Thursday, August 15, 2013

കഥ : ഡയമണ്ട് നെക്ലേസ്

"ഏയ്"

ഗുഡ് നൈറ്റ് അഡ്വാന്‍സ് വച്ചിരിക്കുന്ന മുറിയില്‍ നിന്ന് മുഴുനീളപട്ടിണിക്കൊടുവില്‍, കഷ്ടിച്ച് ജീവനും കൊണ്ട് രക്ഷപ്പെട്ട്, "എന്നാപ്പിന്നെ എല്ലാം കൂടി നിന്‍റെ ശരീരത്തീന്നു മുതലക്കുമെടാ" എന്നമട്ടില്‍ ഒരുതരം വൈരാഗ്യബുദ്ധിയോടെ മൂളുന്ന കൊതുകിന്‍റെ അലോസരമുയര്‍ത്തുന്ന ശബ്ദം പോലൊന്ന് ചെവിക്കരികില്‍ കേട്ടാണ് ഞാന്‍ മൊബൈലില്‍ നിന്ന് തലയുയര്‍ത്തി ഞെട്ടിത്തിരിഞ്ഞു നോക്കിയത്.

അവളുടെ ഭാഗ്യം - ഒരിഞ്ചു കൂടി അടുത്താണ് നിന്നിരുന്നതെങ്കില്‍ എന്‍റെ തല അവളുടെ നീണ്ട മൂക്ക് ഇടിച്ചു ചതച്ചേനെ - സഹധര്‍മ്മിണി കാര്യമായ എന്തോ രഹസ്യമോതാന്‍ ചെവിക്കരികെ ചുണ്ടും കൂര്‍പ്പിച്ചു നില്‍ക്കുന്നു.

"എന്താ സുലു"

"എന്താ കുലു, നിങ്ങളിങ്ങനെ ദോശക്കല്ല് പോലെയുള്ള മൊബൈലില്‍ കണ്ടവളുമാരുമായി ശൃംഗരിച്ചും , ലൈക്കെണ്ണിയും സദാസമയം ഇരുന്നോ. ചുറ്റും നടക്കുന്നതൊന്നും അറിയണ്ട"

കല്യാണം നടക്കുന്ന ഓഡിറ്റൊറിയത്തില്‍ പരിചയക്കാരെയൊന്നും കാണാത്ത ബോറടി മാറ്റാന്‍ ഞാന്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന സമയത്ത് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് - അതാണ്‌ അവളിങ്ങനെ കലിതുള്ളുന്നത്.

"നീ കാര്യം പറയ്‌"

"ഇത്രേം നേരം നിങ്ങടെ തൊട്ടടുത്ത്‌ വന്നിരുന്നിരുന്നത് ആരായിരുന്നെന്ന് നിങ്ങള്‍ കണ്ടോ മനുഷ്യാ ? അതെങ്ങനാ നിങ്ങടെയല്ലേ ചേട്ടന്‍ - വിത്തുഗുണം കാണാതിരിക്കത്തില്ലല്ലോ - അങ്ങേരും ഇതുപോലത്തെ ഒരു പലകയില്‍ ചുണ്ണാമ്പ് തേച്ചു കൊണ്ടിരിക്കുകയായിരുന്നു."

ങേ - ചേട്ടന്‍ എന്‍റെയടുത്തു വന്നിരുന്നെന്നോ - എങ്കില്‍ തീര്‍ച്ചയായും ഞാനിവിടെ ഇരിക്കുന്നത് കണ്ടിട്ടുണ്ടാവില്ല.ഭാര്യമാര്‍ തമ്മിലുള്ള വഴക്കില്‍ നിവൃത്തികേടുകൊണ്ട് കക്ഷിചേര്‍ന്ന്, എന്‍റെ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി എന്നോടും കുറെ നാളായി മിണ്ടാതെ നടക്കുകയാണ് ചേട്ടന്‍.

"എന്നെ കൊച്ചാക്കാന്‍ വേണ്ടി മനപൂര്‍വ്വമാ അവള് ഡയമണ്ട് നെക്ലേസ് ഇങ്ങനെ പുറത്തുകാട്ടി കുലുക്കപ്പറിച്ചു നെഗളിച്ചു നടക്കുന്നെ."

"ആരാ സുലു ?" ഞാന്‍ ചോദിച്ചു.

