Sunday, August 4, 2013

കഥ : അച്ഛന്‍റെ മകന്‍

"ഇന്നും മോന്‍റെ ടീച്ചര്‍ ഡയറിയില്‍ എഴുതി വിട്ടിട്ടുണ്ട് - അവന്‍ ക്ലാസ്സില്‍ പാവക്കുട്ടിയെ കൊണ്ട് ചെല്ലുന്നതിനെക്കുറിച്ച്"

അയാള്‍ തങ്ങള്‍ക്കിടയില്‍ കിടന്നുറങ്ങുന്ന മകനെ നോക്കി - ഇപ്പോഴും അവന്‍ മാറോടടുക്കിപ്പിടിച്ചിട്ടുണ്ട് - ആ പാവക്കുട്ടിയെ.

കഴിഞ്ഞ മാസം, അവന്‍റെ മൂന്നാം പിറന്നാളിന്, അയാള്‍ തന്നെയാണ് ആ നായക്കുട്ടിയുടെ രൂപത്തിലുള്ള പാവ വാങ്ങിക്കൊടുത്തത്, അന്നുമുതല്‍ ഊണിലും ഉറക്കത്തിലും അതവന്‍റെ സന്തത സഹചാരിയാണ്.

"ഇതിപ്പോ രണ്ടാം തവണയാണ് ടീച്ചര്‍ എഴുതി വിടുന്നെ" ഭാര്യ അയാളെ ഓര്‍മ്മിപ്പിച്ചു.

മകനെ അയാള്‍ വഴക്കു പറയുകയോ, തല്ലുകയോ ചെയ്യാറില്ല.

തനിക്കു നഷ്ടമായ ബാല്യം അവനിലൂടെ ജീവിക്കാന്‍ കൊതിക്കുകയായിരുന്നു അയാള്‍.

കുഞ്ഞുന്നാള്‍ മുതലേ അവനെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കുവാനോ, കുളിപ്പിക്കും മുന്നേ എണ്ണ പുരട്ടാതിരിക്കുവാനോ അയാള്‍ സമ്മതിച്ചിരുന്നില്ല - ചെറുപ്പത്തില്‍ അങ്ങനെയൊക്കെ ശീലിപ്പിച്ചതു കൊണ്ട് ഒരുപാട് മുതിര്‍ന്ന ശേഷമാണ് അസുഖം വരാതെ പച്ചവെള്ളത്തില്‍ സ്ഥിരമായി കുളിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചത്. ഇപ്പോഴും തലയില്‍ എണ്ണ തേച്ചാല്‍ ഒരാഴ്ച പനിപിടിച്ചു കിടക്കും അയാള്‍

ഒരുതരം വാശിയായിരുന്നു അയാള്‍ക്ക്‌ - തനിക്കു നഷ്ടമായതൊക്കെ അവനു നേടിക്കൊടുക്കാന്‍ ഉള്ള ഒരുതരം വാശി.

അന്നാ പാവക്കുട്ടിയെ വാങ്ങിയ ദിവസം ചെറിയൊരു ചൂരല്‍ വടികൂടി അയാള്‍ വാങ്ങിയിരുന്നു - തല്ലനല്ല, അവനെ പേടിപ്പിക്കാന്‍.

ഭാര്യ മകനെ അധികമായി വഴക്കു പറയുമ്പോഴും, വല്ലപ്പോഴും സഹികെട്ട് അടിക്കുമ്പോഴും അയാള്‍ അവളോട്‌ പറയും "കുട്ടികളെ ഭയപ്പെടുത്തിയല്ല, സ്നേഹത്തിലൂടെയാണ് അനുസരിപ്പിക്കേണ്ടത്".

എന്നിട്ട് ഭാര്യയുടെ അടുത്തുനിന്ന് മകനെ എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ടുപോയി ആശ്വസിപ്പിക്കും.

ഉറങ്ങിക്കിടന്ന മകന്‍റെ കൈകളില്‍ നിന്നും അയാള്‍ മെല്ലെ ആ പാവക്കുട്ടിയെ വലിച്ചെടുത്തു. അടുത്ത നിമിഷം ഞരങ്ങിക്കൊണ്ട് അവന്‍ മെല്ലെ കണ്ണുകള്‍ തുറന്ന് അയാളുടെ മുഖത്തേക്ക് നോക്കി.

