Sunday, March 9, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 11 - രഹസ്യങ്ങള്‍ ചുരുളഴിയുന്നു !)

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ബവേറിയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അഹ്മദ് തലാല്‍ രൂപീകരിച്ച ബവേറിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച മെഹര്‍ തലാല്‍ എന്നാ ഞാന്‍ 89% വോട്ടുകളോടെ രാജ്യത്തിന്‍റെ പുതിയ പ്രസിഡന്റായി അധികാരത്തിലേറി !

കടന്നുപോയ പതിനെട്ടു വര്‍ഷങ്ങള്‍ !

അഹ്മദ് തലാല്‍ പടുവൃദ്ധനായി മാറി.

എന്‍റെ കഷണ്ടി കയറിത്തുടങ്ങിയ തലയുടെ ഇരുഭാഗവും നര കയറിക്കഴിഞ്ഞിരിക്കുന്നു.

ബവേറിയ ഇന്നൊരു വന്‍സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെതൊരു വ്യക്തിയും ബവേറിയന്‍ പൌരനാകാന്‍ കൊതിച്ചു പോകുന്ന തരത്തില്‍ !

കാര്‍ ഇല്യാനയുടെ പ്രധാനവീഥിയിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്.

സീറ്റില്‍ എന്‍റെ തൊട്ടടുത്തിരുന്ന അഹ്മദ് തലാല്‍ - എന്‍റെ പിതാവ് - എന്‍റെ കരം ഗ്രഹിച്ചു. ഞാന്‍ അദ്ദേഹത്തെ നോക്കി - അദ്ദേഹത്തിന്‍റെ മുഖം മ്ലാനമായിരുന്നു.

ഞങ്ങള്‍ അബൂതാഹയുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. അരമണിക്കൂര്‍ മുന്‍പാണ് ആ ഫോണ്‍കോള്‍ എന്നെത്തേടിയെത്തിയത് - "അബൂതാഹയുടെ അവസ്ഥ തീരെ മോശമാണ്, ഞങ്ങളെ ഇരുവരെയും കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു".

മരണം ആസന്നമായതുപോലെ ക്ഷീണിതമായിരുന്നു അബൂതാഹയുടെ മുഖം, പക്ഷെ ആ കണ്ണുകള്‍ക്ക് ഇനിയും പഴയ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല.

വാര്‍ദ്ധക്യം തളര്‍ത്തിയ പിതാവിനെ സ്വീകരണമുറിയില്‍ കൊണ്ടുവന്നിരുത്തി തിരികെ മുറിക്കുള്ളിലേക്ക് വന്നപ്പോള്‍ അബൂതാഹ ഞാനോഴികെയുള്ളവരോട് മുറിക്കു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

വിറയ്ക്കുന്ന കരങ്ങളാല്‍ അദ്ദേഹമെന്‍റെ ഇടതുകരം ഗ്രഹിച്ചു.

ഞാന്‍ വലതുകൈയിലെ വിരലുകള്‍ കൊണ്ട് അദ്ദേഹത്തിന്‍റെ കൈപ്പത്തിക്കുമീതെ മെല്ലെ തലോടിയപ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ മെല്ലെ അദ്ദേഹം പറഞ്ഞു തുടങ്ങി "എന്‍റെ സമയം ആസന്നമായിരിക്കുന്നു. എന്‍റെ മരണശേഷം നീയെന്‍റെ മകള്‍ സാറയെ കാണണം. അവള്‍ നിനക്ക് ചിലത് കൈമാറും"

അന്ന് രാത്രി അബൂതാഹ മരിച്ചു !

പിറ്റേന്ന് മരണാനന്തര ചടങ്ങുകള്‍ക്കൊടുവില്‍ മറ്റാരും അടുത്തില്ലാതെ ഞാന്‍ തനിച്ചു നില്‍ക്കുമ്പോള്‍ സാറ എന്‍റെയടുത്തെക്ക് വന്നു.

