Saturday, March 8, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 10 - സമാഗമം)

"അടുത്തതായി ബവേറിയയുടെ ആഭ്യന്തരസഹമന്ത്രി ശ്രീ. മെഹര്‍ തലാല്‍. അദ്ദേഹത്തെ നമുക്ക് വേദിയിലേക്ക് സ്വാഗതം ചെയ്യാം."

കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ക്ക് നടുവിലൂടെ ഞാന്‍ വേദിയിലേക്ക് നടന്നു.

സ്റ്റേജിലെ 'World Diamond Manufacturer's Consortium (WDMC)' എന്നെഴുതിയ കൂറ്റന്‍ ബാനറിനു താഴെ നിരനിരയായിരിക്കുന്ന വിശിഷ്ടവ്യക്തികള്‍ക്കിടയില്‍ ഞാന്‍ എന്നും വേറിട്ട്‌ കണ്ടു തിരിച്ചറിഞ്ഞ ആ കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിപോഴിച്ചു.

സന്തോഷത്തിന്‍റെ മിഴിമുത്തുകള്‍ അവയുടെ തിളക്കം കൂട്ടി - എന്‍റെ പ്രിയപ്പെട്ട പിതാവ് - ബവേറിയയുടെ പ്രിയപ്പെട്ട രാഷ്ട്രത്തലവന്‍ - അഹ്മദ് തലാല്‍ !

സദസ്യരുടെ എണ്ണം ഒരു ഇരമ്പുന്ന കടല്‍ത്തീരത്തെ അനുസ്മരിപ്പിച്ചു.

എഴുതിത്തയ്യാറാക്കിയ പ്രസംഗം പോക്കറ്റില്‍ നിന്നെടുത്തു നിവര്‍ത്തുമ്പോള്‍ ചെറുതായി വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു.

സംസാരിച്ചു തുടങ്ങിയപ്പോള്‍ സദസ്സ് നിശബ്ദതയുടെ പാരമ്യതയിലെത്തി. ഭീമാകാരമായ ആ ഓഡിറ്റൊറിയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരൊറ്റ ശബ്ദം മാത്രം !

സംസാരിച്ചു തുടങ്ങിയപ്പോള്‍ സഭാകമ്പം പൂര്‍ണ്ണമായും എന്നെ വിട്ടു മാറി. പലപ്പോഴും എഴുതിത്തയ്യാറാക്കിയത്തില്‍ നിന്ന് വ്യതിചലിച്ചു മനോധര്‍മ്മം പോലെ വാക്കുകള്‍ എന്നില്‍ നിന്നൊഴുകി. എനിക്കിത്രയും നന്നായി സംസാരിക്കാന്‍ കഴിയുമെന്ന് ഞാന്‍ പോലും അത്ഭുതപ്പെട്ട നിമിഷം !

സംസാരം അവസാനിച്ചപ്പോള്‍ , എന്നില്‍ തെല്ലാകുലത ജനിപ്പിച്ചുകൊണ്ട്‌ ഒരു നിമിഷം നിശബ്ദമായി കടന്നുപോയി. പിന്നെ ഓഡിറ്റൊറിയത്തെ ത്രസിപ്പിച്ചു കൊണ്ട് കാതടപ്പിക്കുന്ന കൈയടിയുടെ ആരവത്തില്‍ സദസ്സ് മുങ്ങിപ്പോയി.

തിരികെ നടക്കുമ്പോള്‍ മനപൂര്‍വ്വം അദ്ദേഹം ഇരുന്നിരുന്ന കസേരക്ക് സമീപത്തുകൂടെ ഞാന്‍ നടന്നു. കടന്നു പോകുമ്പോള്‍ പെട്ടെന്നദ്ദേഹം എന്‍റെ കൈത്തണ്ടയില്‍ പിടിച്ചു.

