Wednesday, August 21, 2013

കഥ : ഉറവ വറ്റാത്തവര്‍ - (ഭാഗം - 2)

സംസ്കാരസ്ഥലത്ത് ഉണ്ണികൃഷ്ണന്‍റെ അന്ധയായ അമ്മ വീല്‍ചെയറില്‍ ഒരേയിരിപ്പിരിക്കുന്നുണ്ടായിരുന്നു.

ആ അമ്മയുടെ കണ്ണുകളില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ പൊഴിഞ്ഞില്ലെങ്കില്‍ കൂടി, ആ മനസ്സില്‍ ഒരു കണ്ണീര്‍ മഴ തന്നെ പെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ സാജിദ് തന്നെയാണ് അമ്മയെയും, ജാനകിയും വീട്ടില്‍ കൊണ്ടു ചെന്നാക്കിയത്.

പോകാനിറങ്ങുമ്പോള്‍ ജാനകി വാതില്‍ വരെ അയാളെ അനുഗമിച്ചു - ഇറങ്ങാന്‍ നേരം അവള്‍ അയാളോട് പറഞ്ഞു.

"സാറിനോട് ചിലത് പറയുവാനുണ്ട്"

"എന്താ ജാനകി"

"സാറിനെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നരുത്. ഈ അമ്മ ഉണ്ണിസാറിന്‍റെ ശരിക്കുള്ള അമ്മയല്ല."

"ങേ , ശരിക്കുള്ള അമ്മയല്ലെന്നോ - പിന്നെ ?"

"ഉണ്ണിസാര്‍ ഒരു അനാഥാലയത്തില്‍ ആണ് വളര്‍ന്നത്‌. സാറിന്‍റെ പരിശ്രമം കൊണ്ട് നന്നായി പഠിച്ചു - നല്ല ജോലി കിട്ടി. സാര്‍ ഒരിക്കല്‍ ഒരു അനാഥാലയത്തില്‍ വച്ച് കണ്ടതാണ് ഈ അമ്മയെ."

ഒന്ന് നിര്‍ത്തിയിട്ടു ജാനകി തുടര്‍ന്നു.

"നാല് മക്കളുണ്ട് ഈ അമ്മക്ക്. കാഴ്ച തീരെ നഷ്ടപ്പെട്ടപ്പോള്‍ മക്കള്‍ തെരുവിലേക്കിറക്കി വിട്ടതാണ്. ഒരിക്കല്‍ അനാഥാലയത്തില്‍ ഏതോ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ അമ്മയെ കണ്ടതും, അവരുടെ കഥ കേട്ട് ഉണ്ണിസാറിന് മനസ്സലിവു തോന്നിയതും , പിന്നെ എപ്പോഴും പോകുമായിരുന്നു അമ്മയെ കാണാന്‍. ഒരുദിവസം അമ്മയോട് ചോദിച്ചു - അമ്മെ , എന്‍റെ കൂടെ പോരുന്നോ, ഞാന്‍ അമ്മയെ പൊന്നുപോലെ നോക്കിക്കൊള്ളാം.

അങ്ങനെയാണ് ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

അമ്മയെ ശുശ്രൂഷിക്കാനായി എന്നെ നിയമിച്ചു. ഈ അമ്മയുടെ കാര്യം ഓര്‍ത്തിട്ടാണ് എനിക്ക് ദുഃഖം. സാര്‍, ഒരുപകാരം കൂടി ചെയ്യാമോ ? "

"എന്താ ജാനകി ?"

"ഉണ്ണി സാര്‍ വിളിച്ചു കൊണ്ടുവന്ന അനാഥാലയത്തിലേക്ക് തന്നെ ഈ അമ്മയെ ഒന്ന് കൊണ്ടുചെന്നാക്കാമോ ?."

സാജിദ് ഒരുനിമിഷം ആലോചിച്ചു കൊണ്ട് പറഞ്ഞു - "നമുക്ക് എന്തായാലും നാളെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാം"

അയാള്‍ യാത്ര പറഞ്ഞിറങ്ങി.

"ചടങ്ങുകള്‍ എല്ലാം കഴിഞ്ഞോ ഇക്ക ?" ഷാഹിന ചോദിച്ചു.

"ഉം, ഓഫീസിലുള്ള മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു. ശ്രീലക്ഷ്മി ചേച്ചി നിന്നെ തിരക്കി."

