്പോള്‍ എതിരെ വന്ന ഒരു ലോറിയുമായി നേര്‍ക്കുനേര്‍ ഇടിക്കെണ്ടതായിരുന്നു. അതില്‍ പിന്നെ പാര്‍ട്ടി കഴിഞ്ഞു കാറില്‍ കയറ്റുമ്പോള്‍ അവളെ പിന്‍സീറ്റിലെ ഇരുത്തൂ - അല്‍പ്പ സമയം കിടന്നെന്തെങ്കിലും ബഹളം വച്ചശേഷം ബോധം കെട്ടുറങ്ങിക്കൊള്ളും .

സീനയെ സീറ്റില്‍ ഇരുത്തി ഡോറടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് നടക്കുമ്പോഴാണ് അയാള്‍ ഹോട്ടലിനു വെളിയിലെ ഇടനാഴിയില്‍ സരികയെ കണ്ടത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഒരു തൂണില്‍ ചാരി നില്‍ക്കുകയായിരുന്നു അവള്‍. പാറിപ്പറന്ന അവളുടെ മുടിയില്‍ കാറ്റ് എന്തൊക്കെയോ രൂപങ്ങള്‍ മെനയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ഹോട്ടലിനു നേരെ നടക്കുമ്പോള്‍ കാറിലിരുന്നു അര്‍ദ്ധമയക്കത്തിലെന്ന പോലെ കുഴഞ്ഞ ശബ്ദത്തില്‍ സീന വിളിച്ചു ചോദിച്ചു "എവിടെപ്പോകുന്നു പ്രേം ?"

"ഇപ്പൊ വരാം" അവളോട്‌ മറുപടി പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്നു സരികക്കടുത്തെത്തി.

"സരിക" അയാള്‍ നടന്നടുക്കുന്നതറിയാതെയെന്നവണ്ണം തൂണില്‍ കൈപിടിച്ച് അയാള്‍ക്കെതിരെ തിരിഞ്ഞു നില്‍ക്കുകയായിരുന്ന അവളുടെ തൊട്ടു പിന്നിലെത്തിയപ്പോള്‍ അയാള്‍ വിളിച്ചു.

"ഉം" തിരിഞ്ഞു നോക്കാതെ തന്നെ അവള്‍ മൂളി.

"നീയെങ്ങനെ ഇവിടെ ?"

"എന്നെയിനിയോരിക്കലും കണ്ടുമുട്ടിലെന്നു കരുതിയോ നീ? അതാണ്‌ നീയാഗ്രഹിച്ചതെന്നെനിക്കറിയാം - പക്ഷെ എല്ലായ്പ്പോഴും നിന്‍റെ ആഗ്രഹങ്ങള്‍ മാത്രം സഫലമായിക്കൊള്ളണമെന്നില്ലല്ലോ"

അയാള്‍ക്ക്‌ നേരെ തിരിയുമ്പോള്‍ അവളുടെ ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരിയില്‍ വിഷാദം അലയടിച്ചിരുന്നു.

പ്രേം ഒന്നും മിണ്ടിയില്‍, അയാള്‍ അവളുടെ മുഖത്ത് ഓരോ ബിന്ദുവിലും ആ പഴയ സരികയെ തിരയുകയായിരുന്നു.

അരമണിക്കൂറോളം അവരാ ഇടനാഴിയില്‍ സംസാരിച്ചു കൊണ്ടുനിന്നു.

സരികയുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് വിദേശത്താണ്. അവളോട്‌ അങ്ങോടു ചെല്ലാന്‍ എന്നും അയാള്‍ ആവശ്യപ്പെടും - പക്ഷെ അവള്‍ക്കു നാടുവിട്ടുപോകാന്‍ ഒട്ടും താല്പര്യമില്ല. പട്ടണത്തില്‍ മുന്തിയ ഫ്ലാറ്റിലാണ് താമസം. ഒരു ഇടത്തരം പ്രൈവറ്റ് കമ്പനിയില്‍ എച്.ആര്‍ കണ്‍സള്‍ട്ടന്‍റ് ജോലിയുമുണ്ട്. കുട്ടികളില്ല.

പിരിയാന്‍ നേരം അവര്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറി.

തിരികെ കാറില്‍ വന്നു കയറുമ്പോള്‍ പിന്‍സീറ്റില്‍ നിന്ന് സീനയുടെ നേര്‍ത്ത കൂര്‍ക്കം വലി ഉയരുന്നുണ്ടായിരുന്നു. അയാള്‍ തെല്ലാശ്വാസത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

അഞ്ചോ ആറോ തവണ ഹോണ്‍ അടിച്ച ശേഷമാണ് ബല്‍വീന്ദര്‍ വന്നു ഗെറ്റ് തുറന്നത്.

