Monday, March 24, 2014

മുഖമില്ലാത്തവര്‍ : അവസാനഭാഗം (2)

"ഞാനൊന്നു കുളിക്കാന്‍ പോകാന്‍ തുടങ്ങുകയായിരുന്നു. നീയിരിക്കൂ"

ടീപ്പോയില്‍ കിടന്നിരുന്ന റിമോട്ടെടുത്ത് ടെലിവിഷന്‍ ഓണ്‍ ചെയ്തു കൊണ്ട് സരിക പറഞ്ഞു.

പ്രേം സോഫയുടെ പതുപതുപ്പിലേക്ക് അമര്‍ന്നിരുന്നു.

മനോഹരമായ ഒരു അപ്പാര്‍ട്ട്മെന്‍റ് ആയിരുന്നു അത്.

കായലിലേക്കും നഗരക്കാഴ്ച്ചകളിലെക്കും തുറക്കുന്ന വെവ്വേറെ ബാല്‍ക്കണികള്‍ - ഒന്ന് മനസ്സിനെ സ്വസ്ഥമാക്കാനും , മറ്റൊന്ന് സ്വസ്ഥത നശിപ്പിക്കാനും - അയാള്‍ മനസിലോര്‍ത്തു.

ടെലിവിഷനില്‍ ഫാഷന്‍ ചാനലിലെ മെലിഞ്ഞസുന്ദരിമാര്‍ തങ്ങളുടെ ശുഷ്കമായ ശരീരവടിവുകള്‍ പരമാവധി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടു ആയാസപ്പെട്ട്‌ കാറ്റ്വാക്ക് ചെയ്യുന്നുണ്ടായിരുന്നു.

എവിടെയോ വായിച്ചതോര്‍ത്തു - മെലിയാനായി ഭക്ഷണത്തിനു പകരം ടിഷ്യൂ പേപ്പര്‍ തിന്നു ജീവിക്കുന്ന ചില സൂപ്പര്‍ മോഡലുകളെക്കുറിച്ച്.

ഏകദേശം പത്തു മിനിറ്റിനകം സരിക കുളി കഴിഞ്ഞെത്തി.

മുഴുവനായി തുവര്‍ത്താത്തത് മൂലം അവളുടെ മുടിയിഴകളില്‍ നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

ഒരുകൈകൊണ്ട് മുടിയിഴകള്‍ വിടര്‍ത്തിക്കൊണ്ട്‌ അയാളിരുന്ന സോഫയുടെ എതിര്‍വശത്തായി കാലിന്മേല്‍ കാല്‍ കയറ്റി വച്ച്, പാല്‍പോലെ വെളുത്ത കണങ്കാലുകള്‍ അനാവൃതമാക്കിക്കൊണ്ട് അവളിരുന്നു.

നേര്‍ത്ത , തൊങ്ങലുകളുള്ള, ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരു വെളുത്ത സില്‍ക്ക് നൈറ്റ് ഗൌണ്‍ ആയിരുന്നു അവളുടെ വേഷം.

"നിനക്കെന്താ കഴിക്കാന്‍ വേണ്ടേ ?" അവള്‍ ചോദിച്ചു.

"എനിക്കൊന്നും വേണ്ട. ഡോക്ടറുടെ ഉപദേശം ആഴ്ചയിയിരിക്കലേ ആകാവൂന്നാ - അതും രണ്ടേ രണ്ടു പെഗ് മാത്രം "

"ഓ - ഡോക്ടര്‍മാര്‍ രോഗികളോടങ്ങനെയൊക്കെ പറയും, എന്നിട്ട് അവര്‍ ഡേയ്ലി അഞ്ചും ആറും വിഴുങ്ങേം ചെയ്യും. എന്തായാലും എനിക്കൊരു കമ്പനിക്കെങ്കിലും നീയൊരെണ്ണം കഴിച്ചേ പറ്റൂ - ഉം ?"