എന്തോ പറയുവാനാണെന്ന് കരുതി ഞാന്‍ എന്‍റെ മുഖം അദ്ദേഹത്തിന്‍റെ മുഖത്തോടടുപ്പിച്ചു. അപ്രതീക്ഷിതമായി അദ്ദേഹമെന്‍റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു.

എന്‍റെ ഹൃദയമിടിപ്പ്‌ തൊണ്ട വരെയെത്തിയ നിമിഷം !

പരിസരം നോക്കാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഞാന്‍ അദ്ദേഹത്തിന്‍റെ കൈത്തണ്ട പിടിച്ച് കണ്ണീരിന്‍റെ മധുരമുള്ള ഒരു ചുംബനം സമ്മാനിച്ചു കൊണ്ട് മെല്ലെ നടന്നുനീങ്ങി.

പോകുന്നപോക്കില്‍ അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് നോക്കാന്‍ മറന്നില്ല - അവയും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. !

മെഹര്‍ തലാല്‍ അപ്രത്യക്ഷനായിട്ടു ഒരുവര്‍ഷം കടന്നു പോയിരിക്കുന്നു.

ആരും അതെക്കുറിച്ച് ബോധവാന്മാരായി കാണപ്പെടാതിരുന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഞങ്ങളുടെ രഹസ്യം അറിയാത്തവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല, പക്ഷെ അതറിയാവുന്നവര്‍ !

കുറേകാലം പ്രസിഡന്‍റിന്‍റെ മുഖത്തു കാണപ്പെട്ട അകാരണമായൊരു ശോകത്തിന്‍റെ നേര്‍ത്ത ഭാവം പതിയെപ്പതിയെ അലിഞ്ഞില്ലാതെയായത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു - അതോടൊപ്പം എന്നോടുള്ള സ്നഹേം അനുദിനം വര്‍ദ്ധിച്ചു വരുന്നതും.

ഒരുദിവസം "സാര്‍" എന്ന് സംബോധന ചെയ്ത എന്നെ അദ്ദേഹം തിരുത്തി - "പിതാവ്" !

പ്രതീക്ഷയുടെ ഭാരം പേറി ഞാന്‍ ബവേറിയയുടെ ആഭ്യന്തര സഹമന്ത്രിയായി. WDMC പോലെയൊരു ബൃഹത് വേദിയിലൂടെ അദ്ദേഹമെന്നെ ലോകത്തിനു പരിചയപ്പെടുത്തി..

അബൂതാഹയുടെ പെരുമാറ്റമാണ് എന്നെ കൂടുതല്‍ കുഴക്കിയത്.

പലതവണ മെഹര്‍ തലാലിന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴൊക്കെ അദ്ദേഹം വ്യക്തമായ ഒരു മറുപടി തരാതെ ഒഴിഞ്ഞു മാറി.

മെഹര്‍ തലാലിനെന്തോ സംഭവിച്ചിരിക്കുന്നു - അതെനിക്കുറപ്പായി.

പക്ഷെ എന്ത് ?

അതില്‍ ഞങ്ങളുടെ രഹസ്യം അറിയാവുന്നവര്‍ക്കുള്ള പങ്കെന്ത് ?

എന്തുകൊണ്ട് ആരും അതെക്കുറിച്ച് അന്വേഷിക്കുന്നില്ല - മറുപടി കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ എന്നെ വേട്ടയാടി.

ഒരു ദിവസം സന്ധ്യയോടെ ഞാന്‍ ഓഫീസ് വിട്ടു വരുമ്പോള്‍ റൂമില്‍ അബൂതാഹ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

"നമുക്കൊരിടം വരെ പോകണം" ഞാന്‍ ബാഗ് മേശപ്പുറത്തേക്ക് വച്ച് ടൈ ഊരിമാറ്റുമ്പോള്‍ അത് പറഞ്ഞുകൊണ്ട് അബൂതാഹ മുറിക്കു പുറത്തെക്കിറങ്ങി.

എവിടെക്കെന്നു ചോദിക്കാതെ ഞാന്‍ വേഗം കുളിച്ചു വേഷം മാറി പുറപ്പെട്ടു.