"ഈ അവസ്ഥയില്‍ അല്ലായിരുന്നെങ്കില്‍ ഞാനും വന്നേനെ" മടിയിലിരുന്ന് മുലകുടിക്കുന്ന കുഞ്ഞിന്‍റെ തലയില്‍ തടവിക്കൊണ്ട് ഷാഹിന പറഞ്ഞു.

"ഷാനു, ഒരു കാര്യമുണ്ട്. കാഴ്ചയില്ലാത്ത ആ അമ്മ മരിച്ചുപോയ ഉണ്ണികൃഷ്ണന്റെ സ്വന്തം അമ്മയല്ലത്രേ"

ഷാഹിന അമ്പരന്നു. സാജിദ് സംഭവങ്ങളെല്ലാം അവളോട്‌ പറഞ്ഞു.

കാര്യങ്ങള്‍ ഒക്കെ കേട്ടുകഴിഞ്ഞപ്പോള്‍ ഷാഹിന പറഞ്ഞു - "ഇക്കാ, ഇക്കാര്യത്തില്‍ ആലോചിക്കാനൊന്നുമില്ല. ഉണ്ണികൃഷ്ണന്‍ ചെയ്തിരുന്നത് പോലെ, ഇക്ക വേണം ഇനി അവരെ സഹായിക്കാന്‍. ഇക്കാര്യത്തില്‍ എന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും, നല്ലൊരു കാര്യമല്ലേ ഇക്കാ"

സാജിദിന്‍റെ കണ്ണുകള്‍ നനഞ്ഞു.

അയാള്‍ അവളുടെ കൈത്തലം എടുത്തു മൃദുവായി ചുംബിച്ചു - ഒരു തുള്ളി കണ്ണുനീര്‍ അവളുടെ കൈപ്പത്തിയിലേക്കിറ്റു വീണപ്പോള്‍ ഷാഹിന അയാളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.

രണ്ടാഴ്ചക്കു ശേഷം ഒരുദിവസം ഉച്ചകഴിഞ്ഞ് സാജിദിന്‍റെ മൊബൈലിലേക്ക് ജാനകിയുടെ കോള്‍ വന്നു.

"സാജിദ് സാര്‍, ഒന്നിവിടെ വരെ വരാന്‍ പറ്റുമോ ?"

"എന്താ ജാനകി അമ്മക്ക് വല്ല അസുഖവും ?"

"ഹേയ്-അതൊന്നുമല്ല. ഇവിടെ ഉണ്ണിസാറിന്‍റെ അമ്മാവന്മാരാണെന്ന് പറഞ്ഞു രണ്ടുപേര്‍ വന്നിട്ടുണ്ട്. കൂടെ ഒരു വക്കീലും, അവര്‍ക്കീ വീട് ഇപ്പോള്‍ തന്നെ ഒഴിഞ്ഞു കൊടുക്കണമത്രേ"

"ഞാനിപ്പോള്‍ തന്നെ വരാം ജാനകി" സാജിദ് ഫോണ്‍ വച്ച് കൊണ്ട് ഉടന്‍ തന്നെ ഓഫീസില്‍ നിന്നിറങ്ങി.

കോളിംഗ് ബെല്ലടിച്ചപ്പോള്‍ ജാനകി വന്നു വാതില്‍ തുറന്നു.

"ഞാന്‍ കേശവന്‍. മരിച്ചു പോയ ഉണ്ണികൃഷ്ണന്‍റെ അമ്മാവന്‍ ആണ്." സോഫയില്‍ ഇരുന്നിരുന്നവരില്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് പരിചയപ്പെടുത്തി.

"ഞാന്‍ സാജിദ്, ഇരിക്കൂ" സോഫയിലേക്കിരുന്നു കൊണ്ട് സാജിദ് പറഞ്ഞു.

"ഇത് ജനാര്‍ദ്ദനന്‍ അമ്മാവന്‍ ആയിരിക്കുമല്ലേ ?" കേശവന്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ തൊട്ടടുത്തിരുന്ന ഏകദേശം അമ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ആളെ ചൂണ്ടി സാജിദ് ചോദിച്ചു.

"അതെ" അയാള്‍ പറഞ്ഞു.