"വേറാരാ നിങ്ങടെ ചേട്ടന്‍റെ ഭാര്യ ആ പത്രാസുകാരി. എനിക്കൊരു ഡയമണ്ട് നെക്ലേസ് വാങ്ങിത്തരാന്‍ നിങ്ങക്കിത് വരെ തോന്നിയോ. അതെങ്ങനെ ഞാന്‍ എല്ലായിടത്തു ഇങ്ങനെ നാണം കേട്ടോട്ടെ എന്നല്ലേ നിങ്ങടെ മനസ്സിലിരുപ്പ്"

അവള്‍ സെന്‍റി കാര്‍ഡ് എടുത്തിറക്കി കളി തുടങ്ങിക്കഴിഞ്ഞു - ഇനി കൊണ്ടേ പോകൂ.

"കഴിഞ്ഞയാഴ്ചയല്ലേ അഞ്ചു പവന്‍റെ സ്വര്‍ണ്ണ നെക്ലേസ് ഒരെണ്ണം നിനക്ക് വാങ്ങിത്തന്നത് ?"

"ഹും ആര്‍ക്കു വേണം ച്വര്‍ണ്ണം" ഡയമണ്ടാ മണ്ടാ ഇപ്പോഴത്തെ ഫാഷന്‍"

"അത് നീ ഞെളിഞ്ഞിരുന്നു നെക്ലേസ് കഴിത്തിലിട്ടു ചാഞ്ഞും ചരിഞ്ഞും കണ്ണാടിയില്‍ നോക്കുമ്പോഴും, ചക്കച്ചൊള പോലെ ഞാന്‍ കാശെണ്ണിക്കൊടുക്കുമ്പോഴും പറഞ്ഞില്ലല്ലോഡീ മൂധേവീ" എന്ന് ചോദിയ്ക്കാന്‍ ആണ് മനസ്സില്‍ തോന്നിയതെങ്കിലും ചോദിച്ചില്ല.

ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയ ഞാന്‍ മണ്ടനാനത്രേ. എനിക്കിങ്ങനെ തന്നെ കിട്ടണം.

"സുലൂ - ഡയമണ്ട് വെറും കല്ലല്ലേ" പകരം കല്യാണ്‍ ജൂവല്ലറി പരസ്യം ഓര്‍ത്തുകൊണ്ട്‌ ഞാന്‍ അവളോട്‌ ചോദിച്ചു.

അവസാനം ഡയമണ്ടിനെക്കുറിച്ചും, ടീവി പരസ്യത്തെക്കുറിച്ചും പഠിപ്പിക്കാന്‍ വരുന്നോ എന്ന മട്ടില്‍ അവളൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കി - അതോടെ ഞാന്‍ എല്ലാം നിര്‍ത്തി.

"ഇനിയിപ്പോ ഇന്നെന്തായാലും നിനക്ക് ഡയമണ്ട് നെക്ലേസ് വാങ്ങിത്തരാന്‍ ഒന്നും സമയമില്ലല്ലോ സുലു, തല്‍ക്കാലം ഇന്നൊരു ദിവസത്തേക്ക് നീയോന്നടങ്ങ്‌."

ഞാന്‍ സമവായത്തിലേക്ക് കടന്നു.

അവളുടെ ദേഷ്യം അടങ്ങിയിട്ടില്ല.

"ഇന്നിനി നിങ്ങളീ കുന്ത്രാണ്ടത്തിലെങ്ങാനും തോണ്ടിക്കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടാല്‍ , ദൈവത്താണേ ഞാനിന്നിത് കൊത്തിക്കീറി അടുപ്പില്‍ വച്ചുകത്തിക്കും - ങ്ങ്ഹാ"

ചേട്ടത്തി ഡയമണ്ട് നെക്ലേസ് ഇട്ടതിന്‍റെ പക മുഴുവന്‍ എന്നോട് തീര്‍ത്തു കൊണ്ട് ഒരന്ത്യശാസനവും നല്‍കി അവള്‍ ചവിട്ടിത്തള്ളിക്കൊണ്ട് നടന്നു പോയി.

അസുഖം വന്ന കൊച്ചിനെ സഹതാപത്തോടെ നോക്കുന്ന പോലെ നിസ്സഹായതയോടെ ഒന്ന് നോക്കിയശേഷം ഞാന്‍ വേഗം തന്നെ മൊബൈലിനെയെടുത്ത് പോക്കറ്റിലിട്ടു - പത്തു നാല്‍പ്പതിനായിരത്തിന്‍റെ മുതലാണ്‌ - അത് അടുപ്പിലിട്ടാല്‍ കത്തുമോ ഇല്ലയോ എന്നൊന്നും ആലോചിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോള്‍.

