Tuesday, August 27, 2013

കഥ : അച്ഛന്‍

ലോറിയുടെ ശബ്ദം കേട്ടപ്പോള്‍ പതിവുപോലെ അച്ചുവും , അപ്പുവും പടിക്കലേക്കൊടിയെത്തി.

അച്ഛന്‍റെ കയ്യില്‍ എന്നും കാണാറുള്ള പലഹാരപ്പോതിക്കായി പരതിയ ഇരുവരും അച്ഛന്‍റെ വിരലില്‍ തൂങ്ങിയ കൊച്ചുപെണ്‍കുട്ടിയെ കൌതുകത്തോടെ നോക്കി.

"നീയെന്തൂട്ടാടാ ഇങ്ങനെ നോക്കണത്?" അപ്പുവിന്‍റെ തലയില്‍ പിടിച്ചമര്‍ത്തിക്കൊണ്ട് ദിവാകരന്‍ കയ്യിലിരുന്ന പലഹാരപ്പോതി അച്ചുവിന്‍റെ കയ്യില്‍ കൊടുത്ത് വീട്ടിലേക്ക് കയറി.

ദിവാകരന്‍ വരാന്തയിലേക്ക്‌ കയറിയപ്പോള്‍ കൂടെ വന്ന പെണ്‍കുട്ടി ചവിട്ടുപടിയില്‍ സംശയിച്ചയാളെ നോക്കി നിന്നു.

"എന്താ അവിടെത്തന്നെ നിന്നേ - മോള് കേറി വാ"

"അച്ഛാ അച്ഛാ" അപ്പു പെണ്‍കുട്ടിയെത്തന്നെ നോക്കിക്കൊണ്ട്‌ അച്ഛന്‍റെ പിന്നാലെ കൂടി.

"എന്താ അപ്പൂസേ" അവനെ വാരിയെടുത്തു കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് ദിവാകരന്‍ ചോദിച്ചു.

"അതാരാച്ചാ"

"അതോ, അതാണ്‌ മോന്‍റെ കുഞ്ഞനിയത്തി - അമ്മു"

അച്ചുമോളും അച്ഛന്‍റെ അരികില്‍ എത്തിയിരുന്നു.

ദിവാകരന്‍ രണ്ടാളെയും കെട്ടിപ്പിടിച്ചു കൊണ്ട് അമ്മുവിനെ നോക്കി പറഞ്ഞു "ഇന്ന് മുതല്‍ ഇവളും നിങ്ങടെ അനിയത്തിയാട്ടോ"

ദിവാകരന്‍ അപ്പുവിന്‍റെയും അച്ചുവിന്‍റെയും മുഖത്തേക്ക് മാറിമാറി നോക്കി - അപ്പുവിന്‍റെ മുഖം സന്തോഷം കൊണ്ട് തുടുത്തിരുന്നു , എന്നാല്‍ അച്ചുവിന്‍റെ മുഖം കടന്നാല്‍ കുത്തിയ പോലെ വീര്‍ത്തിരുന്നു. അതുകണ്ട് ദിവാകരന്‍റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി തെളിഞ്ഞു.

"അപ്പൂട്ടാ നീയെന്തിനാ അവള്‍ക്ക് പന്ത് കൊടുത്തേ ?" അച്ചു ദേഷ്യത്തില്‍ അപ്പുവിനോട് ചോദിച്ചു.

"ഞങ്ങള്‍ കളിക്കുവാ അച്ച്വേച്ചി" അപ്പു പറഞ്ഞു.

"വേണ്ട, മോന്‍ അവള്‍ടെ കൂടെ കളിക്കണ്ട, നീ വാ നമുക്ക് വേറെ കളിക്കാം"

അച്ചുവും അപ്പുവും കൂടി പന്തെറിഞ്ഞു കളിക്കുന്നത് അമ്മുക്കുട്ടി നിരാശയോടെ നോക്കി നിന്നു

"അച്ഛന്‍റെ മക്കളെവിടെ ? ഇന്നെന്താ അച്ചുമോളും അപ്പുമോനും അച്ഛന്‍ വന്നപ്പോള്‍ പടിപ്പുരയില്‍ വരാതിരുന്നത് ?"

അച്ചുവും അപ്പുവും ഉറക്കം നടിച്ചു കിടന്നു.

"ആഹ, രണ്ടാളും ഉറങ്ങിയോ, ഇനിയിപ്പോ അച്ഛന്‍ കൊണ്ടുവന്ന പലഹാരമോക്കെ എന്ത് ചെയ്യും ? എല്ലാം അമ്മുക്കുട്ടിക്കു ഒറ്റയ്ക്ക് കൊടുത്തേക്കാം ല്ലേ ?"