"നമ്മള്‍ തമ്മില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട് - അമ്മാവന്‍ ഓര്‍ക്കുന്നോ ?" സാജിദിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ ജനാര്‍ദനന്‍ മുഖം കുനിച്ചിരുന്നതേയുള്ളൂ.

"എന്താണാവോ അമ്മാവന്മാരുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശം ?" സാജിദിന്‍റെ ചോദ്യത്തില്‍ വ്യക്തമായ പരിഹാസത്തിന്‍റെ ധ്വനിയുണ്ടായിരുന്നു.

"ഞാന്‍ അഡ്വക്കെറ്റ് രാംലാല്‍" മൂന്നാമന്‍ അനുവാദം ചോദിക്കാതെ തന്നെ സംസാരത്തില്‍ ഇടപെട്ടു.

"ഈ വീട് മരിച്ചു പോയ ഉണ്ണികൃഷ്ണന്‍റെ പേരില്‍ ആയിരുന്നല്ലോ. അയാള്‍ക്ക്‌ വേറെ അവകാശികള്‍ ആരും ഇല്ലാത്ത സ്ഥിതിക്ക് വീട് അമ്മാവന്മാരായ ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. ഇവിടെ താമസിക്കുന്ന ഉണ്ണിയുടെ അമ്മയെന്ന് അവകാശപ്പെടുന്ന സ്ത്രീ യഥാര്‍ത്ഥത്തില്‍ അമ്മയല്ലെന്നു എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആനിലയ്ക്ക്..."

"ഛീ നിര്‍ത്തെടോ " ഒരാക്രോശത്തോടെ സാജിദ് ചാടിയെഴുന്നേറ്റു.

"അവന്‍ മരിച്ചപ്പോള്‍ ഈ അമ്മാവന്മാര്‍ എന്ന് പറയുന്നവര്‍ എവിടെയായിരുന്നു ? - ചത്തുകിടന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇപ്പോള്‍ വന്നിരിക്കുന്നു ശവം തിന്നാന്‍. തനിക്കൊക്കെ നാണം എന്ന് പറയുന്ന സാധനം ഉണ്ടോ ?"

വക്കീലിന് ദേഷ്യം വന്നു. "താനാരാ മിസ്റ്റര്‍ ഇതൊക്കെ പറയാന്‍. കുടുംബകാര്യം കുടുംബക്കാര്‍ തമ്മില്‍ തീര്‍ത്തുകൊള്ളും. താന്‍ മരിച്ചു പോയ ഉണ്ണികൃഷ്ണന്‍റെ സഹോദരനോന്നും അല്ലല്ലോ, വഴിയില്‍ അപകടത്തില്‍ പെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചതല്ലേ ഉള്ളൂ"

സാജിദിന്‍റെ തീക്ഷ്ണമായ നോട്ടം തന്നെ ദഹിപ്പിച്ചേക്കുമോയെന്നു പോലും ഒരുവേള അഡ്വക്കെറ്റ് ഭയന്നുപോയിട്ടുണ്ടാകണം, അയാള്‍ നിശബ്ദനായി.

"ആ പ്രായമായ, കണ്ണുകാണാത്ത കിഴവിയെ നിങ്ങള്‍ക്കിപ്പോള്‍ത്തന്നെ നടുറോഡിലേക്ക് ഇറക്കിവിടണം അല്ലെ - ശരി. സ്വന്തം മക്കള്‍ക്ക്‌ വേണ്ടാത്ത അവരോടു മരുമകന്‍റെ ശവം തിന്നാന്‍ വന്നവര്‍ എന്ത് അനുകമ്പകാണിക്കാനാണ് - അതുഞാന്‍ ഓര്‍ത്തില്ല.

ഇറങ്ങിക്കോളും അവര്‍ - ഇപ്പോള്‍ തന്നെ , തന്‍റെയോന്നും ഔദാര്യത്തില്‍ ഒരു നിമിഷം പോലും നില്‍ക്കില്ല ."

സാജിദ് മുറിക്കുള്ളിലേക്ക് കടന്നു ചെല്ലുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

"അയ്യേ അമ്മയെന്തിനാ വിഷമിക്കുന്നേ ?" അയാള്‍ അടുത്തിരുന്നു ആ കണ്ണുകള്‍ ഒപ്പി.