ഇനിയിപ്പോ സമയം കളയാന്‍ എന്താ ഒരു വഴി - ഞാന്‍ ആലോചിച്ചു.

"ഹാ - നമ്മുടെ കുലത്തൊഴിലായ വായ്നോട്ടം ഉള്ളപ്പോള്‍ - അതും ഒരു കല്യാണവീട്ടില്‍ - ഇങ്ങനെ ചിന്തിക്കാന്‍ തന്നെ നിനക്ക് ലജ്ജയില്ലേ ?"

മനസ്സിലിരുന്നു ആരോ പറഞ്ഞു. എനിക്കെന്‍റെ തന്നെ തലക്കു പിന്നില്‍ ഒരുകുത്തു വച്ചു കൊടുക്കാന്‍ തോന്നി.

പെട്ടെന്നെന്‍റെ മുന്നിലൂടെ ഫോറിന്‍ പെര്‍ഫ്യൂമിന്‍റെ മാദകഗന്ധം വമിപ്പിച്ചുകൊണ്ട് ഭംഗിയായി സാരിയുടുത്ത, സ്ലീവ്ലെസ് ബ്ലൌസ് ധരിച്ച സ്ഥൂലഗാത്രികളായ രണ്ടതീവ സുന്ദരികളായ സ്ത്രീരത്നങ്ങള്‍ കടന്നു പോയി.

പോകുന്ന പോക്കില്‍ - സെക്രട്ടറിയെറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന സമരക്കാരന്‍ ഓറഞ്ച് ജ്യൂസ് കണ്ടതുപോലത്തെ ആക്രാന്തം പിടിച്ച നോട്ടം കണ്ടിട്ടാവണം- എന്നെ നോക്കി ഓരോ മനം മയക്കുന്ന പാല്‍പ്പുഞ്ചിരി ഫ്രീയായി തരാനും അവര്‍ മറന്നില്ല.

കല്യാണവീട്ടിലെ ഈച്ചയെ പിടിക്കാന്‍ ഗൃഹനാഥന്‍ ഏല്‍പ്പിച്ചിട്ടുള്ളത് പോലെ ഞാന്‍ വായും പിളന്ന് അതുങ്ങളെ തന്നെ ഫോളോ ചെയ്തിരുന്നു.

ഇടയ്ക്കിടെ എന്‍റെ സഹധര്‍മ്മിണി ഇതൊന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി അവളെയൊന്നു നോക്കുകയും, അവളെന്‍റെ നേരെ നോക്കുമ്പോള്‍, കാടികുടിച്ചു കൊണ്ടിരിക്കുന്ന പശു ഇടക്കിടെ കാടി കൊണ്ടുവന്നു കൊടുത്ത ജോലിക്കാരിയെ നന്ദിയോടെ നോക്കുന്നത് പോലെ അവളെ നോക്കി അവിഞ്ഞ ഒരു ചിരി ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

മുഹൂര്‍ത്തം അടുത്തതിനാല്‍ ഓഡിറ്റൊറിയത്തില്‍ സാമാന്യം നല്ല തിരക്കായിട്ടുണ്ട്.

സുന്ദരിമാര്‍ രണ്ടാളും ഏതോ ഒരു സ്ത്രീയുടെ മുന്നിലും പിന്നിലുമായി കല്യാണമണ്ഡപത്തിനരികെ നില്‍ക്കുന്നുണ്ട്.

ഞാന്‍ അവരെത്തന്നെ നോക്കുന്നെന്നു മനസ്സിലാക്കി ഇടക്കൊക്കെ എനിക്ക് നേരെ തികച്ചും സൌജന്യമായി ഓരോ മനംമയക്കുന്ന പുഞ്ചിരിയും എറിയുന്നുണ്ട്‌.

ഭാര്യയെ നോക്കി വീണ്ടും അവരെ ഫോക്കസ് ചെയ്യാന്‍ വേണ്ടി മുഖം തിരിച്ചപ്പോള്‍ പിന്നില്‍ നിന്ന സുന്ദരിയുടെ കൈകള്‍ ആരും കാണാതെ അതിവിദഗ്ദമായി തൊട്ടുമുന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ കഴുത്തില്‍ എന്തോ പണിനടത്തുന്നത് കണ്ടു ഞാന്‍ ഒരുനിമിഷം ഞെട്ടി - ഞാന്‍ മുന്നില്‍ നിന്നിരുന്ന സ്ത്രീയെ സൂക്ഷിച്ചു നോക്കി - ദൈവമേ ഡയമണ്ട് നെക്ലേസ് കഴുത്തിലണിഞ്ഞ് ഏട്ടത്തിയമ്മ !

