Thursday, August 22, 2013

കഥ : കൂടാരം

"ഇവിടെ സര്‍ക്കസ് നടക്കുന്ന മൈതാനം വരെ ?" ഓട്ടോയില്‍ കയറിയിരുന്നു കൊണ്ട് സുധാകരന്‍ പറഞ്ഞു.

"ചേട്ടാ, കയ്യില്‍ കാശോക്കെയുണ്ടല്ലോ അല്ലെ ? "

അയാളുടെ പ്രകൃതം കണ്ടു സംശയത്തോടെ ഓട്ടോഡ്രൈവര്‍ ചോദിച്ചു - സുധാകരന്‍ തലയാട്ടി. ഓട്ടോ ഓടിത്തുടങ്ങി.

നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം അകന്ന് ഏകദേശം ഒരു കിലോമീറ്ററോളം ഓടിക്കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷ നിന്നു.

"ദാ - അതാണ്‌ സര്‍ക്കസ് കൂടാരം" തൊട്ടുമുന്നിലെ മൈതാനത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന സര്‍ക്കസ് കൂടാരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഓട്ടോക്കാരന്‍ പറഞ്ഞു.

പണം കൊടുത്ത് അയാള്‍ ഓട്ടോയില്‍ നിന്നിറങ്ങി നടന്നു.

കൂടാരത്തിന് മുന്നിലെ ടിക്കറ്റ് കൊണ്ടറിന് മുന്നിലെത്തിയപ്പോള്‍ അയാള്‍ വാച്ചിലേക്ക് നോക്കി - സമയം അഞ്ചരയായിരിക്കുന്നു, ആറിന്‍റെ ഷോക്ക് വേണ്ടി ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. ഗാലറിയിലേക്കുള്ള ടിക്കറ്റിനായുള്ള ക്യൂവിന്‍റെ പിന്നില്‍ അയാളും നിന്നു.

അവധി ദിവസമായതിനാല്‍ കൂടാരം കാണികളെക്കൊണ്ട് ഏകദേശം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഗാലറിയില്‍ തിരക്കില്‍ നിന്നൊഴിഞ്ഞ് പെട്ടെന്നാരുടേയും ശ്രദ്ധയില്‍ പെടാതെ ഒരു കോണില്‍ അയാളിരുന്നു.

കളിതുടങ്ങാന്‍ പതിനഞ്ചു മിനിറ്റു കൂടിയുണ്ട് - ഓര്‍മ്മകള്‍ അയാളെ പതിനാറ് വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അന്നുമൊരു അവധി ദിവസമായിരുന്നു , കൂടാരം നിറഞ്ഞു കവിഞ്ഞ ഒരു ദിവസം.

റഷ്യന്‍ സുന്ദരികളുടെ സൈക്കിള്‍ അഭ്യാസം കഴിഞ്ഞു - കാണികളുടെ കൈയടിയും ആരവവും മുഴങ്ങി.

"അടുത്തതായി മിന്നിത്തിളങ്ങി പാഞ്ഞുവരുന്ന കത്തികള്‍ക്ക്‌ മുന്നില്‍ നിര്‍ഭയയായി പുഞ്ചിരിയോടെ നില്‍ക്കുന്ന സുന്ദരി. റോയല്‍ സര്‍ക്കസിന്‍റെ അഭിമാനതാരമായ, നമ്മുടെ സ്വന്തം തലശ്ശേരിക്കാരന്‍ സുധാകരന്‍റെ അതിശയിപ്പിക്കുന്ന പ്രകടനം" അനൌണ്‍സ്മെന്‍റ് മുഴങ്ങി.

."സുധാകരാ"

മണിയാശാന്‍റെ കാല്‍ തൊട്ടുവന്ദിച്ച് കത്തികളും വാങ്ങി തമ്പിലേക്ക് നടക്കാനോരുങ്ങുമ്പോള്‍ പതിവില്ലാതെ ആശാന്‍ പിന്നില്‍ നിന്നു വിളിച്ചു.

"എന്താ ആശാനെ ?"

"മോനെ, ഇവന്‍ പറയുന്നതു നേരാണോ, നീ കുടിച്ചിട്ടുണ്ടോടാ ?"

