Wednesday, March 19, 2014

കഥ : നിലാവ്

"നടപ്പ് തുടങ്ങിയിട്ട് ശ്ശിയായല്ലോ, വഴി തെറ്റീട്ടില്ലല്ലോ - ല്ലേ ?"

"ഇല്ല ബാപ്പ, ഇതന്നെയാ അവള്‍ പറഞ്ഞു തന്ന വഴി"

അടുത്തു തന്നെ ഒരു പീടിക കണ്ടു, അതിനു തൊട്ടപ്പുറത്തുള്ള ഇടവഴില്‍ മൂന്നാമത്തെ വീടാണ്.

വിശാലമായ പുരയിടത്തിനു നടുവിലായി ഒരു ചെറിയ ഒറ്റനില വീട്.

ആളനക്കമൊന്നും കാണാതായപ്പോള്‍ ബെല്ലടിച്ചു, പൂമുഖത്തേക്ക്‌ നോക്കിയപ്പോള്‍ നെഞ്ചൊന്നു പിടഞ്ഞു - ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഗണപതിയും, സുബ്രമണ്യനും, ശിവനും !

"ഹമീദെ, നമ്മക്ക് വീട് മാറീന്നാ തോന്നണേ " ബാപ്പ ഊരിയിട്ട ചെരിപ്പ് വീണ്ടും ധരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഉമ്മറത്ത് ആരുടെയോ ശബ്ദം.

"വീടോന്നും മാറിയിട്ടില്ല, കയറി വരൂ" തിളങ്ങുന്ന കഷണ്ടിയുള്ള നെറ്റിയില്‍ നീളത്തില്‍ കുറിതൊട്ട ഒരു മനുഷ്യന്‍ നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു.

ബാപ്പ സംശയത്തോടെ എന്നെയും ഉമ്മയും മാറിമാറി നോക്കി - പിന്നെ ചുവരിലെ ചിത്രങ്ങളിലേക്കും !

"മോളെ സൈനബൂ" അയാള്‍ വീടിനകത്തേക്ക് നോക്കി നീട്ടി വിളിച്ചു.

സൈനബയുടെ തട്ടമിട്ട ചിരിക്കുന്ന മുഖം മുന്‍ വാതിലിന്‍റെ കര്‍ട്ടനിടയിലൂടെ ദൃശ്യമായി.

ഞാന്‍ അവളെനോക്കി ഒരു വിളറിയ ചിരി ചിരിച്ചു, പിന്നെ ആ ചിരി നിലനിര്‍ത്താന്‍ പ്രയാസപ്പെട്ടു കൊണ്ട് ബാപ്പയെയും ഉമ്മയെയും നോക്കി - പക്ഷെ അവരുടെ അപ്പോഴത്തെ മുഖഭാവം എന്‍റെ മുഖത്തെ ശുഷ്കിച്ച ചിരി പൂര്‍ണ്ണമായും മായ്ച്ചു കളഞ്ഞു.

"കയറിയിരിക്കൂന്നെ" ആ മനുഷ്യന്‍ വീണ്ടും സ്നേഹത്തോടെ വിളിച്ചു.

ബാപ്പയും ഉമ്മയും മനസ്സില്ലാ മനസ്സോടെ അകത്തേക്ക് കയറി.

ബാപ്പയെ അയാള്‍ നിര്‍ബന്ധിച്ച് ഒരു കസേരയിലിരുത്തി.

ഉമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അയാള്‍ സൈനബയോടു പറഞ്ഞു. ഉമ്മയെ കൈയില്‍ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ സൈനബ വീണ്ടും എന്നെ നോക്കി ചിരിച്ചു - പക്ഷെ നേരത്തെ കണ്ട ചിരിയുടെ പ്രസരിപ്പ് അതിനില്ലായിരുന്നു.

എന്‍റെ ഓര്‍മ്മകള്‍ അറിയാതെ പിന്നിലേക്ക്‌ സഞ്ചരിച്ചു.

"എനിക്കൊരു പ്രധാനപ്പെട്ട കാര്യം നിന്നോട് പറയുവാനുണ്ട് ഹമീദ്. അതുകേട്ടാല്‍ ഒരുപക്ഷെ നീയെന്നെ വെറുത്തെക്കും" ഹമീദിന്‍റെ മേശപ്പുറത്തിരിക്കുന്ന പുസ്തകങ്ങളിലൊന്നു കയ്യിലെടുത്ത് ചരിച്ചു പിടിച്ചു ധൃതിയില്‍ പേജുകള്‍ മറിച്ചു കൊണ്ട് സൈനബ പറഞ്ഞു.