"എപ്പോഴും ഇതിങ്ങനെ കയ്യില്‍ വേണ്ട" നേര്‍ത്ത ശാസനയുടെ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

അവന്‍റെ മുഖം വാടി.

"എനിക്ക് അതിനെ വേണമച്ചാ" അവന്‍ ചിണുങ്ങിത്തുടങ്ങി.

"വേണ്ട അര്‍ജുന്‍, പറയുന്നത് കേട്ടാല്‍ മതി"

"എനിക്ക് വേണം...എനിക്കതിനെ താ " അവന്‍റെ കരച്ചിലിന് ശബ്ദം കൂടിത്തുടങ്ങി.

"വേണ്ടന്നല്ലേ പറഞ്ഞത്, ഇന്ന് ഞാന്‍ ഇതിനെ കാണിച്ചു തരാം" അയാള്‍ പാവയെയും കൊണ്ട് ദേഷ്യത്തോടെ ബെഡ്റൂമില്‍ നിന്ന് പുറത്തേക്ക് നടന്നു. കുട്ടിയുടെ കരച്ചില്‍ ഉച്ചസ്ഥായിയിലായി.

ദേഷ്യം കൊണ്ട് അയാളുടെ സമനില തെറ്റി.

"ഇന്നിതിനെ ഞാന്‍ കാണിച്ചു തരാം "അയാള്‍ അടുക്കള വാതില്‍ വലിച്ചുതുറന്നു വാഴക്കൂട്ടങ്ങള്‍ക്കിടയിലേക്ക് അതിനെ വലിച്ചെറിഞ്ഞു.

തിരികെ ബെഡ്റൂമിലെത്തുമ്പോള്‍ മകന്‍ കട്ടിലില്‍ കിടന്നു ഉരുണ്ടു മറിഞ്ഞു കരയുകയായിരുന്നു.

"അര്‍ജുന്‍ മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ, നാളെ സ്കൂളില്‍ പോകേണ്ടതാണ്" ഭാര്യയുടെ ശാസന നിറഞ്ഞ വാക്കുകള്‍ അവന്‍റെ കരച്ചില്‍ കൂട്ടിയതേയുള്ളൂ.

അയാള്‍ കോപം കൊണ്ട് വിറച്ചു. അടുക്കളയില്‍ കബോഡില്‍ വച്ചിരുന്ന ചൂരല്‍ അയാള്‍ എടുത്തു കൊണ്ടുവന്നു.

ഉന്മാദം പിടിപെട്ടത്‌ പോലെ അയാള്‍ മകനെ തലങ്ങും വിലങ്ങും തല്ലി.

"മതി ചേട്ടാ , ഇനി തല്ലണ്ട" എന്ന് പറഞ്ഞ് ഭാര്യ തല്ലുകൊള്ളാത്ത വിധത്തില്‍ അവനെ കെട്ടിപ്പിടിച്ചു കിടന്നപ്പോഴാണ്‌ അയാള്‍ അടി നിര്‍ത്തിയത്.

കരഞ്ഞു കരഞ്ഞു തളര്‍ന്നു അവന്‍ എപ്പോഴോ ഉറങ്ങി.

ഇറയത്ത് ചാരുകസേരയില്‍ കണ്ണടച്ച് കിടന്ന അയാളുടെ തോളില്‍ ഭാര്യയുടെ കൈത്തലം സ്പര്‍ശിച്ചു.

"ഇത്രയ്ക്കു ദേഷ്യപ്പെടാന്‍ എന്താ പറ്റിയെ, ഇതിനു മുന്നേ അവനെയൊന്നു വഴക്കുപറയുക പോലും ചെയ്തുകണ്ടിട്ടില്ലല്ലോ" ഭാരയുടെ ശബ്ദം ഇടറിയിരുന്നു.

"മോനുറങ്ങിയോ ?"

അവള്‍ തല കുലുക്കി.