"ഇല്ലാശാനെ"

"കള്ളം , ഇന്ന് വെളുപ്പിനെ ഇവന്‍ കുടിച്ചാടിയാടി ടെന്‍റിലേക്ക്‌ വരുന്നതു ഞാന്‍ കണ്ടതാ. ഇവിടെ പരിസരത്തുള്ള കുറെ അലവലാതി പിള്ളേരുമായി ഇവന് കൂട്ടുകിട്ടിയിട്ടുണ്ട്. ആശാന്‍ അവനെയൊന്നു അടുത്ത് വിളിച്ചു മണത്തു നോക്കിക്കേ"

ബൈക്ക് അഭ്യാസി ചന്ദ്രപ്പനാണ് - സുധാകരന്‍ ചന്ദ്രപ്പന് നേരെ ഒരു കത്തുന്ന നോട്ടം നോക്കി - അപ്പോള്‍ ഇതാണ് താന്‍ കടന്നു വരുമ്പോള്‍ ഇവന്‍ ആശാന്‍റെ ചെവിയില്‍ കുശുകുശുത്തു കൊണ്ടിരുന്നത്.

"ഞാന്‍ എന്ത് വേണമെന്നാണ് ആശാന്‍ പറയുന്നത് ?"

"മോനെ നിനക്ക് വയ്യെങ്കില്‍ ഇന്ന് കളിക്കണ്ട. നാളെ ആവാലോ"

"ആശാന് എന്നെ വിശ്വാസം ഇല്ലാതായോ ? അതോ സ്വന്തം മകളെ എനിക്ക് മുന്നില്‍ ലക്ഷ്യമായി നിര്‍ത്താനുള്ള ഭയമോ ?"

മണിയാശാന്‍റെ മുഖം പൊടുന്നനെ മങ്ങി.

"മോനെ, ഈ തമ്പ് ഇതുവരെ എന്നോട് നെറികേട് കാണിച്ചിട്ടില്ല. ഞാനും തമ്പിലെ ചിട്ടകള്‍ തെറ്റിച്ചിട്ടില്ല. എനിക്ക് നിന്‍റെ കഴിവുകളില്‍ വിശ്വാസം ഇല്ലഞ്ഞിട്ടാണോ പഠിച്ചു തുടങ്ങിയ കാലം മുതലേ നിനക്ക് ലക്ഷ്യമായി എന്‍റെ മകളെത്തന്നെ ഞാന്‍ നിര്‍ത്തിത്തന്നത് ? നിനക്ക് നിന്നില്‍ വിശ്വാസം ഉണ്ടെങ്കില്‍ ഞാന്‍ തടയില്ല - നിന്‍റെ ഇഷ്ടം പോലെ ചെയ്തോളൂ"

പറഞ്ഞു നിര്‍ത്തുമ്പോള്‍ മണിയാശാന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കാണികളുടെ കരഘോഷത്തിനിടയില്‍ സുധാകരന്‍ ശാലുവിനെയും കൂട്ടി തമ്പിലേക്ക് നടന്നു.

പതിവുപോലെ ഇരുകൈകളുമുയര്‍ത്തി കാണികള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച ശേഷം മുഖത്ത് പതിവുപുഞ്ചിരിയോടെ ശാരി അവളുടെ സ്ഥാനത്തു പോയി നിന്നു.

"കത്തിയെറിയുമ്പോള്‍ അപാരമായ ഏകാഗ്രത ആവശ്യമാണ്‌ - അതുകൊണ്ട് കാണികള്‍ ദയവായി നിശബ്ദരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു - നന്ദി" - അനൌണ്‍സ്മെന്‍റ് മുഴങ്ങി - കൂടാരത്തിനകത്തു പരിപൂര്‍ണ്ണ നിശബ്ദത നിറഞ്ഞു.

സുധാകരന്‍ ആദ്യത്തെ കത്തിയെടുത്ത് ലക്ഷ്യത്തിലേക്ക് ഉന്നം പിടിച്ച് നീട്ടിപ്പിടിച്ചു - കൈകള്‍ ചെറുതായി വിറക്കുന്നുണ്ടോ ?

അല്‍പ്പം മുന്‍പ് മണിയാശാന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍ മുഴങ്ങിയപ്പോള്‍ ഒരുനിമിഷം അയാളുടെ മനസ്സൊന്ന് പതറി.

കണ്ണുകള്‍ മുറുക്കിയടച്ച് പ്രാര്‍ഥനയോടെ അയാള്‍ മനസ്സിനെ ഏകാഗ്രമാക്കി - പിന്നെ ഉന്നം നോക്കി ആദ്യത്തെ കത്തി ലക്ഷ്യത്തിലേക്ക് ആഞ്ഞെറിഞ്ഞു.