അയാളില്‍ നിന്ന് മറുപടി കിട്ടും മുന്നേ അവള്‍ എഴുന്നേറ്റ് കിച്ചനിലേക്ക് നടന്നിരുന്നു.

ബാല്‍ക്കണിയില്‍ മദ്യം നുണഞ്ഞുകൊണ്ട് അവളിരുന്നു.

ചക്രവാളസീമയില്‍ ,തന്‍റെ അസ്ഥിത്വത്തിന്‍റെ തെളിവെന്നോണം ഒരു നേരിയ ചുവപ്പ് രേഖ മാത്രം അവശേഷിപ്പിച്ചുകൊണ്ട് സൂര്യന്‍ മറഞ്ഞു കഴിഞ്ഞിരുന്നു.

ഗ്ലാസ് ഒഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും നിറച്ചു കൊണ്ടിരുന്നു.

ഇടയ്ക്കു വല്ലപ്പോഴും സരിക "കഴിക്കുന്നില്ലേ?" എന്ന് ചോദിക്കുമ്പോള്‍ മാത്രം തന്‍റെ ഗ്ലാസ് ചുണ്ടോടു സ്പര്‍ശിച്ച്, അവള്‍ക്കു കമ്പനി കൊടുക്കാന്‍ വേണ്ടി മാത്രം അതുമായി ഇരിക്കുകയായിരുന്നു പ്രേം.

അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു - ഭര്‍ത്താവിനെക്കുറിച്ച്, കുട്ടികളില്ലത്തതില്‍ പരിഭവിക്കുന്ന അമ്മായിയമ്മയെക്കുറിച്ച്, അവള്‍ ഇട്ടു വട്ടം കറക്കിക്കൊണ്ടിരിക്കുന്ന, അവളോട്‌ മോഹം വച്ചുകൊണ്ടിരിക്കുന്ന, ഓഫീസിലെ ജെനറല്‍ മാനേജരെക്കുറിച്ച് - അങ്ങനെയങ്ങനെ.

ഇടയ്ക്കവള്‍ അയാളുടെ കുടുംബത്തെക്കുറിച്ചും ചോദിച്ചു.

പക്ഷെ ഒരിക്കലും അവള്‍ അവളെക്കുറിച്ച് പറഞ്ഞില്ല, അയാളെക്കുറിച്ച് പറഞ്ഞില്ല, പേപിടിച്ച നായയെ നോക്കിക്കാണാനിഷ്ടപ്പെടാത്തതുപോലെ അവളാ ഓര്‍മ്മകളുടെ ഏഴയലത്തെത്തിനോകുക പോലും ചെയ്തില്ല !

അയാള്‍ വാച്ചിലേക്ക് നോക്കി - സമയം ഏഴര.

എന്തിനാണ് സരിക തന്നോടിവിടെക്ക് വരാന്‍ ആവശ്യപ്പെട്ടത് ?

രാവിലെ അവളുടെ കോള്‍ വന്നപ്പോള്‍ മുതല്‍ അയാളുടെ മനസ്സിനെ അലട്ടിയിരുന്ന ചോദ്യമായിരുന്നു അത്.

ഇത്രയും നേരം അയാളുടെ മനസ്സ് ആ ചോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു.

അതിലേക്കു വെളിച്ചം വീശുന്ന അറിവുകളൊ, ഒരു ചെറിയ സൂചന പോലും, പക്ഷെ ഇതുവരെയുള്ള അവളുടെ വാക്കുകളിലോ പ്രവൃത്തികളിലോ കണ്ടെത്താനയാള്‍ക്ക്‌ കഴിഞ്ഞില്ല.

ഇടയ്ക്കവള്‍ ബാത്ത്റൂമില്‍ പോയിട്ട് വരാമെന്ന് പറഞ്ഞെഴുന്നേറ്റു പോയി.