"ഞാനില്ലേ അമ്മക്ക്. ഞാനമ്മയെ പൊന്നുപോലെ നോക്കിക്കൊള്ളാം"

അയാള്‍ അവരുടെ തോളില്‍ സ്പര്‍ശിച്ചപ്പോള്‍ അവര്‍ ഒരു എങ്ങലോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞ് മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞു.

"ജാനകി"

സാജിദ് വിളിച്ചു.

ജാനകി ആ മുറിക്കകത്തുതന്നെ അല്‍പ്പം മാറി നില്‍ക്കുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളും കരഞ്ഞു കലങ്ങിയിരുന്നു.

"ജാനകി, ഞാന്‍ ഇപ്പോള്‍ തന്നെ അമ്മയെ എന്‍റെ വീട്ടിലേക്കു കൊണ്ടുപോകുന്നു. ജാനകിക്ക് താല്പര്യമാണെങ്കില്‍ എന്‍റെ കൂടെ വരാം. അവിടെ എന്‍റെ ഭാര്യയും, ഒരുവയസ്സായ കുഞ്ഞും മാത്രമേ ഉള്ളൂ"

"ഞാന്‍ വരാം സാറേ, നിങ്ങളെപ്പോലെയുള്ള നല്ലമനുഷ്യരുടെ കയ്യില്‍ നിന്ന് ഒരുതുള്ളി വെള്ളം കുടിക്കാനും വേണം ഭാഗ്യം" പുഞ്ചിരിയോടെ കണ്ണുകള്‍ തുടച്ചുകൊണ്ട് ജാനകി പറഞ്ഞു.

"എങ്കില്‍ വേഗം അമ്മയുടെയും നിന്‍റെയും സാധനങ്ങള്‍ ഒക്കെ പാക്ക് ചെയ്തോളൂ, ഇപ്പോള്‍ തന്നെ ഇറങ്ങുന്നു നമ്മള്‍. പിന്നെയൊരു കാര്യം നിങ്ങളുടെതല്ലാത്ത ഒരു വസ്തുപോലും ഇവിടെ നിന്ന് എടുക്കേണ്ട."

ജാനകി സ്റ്റാന്‍ഡില്‍ കിടന്നിരുന്ന തുണികളൊക്കെ മടക്കി ബാഗിലാക്കിത്തുടങ്ങി.

കാര്‍ ഗേറ്റ് കടക്കുമ്പോള്‍ ഷാഹിന സിറ്റൌട്ടില്‍ തന്നെ കുഞ്ഞുമായി ഇരിക്കുന്നുണ്ടായിരുന്നു.

അമ്മയെ കാറില്‍ നിന്ന് കൈപിടിച്ചിറക്കി പടികയറാന്‍ സഹായിക്കുമ്പോള്‍ അയാള്‍ നേരിയ ശങ്കയോടെ ഷാഹിനയെ നോക്കി.

എന്നാല്‍ എല്ലാം നേരത്തെ തന്നെ ചര്‍ച്ചചെയ്തു തീരുമാനിച്ചുറപ്പിച്ചിരുന്നത് പോലെയുള്ള അവളുടെ വാക്കുകള്‍ അയാളുടെ എല്ലാ ആകുലതകളും തീര്‍ത്തു. - "ഇക്കാ, ഇതാണോ അമ്മയും ജാനകിയും. വരൂ അമ്മെ"

"അമ്മെ, ഷാഹിന." അമ്മയുടെ ചെവിയില്‍ മെല്ലെ പറയുമ്പോള്‍ ആ മുഖം വാത്സല്യം കൊണ്ട് വിടരുന്നതും ആ കണ്ണുകള്‍ മാതൃവാത്സല്യത്താല്‍ ആര്‍ദ്രമാകുന്നതും അയാള്‍ കണ്ടു.

ജാനകി കുഞ്ഞിനെ ഷാഹിനയുടെ കയ്യില്‍ നിന്ന് വാങ്ങി കൊഞ്ചിച്ചപ്പോള്‍, ചിരപരിചിതയായ ഒരാളെ കണ്ടതുപോലെ കുഞ്ഞാമിനമോള്‍ പാല്‍പ്പല്ലുകള്‍ കാട്ടി പുഞ്ചിരിച്ചു.

ആ പാല്‍പ്പുഞ്ചിരിയില്‍ അവരെല്ലാവരുടെയും ചിരികള്‍ ഒന്നുചേര്‍ന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top