കാണികളുടെ കൂക്കിവിളിയാണ് അയാളെ എതിരേറ്റത്‌ - കത്തി ലക്ഷ്യത്തില്‍ നിന്ന് ഏറെ വ്യതിചലിച്ച് ശാലു ചേര്‍ന്നുനിന്നിരുന്ന പലകയില്‍ പോലും തറക്കാതെ തമ്പിലൊരിടത്തു ചെന്നാണ് വീണത്‌.

സുധാകരന്‍റെ മനസ്സില്‍ വാശിയേറി - ഒന്നുകൂടി ചുവടുകള്‍ നേരെയുറപ്പിച്ച് അടുത്ത കത്തിയെറിയാനായി അയാള്‍ ഉന്നം നോക്കി .

ശാലുവിന്‍റെ മുഖത്തെ പുഞ്ചിരി അല്‍പ്പം മാഞ്ഞിട്ടുണ്ടോ - അവളുടെ കണ്ണുകളില്‍ ഒരു നേരിയ ഭയം നിഴലിക്കുന്നുണ്ടോ - കത്തിയുടെ അഗ്രത്തിനു നേരെ കാണപ്പെട്ട അവളുടെ മുഖത്തെ ഭാവവ്യത്യാസത്തില്‍ അയാളുടെ മനസ്സ് വീണ്ടും പതറി.

രണ്ടാമത്തെ കത്തിയും അയാളുടെ വിരലുകള്‍ വിട്ട് ചീറിപ്പാഞ്ഞു.

കാണികള്‍ക്കിടയില്‍ നിന്നുയര്‍ന്ന കൂട്ടക്കരച്ചിലിന്‍റെയും, ബഹളത്തിന്‍റെയും അകമ്പടിയോടെയാണ് സുധാകരന്‍ ഞെട്ടലുളവാക്കുന്ന ആ കാഴ്ച കണ്ടത് - നെറ്റിയില്‍ തറച്ച കത്തിയോടെ ശാലു തറയിലേക്ക്‌ വീഴുന്നു.

"എന്‍റെ മോളെയെന്നുറക്കെ നിലവിളിച്ചുകൊണ്ട് മണിയാശാനും, സഹകളിക്കാരും അവള്‍ക്കരികിലേക്ക് ഓടിവരുന്നു.

കാണികളില്‍ ചിലര്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് തമ്പിലേക്കോടുന്നു - സര്‍ക്കസ് കാണാന്‍ കുടുംബസമേതം വന്ന ചിലര്‍, ദാരുണമായ ആ കാഴ്ച കാണാനാവാതെ കുട്ടികളെ പിടിച്ചുവലിച്ച് എങ്ങനെയും കൂടാരത്തിന് പുറത്തുകടക്കാന്‍ ധൃതികൂട്ടുന്നു.

എന്ത് ചെയ്യണമെന്നലോചിച്ച് സുധാകരന്‍ ഒരു നിമിഷം നിന്നു, പിന്നെ പെട്ടെന്നോരുള്‍വിളിയുണ്ടായതുപോലെ സുധാകരന്‍ കാണികളുടെ കൂട്ടത്തിലേക്കോടി, പിന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവരിലൊരാളായി കൂടാരത്തില്‍ നിന്നും പുറത്തുകടന്നു.

പുറത്തു റോഡില്‍ നിന്ന് ഒരു ഓട്ടോ പിടിച്ച് അയാള്‍ നേരെ ബസ്സ്റ്റാന്‍റിലേക്കാണ് പോയത്.

അവിടെ നിന്ന് ആദ്യം ഒരു ഒളിച്ചോട്ടം , പിന്നെ ലക്ഷ്യമില്ലാത്ത , ദീര്‍ഘമായ ഒരു യാത്രയായിരുന്നു - നീണ്ട പതിനാറു വര്‍ഷങ്ങള്‍ !

എവിടെയൊക്കെ സഞ്ചരിച്ചെന്നോ, എങ്ങനെയൊക്കെ ജീവിച്ചെന്നോ ഓര്‍ത്തെടുക്കുവാന്‍ പോലുമാവാത്ത ദീര്‍ഘമായ യാത്രകള്‍ !

ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നാട്ടിലേക്ക് വന്നപ്പോഴാണ് താന്‍ വന്നിറങ്ങിയ നഗരത്തില്‍ പഴയ സര്‍ക്കസ് കമ്പനിയുടെ കളി നടക്കുന്നുണ്ടെന്ന് യാദൃശ്ചികമായി അയാള്‍ അറിഞ്ഞത്.

