Thursday, March 6, 2014

അദ്ധ്യായം 9 - കൃത്യനിര്‍വ്വഹണം

അര്‍ദ്ധവൃത്താക്രുതിയിലുള്ള ഒരു ബഹുനിലക്കെട്ടിടമാണ് ബവേറിയന്‍ പാര്‍ലമെന്‍റ്.

തലസ്ഥാനമായ ഇലിയാന തൊട്ടടുത്ത നഗരവുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്തായിരുന്നു പാര്‍ലമെന്‍റ് മന്ദിരം തലയുയര്‍ത്തി നിന്നിരുന്നത്.

പ്രസിഡന്‍റിന്‍റെയും, പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം നിലകൊണ്ടിരുന്നത് പാര്‍ലമെന്‍റ് മന്ദിരത്തിലാണ്.

രണ്ടാം നിലയില്‍ ഏകദേശം മദ്ധ്യത്തിലായിട്ടായിരുന്നു മെഹര്‍ തലാലിന്‍റെ ഓഫീസ്.

പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളില്‍ ഒരോഫീസ് ഉണ്ടെന്നല്ലാതെ അവന്‍ അവിടെ സ്ഥിരമായി പോകുകയോ, എന്തെങ്കിലും രീതിയിലുള്ള ഭരണനിര്‍വ്വഹണ നടപടികളില്‍ ഇടപെടുകയോ ചെയ്തിരുന്നില്ല.

മെഹര്‍ തലാലിനെ തന്‍റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം വച്ചു അഹ്മദ് തലാല്‍ ദീര്‍ഘവീക്ഷണത്തോടെ പല പദ്ധതികളും മനസ്സില്‍ കണ്ട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അതിലൊന്നും ആകൃഷ്ടനായിരുന്നില്ല.

മദ്യവും ,മയക്കുമരുന്നും, സ്ത്രീകളും മാത്രമുള്ള വിനോദങ്ങളുടെ ലോകത്തിലായിരുന്നു അവന്‍ അഭിരമിച്ചിരുന്നത്.

മെഹര്‍ തലാല്‍ അനുഭവിച്ചിട്ടില്ലാത്ത സുന്ദരിമാരോന്നും ബവേറിയയില്‍ ഉണ്ടാകരുത് എന്ന മട്ടിലൊരു അജണ്ട അവന്‍ വളര്‍ത്തിക്കൊണ്ട് വരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു തുടങ്ങിയിരുന്നത് അഹ്മദ് തലാലിനെ തെല്ലൊന്നുമല്ല പരിഭ്രാന്തനാക്കിയത്.

ആരാലും മൂക്കുകയറിടാന്‍ സാധ്യമല്ലാത്ത ഒരു വിത്തുകാളയെപ്പോലെ മകനെ കയറൂരി വിടുന്നത് തന്‍റെ രാഷ്ട്രീയ ഭാവിയെപ്പോലും ബാധിക്കുന്ന ഒരു പ്രശ്നമായി വളര്‍ന്നു വരുന്നത് ഏറെ ഉത്ഘണ്ടയോടെയാണദ്ദേഹം വീക്ഷിച്ചു കൊണ്ടിരുന്നതും.

ഗാംബ്ലിംഗ് ക്ലബ്ബില്‍ വച്ചുണ്ടായ സംഭവത്തോടെ മെഹര്‍ തലാലിന് എന്നോടുള്ള പെരുമാറ്റത്തില്‍ അല്‍പ്പം അയവ് വന്നു തുടങ്ങിയിരുന്നു.

ക്ലബ്ബുകളില്‍ നിന്ന് ക്ലബ്ബുകളിലേക്ക് കറങ്ങി നടന്നും, മദ്യത്തിലും മയക്കുമരുന്നിലും സ്വയം മറന്നും , സുന്ദരികളോടോത്ത് അന്തിയുറങ്ങിയും രാത്രികളെ ജീവിപ്പിച്ച ശേഷം ആലസ്യത്തോടെ അവന്‍ പകലുകള്‍ ഉറങ്ങിത്തീര്‍ത്തു.

എന്‍റെ വരവോടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവന്‍റെ പകലുകളും ജീവനുള്ളതായി മാറുകയായിരുന്നു.

ഞാന്‍ യഥാര്‍ത്ഥത്തില്‍ മെഹര്‍ തലാലിന്‍റെ അപരന്‍ മാത്രമാണെന്നറിയാവുന്നത് വിരലിലെണ്ണാവുന്ന ചിലര്‍ക്ക് മാത്രമായിരുന്നു.

അതൊരു പരമരഹസ്യമായി സൂക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് പ്രസിഡന്‍റ് നേരിട്ടായിരുന്നു.

മെഹര്‍ തലാലിന്‍റെ വലം കൈ എന്നതിനേക്കാള്‍ അബൂ താഹ, അഹ്മദ് തലാലിന്‍റെ ആത്മമിത്രവും, മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു.

