Saturday, August 3, 2013

കഥ : അര്‍ഹത

രാവിലെ മുതല്‍ തെണ്ടിയിട്ടും ഒരുരൂപ പോലും ആരും അവര്‍ക്ക് കൊടുത്തില്ല.

അടുത്തുകണ്ട കടത്തിണ്ണയില്‍ വിശ്രമിക്കാനിരുന്ന്‍ എഴുന്നെല്‍ക്കുമ്പോഴാണ് അവരാ കാഴ്ച കണ്ടത് - നാലായി മടക്കിയ നിലയില്‍ ഒരഞ്ഞൂറു രൂപാ നോട്ട് റോഡില്‍ കിടക്കുന്നു !

ആരും കാണാതെ അവരതെടുത്തു കൈക്കുള്ളില്‍ ചുരുട്ടിപ്പിടിച്ചു.

"ചായ കുടിക്കാന്‍ കാശുണ്ടോ കൈയില്‍ ?" ചായക്കടക്കാരന്‍ ചോദിച്ചു.

അവര്‍ അഞ്ഞൂറിന്‍റെ നോട്ടെടുത്ത് നിവര്‍ത്തിക്കാണിച്ചു.

"നേരം വെളുത്തില്ല - അതിനു മുന്നേ പിച്ചക്കാരീടെ കയ്യില്‍ പോലും അഞ്ഞൂറാ - ഒന്ന് പോ തള്ളെ, ഇവിടെങ്ങും ചില്ലറയില്ല "

അവര്‍ ഇറങ്ങി നടന്നു.

കുറച്ചു ദൂരം നടന്നപ്പോള്‍ അവരൊരു മെഡിക്കല്‍ ഷോപ്പ് കണ്ടു.

"മോളെ ഇതിനു ചില്ലറ തരാമോ ?" കടക്കകത്ത് നിന്നിരുന്ന പെണ്‍കുട്ടിക്ക് നേരെ നോട്ട് നീട്ടിക്കൊണ്ടു അവര്‍ ചോദിച്ചു.

"എന്തെങ്കിലും സാധനം വാങ്ങിയാല്‍ ബാക്കി തരാം , ഇല്ലെങ്കില്‍ മുതലാളി കണ്ടാല്‍ എന്നെ വഴക്കുപറയും " പെണ്‍കുട്ടി പറഞ്ഞു.

എന്ത് വാങ്ങണം എന്നറിയാതെ ഭിക്ഷക്കാരി ചിന്തിച്ചു നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി തന്നെ, ആ കടയിലുള്ളതില്‍ വച്ച് ഏറ്റവും വിലകുറഞ്ഞ ഒരു വാസനാ സോപ്പെടുത്തു നീട്ടി.

പെണ്‍കുട്ടി അഞ്ഞൂറ് രൂപ വാങ്ങി ബാക്കി കൊടുക്കാന്‍ തുടങ്ങുമ്പോഴാണ് കടയുടമ കയറിവന്നത്.

അയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും നോട്ട് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് ശബ്ദം താഴ്ത്തി അവളോട്‌ പറഞ്ഞു.

"ആ സാധനമിങ്ങ് തിരികെ വാങ്ങിയിട്ട് ഇതവര്‍ക്ക് തന്നെ കൊടുത്തുപറഞ്ഞു വിട്ടേരെ , കള്ളനോട്ടായിരിക്കും."

പെണ്‍കുട്ടി നിസ്സഹായതയോടെ പണം തിരികെ നീട്ടി. ഭിക്ഷക്കാരി അത് വാങ്ങി ഒരു നിമിഷം സംശയിച്ചു നിന്നശേഷം ഇറങ്ങി നടന്നു.

"മോനെ എനിക്ക് ഇത് മാറി ചില്ലറ തരാമോ ?" ഭിക്ഷക്കാരി റോഡരികില്‍ വണ്ടി നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ഡ്രൈവറോട് ചോദിച്ചു.

ഒരു നിമിഷം അയാളുടെ കണ്ണുകള്‍ തിളങ്ങി.

"ഇപ്പൊ എന്‍റെ കയ്യില്‍ അത്രേം കാശില്ലല്ലോ അമ്മച്ചീ, വണ്ടീലോട്ടു കയറിയാല്‍ ഞാന്‍ ഒരിടത്തൂന്ന് വാങ്ങിത്തരാം"

ഭിക്ഷക്കാരി വണ്ടിയില്‍ കയറിയിരുന്നു - ഓട്ടോ ഓടിത്തുടങ്ങി.

ആളനക്കം ഇല്ലാത്ത ഒരിടത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി അയാള്‍ പുറത്തിറങ്ങി.

"ഇങ്ങോട്ടിറങ്ങി വാ തള്ളെ"

അവര്‍ ഇറങ്ങാതെയിരുന്നപ്പോള്‍ അയാളവരുടെ കൈപിടിച്ചു വലിച്ചു പുറത്തേക്കിറക്കി.

"ആ നോട്ടിങ്ങു തരാന്‍"

"ഞാന്‍ തരില്ല"

അയാള്‍ ബലം പ്രയോഗിച്ചു ബലമായി ചുരുട്ടിപ്പിടിച്ചിരുന്ന അവരുടെ കൈവള്ള നിവര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ഭിക്ഷക്കാരിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ആരോ ദൂരെ നിന്ന് വേഗത്തില്‍ നടന്നടുക്കുന്നത് കണ്ട് ഓട്ടോക്കാരന്‍ അവരെ പിന്നിലേക്ക്‌ ശക്തിയായി തള്ളിയിട്ടുകൊണ്ട് ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തില്‍ ഓടിച്ചു പോയി.

കിഴവിയുടെ മുഷിഞ്ഞ വേഷം കണ്ട് സഹായിക്കാന്‍ വന്നയാള്‍ അവരെ എഴുന്നെല്‍ക്കാന്‍ സഹായിക്കുക പോലും ചെയ്യാതെ നടന്നു പോയി.

കുറെ സമയം ആ കിടപ്പ് കിടന്നശേഷം ഒരുവിധത്തില്‍ അവര്‍ എഴുന്നേറ്റു - മേലാസകലം കുത്തിക്കീറുന്ന വേദന, വയറിനുള്ളില്‍ കത്തിക്കാളുന്ന വിശപ്പ്‌ !

ആ അഞ്ഞൂറ് രൂപ നോട്ട് കിട്ടിയത് മുതല്‍ ആരോടും കൈനീട്ടാതിരുന്നതിനാല്‍ ഒരു രൂപ പോലും കിട്ടിയതുമില്ല.

അവരാ നോട്ട് ചുരുട്ടിക്കൂട്ടി അടുത്തുകണ്ട ചവറ്റുകൂനയിലേക്ക് ഈര്‍ഷ്യയോടെ വലിച്ചെറിഞ്ഞു.

പിന്നെ ഇടറുന്ന കാല്‍വെപ്പുകളോടെ മെല്ലെ മെല്ലെ പട്ടണം ലക്ഷ്യമാക്കി നടന്നു തുടങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top