താടിയും, മുടിയും നീട്ടി, മുഷിഞ്ഞുനാറിയ കാവി ജുബ്ബയും മുണ്ടും ധരിച്ച് ഒരു ഭ്രാന്തനെപ്പോലെ അലയുന്ന തന്നെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസത്തിലാണ് അയാള്‍ ആ സര്‍ക്കസ് കൂടാരത്തിനകത്ത് കയറാന്‍ ധൈര്യം കാണിച്ചത്.

സര്‍ക്കസ് തുടങ്ങാനുള്ള അനൌണ്സ്മെന്‍റ് മുഴങ്ങി.

ആദ്യം ഇനം ട്രപ്പീസ് എന്നറിയപ്പെടുന്ന ഊഞ്ഞാലാട്ടമായിരുന്നു.

പതിനാറു വര്‍ഷങ്ങള്‍ സര്‍ക്കസിന്‍റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു - അയാളോര്‍ത്തു.

തമ്പില്‍ പ്രകടനം നടത്തിയ കലാകാരന്മാര്‍ക്കിടയില്‍ അയാള്‍ തനിക്കറിയാവുന്ന പഴയ മുഖങ്ങള്‍ തിരഞ്ഞു, എന്നാല്‍ പരിചയമുള്ള ആരെയും കണ്ടെത്താന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.

വര്‍ണ്ണശബളമായ ഒരുപാട് ഇനങ്ങള്‍ക്കൊടുവില്‍ ഒമ്പതുമണിയോടെ ആ ഷോ അവസാനിച്ചു.

കാണികള്‍ ഒട്ടുമുക്കാലും കൂടാരം വിട്ടു പോയ്ക്കഴിഞ്ഞിരിക്കുന്നു - കൂടാരത്തില്‍ നിന്നുള്ള അവസാനത്തെ ആളും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അയാള്‍ ഗാലറിയില്‍ നിന്നെഴുന്നേറ്റു.

കൂടാരത്തിന് പുറത്തിറങ്ങുമ്പോള്‍ തൊട്ടുമുന്നിലൂടെ ഐസ്ക്രീം പെട്ടിയുമായി കടന്നുപോയ സ്ത്രീയെ അയാള്‍ക്ക്‌ നല്ല മുഖപരിചയം തോന്നി - പെട്ടെന്നൊരു ഞെട്ടലോടെ അയാളവളെ തിരിച്ചറിഞ്ഞു - ശാലു !

"ശാലു" അയാള്‍ വിളിച്ചു - അവള്‍ തിരിഞ്ഞു നോക്കി.

അയാള്‍ സാവധാനം അവള്‍ക്കരികിലേക്ക് നടന്നു ചെന്നു.

തന്‍റെ പേരുവിളിച്ച് തനിക്കുനേരെ നടന്നടുക്കുന്ന പ്രാകൃതവേഷധാരിയായ ആ മനുഷ്യനെ തിരിച്ചറിയാനാവാതെ ശാലിനി പകച്ചു നില്‍ക്കുമ്പോള്‍ അയാള്‍ അവള്‍ക്കുമുന്നിലെത്തി - അവളുടെ നെറ്റിയില്‍ നീളത്തില്‍ ആ പാട് - പതിനാറുവര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ സമ്മാനിച്ച തന്‍റെ പിഴവിന്‍റെ അടയാളം.

"എന്നെ മനസ്സിലായോ ശാലു ?"

ഒരു നിമിഷം കൊണ്ട് ശാലുവിന്‍റെ മനസ്സിലൂടെ, കണ്ടിട്ടും, പരിചയപ്പെട്ടുമുള്ള മുഖങ്ങളെല്ലാം കടന്നുപോയി.

"സു-ധാ-ക-രേ-ട്ട-ന്‍" അവളുടെ ചുണ്ടുകളില്‍ നിന്നാ പേര് അക്ഷരങ്ങളായി മുറിഞ്ഞുപുറത്തുവന്നു.

അവളുടെ കണ്ണുകള്‍ നിറഞ്ഞു - ശബ്ദമിടറി.

"എവിടെയായിരുന്നു ഇത്രയുംനാള്‍ ?"

ഒരു നിമിഷം സ്തബ്ദയായി നിന്നശേഷം ശാലു ചോദിച്ചു.

"ഒരു നീണ്ട യാത്രയിലായിരുന്നു. ഒരുപാട് സ്ഥലങ്ങള്‍ കറങ്ങി - നീണ്ട പതിനാറ് വര്‍ഷങ്ങള്‍. ഞാന്‍ കരുതിയിരുന്നത്....." അയാളുടെ വാക്കുകള്‍ മുറിഞ്ഞു.

"ഞാന്‍ മരിച്ചു പോയിക്കാണുമെന്നല്ലേ ?" അവള്‍ പൂരിപ്പിച്ചു.