ചുറ്റും വീക്ഷിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തിയശേഷം അവള്‍ കൈയില്‍ കരുതിയിരുന്ന, മുദ്ര വച്ച ഒരു ചെറിയ പൊതി എനിക്ക് കൈമാറി.

ഓഫീസില്‍ എത്തിയ ശേഷം ഞാനത് തുറന്നു - അതിനുള്ളില്‍ ഒരു ഡയറിയായിരുന്നു. സ്വന്തം കൈപ്പടയില്‍ അബൂതാഹ എഴുതിയ കുറിപ്പ് ഞാനതില്‍ വായിച്ചു.

"പ്രിയപ്പെട്ട മകനെ,

ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ചു നിരാശനാകേണ്ടി വന്ന ഒരു പിതാവിന്‍റെ ദുഃഖമായിരുന്നു മെഹര്‍ തലാല്‍ എന്ന മകന്‍ !

അവന്‍ ജനിച്ചു വീണതും, വളര്‍ന്നു വലുതായതുമെല്ലാം എന്‍റെയും കൂടി കണ്‍മുന്നിലായിരുന്നു.

ഒറ്റമകനായിരുന്നിട്ടും, അമ്മയില്ലാത്ത കുട്ടിയായിരുന്നിട്ടും വഴിതെറ്റിപ്പോകാന്‍ മാത്രം അമിതലാളനകളോടെയൊന്നുമല്ല അഹ്മദ് തലാല്‍ അവനെ വളര്‍ത്തിയത്, എന്നിട്ടും ചീത്ത കൂട്ടുകെട്ടുകളിലൂടെ അവന്‍ ദിനം പ്രതി വഷളായി വന്നു.

ആദ്യമൊക്കെ ബാല്യത്തിന്‍റെ അറിവില്ലായ്മയായും, കൌമാരത്തിന്‍റെ പക്വതക്കുറവുമായുമൊക്കെ ലാഘവത്വത്തോടെ അവഗണിക്കാന്‍ ശമിച്ച ഞങ്ങളെ, അവന്‍റെ പ്രവൃത്തികള്‍ അതിരുവിടുന്നതാകാന്‍ തുടങ്ങിയപ്പോഴാണ്, ചെയ്തിട്ടുള്ളപ്പോഴാണ് ഏറ്റവും വെറുക്കപ്പെട്ട ഒരു ജോലി ചെയ്യാന്‍ അഹ്മദ് തലാല്‍ എന്നെ നിര്‍ബന്ധിച്ചു തുടങ്ങിയത്.

അങ്ങനെ ഞാന്‍ മെഹര്‍തലാലിന്‍റെ വിശ്വസ്തനായി മാറി.

അവന്‍റെ പല കൊള്ളരുതായമകള്‍ക്കും ഞാന്‍ കൂട്ടുനിന്നു. എന്‍റെ പിന്തുണയില്ലെങ്കില്‍ കൂടി അവനതെല്ലാം ചെയ്തിട്ടുണ്ടാകുമായിരുന്നെങ്കില്‍ കൂടി അവന്‍റെ എല്ലാ പ്രവര്‍ത്തികളും തന്‍റെ അറിവിലൂടെയായിരിക്കണം എന്ന് അഹ്മദ് തലാലിനു നിര്‍ബന്ധമുണ്ടായിരുന്നു. ഒരളവു വരെ അദൃശ്യമായ ഒരു നിയന്ത്രണമെങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിക്കുവാനെങ്കിലും !

നിന്നെ തെരഞ്ഞെടുത്തത് അവനായിരുന്നു. ഒരുപക്ഷെ അവന്‍ ഓസ്ട്രേലിയയിലേക്ക് പോയിരുന്നില്ലെങ്കില്‍ നിനക്ക് മുന്നേ തെരഞ്ഞെടുക്കപ്പെട്ട അനേകം അപരന്മാരെപ്പോലെ ഏതെങ്കിലും ശത്രുവിന്‍റെ വെടിയുണ്ടയേറ്റ് ഓര്‍മ്മയായെക്കാവുന്ന ഒരു ഡമ്മി മാത്രമായി നീയും മാറിയേനെ.