"നീയെന്തു പറഞ്ഞാലും ഈ ജന്മം എനിക്കതിനു കഴിയൂല എന്‍റെ സൈനുക്കുട്ടി" അവളുടെ നുണക്കുഴികളിലോന്നില്‍ ചൂണ്ടുവിരല്‍ കൊണ്ട് കളിയായി കുത്താനോങ്ങിക്കൊണ്ട് താനത് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു - പാദസരം കിലുങ്ങുന്നതുപോലെ !

ആ മനുഷ്യന്‍റെ ശബ്ദമാണ് എന്നെ ഓര്‍മ്മകളുടെ ലോകത്ത് നിന്ന് തിരികെ കൊണ്ടുവന്നത്.

"ഞാന്‍ സൈനബയുടെ അച്ഛന്‍. പേര് ബാലസുബ്രഹ്മണ്യന്‍. സ്കൂള്‍ മാഷായിരുന്നു, കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്തു. അവളെ ഒരു തികഞ്ഞ ഇസ്ലാം ആയിത്തന്നെയാ ഞങ്ങള്‍ വളര്‍ത്തിക്കൊണ്ട് വന്നത്."

"പക്ഷെ......" ബാപ്പയുടെ ശബ്ദത്തില്‍ അസ്വസ്തതയുണ്ടായിരുന്നു.

"എനിക്ക് മനസ്സിലാകും, നിങ്ങളുടെ മാനസിക സംഘര്‍ഷം. ഹമീദിന് പോലും ഇക്കാര്യം അറിയില്ലെന്ന് മോള്‍ പറഞ്ഞു. പലതവണ അവള്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ ഹമീദ് അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും" എന്‍റെ നേരെ തിരിഞ്ഞു കൊണ്ടാണ് ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹമത് പറഞ്ഞത്.

"ഒരുപക്ഷെ അവളുടെ കഥ കേട്ടാല്‍ നിങ്ങളുടെ ഈ സംശയങ്ങള്‍ എല്ലാം മാറിയേക്കും. സൈനബ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ മകളല്ല !"

അദ്ദേഹമത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ബാപ്പ എന്‍റെ മുഖത്തേക്ക് നോക്കി. ബാപ്പയുടെ തീക്ഷ്ണ നയനങ്ങളെ നേരിടാനാവാതെ ഞാന്‍ മിഴികള്‍ താഴ്ത്തിയിരുന്നു.

"ഇവിടെ ഞങ്ങളുടെ തൊട്ടയല്‍പക്കത്ത്, ഒരു മുസ്ലിം കുടുംബമുണ്ടായിരുന്നു. ഇല്യാസ് സാഹിബിന്‍റെ വീട്. ഇല്യാസ് സാഹിബിനും പാത്തുമ്മക്കും ഒരൊറ്റ മകള്‍ - രഹന.

ഒറ്റ മകളായിരുന്നതിനാല്‍ ഏറെ ലാളിച്ചാണ് അവരവളെ വളര്‍ത്തിയത്.

രഹന്ക്ക് 19 വയസ്സുള്ളപ്പോള്‍ അവളെ അമീര്‍ എന്ന ചെറുപ്പക്കാരന് വിവാഹം കഴിച്ചു കൊടുത്തു. അമീറിന് ഗള്‍ഫിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞു അമീര്‍ ഗള്‍ഫിലേക്ക് മടങ്ങി. മൂന്ന് മാസങ്ങള്‍ക്കുശേഷം അവന്‍ രഹനയെയും അവിടേക്ക് കൂട്ടിക്കൊണ്ടു പോയി"

ഒരുനിമിഷം നിര്‍ത്തിയശേഷം അദ്ദേഹം തുടര്‍ന്നു.

"അവിടെവച്ചു അവര്‍ക്കൊരു മകള്‍ ജനിച്ചു - സൈനബ. ഇല്യാസ് സാഹിബിനും പാത്തുമ്മാക്കും കുഞ്ഞുമകളെ കാണാന്‍ കൊതിയായി. അങ്ങനെയിരിക്കെ ഒരുദിവസം ഹൃദയം നുറുങ്ങുന്ന ഒരു വാര്‍ത്തയുമായാണ് ഗ്രാമം ഉണര്‍ന്നത് - ഗള്‍ഫില്‍ വച്ചുണ്ടായ ഒരു കാര്‍ അപകടത്തില്‍ അമീറും, രഹനയും മരണപ്പെട്ടു. കുഞ്ഞ് സൈനബ മാത്രം നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു.ഈ വാര്‍ത്ത കേട്ട് ഹൃദ്രോഗിയായിരുന്ന ഇല്യാസ് സാഹിബ് തളര്‍ന്നുവീണു. മൂന്നാം ദിവസം അദ്ദേഹം മരണപ്പെട്ടു. ഇതിനോടകം കുഞ്ഞ് സൈനബയെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു"

സൈനബ ഞങ്ങള്‍ക്ക് ചായയുമായി വന്നു.