അയാളൊന്നും മിണ്ടിയില്ല.

"മരിച്ചു പോകേണ്ടതായിരുന്നു. ഒന്നരക്കൊല്ലം ഞാന്‍ ബോധമില്ലാതെ ഒരേ കിടപ്പായിരുന്നു. ആ കിടപ്പുകണ്ട് സഹിക്കാന്‍ പറ്റാതെയാ എന്‍റെ അച്ഛന്‍..." അവളുടെ ശബ്ദമിടറി.

"മണിയാശാന്‍... ?" അയാളുടെ ശബ്ദത്തിലും ഇടര്‍ച്ചയുണ്ടായിരുന്നു.

"അച്ഛന്‍ മരിച്ചു"

ഒന്ന് നിര്‍ത്തി, അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ശാലു തുടര്‍ന്നു.

"നല്ല മനുഷ്യനായതുകൊണ്ട് മുതലാളി എന്നെ ഉപേക്ഷിച്ചില്ല. ഒത്തിരി പണം മുടക്കിയാണ് എന്നെ ചികിത്സിച്ചത്. അങ്ങനെ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എഴുന്നേറ്റു നടക്കുവാനും, പരാശ്രയമില്ലാതെ കാര്യങ്ങള്‍ ചെയ്യുവാനും പ്രാപ്തയായി. എങ്കിലും സര്‍ക്കസില്‍ ഒരു കളിക്കാരിയായി തുടരുവാന്‍ എനിക്ക് സാധിക്കില്ലായിരുന്നു - വെറുതെയിരുന്നെത്ര നാളാ എല്ലാവരെയും ബുദ്ധിമുട്ടിച്ചു കൊണ്ട്... അങ്ങനെയാണ് കൂടാരത്തില്‍ ഐസ്ക്രീം, കടല ഒക്കെ വില്‍ക്കാന്‍ തുടങ്ങിയത്."

അവള്‍ ദയനീയമായി ഒരു ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

"സുധാകരേട്ടന്‍ അകത്തേക്ക് വരുന്നില്ലേ ? എല്ലാവരെയും പരിചയപ്പെടണ്ടേ ? "

പിന്നെ അവള്‍ തന്നെ തിരുത്തി - "അതിനു ഞാനല്ലാതെ സുധാകരേട്ടനെ പരിചയമുള്ള ആരാ ഇവിടിപ്പോ ഉള്ളത് . രണ്ടു വര്‍ഷം മുന്‍പ് ഗണേശന്‍ മുതലാളിയും മരിച്ചു - ഇപ്പോള്‍ മകനാണ് കമ്പനി നടത്തുന്നത്."

"ഞാന്‍ പോകുന്നു ശാലു" പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

"എങ്ങോട്ട് ?"

"എങ്ങോട്ടെന്നില്ല, ലക്ഷ്യമില്ലാത്ത യാത്രയാണ്.

ഒരുനാള്‍ ലക്ഷ്യത്തിലെത്തിച്ചേരുമെന്ന്‍ ഇടക്കെപ്പോഴോ മനസ്സിലൊരുള്‍വിളിയുണ്ടായതുപോലെ തോന്നി - അങ്ങനെയാണ്, പിടിക്കപ്പെട്ടെക്കുമെന്ന ഭയം മനസ്സിലുണ്ടായിട്ടും നാട്ടിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചത്.

അങ്ങനെ ഈ നഗരത്തില്‍ വച്ച് നിന്നെ കണ്ടുമുട്ടുവാനും സാധിച്ചു. എന്‍റെ മനസ്സില്‍ ഇതുവരെ ഞാന്‍ കൊണ്ടുനടന്നിരുന്ന വലിയൊരു പാപഭാരമാണ് നിന്നെ ജീവനോടെ കണ്ടതോടെ ഇല്ലാതായത് - എന്നാലും എന്‍റെ ആശാന്‍...."

നിറഞ്ഞ കണ്ണുകള്‍ തോളില്‍ കിടന്നിരുന്ന കാവി ഷോള്‍ കൊണ്ട് തുടച്ച് അയാള്‍ തിരിഞ്ഞു നടന്നു.

വര്‍ഷങ്ങളായി വഹിച്ചു കൊണ്ട് നടന്നിരുന്ന ഒരു വലിയ ഭാരമിറക്കി വച്ച സ്വതന്ത്രമാസ്വദിക്കുന്നത് പോലെ അയാളുടെ നടത്തത്തില്‍ അതുവരെയില്ലാത്ത ഒരാനായാസതയുണ്ടായിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top