എന്നാല്‍ നിന്‍റെ കാര്യത്തില്‍ ഞാനല്പം മാറി ചിന്തിച്ചു.

കാരണം - നിന്‍റെ കണ്ണുകളിലെ അഗ്നി ഞാന്‍ കണ്ടു.

നിന്‍റെ കഴിവുകള്‍, കുടുംബത്തോടുള്ള നിന്‍റെ കൂറും സ്നേഹവും - ഇതെല്ലാം എന്‍റെ ചിന്തകളെ മറ്റൊരു സാധ്യതയിലേക്ക്‌ നയിച്ചു. അങ്ങനെയാണ് മെഹര്‍ തലാല്‍ പോലുമറിയാതെ നിന്നെ ഞാന്‍ പരിശീലിപ്പിച്ചത്.

നിന്നില്‍ എനിക്ക് പ്രതീക്ഷകളുണ്ടായിരുന്നു, ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ അഭിമുഖീകരികുന്നതിനെക്കാള്‍ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടവനായിരുന്നു നീ - അതുകൊണ്ടാണ് നിന്നെ മാനസികമായും, ശാരീരികമായും ശക്തനാക്കാന്‍ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ ഞാന്‍ കടത്തിവിട്ടത്.

എന്നെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട്‌ , പലപ്പോഴും എന്‍റെ പ്രതീക്ഷകളെ പോലും കടത്തിവെട്ടിക്കൊണ്ട്, നീ നീ എല്ലാത്തിലും വിജയിച്ചു - തിളങ്ങി.

മെഹര്‍ തലാലിന്‍റെ സംഘത്തിലെ അഹ്മദ് തലാലിന്‍റെ ആളുകളായിരുന്നു ഞാനും ക്രിസ്റ്റിയും. ക്രിസ്റ്റി - അവനിന്നീ ലോകത്തിലില്ല - അങ്ങനെ എന്‍റെ കൂടി മരണത്തോടെ ഞാന്‍ പറയാന്‍ പോകുന്ന രഹസ്യം നിങ്ങള്‍ രണ്ടുപേരിലേക്ക് മാത്രമായി ചുരുങ്ങും.

പക്ഷെ നീയെനിക്കൊരു വാക്കുതരണം - ഒരിക്കലും അഹ്മദ് തലാല്‍ ഇക്കാര്യം അറിയരുത് , കാരണം നീയിക്കാര്യം അറിയരുതെന്ന് അദ്ദേഹത്തിന് എപ്പോഴും നിര്‍ബന്ധമുണ്ടായിരുന്നു.

നീ പലതവണ എന്നോട് ചോദിച്ചപ്പോഴൊക്കെ ഞാന്‍ ഒന്നുമറിയാത്തപോലെ ഒഴിഞ്ഞു മാറിയെങ്കിലും എനിക്ക് ഉള്ളിന്‍റെയുള്ളില്‍ ഭയമുണ്ടായിരുന്നു.

എന്തെങ്കിലും കാരണവശാല്‍ നീയാ രഹസ്യം ചുഴിഞ്ഞന്വേഷിച്ചു കണ്ടെത്തുമോയെന്ന്. അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നോര്‍ത്തു എന്‍റെ പല രാത്രികളെയും ഉറക്കമില്ലത്തതാക്കി മാറ്റി. പക്ഷെ ഞാന്‍ ഭയപ്പെട്ടിരുന്നത് പോലെ നീയതിനെ അത്ര ഗൌരവത്തോടെ പിന്തുടര്‍ന്നില്ല.

ഇനി മെഹര്‍ തലാലിനെന്തു സംഭവിച്ചു എന്ന് ഞാന്‍ പറയാം.