അവള്‍ തിരികെയുത്തുമ്പോഴെക്കും യാത്രപറഞ്ഞു പിരിയണമെന്നുള്ള കണക്കുകൂട്ടലോടെ, ഗ്ലാസ്സിലവശേഷിച്ചിരുന്ന മദ്യം ഒരൊറ്റ വലിക്ക് കുടിച്ചു തീര്‍ത്ത്‌ ഗ്ലാസ് ടീപ്പോയിലേക്ക് വച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രേമിന്‍റെ ചുമലുകളില്‍, പിന്നില്‍ നിന്ന് സരികയുടെ കൈകള്‍ പതിഞ്ഞത്.

കുനിഞ്ഞ്, മുഖം അയാളുടെ വലതു ചെവിക്കരികെ കൊണ്ട് വന്നു അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു - "ഐ ലവ് യു പ്രേം."

ഒരുനിമിഷം - അയാളുടെ ശരീരത്തിലൂടെ അറിയാതെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയി.

അവള്‍ മെല്ലെ അയാളുടെ ചെവിയില്‍ കടിച്ചപ്പോള്‍ അയാളില്‍ വികാരങ്ങള്‍ തലയുയര്‍ത്തി.

അവള്‍ അയാളെ പിന്നിലൂടെ കയ്യിട്ടു പിടിച്ചെഴുന്നെല്‍പ്പിച്ചു. പിന്നെ അയാള്‍ക്ക്‌ മുന്നില്‍ വഴികാട്ടിയായി കിടപ്പുമുറിയിലേക്ക് നടന്നു.

കിടക്കയില്‍ ഇരുന്ന അയാള്‍ക്ക്‌ തൊട്ടു മുന്നില്‍, തന്‍റെ ശരീരത്തിന്‍റെ മോഹിപ്പിക്കുന്ന ഗന്ധം വേണ്ടുവോളം ലഭ്യമാക്കിക്കൊണ്ട് അവള്‍ ചേര്‍ന്നു നിന്നു.

പൊടുന്നനെ അജ്ഞാതമായ എന്തോ ഒരുള്‍പ്രേരണയാലെന്നോണം അവളെ തള്ളിമാറ്റിക്കൊണ്ട് അയാള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു.

"പ്രേം, വാട്സ് റോംഗ് ?" അവളുടെ വാക്കുകളില്‍ നേരിയ അമ്പരപ്പുണ്ടായിരുന്നു.

"ഐ കാണ്ട് സരിക, എന്നെക്കൊണ്ട് പറ്റില്ല" പ്രേം ചെറുതായി കിതക്കുന്നുണ്ടായിരുന്നു.

"ടെക് ഇറ്റ്‌ ഈസി പ്രേം, ടെക് ഇറ്റ്‌ ഈസി" പിന്നിലൂടെ അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് അയാളുടെ പുറത്തു മുഖം ചരിച്ചു വച്ച് അവള്‍ നിന്നു.

അവളെപ്പിടിച്ചു മാറ്റിക്കൊണ്ട് മുറിക്കുള്ളില്‍ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

"സരിക, അന്നങ്ങനെ സംഭവിച്ചു പോയതാണ്. നിന്നെ ചതിക്കാനുള്ള ഒരുദ്ദേശവും എനിക്കില്ലായിരുന്നു,ബിലീവ് മീ" ഡ്രസിംഗ് ടേബിളിനടുത്തായി കിടന്നിരുന്ന കസേരയിലേക്കിരുന്നു കൊണ്ട് പ്രേം പറഞ്ഞു.

"ഞാനും നിറഞ്ഞ ഇഷ്ടത്തോടെയാണ് നിനക്കെന്നെ സമര്‍പ്പിച്ചത്, പക്ഷെ അതെനിക്ക് നല്‍കിയ നഷ്ടങ്ങള്‍ എത്രയായിരുന്നെന്നു നിനക്ക് വല്ല ഊഹവും ഉണ്ടോ പ്രേം ?" കിടക്കയില്‍ ഇരുന്നുകൊണ്ട് സരിക ചോദിച്ചു.