അതുകേട്ടതും ഉറങ്ങിക്കിടന്നിരുന്ന അച്ചു ചാടിയെഴുന്നേറ്റു - അടുത്ത്കിടന്നിരുന്ന അപ്പുവിനെ പിടിച്ചുകുലുക്കി. ഒരു കള്ളച്ചിരിയോടെ അപ്പുവും കണ്ണുതുറന്ന്‍ അച്ഛനെ നോക്കിച്ചിരിച്ചു.

"ഹമ്പടാ കള്ളന്മാരെ , രണ്ടാളും കൂടി അച്ഛനെ പറ്റിക്കുവാരുന്നല്ലേ "

ദിവാകരന്‍ അപ്പുവിനെ എടുത്തു കവിളില്‍ ഒരുമ്മ കൊടുത്തു.

"അച്ഛാ ഒരു കാര്യം പറയട്ടെ ?" അച്ചുവിനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട്‌ അപ്പു അച്ഛന്‍റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.

"ഡാ പറയരുത്" അവന്‍റെ കാലില്‍ പിടിച്ച് വലിച്ചു കൊണ്ട് അച്ചു ബഹളം വച്ചു.

"അച്ഛന്‍റെ മോന്‍ പറയ്‌, എന്താ കാര്യം ?" ദിവാകരന്‍ അവന്‍റെ ചെവിയില്‍ ചോദിച്ചു.

"അച്ഛാ ഈ അച്ചുച്ചേച്ചി ഇന്ന് കളിക്കുമ്പോ ഈ അമ്മുക്കുട്ടീനെ തള്ളിയിട്ടു. അമ്മുക്കുട്ടീടെ കൈ മുട്ട് പൊട്ടി ചോര വന്നു."

ദിവാകരന്‍ അപ്പുവിനെ താഴെയിറക്കി.

അമ്മുവിനെ അടുത്തുവിളിച്ച് അവളുടെ രണ്ടു കൈമുട്ടുകളും പിടിച്ച് നോക്കി - ശരിയാണ് വലത്തെ കൈമുട്ട് ഉരഞ്ഞു പൊട്ടിയിട്ടുണ്ട്.

അയാള്‍ അച്ചുവിനെ നോക്കി - അവള്‍ പേടിച്ച് അടുത്തമുറിയിലേക്ക് ഓടിപ്പോയിരുന്നു.

ദിവാകരന്‍ അടുത്ത മുറിയിലേക്ക് ചെന്നു, അവിടെ കട്ടിലില്‍ കമഴ്ന്നു കിടന്നു കരയുന്ന അച്ചു.

"മോളെ" ദിവാകരന്‍ വിളിച്ചു.

എങ്ങലടിയുടെ ശക്തികൂടി.

"വഴക്ക് പറയാനല്ലടീ, ഇങ്ങോട്ട് നോക്കിക്കേ" അയാള്‍ അവളെ ബലമായി പിടിച്ച് മലര്‍ത്തിക്കിടത്തി.

കരഞ്ഞു കലങ്ങിയ കണ്ണുകള്‍.

"മോള്‍ടെ അനിയത്തിയല്ലേ അമ്മു. അനിയത്തിമാരെ ആരേലും ഉപദ്രവിക്കുമോ?"

"അല്ല, എന്‍റെ അനിയത്തിയല്ല" അവള്‍ ഉച്ചത്തില്‍ പറഞ്ഞു.

"ശരി, അല്ലെങ്കില്‍ അല്ല. എണീറ്റ്‌ വാ, ചോറ് തിന്നിട്ടു കിടന്നോ."

"എനിക്ക് വേണ്ട"

"അങ്ങനെ പറഞ്ഞാ പറ്റില്ല" കിടന്നു കുതറുന്ന അവളെ ബലമായി പൊക്കിയെടുത്തു അപ്പുവിനെയും, അമ്മുവിനേയും കൂടെക്കൂട്ടി അയാള്‍ അടുക്കളയിലേക്കു നടന്നു.

"കുമാരാ എന്താ എന്‍റെ മോള്‍ക്ക്‌ പറ്റിയത് ? എവിടെ എന്‍റെ മോള്‍ ?" ഓടിക്കിതച്ച് ആശുപത്രിയിലേക്ക് കയറി വന്ന ദിവാകരന്‍ ചോദിച്ചു.

"നീ സമാധാനപ്പെട് ദിവാകരാ, നിന്‍റെ മോള്‍ക്ക്‌ ദൈവാനുഗ്രഹം കൊണ്ട് ഒന്നും പറ്റിയിട്ടില്ല. അവള്‍ വാര്‍ഡിലുണ്ട്"

ദിവാകരന്‍ വാര്‍ഡിലേക്ക് നടക്കുകയായിരുന്നില്ല.

വാര്‍ഡില്‍ അച്ചുമോള്‍ കട്ടിലില്‍ കിടക്കുന്നു - അവളുടെ തലയില്‍ ബാന്‍റെജുണ്ട്, അരികില്‍ സ്റ്റൂളില്‍ കുമാരന്റെ ഭാര്യ സൌദാമിനി ഇരിക്കുന്നുണ്ട്.