അന്നൊരുദിവസം ഉമര്‍ സിദ്ധീഖ് എന്നൊരാള്‍, അയാളുടെ മകളെ കാണാതായെന്നു പരാതി പറഞ്ഞു കൊണ്ട് നിന്നെത്തേടി വന്നില്ലേ ? നീ മെഹര്‍ തലാല്‍ ആണെന്ന് തെറ്റിദ്ധരിച്ചു നിന്നെ ആക്രമിക്കാന്‍ ശ്രമിച്ച ആ മനുഷ്യന്‍ - അയാളെന്‍റെ സഹോദരീ ഭര്‍ത്തായിരുന്നു. കൊല്ലപ്പെട്ടത് എന്‍റെ സഹോദരീ പുത്രിയും.

അവന്‍റെ അംഗരക്ഷകന്മാര്‍ സ്കൂളില്‍ നിന്ന് മടങ്ങും വഴി അവളെ പിടിച്ചു കൊണ്ട് പോകുമ്പോള്‍ അവളെന്‍റെ സഹോദരീപുത്രിയാണെന്ന കാര്യം അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

അന്നു രാത്രി തന്നെ ക്രിസ്റ്റി രഹസ്യമായി ഇക്കാര്യം എന്നോട് പറഞ്ഞു - പിച്ചിച്ചീന്തും മുന്നേ ഞാന്‍ അവളുടെ അമ്മാവന്‍ ആണെന്ന് അവള്‍ കരഞ്ഞു പറഞ്ഞിരുന്നെന്ന്.

പക്ഷെ മയക്കുമരുന്നും, മദ്യവും സ്വബോധം നശിപ്പിച്ചവന്‍ അതൊന്നും ചെവിക്കൊണ്ടില്ല. പുച്ഛത്തോടെ അവനും അവന്‍റെ വാലാട്ടിപ്പട്ടികളും ചേര്‍ന്നവളെ ക്രൂരമായി പിച്ചിച്ചീന്തി. എന്നിട്ട് നായകള്‍ക്കും, നരികള്‍ക്കും ഇട്ടുകൊടുത്തു.

അന്നുരാത്രി ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തു - മെഹര്‍ തലാല്‍ എന്ന മൃഗം ഇനിയും ജീവിച്ചിരുന്നു കൂടാ.

ഞാനെന്‍റെ പിസ്റ്റള്‍ കോട്ടിനുള്ളില്‍ തിരുകി വീടിനു പുറത്തിറങ്ങാന്‍ തുനിയുമ്പോഴാണ് അഹ്മദ് തലാലിന്‍റെ സന്ദേശവുമായി ഒരുദൂതന്‍ എന്നെത്തേടിയെത്തിയത്.

"അത്യാവശ്യമായി ഓഫീസില്‍ വന്നു തന്നെ കാണണം" എന്നായിരുന്നു ആ സന്ദേശം.

ഞാനെത്തുമ്പോള്‍ അഹ്മദ് തലാല്‍ അദ്ദേഹത്തിന്‍റെ ഓഫീസ് മുറിക്കു പുറത്തു അങ്ങോടുമിങ്ങോടും പരിഭ്രാന്തനായി ഉലാത്തുന്നുണ്ടായിരുന്നു. ക്രിസ്റ്റി മരവിച്ച മുഖഭാവത്തോടെ അദ്ദേഹത്തെത്തന്നെ നോക്കി നില്‍ക്കുകയും !

എന്നെക്കണ്ടപ്പോള്‍ അഹ്മദ് തലാലിന്‍റെ മുഖം വികാരവിക്ഷോഭത്താല്‍ വലിഞ്ഞു മുറുകി. പതിവുപോലെ പുഞ്ചിരിയോ , അഭിവാദനമോ ഉണ്ടായില്ല - പകരം ക്രിസ്റ്റിയുടെ മുഖത്തേക്ക് അദ്ദേഹം നോക്കി.

അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത് മനസിലാക്കിയെന്നോണം അമ്പരന്നു നില്‍കുന്ന എന്നെ കൂട്ടിക്കൊണ്ട് ക്രിസ്റ്റി അദ്ദേഹത്തിന്‍റെ മുറിക്കകത്തു കയറി വാതിലടച്ചു.

അതിനുള്ളില്‍ കണ്ട കാഴ്ച കണ്ടു ഞാന്‍ ഞെട്ടി പിന്നോക്കം മാറി, മുറിയിലെ കാര്‍പ്പെറ്റില്‍ കമഴ്ന്നു കിടക്കുന്ന ഒരു മനുഷ്യന്‍. അയാളുടെ തലയ്ക്കു പിന്നില്‍ വെടിയേറ്റ മുറിവിലൂടെ കാര്‍പ്പെറ്റില്‍ വൃത്താകൃതിയില്‍ രക്തം ഒഴുകിപ്പടര്‍ന്നിരിക്കുന്നു .

ചലനമറ്റു കിടക്കുന്ന അയാള്‍ക്കരികിലേക്കു നടന്നെത്തിയ ഞാന്‍ ആ ശരീരം തിരിച്ചിട്ടു - എന്നെ ഞെട്ടിച്ചു കൊണ്ടത് , മെഹര്‍ തലാലായിരുന്നു !

എന്‍റെ മനസ്സിലേക്ക് ആദ്യം കടന്നു വന്ന വികാരം നിരാശയായിരുന്നു !

എന്‍റെ കൈകള്‍ കൊണ്ട് മരിക്കാന്‍ അവനു വിധിയുണ്ടായില്ലല്ലോ എന്നോര്‍ത്തു അക്ഷരാര്‍ഥത്തില്‍ ഞാന്‍ ദുഃഖിച്ചു .

പിന്നെ എന്‍റെ മനസ്സിലെ പകവീട്ടലിന്‍റെ സംതൃപ്തി, ഒരു പുഞ്ചിരിയായെന്‍റെ മുഖത്തു തെളിഞ്ഞു. ഞാന്‍ മുറിക്കുള്ളിലെ സോഫയിലെക്കിരുന്ന് പ്രസിഡന്‍റിന്‍റെ ഓഫീസാണെന്നൊന്നും ആലോചിക്കാതെ ഒരു സിഗരറ്റിനു തിരി കൊളുത്തി. ക്രിസ്റ്റി നടന്ന സംഭവങ്ങള്‍ എന്നോട് പറഞ്ഞു.

അപ്രതീക്ഷിതമായി സന്ധ്യക്ക്‌ ഓഫീസിലേക്ക് കയറിവന്ന മെഹര്‍ തലാല്‍ പ്രസിഡന്‍റിനോട് പണം ആവശ്യപ്പെട്ടു. അവന്‍ അളവറ്റു മദ്യപിച്ചിരുന്നു.

ഒരു കാരണവശാലും പണം നല്‍കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ പ്രസിഡന്‍റിനെ അവന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആ സമയത്ത് സെക്യൂരിറ്റി കണ്ട്രോള്‍ റൂമില്‍ ക്രിസ്റ്റി മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ.

മുറിക്കുള്ളില്‍ ഘടിപ്പിച്ചിരുന്ന സെക്യൂരിറ്റി കാമറയിലൂടെ ഈ ദൃശ്യം കണ്ടു അമ്പരന്നുപോയ ക്രിസ്റ്റി മുന്നും പിന്നും ആലോചിക്കാതെ ഊരിപ്പിടിച്ച തോക്കുമായി പ്രസിഡന്‍റിന്‍റെ മുറിക്കുള്ളിലേക്ക് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തുകയായിരുന്നു.