"ഞാന്‍ അമേരിക്കയില്‍ പോയി വരും വരെ നീയെനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് ഞാന്‍ കരുതി, അല്ലാതെ നിന്നെ മനപൂര്‍വം ചതിച്ചതല്ല- എന്നെ വിശ്വസിക്കൂ"

"അതല്ല പ്രേം. നിനക്കൊന്നും അറിയില്ല. അന്ന് കോളേജില്‍ എല്ലാവരും ടൂര്‍ പോയപ്പോള്‍ നമ്മള്‍ രണ്ടുപേരും ടൂര്‍ പോകുന്നെന്നു കള്ളം പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി സംഗീതിന്‍റെ വീട്ടിലേക്കു പോയി. രണ്ടു ദിവസങ്ങള്‍ നമ്മള്‍ അവിടെ കഴിച്ചുകൂട്ടി. അവിടെവച്ചു നമ്മള്‍ പരസ്പരം എല്ലാം പങ്കുവച്ചു, പക്ഷെ എനിക്ക് നഷ്ടപ്പെടുന്നതെന്താണെന്നു എനിക്കോ, നിനക്കോ ഒരൈഡിയുമില്ലായിരുന്നു"

"എന്ത് ?" പ്രേമിന്‍റെ ശബ്ദത്തില്‍ ആകാംക്ഷയുണ്ടായിരുന്നു.

"നമ്മള്‍ അവിടന്ന് മടങ്ങി മൂന്നാം ദിവസം എന്‍റെ പേരില്‍ വീട്ടിലേക്കു പാര്‍സല്‍ വന്നു. അതിനുള്ളില്‍ ഒരു സിഡിയായിരുന്നു, അതോടൊപ്പം ഒരു കുറിപ്പും.

"പ്രിയപ്പെട്ട സരിക,
ഈ സിഡി തനിച്ചുമാത്രം കണ്ടുനോക്കുക. ശേഷം താഴെയുള്ള മൊബൈല്‍ നമ്പറില്‍ എന്നെ വിളിക്കുക

സസ്നേഹം സംഗീത്"

ആകാംക്ഷ നിറഞ്ഞ ഹൃദയത്തോടെയാണ് ഞാനത് കമ്പ്യൂട്ടറില്‍ ഇട്ടു നോക്കിയത്. അതില്‍ കണ്ട ദൃശ്യങ്ങള്‍ എന്നെ തകര്‍ത്തു കളഞ്ഞു. നമ്മള്‍ രണ്ടാളുടെയും സെക്സ് ടേപ്പ് ആയിരുന്നു അത്"

"സംഗീത് , ബാസ്റ്റര്‍ഡ് !" പ്രേം തെല്ലുച്ചത്തില്‍ പറഞ്ഞുപോയി.

"പക്ഷെ, നിന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ നിന്നെ ചതിച്ചില്ല, ടേപ്പില്‍ ഉടനീളം നിന്‍റെ മുഖം അവ്യക്തമാക്കിയിട്ടുണ്ടാരുന്നു."

"എന്നിട്ട് നീയവനെ വിളിച്ചോ?" പ്രേം ചോദിച്ചു.

"വിളിച്ചു. അവനും അവന്‍റെ കൂട്ടുകാര്‍ക്കും വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവനാ ടേപ്പ് ഇന്‍റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. അങ്ങനെ ഞാന്‍ വീണ്ടും അവന്‍റെ വീട്ടില്‍ പോയി. അവിടെ അവനും അവന്‍റെ രണ്ടു സുഹൃത്തുകളും.. എന്നെ"

സരികയുടെ ശബ്ദമിടറി. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അവളിരുന്നു.

പ്രേം കസേരയില്‍ നിന്നെഴുന്നേറ്റ്‌ കിടക്കയില്‍ ചെന്നിരുന്ന്‍ അവളുടെ തോളില്‍ കൈ വച്ചു. അവള്‍ ആ കൈയിലേക്ക്‌ കവിള്‍ ചേര്‍ത്തു. അവന്‍റെ കൈത്തലം അവളുടെ കണ്ണുനീരാല്‍ നനഞ്ഞു.