ഞാന്‍ പകല്‍ സമയം മെഹര്‍ തലാലിന്‍റെ ഓഫീസില്‍ പോയിത്തുടങ്ങി.

അബൂതാഹ എന്നെ കുറേശ്ശേയായി എല്ലാം പഠിപ്പിച്ചു.

ഒരു സൈനികനായി ജോലി ചെയ്ത് അനുഭവമുണ്ടായിരുന്നതിനാല്‍ ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള , സാക്ഷാല്‍ അഹ്മദ് തലാല്‍ നേരിട്ട് നിയന്ത്രിക്കുന്ന, രാജ്യസുരക്ഷ എന്ന അതി രഹസ്യ സ്വഭാവമുള്ള വകുപ്പിലായിരുന്നു ഞാന്‍ ജോലി ചെയ്തത്.

പല ദിവസങ്ങളിലും ഞാന്‍ പ്രസിഡന്‍റിനെ അദ്ദേഹത്തിന്‍റെ മുറിയില്‍ ചെന്ന് നേരില്‍ കാണുമായിരുന്നു.

പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള എന്‍റെ കഴിവും, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയും താല്‍പര്യവും നേരിട്ട് മനസിലാക്കിയ അദ്ദേഹം പതിയെപ്പതിയെ എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചു തുടങ്ങിയിരുന്നു.

സ്വന്തം മകനെപ്പോലെ തന്നെ എന്നെയദ്ദേഹം സ്നേഹിച്ചു തുടങ്ങിയിരുന്നു - ഒരിക്കല്‍ പോലും പേരെടുത്തു വിളിക്കാതെ "മോനെ" എന്നാണദ്ദേഹമെന്നെ സംബോധന ചെയ്ത് കൊണ്ടിരുന്നത്.

മെഹര്‍ തലാലിന്‍റെ മാതാവ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അര്‍ബുദ ബാധിതയായി ഇഹലോകവാസം വെടിഞ്ഞു കഴിഞ്ഞിരുന്നു.

ഒരു രണ്ടാം വിവാഹത്തിനു പലരും ഏറെ നിര്‍ബന്ധിച്ചെങ്കിലും അഹ്മദ് തലാല്‍ പ്രിയതമയുടെ ഓര്‍മ്മകളോടൊപ്പം ശിഷ്ട ജിവിതം കഴിച്ചു കൂട്ടുവാനാണ് താല്പര്യപ്പെട്ടത്.

ഒരുദിവസം പതിവ് പോലെ ഓഫീസില്‍ വളരെ പ്രധാനപ്പെട്ട ഒരു ഫയല്‍ പരിശോധിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

"ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട്" വാതിലില്‍ മുട്ടിക്കൊണ്ടുള്ള സെക്രട്ടറിയുടെ ശബ്ദം കേട്ട് ഞാന്‍ ഫയലില്‍ നിന്ന് മുഖമുയര്‍ത്തി.

"ഉം , വരാന്‍ പറയൂ"

കടും തവിട്ടു കോട്ടിട്ട തലയില്‍ കഷണ്ടികയറിയ ഒരു കുറിയ മനുഷ്യന്‍ മുറിയിലേക്ക് കടന്നു വന്നു.

അയാളുടെ ശരീര ഭാഷയില്‍ നിന്നും മുഖഭാവത്തില്‍ നിന്നും അയാള്‍ അത്യധികം ക്ഷീണിതനും ദുഖിതനുമാണെന്ന് വ്യക്തമായിരുന്നു.

"ഇരിക്കൂ" എതിരെയുള്ള കസേരയിലേക്ക് വിരല്‍ ചൂണ്ടി ഞാന്‍ പറഞ്ഞു.

ഒരുനിമിഷം എന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി നിന്ന ശേഷം അയാള്‍ ഇരുന്നു.

"എന്തുവേണം ?" ശബ്ദം കഴിയാവുന്നതില്‍ ഏറ്റവും മൃദുവാക്കി ഞാന്‍ ചോദിച്ചു.

തന്നെ പരിഹസിക്കുന്നോ എന്ന ഭാവേന അയാള്‍ അവിശ്വസനീയതയോടെ , നീ തന്നെയാണോ ഈ സംസാരിക്കുന്നതെന്ന മട്ടില്‍ എന്നെ തുറിച്ചു നോക്കി, എന്നിട്ട് ക്ഷീണിതമായ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി.

"ഞാന്‍ ഉമര്‍ സിദ്ധീഖ്, ഒരു സ്കൂള്‍ അധ്യാപകനാണ്. ഇന്നലെ മുതല്‍ എന്‍റെ മകളെ കാണാനില്ല" അതുപറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിത്തുടങ്ങിയിരുന്നു.

"പോലീസില്‍ പരാതിപ്പെട്ടില്ലേ ?" ഞാന്‍ ചോദിച്ചു.