അദ്ദേഹം സംസാരം നിര്‍ത്തി ഞങ്ങളോട് ചായ കുടിക്കാന്‍ പറഞു. ബാപ്പ മനസ്സില്ലാ മനസ്സോടെ ഒരുഗ്ലാസ് ചായയെടുത്തു തനിക്കു മുന്നില്‍ കിടന്നിരുന്ന ടീപ്പോയില്‍ വച്ചു.

അദ്ദേഹം കഥ തുടര്‍ന്നു.

"ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു.പാത്തുമക്ക് പ്രായത്തിന്‍റെ അസ്ക്യതകള്‍ ഉണ്ടായിരുന്നതിനാല്‍ എന്‍റെ ഭാര്യ സരസ്വതിയായിരുന്നു കുഞ്ഞിനെ നോക്കാന്‍ സഹായിച്ചിരുന്നത്. അവരുടെ അടുത്ത ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാതിരുന്നപ്പോള്‍ ഞങ്ങളാണ് ഒരു കുടുംബം പോലെ അവരെ സംരക്ഷിച്ചത്. അങ്ങനെ ആ വീട്ടിലും ഇവിടെയുമായാണ് കുഞ്ഞു സൈനബ വളര്‍ന്നു വന്നത്."

"ചായ കുടിക്കൂ, തണുത്തു പോകും" അദേഹം ബാപ്പയോട് സ്നേഹത്തോടെ പറഞ്ഞു. ബാപ്പ ഒരു ചെറുപുഞ്ചിരിയോടെ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത്‌.

"അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം പാത്തുമ്മ പക്ഷാഘാതം വന്നു തളര്‍ന്നു വീണു, സൈനബ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു അന്ന്.

ഏകദേശം ആറുമാസം ഒരേ കിടപ്പില്‍ കിടന്ന് പാത്തുമ്മ മരണപ്പെട്ടു. അവരുടെ മരണശേഷം അതുവരെ തിരിഞ്ഞു നോക്കാതിരുന്ന ബന്ധുക്കള്‍ സ്വത്തിനു വേണ്ടി പ്രത്യക്ഷപ്പെട്ടു. സൈനബയെ കൂടെ കൊണ്ടുപോകാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ സൈനബക്ക് അവരെ തീരെ ഇഷ്ടമല്ലായിരുന്നു. അവളുടെ സമ്മതത്തോടെ അവളുടെ പേര്‍ക്കുള്ള സ്വത്ത് മുഴുവന്‍ അവര്‍ക്ക് വിട്ടു കൊടുത്തുകൊണ്ട് ഞങ്ങള്‍ അവളെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അന്നുമുതല്‍ ഇന്നുവരെ അവളെ ഒരു മുസ്ലിം ആയിട്ടാണ് ഞങ്ങള്‍ വളര്‍ത്തിയത്‌. ഹമീദുമായി പരിചയപ്പെട്ടത്‌ മുതല്‍ ഓരോ കാര്യങ്ങളും അവള്‍ ഞങ്ങളോട് വന്നു പറയുമായിരുന്നു"

പറഞ്ഞു നിര്‍ത്തിയപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ അദ്ദേഹം തോളില്‍ കിടന്ന കാവിത്തുണി കൊണ്ട് അമര്‍ത്തിത്തുടച്ചു.

"വാ മോളെ" ഉമ്മ സൈനബയുടെ തോളില്‍ പിടിച്ചു കൊണ്ട് അവളെ ഞങ്ങള്‍ക്കടുത്തെക്ക് കൂട്ടിക്കൊണ്ടു വന്നു.

"അപ്പൊ എന്നാ ഇവളെ ഞങ്ങള്‍ക്ക് തരിക ?"

സൈനബയുടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് ഉമ്മ അത് ചോദിച്ചപ്പോള്‍ ബാപ്പയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു.

സൈനബ എന്നെ നോക്കി ചിരിച്ചു.

ആ ചിരിയില്‍ നിലാവുദിച്ചു നില്‍ക്കുന്നത് പോലെ അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top