"മോളെ" കട്ടിലില്‍ ഇരുന്നു അച്ചുവിന്‍റെ കവിളില്‍ തൊട്ടുകൊണ്ട് ദിവാകരന്‍ വിളിച്ചു, അച്ചു അയാളെ നോക്കി ഒരു തളര്‍ന്ന , വിളറിയ ചിരി ചിരിച്ചു.

"എന്താ പറ്റിയത് സൌദാമിനി ?"

"കുട്ട്യോള് മൂന്നാളും കൂടി മുറ്റത്ത് കളിക്കുകയായിരുന്നു. പന്തെടുക്കാനോ മറ്റോ കിണറ്റിനരികിലേക്ക്‌ പോയ ഇളയ പെങ്കൊച്ചു കിണറ്റിലേക്ക് വീണു. അപ്പു മോന്‍റെ കരച്ചില്‍ കേട്ട് ഞങ്ങളോടി വരുമ്പോ ഈ കൊച്ചു മറ്റേ പെങ്കൊച്ചിനെ കെട്ടിപ്പിടിച്ചു കിണറ്റിനകത്ത് വെള്ളം കോരാനുള്ള കയറില്‍ പിടിച്ച് കിടക്കുകയായിരുന്നു. കുമാരേട്ടനും വാസുവണ്ണനും കൂടിയാ കിണറ്റിലിറങ്ങി രണ്ടുപെരേം പുറത്തെടുത്തെ. വീണപ്പോള്‍ എവിടെയെങ്കിലും ഇടിച്ചാവണം - അച്ചുമോള്‍ടെ തല കുറച്ചു മുറിഞ്ഞു."

"എന്നിട്ട് എന്‍റെ മക്കളെവിടെ?" പരിഭ്രാന്തിയോടെ ദിവാകരന്‍ ചോദിച്ചു.

"ദിവാകരേട്ടന്‍ പേടിക്കണ്ട, രണ്ടാളും ഞങ്ങടെ വീട്ടിലുണ്ട്. ഭാഗ്യത്തിന് കുറച്ചു വെള്ളം കുടിച്ചതല്ലാതെ ആ പെങ്കോച്ചിനോന്നും പറ്റീല - ദൈവാധീനം"

"സൌദാമിനീ, ഇനിയിപ്പോ ദിവാകരന്‍ വന്നൂലോ, നമുക്ക് പോയിട്ട് വന്നാലോ. വീട്ടില്‍ അമ്മേം പിള്ളേരും തനിച്ചല്ലേ ഉള്ളൂ" അവിടേക്ക് കടന്നു വന്ന കുമാരന്‍ പറഞ്ഞു.

"എങ്കില്‍ നിങ്ങള്‍ പൊയ്ക്കോളൂ, ഞാനുണ്ടല്ലോ ഇവിടെ"

കുമാരനും സൗദാമിനിയും പോയിക്കഴിഞ്ഞപ്പോള്‍ ദിവാകരന്‍ കുനിഞ്ഞ് അച്ചുമോളുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ അവള്‍ പുഞ്ചിരിച്ചു.

"ന്‍റെ മോളെ, ന്നാലും നീ " ദിവാകരന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"അച്ഛാ, ഇനിയച്ഛനെന്നെ കളയില്ലല്ലോ, ഞാന്‍ നല്ല കുട്ടിയായില്ലേ ?" പതിഞ്ഞ ശബ്ദത്തില്‍ അച്ചു ചോദിച്ചു.

ദിവാകരന്‍ അമ്പരപ്പോടെ അവളെ നോക്കി " ന്‍റെ കൊച്ചിനെ കളയേ ? എന്തൊക്കെയാ മോളെ നീ പറയണേ "

"ഇന്ന് ഞാന്‍ അമ്മുക്കുട്ടിയെ തള്ളിയിട്ടപ്പോള്‍ അപ്പറത്തെ നാരയണിയമ്മ പറഞ്ഞല്ലോ - അപ്പു മാത്രേ അച്ഛന്‍റെ ശരിക്കുള്ള മോനായിട്ടുള്ളൂ, ഞാനും അച്ഛന്‍റെ മോളല്ല, എന്നേം അമ്മുക്കുട്ടിയെ കിട്ടിയ മാതിരി എവിടന്നോ കിട്ടിയതാണ്, കുരുത്തക്കേട്‌ കാണിച്ചാ എന്നെ അച്ഛന്‍ കിട്ടിയോടത്ത് തന്നെ കൊണ്ടോയി കളയൂന്ന്‍"

ദിവാകരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ അയാളുടെ ചുണ്ടുകളില്‍ കുടുങ്ങി.

അവളെ വാരിയെടുത്ത് മടിയില്‍ കിടത്തി അവളുടെ മുഖം അയാള്‍ ഉമ്മകള്‍ കൊണ്ട് മൂടി .

"ഇല്ല മോളെ, നീയെന്‍റെ മുത്തല്ലേ" അയാളവളെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top