"ഒരു കാര്യവുമില്ല. കാരണം രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെ മകനെതിരെ നടപടിയെടുക്കാന്‍ തക്ക ധൈര്യമുള്ള ഒരു പോലീസുകാരനും ഈ രാജ്യത്തില്ല" അതു പറഞ്ഞിട്ടയാളെന്നെ ഒരു കുറ്റവാളിയെ നോക്കുന്നതുപോലെ അറപ്പോടെയും, പകയോടെയും നോക്കി.

സംഭവിച്ചതെന്തായിരിക്കുമെന്ന് ഏറെക്കുറെ ഞാന്‍ ഊഹിച്ചു, പക്ഷെ ഒന്നും അയാളോട് തുറന്നു പറയുക സാധ്യമായിരുന്നില്ല

"അങ്ങനെയൊന്നുമില്ല. ഈ രാജ്യത്തെ നിയമങ്ങള്‍ ഏതൊരു പൌരനും ഒരു പോലെയാണ്. ഞാന്‍ അന്വേഷിക്കാം"

എന്‍റെ വാക്കുകള്‍ അയാളെ രോഷാകുലനാക്കിയെന്നു തോന്നുന്നു, ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നെറ്റ് അയാളെന്‍റെ നേരെ കുതിച്ചു പാഞ്ഞു വന്നു.

ഒരുനിമിഷം മുന്‍പ് കണ്ട സാധുവും ദുര്‍ബലനും എന്ന് കരുതിയ മനുഷ്യന്‍ ഒരു ചീറ്റപ്പുലിയെപ്പോലെ എന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചു കുലുക്കിക്കൊണ്ട്‌ അലറി.

"എന്‍റെ മകളെ നീ. എന്‍റെ എട്ടും പൊട്ടും തിരിയാത്ത മകളെ നീ..ദ്രോഹി"

ഞാന്‍ മേശപ്പുറത്തുള്ള കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. പുറത്തു കാവല്‍ നിന്നിരുന്ന രണ്ടു പോലീസുകാര്‍ മുറിക്കകത്തേക്ക് കുതിച്ചെത്തി അയാളെ എന്നില്‍ നിന്നും പിടിച്ചു മാറ്റി.

ഷര്‍ട്ടിന്‍റെ അലങ്കോലപ്പെട്ട കോളര്‍ പിടിച്ചു നേരെയാക്കിക്കൊണ്ട് ഞാന്‍ നിന്ന് കിതച്ചു.

ഇരുപോലീസുകാരുടെയും കരവലയത്തില്‍ കിടന്നു കുതറിക്കൊണ്ട് അയാളെനിക്ക് നേരെ കുതിക്കാന്‍ സകലശക്തിയുമെടുത്ത് ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ ശക്തിമുഴുവന്‍ ചോര്‍ന്നുപോയത് പോലെ, ആശ നശിച്ചവനെപ്പോലെ, ഈ ലോകത്തിലെ എല്ലാ അഭയപ്രതീക്ഷകളും അസ്തമിച്ചപോലെ - ലോകത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാനെപ്പോലെ - അവരുടെ കരവലയത്തില്‍ തളര്‍ന്നു കിടന്നയാള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

നഷ്ടപ്പെട്ടത് അയാളുടെ ഒരേയൊരു മകളെയിരിക്കാം.

ഞാനെന്‍റെ പിതാവിനെ സ്ഥാനത്ത് അയാളെയും, മകളുടെ സ്ഥാനത്ത് എന്‍റെ സഹോദരിയെയും സങ്കല്‍പ്പിച്ചു.

എന്‍റെ നനഞ്ഞകണ്ണുകള്‍ പുറത്തുകാണിക്കാതെ, തള്ളവിരലും ചൂണ്ടു വിരലും കൊണ്ട്, സംഘര്‍ഷത്തില്‍ സംഭവിച്ചതെന്ന ഭാവേന അമര്‍ത്തിത്തുടച്ചു കൊണ്ട് ഞാന്‍ പോലീസുകാരോട് അയാളെ പുറത്തേക്ക് കൊണ്ട് പോകാന്‍ ആംഗ്യം കാണിച്ചു. അവര്‍ അയാളെ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ട് പോകുന്നത് നിസ്സഹായനായി ഞാന്‍ നോക്കി നിന്നു.

പിറ്റേന്ന് ആ വാര്‍ത്ത എന്‍റെ കാതുകളെ തളര്‍ത്തിക്കൊണ്ട് വന്നുചേര്‍ന്നു - ഇല്യാനയുടെ നഗരാതിര്‍ത്തിയിലുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്ന് ചെന്നായ്ക്കളും, കുറുനരികളും , കഴുകന്മാരുമൊക്കെ തിന്നു ബാക്കിയാക്കിയ ഒരു പതിനാറുകാരി പെണ്‍കുട്ടിയുടെ വികൃതമായ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.

അതിനടുത്ത ദിവസം മുതല്‍ ആരോരുമറിയാതെ യഥാര്‍ത്ഥ മെഹര്‍ തലാല്‍ അപ്രത്യക്ഷനായി.

(തുടരും) 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top