"സോരഹെ ധെ ക്യാ ?" പ്രേം അയാളോട് ദേഷ്യത്തില്‍ ചോദിച്ചു. അവന്‍ മുഖം കുനിച്ചു നിന്നു.

അമ്മയാണ് വാതില്‍ തുറന്നത്. ജോലിക്കാരി ഉറക്കമായിക്കാണണം. സീനയെ താങ്ങിപ്പിടിച്ച് അകത്തേക്ക് നടക്കുന്ന പ്രേമിനെക്കണ്ട് അമ്മ അമ്പരന്നില്ല. "എന്ത് പറ്റിയെന്നു" ചോദിച്ചാല്‍ ഒരുപക്ഷെ "അവളിന്നല്‍പ്പം കൂടുതല്‍ കുടിച്ചു" എന്ന പതിവ് മറുപടിയായിരിക്കും കിട്ടുക എന്ന് നിശ്ചയമുള്ളതുപോലെ !

അവളെ താങ്ങിപ്പിടിച്ചു ബെഡ്റൂമിലേക്ക് നടക്കുമ്പോള്‍ അമ്മയുടെ മുഖഭാവം കണ്ടു മനസ്സില്‍ പകവീട്ടല്‍ പോലെയൊരു വികാരം അലയടിച്ചുയര്‍ന്നതെന്തിനെന്ന്‍ അയാള്‍ക്ക്‌ വ്യക്തമായി അറിയാനായില്ല. ജീവിതത്തോട് തോല്‍ക്കാന്‍ മത്സരിക്കുമ്പോള്‍ സ്വയം ഒളിച്ചോടാന്‍ മനസ്സെടുത്തണിയുന്ന അപകര്‍ഷതയുടെ ഛായ കലര്‍ന്ന മുഖംമൂടിയുമാവാം !

സീനയെ കിടക്കയില്‍ കിടത്തി, അവളുടെ കാലില്‍ നിന്ന് ചെരുപ്പൂരി മാറ്റി ,സ്ഥാനം തെറ്റിക്കിടന്നിരുന്ന സാരി പിടിച്ചു നേരെയാക്കി പുതപ്പിക്കുമ്പോള്‍ അവളെന്തോ പിച്ചും പേയും പറഞ്ഞു.

അയാള്‍ അമ്മയുടെ മുറിയിലേക്ക് ചെന്നു. അമ്മയുടെ കട്ടിലില്‍ ശാലിനിമോള്‍ സുഖമായി ചരിഞ്ഞു കിടന്നുറങ്ങുന്നു. അവളുടെ അടുത്തിരുന്നു മുടിയിലൂടെ മെല്ലെ വിരലുകള്‍ ഓടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു- "മോള്‍ വല്ലോം കഴിച്ചോ അമ്മെ?"

"ഉം" അമ്മ ഒന്ന് മൂളിയെയുള്ളൂ.

പിറ്റേന്ന് പകല്‍ ഓഫീസിലിരിക്കുമ്പോള്‍ മൊബൈലിലേക്ക് സരികയുടെ കോള്‍ വന്നു.

തുടക്കത്തിലെ തപ്പിത്തടയലിനോടുവില്‍ വാക്കുകള്‍ വീണ്ടും ഒഴുകിത്തുടങ്ങിയപ്പോള്‍ ഇരുവരുടെയും മനസ്സുകളില്‍ മെല്ലെമെല്ലെ പരിഭവങ്ങളുടെ മഞ്ഞുരുകിത്തുടങ്ങി. എഴുവര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പ്രേമും, സരികയുമായി അവര്‍ മാറി.

ഇന്ന് രാവിലെ വിളിച്ചപ്പോള്‍ വൈകുന്നേരം അയാളെ അവള്‍ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു.

പൊടുന്നനെ അയാളുടെ മനസ്സിലേക്കോടിയെത്തിയത്‌ കോളേജിലെ അവസാനദിനങ്ങളോന്നില്‍ സംഗീതിന്‍റെ വീട്ടില്‍ അവരിരുവരും ചെലവഴിച്ച ആ രാത്രിയായിരുന്നു - ജീവിതങ്ങളെ മാറ്റിമറിച്ച ആ രാത്രി !

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top