അയാളുടെ കണ്ണുകളില്‍ പൊടിഞ്ഞ രണ്ടുതുള്ളി കണ്ണുനീര്‍ അവള്‍ കണ്ടു, അയാളെ തനിയെ വിട്ടു അവള്‍ ബെഡ്റൂമിലേക്ക്‌ പോയി മകനെ കെട്ടിപ്പിടിച്ച് കിടന്നു.

അയാള്‍ അപ്പോള്‍ അച്ഛനെക്കുറിച്ചോര്‍ക്കുകയായിരുന്നു.

താന്‍ ചെറുതായിരിക്കുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്ക് പോലും അച്ഛന്‍ കഠിനമായി ശിക്ഷിക്കുമായിരുന്നു.

ഓരോ ദിവസവും കടയടച്ചു വരുമ്പോള്‍ ഓരോ ഗുണനപ്പട്ടിക പഠിച്ചു കേള്‍പ്പിച്ചില്ലെങ്കില്‍, അടുത്ത വീട്ടില്‍ കളിയ്ക്കാന്‍ പോയാല്‍, സന്ധ്യക്ക്‌ വീട്ടില്‍ കയറാന്‍ അലപ്പം വൈകിയാല്‍.

ഒരു ദിവസം പേരവടികൊണ്ട് ഒരുപാട് തല്ലുകിട്ടി, തന്‍റെ കാലുപൊട്ടി ചോര വന്നു താന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അച്ഛന്‍റെ കണ്ണുകളും ഇതുപോലെ നിറഞ്ഞത്‌ അയാള്‍ കണ്ടതാണ് , അന്ന് കരച്ചില്‍ മാറി ഉറങ്ങും വരെ കാലില്‍ ഒയിന്‍മെന്‍റ് പുരട്ടിക്കൊടുത്തു അച്ഛന്‍ അയാളെ തോളില്‍ കിടത്തിയുറക്കി.

അച്ഛന്‍ മരിച്ചിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, എന്നും മനസ്സില്‍ ഒരു ശത്രുവിന്‍റെ സ്ഥാനത്തായിരുന്നു താന്‍ അച്ഛനെ നിര്‍ത്തിയിരുന്നത്, പലവട്ടം ശ്രമിച്ചിട്ടും ബാല്യത്തില്‍ പതിഞ്ഞ ആ വെറുപ്പിന്‍റെ പാടുകള്‍ പൂര്‍ണ്ണമായി തുടച്ചു നീക്കാന്‍ അച്ഛന്‍റെ മരണം വരെ തനിക്കായില്ല.

എന്നാല്‍ തന്നോട് മാത്രമായിരുന്നു ഈ കാര്‍ക്കശ്യം, പെങ്ങളോടും അനിയനോടുമുള്ള സമീപനം വളരെ മൃദുവായിരുന്നു.

അച്ഛന്‍ മരിക്കുവാന്‍ നേരം അമ്മയും, അനിയനും, പെങ്ങളും ഒക്കെ ചുറ്റുമുണ്ടായിരുന്നിട്ടും , തന്നോട് മാത്രം ആ ചുണ്ടുകള്‍ എന്തോ പറയുവാന്‍ ശ്രമിക്കുന്നതും, സാധിക്കാതെ വന്നപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും അയാള്‍ കണ്ടതാണ്.

തന്നോടുള്ള അച്ഛന്‍റെ സ്നേഹക്കൂടുതല്‍ അയാള്‍ക്കിപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നു.

അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായോഴുകി.

ഒരുകൊച്ചു കുട്ടിയെ പോലെ "അച്ഛാ അച്ഛാ" എന്ന് അവ്യക്തമായി ഉരുവിട്ട് കൊണ്ട് അയാള്‍ എല്ലാം മറന്നു പൊട്ടിക്കരഞ്ഞു.

കരഞ്ഞു മതിയായപ്പോള്‍ അയാള്‍ ചാരുകസേരയില്‍ നിന്നെഴുന്നേറ്റു.

അകത്തെ മുറിയില്‍ നിന്ന് ടോര്‍ച്ച് തപ്പിയെടുത്ത് വാഴക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ആ പാവക്കുട്ടിയെ തപ്പിയെടുക്കാനായി അയാള്‍ നടന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top