ഞാന്‍ എന്തോ പറയാന്‍ വായ്‌ പിളര്‍ന്നപ്പോഴേക്കും ഏട്ടത്തിയുടെ കഴുത്തില്‍ കിടന്നിരുന്ന ഡയമണ്ട് നെക്ലേസ് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

പിന്നില്‍ നിന്നവള്‍ എന്നെ നോക്കി കണ്ണിറുക്കി അതീവ വശ്യമായ ഒരു ചിരി ചിരിച്ചു. മുന്നില്‍ നിന്നവള്‍ തല്‍സ്ഥാനത്തു നിന്ന് നിഷ്ക്രമിച്ച് ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.

ഒരുനിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ സ്തബ്ദനായിരുന്ന ഞാന്‍ സ്ഥലകാലബോധം വീണ്ടെടുത്തപ്പോഴേക്കും, ഒന്നുകൂടെ തിരിഞ്ഞു നോക്കി ഒരുചിരികൂടിയെറിഞ്ഞു തന്നുകൊണ്ട് കൊണ്ട് മാല അടിച്ചു മാറ്റിയവളും വലിഞ്ഞിരുന്നു.

ഒരുവലിയ തലവേദന ഒഴിവായ ഭാവത്തോടെ ഞാന്‍ ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ പോക്കറ്റില്‍ നിന്ന് മോബൈലെടുത്ത് എഫ്ബി നോട്ടിഫിക്കേഷന്‍ നോക്കാന്‍ തുടങ്ങി.

ഇടക്ക് തലപൊക്കി നോക്കിയപ്പോള്‍ ഭാര്യ മണ്ഡപത്തിനടുത്തു നിന്ന് എന്നെ രൂക്ഷമായി തറപ്പിച്ചു നോക്കുന്നു.

ഞാന്‍ ആംഗ്യം കാണിച്ച് അവളെ അടുത്തേക്ക് വിളിച്ചു.

തെല്ലുസംശയത്തോടെ അവളടുത്തുവന്നു എന്‍റെ തൊട്ടടുത്ത്‌ കിടന്നിരുന്ന കസേരയിലിരുന്നു.

കാര്യങ്ങള്‍ - സുന്ദരിമാരെ വായ്‌നോക്കിയതോഴികെ - എല്ലാം അവളെ വിസ്തരിച്ചു കേള്‍പ്പിച്ചപ്പോള്‍ അവളുടെ മുഖം പാതിരാത്രിയില്‍ സൂര്യനുദിച്ചത് പോലെ പ്രകാശിച്ചു. ഏതു നേരവും കല്യാണവീട്ടില്‍ ഉയര്‍ന്നേക്കാവുന്ന ചേട്ടത്തിയുടെ അലമുറയെക്കുറിച്ചോര്‍ത്തിട്ടാവണം - അവളുടെ മുഖത്ത് നിന്ന് ചിരി മാഞ്ഞതേയില്ല.

"അപ്പൊ ഇനി ഡയമണ്ട് നെക്ലേസ് വങ്ങേണ്ടല്ലോ - ല്ലേ ?" കിട്ടിയ അവസരം മുതലക്കാമെന്ന ചിന്തയോടെ ഞാന്‍ ചോദിച്ചു.

"അയ്യടാ അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി - ഇപ്പോഴല്ലേ ബെസ്റ്റ് ചാന്‍സ്. അടുത്തയാഴ്ച ശങ്കരന്‍മാമന്‍റെ മോള്‍ടെ കല്യാണത്തിന് ഇന്നവള്‍ കാണിച്ചതു പോലെ ഞാനും പുതിയ ഡയമണ്ട് നെക്ലേസണിഞ്ഞ് ഒരു കലക്ക് കലക്കും" ഇതും പറഞ്ഞു അവള്‍ താലികെട്ട് കാണാന്‍ എഴുന്നേറ്റുപോയി.

ഡയമണ്ട് നെക്ലേസ് വില്‍ക്കുന്ന കടകള്‍ ലോണ്‍ വല്ലതും കൊടുക്കുന്നുണ്ടോ എന്ന് മൊബൈലില്‍ തപ്പിക്കൊണ്ടിരിക്കുമ്പോള്‍ ഒരുനെടുവീര്‍പ്പോടെ ഞാന്‍ മനസ്സിലോര്‍ത്തു - "അല്ലെങ്കിലും കണ്ടകശനി അങ്ങനാ - കട്ടപ്പൊക കണ്ടേ പോകൂ."

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top