അബൂതാഹയോടൊപ്പം കാറിലിരിക്കുമ്പോള്‍ ഞാന്‍ ജനലിലൂടെ പുറത്തേക്കു നോക്കി.

പരിചിതമായ വഴി.

വഴിയരികില്‍ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ യാദൃശ്ചികമായി വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നില്‍ ഉണര്‍ത്തി.

എത്ര ദിവസങ്ങളായി ഞാന്‍ എന്‍റെ വീടിനെയും വീട്ടുകാരെയും കുറിച്ചോര്‍ത്തിട്ടെന്ന് ആലോചിച്ചപ്പോള്‍ - കുറ്റബോധം കൊണ്ടെന്‍റെ ശിരസ്സ് താഴ്ന്നു.

കാര്‍ ഓടിക്കൊണ്ടിരുന്നു.

അല്‍പ്പം കഴിഞ്ഞു വീണ്ടും പുറത്തേക്ക് നോക്കിയ ഞാന്‍ തെല്ലോന്നമ്പരന്നു - എനിക്കൊരുപാട് പരിചിതമായ വഴി - അതെ - എന്‍റെ വീട്ടിലേക്കുള്ള പാത തന്നെയിത് !

ഞാന്‍ അവിശ്വസനീയതയോടെ അബൂതാഹയെ നോക്കി. പതിവുപോലെ നിര്‍വ്വികാരനായി പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകള്‍ കൂര്‍പ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹം.

ഒരുനിമിഷം ഞങ്ങളിരുവരും മുഖത്തോടു മുഖം നോക്കി നിന്നു.

പിതാവിന്‍റെ നിറഞ്ഞൊഴുകിയ കണ്ണുകളില്‍ അപ്പോഴും ഒരവിശ്വസനീയഭാവമുണ്ടായിരുന്നു.

അടുത്തനിമിഷം ഞങ്ങളിരുവരും ഗാഡമായി ആലിംഗനം ചെയ്തു.

പിതാവിന്‍റെ തോളില്‍ മുഖം ചേര്‍ത്തു വച്ചു ഞാന്‍ എന്‍റെ അമ്മയുടെയും, സഹോദരിയുടെയും മുഖത്തേക്ക് നോക്കി - അവരുടെ കണ്ണുകളും നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.

പെട്ടെന്നുള്ള ഒരമ്പരപ്പ് ഒഴിവാക്കാനായി അബൂതാഹ കാര്യങ്ങള്‍ മുന്‍കൂട്ടി വരെ അറിയിച്ചിരുന്നു എന്ന് പിന്നീട് പിതാവെന്നോട് പറഞ്ഞു.

യാത്രപറയുമ്പോള്‍ അബൂതാഹ എന്‍റെ പിതാവിനോട് പറഞ്ഞ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

"നോക്കൂ, ഇതൊരു ത്യാഗമായെ കരുതാവൂ. നിങ്ങളുടെ കുടുംബത്തിന്‍റെ നഷ്ടം രാജ്യത്തിന്‍റെ നേട്ടമായി കരുതണം. ഇവന്‍ മെഹര്‍ തലാലായി മാറിക്കഴിഞ്ഞു - നാളെ ബവേറിയയുടെ എല്ലാമെല്ലാം ആകാന്‍ കെല്‍പ്പുള്ള മെഹര്‍ തലാല്‍"

പടിയിറങ്ങുമ്പോള്‍ ഞാന്‍ ഒന്നുരണ്ടു വട്ടം തിരിഞ്ഞു നോക്കി - അവര്‍ മൂവരും എന്നെത്തന്നെ നോക്കിക്കൊണ്ട്‌ വീടിനു പുറത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

കാറിലേക്ക് കയറുമ്പോള്‍ കണ്ണുനീരിന്‍റെ നനവാല്‍ എന്‍റെ കാഴ്ച മങ്ങിയിരുന്നു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top