"ഞാനിതോനും അറിഞ്ഞില്ല , എന്നാലും നിനക്കെന്നോട് പറയാമായിരുന്നില്ലേ സരിക ? " പ്രേം പിറുപിറുത്തു.

"പക്ഷെ നീയിവിടെ വന്ന സമയം വരെ നീയ്യും എന്നെ ചതിക്കാന്‍ കൂട്ടുനിന്നെന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നെ ചതിച്ച അതെ നാണയത്തില്‍ നിന്നെയും ചതിച്ചു നിന്‍റെ കുടുംബം തകര്‍ക്കാന്‍ ഞാന്‍ പദ്ധതിയിട്ടു. അതിനു വേണ്ടിയാണ് ഞാന്‍ നിന്നെയിന്നിങ്ങോട്ടു ക്ഷണിച്ചത്."

പ്രേം അമ്പരപ്പോടെ നോക്കിയിരിക്കെ, അവളെഴുന്നെറ്റ് മുറിക്കുള്ളില്‍ രണ്ടിടങ്ങളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒളികാമറകള്‍ പുറത്തെടുത്ത് അവനെ കാണിച്ചു കൊടുത്തു.

"അപ്പോള്‍ നിന്‍റെ കുടംബം ?" അവന്‍ സംശയത്തോടെ ചോദിച്ചു.

"ഹഹ, മാനം വിട്ടു ജീവിക്കുന്നവള്‍ക്ക് സമൂഹം തന്നയെല്ലേ കുടുംബം പ്രേം"

അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു.

പതിയെപ്പതിയെ അവളുടെ പൊട്ടിച്ചിരി ഒരു തെങ്ങിക്കരച്ചിലായി രൂപാന്തരം പ്രാപിച്ചു തുടങ്ങിയപ്പോള്‍ പ്രേം കിടക്ക വിട്ടെഴുന്നേറ്റു നടന്നു.

അപ്പോള്‍ പ്രേം സംഗീതിനെക്കുറിച്ചോര്‍ക്കുകയായിരുന്നു - നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂരില്‍ വച്ചുനടന്ന ഒരു റോഡപകടത്തില്‍ സംഗീത് ഓടിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി ഇടിച്ച് സംഭവസ്ഥലത്തുവച്ച് തന്നെ അവന്‍ മരണപ്പെട്ടിരുന്നു.

ഫ്ലാറ്റിന്‍റെ വാതില്‍ ചാരി അയാള്‍ പുറത്തിറങ്ങി.

മൂന്നാം നിലയിലാണ് സരികയുടെ ഫ്ലാറ്റ്.

ലിഫ്റ്റ്‌ ഉണ്ടെങ്കിലും അയാള്‍ സ്റ്റെപ്പിറങ്ങി നടക്കാന്‍ തീരുമാനിച്ചു.

അയാളുടെ മനസ്സിലേക്ക് സീനയുടെയും , ശാലിനി മോളുടെയും മുഖങ്ങള്‍ കടന്നു വന്നു.

പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ അയാള്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

ഗാലറിയില്‍ ഫോള്‍ഡറുകള്‍ക്കുള്ളില്‍ പാസ്വേഡ് ഇട്ട് ഒളിപ്പിച്ചിരുന്ന ഒരു വീഡിയോ ക്ലിപ്പ് അയാള്‍ തുറന്നു .

സരികയുടെ സീല്‍ക്കാരങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ അയാള്‍ക്ക് മൊബൈലിന്‍റെ വോളിയം ഏറ്റവും കുറച്ചു വക്കേണ്ടി വന്നു.

സ്ക്രീനില്‍ അവള്‍ക്കു മുകളില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ആളുടെ മുഖം അവ്യക്തമായിരുന്നു !

(അവസാനിച്ചു)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top