ക്രിസ്റ്റി അവനു നേരെ തോക്കുചൂണ്ടി മെഹര്‍ തലാലിന്‍റെ കയ്യിലുള്ള തോക്ക് താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും അവന്‍ അതിനു തയ്യാറായില്ലെന്ന് മാത്രമല്ല , പണം തന്നില്ലെങ്കില്‍ പ്രസിഡന്‍റിനെ വധിക്കുമെന്ന്‍ പറഞ്ഞവന്‍ ഭീഷണി മുഴക്കി. അവനുനേരെ നിറയോഴിക്കുകയല്ലാതെ ക്രിസ്റ്റിക്ക് മറ്റു മാര്‍ഗ്ഗങ്ങളോന്നും ഉണ്ടായിരുന്നില്ല.

പ്രസിഡന്‍റിനെ അഭിമുഖീകരിക്കാനായിരുന്നു എനിക്കെറെ പ്രയാസം. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരുകണ്ണില്‍ നിന്ന് ദുഃഖത്തിന്‍റെയും, മറുകണ്ണില്‍ നിന്ന് ആശ്വാസത്തിന്‍റെയും കണ്ണുനീരായിരുന്നു പൊഴിഞ്ഞതെന്നു തിരിച്ചറിഞ്ഞ നിമിഷം ഞാന്‍ മനസ്സില്‍ എന്തൊക്കെയോ കണക്കുകള്‍ കൂട്ടി.

ഞാനും ക്രിസ്റ്റിയും ചേര്‍ന്ന് ആരുമറിയാതെ മൃതദേഹം നശിപ്പിച്ചു. പിന്നെയുള്ളത് ചരിത്രം."

അബൂതാഹയുടെ ഡയറി വായിച്ചു കഴിഞ്ഞപ്പോള്‍ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍ ഞാന്‍ തൂവാലകൊണ്ട് തുടച്ചുകളഞ്ഞു. അനിവാര്യമായ ദൈവീകവിധിയുടെ മുദ്ര ആ താളുകളില്‍ ഞാന്‍ കണ്ടു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സ്വന്തം പിതാവ് മരണപ്പെട്ടപ്പോള്‍ പോലും എനിക്കെന്‍റെ സ്വന്തം വീട്ടില്‍ പോകുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണുവാന്‍ സാധിക്കാത്തതിനേക്കാള്‍ ആ സമയത്ത് എന്‍റെ അമ്മയെയും സഹോദരിയും ഒന്ന് കണ്ടു സാന്ത്വനിപ്പിക്കാന്‍ എനിക്ക് സാധിക്കുന്നില്ലല്ലോ എന്ന ദുഃഖമായിരുന്നു എന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നത്.

ഒട്ടുമിക്ക ദിവസങ്ങളില്‍ ഫോണില്‍ ഞാന്‍ എന്‍റെ അമ്മയുടെ ശബ്ദം കേള്‍ക്കും. ജീവിച്ചിരിക്കെത്തന്നെ മരിച്ചതായി കണക്കാക്കേണ്ടി വന്ന മകനെക്കുറിച്ചുള്ള ദുഃഖത്താല്‍ ഇടയ്ക്കിടെ അമ്മ കരയുമ്പോള്‍ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ എന്‍റെ കണ്ണുകളും ആര്‍ദ്രമാകും.

അപ്പോള്‍ ഞാന്‍ അമ്മയെ ഇങ്ങനെ പറഞ്ഞു സമാധാനിപ്പിക്കും - "ഞാന്‍ ജീവനോടെയുണ്ടെന്ന് അമ്മക്ക് സമാധാനിക്കാമല്ലോ, എന്‍റെ ശബ്ദമെങ്കിലും കേള്‍ക്കാന്‍ കഴിയുന്നുണ്ടല്ലോ."

അതുകേള്‍ക്കുമ്പോള്‍ അമ്മ ചിരിച്ചുകൊണ്ട് കണ്ണുകള്‍ തുടക്കും.

(അവസാനിച്ചു)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top