Saturday, August 24, 2013

കഥ : അവകാശികള്‍

"നീയെന്നാ മോളെ ,ഇനി തിരികെ ബാംഗ്ലൂര്‍ക്ക് ?"

"ഒരാഴ്ച കൂടി അവധിയുണ്ട്‌ കൃഷ്ണമ്മാമേ, അതിനു മുന്‍പ് വീടിന്‍റെ കാര്യത്തില്‍ കൂടി എന്തെങ്കിലും ചെയ്യണമല്ലോ."

"ഉം...വെറുതെ അടച്ചു പൂട്ടിയിടുന്നത് ബുദ്ധിയല്ല, പോരാത്തതിന് പഴക്കമുള്ള വീടും , എന്നും തൂത്തുതുടച്ചിട്ടില്ലെങ്കില്‍ ദാന്നു പറയുമ്പോഴേക്കും നാശമാകും."

"ഞാന്‍ എത്ര നാളായി അമ്മയോട് പറയുന്നതായിരുന്നു, ഈ വീട് കൊടുത്തിട്ടെന്‍റെ കൂടെ ബാംഗ്ലൂരില്‍ വന്നു നില്‍ക്കാന്‍. സമ്മതിക്കണ്ടേ"

"ശ്രീദേവി സമ്മതിക്കില്ല, ഗോവിന്ദമേനോനെ ദഹിപ്പിച്ച മണ്ണല്ലേ ?"

"എനിക്കമ്മാവനോട് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ട്, നമുക്കൊന്ന് നടന്നാലോ?"

കൃഷ്ണന്‍കുട്ടിമേനോന്‍ നേര്‍ത്ത സന്ദേഹത്തോടെ അനുപമയെ നോക്കി , പിന്നെ അയയില്‍ കിടന്നിരുന്ന തോര്‍ത്തെടുത്ത് തോളിലിട്ടു കൊണ്ട് പറഞ്ഞു -

"ആയ്‌ക്കോട്ടെ"

"ഇന്നലെ വീടെല്ലാം വൃത്തിയാക്കുന്നതിനിടയില്‍ തട്ടിന്‍പുറത്തുനിന്ന് അമ്മയുടെ ഒരു പഴയ പെട്ടിയെനിക്ക് കിട്ടി. അമ്മക്ക് ഡയറിയെഴുതുന്ന ശീലം ഉണ്ടായിരുന്നോ കൃഷ്ണമ്മാമേ ?"

"ഉണ്ടായിരുന്നോന്നോ, എല്ലാ വര്‍ഷവും ജനുവരി ഒന്നാംതീയതിക്ക് മുന്നേ പുതിയ ഡയറി കയ്യില്‍ കിട്ടിയിരുന്നില്ലെങ്കില്‍ വീട്ടില്‍ ഒരു ലഹള തന്നെ ഉണ്ടാക്കുമായിരുന്നു. അവളുടെ ഒരുപാട് ഡയറികള്‍ ഉണ്ടായിരുന്നു തറവാട്ടില്‍ , ഭാഗം വെപ്പിന് തറവാട് പൊളിച്ച ശേഷം .................ഞാനും ഇപ്പോള്‍ നീ പറഞ്ഞപ്പോഴാ അതെപ്പറ്റി ആലോചിക്കുന്നത് "

കൃഷ്ണന്‍മേനോന്‍ ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ അടുത്തുകണ്ട തെങ്ങിന്‍ചുവട്ടിലേക്ക്‌ നീട്ടിത്തുപ്പിക്കൊണ്ട് വലതുകൈപ്പത്തി നെറ്റിമേല്‍ ചരിച്ചു വച്ച് തെങ്ങിന്‍മുകളിലേക്ക് നോക്കി.

"ഇത്തവണയും മഴ ചതിക്കൂന്നാ തോന്നണേ"

"കൃഷ്ണമ്മാമേ, ഇതുകണ്ടോ ?"

തോളില്‍ തൂക്കിയിരുന്ന ബാഗില്‍ നിന്ന് പഴക്കം തോന്നിക്കുന്ന നാലുഡയറികള്‍ പുറത്തെടുത്തു കൊണ്ട് അനുപമ പറഞ്ഞു.

"ഇതു നാലും എനിക്കാ പെട്ടീന്ന് കിട്ടീതാ, പക്ഷെ അമ്മയുടെ വിവാഹം കഴിഞ്ഞു നാല് വര്‍ഷം വരെ - കൃത്യമായി പറഞ്ഞാല്‍ നാലാം വര്‍ഷത്തില്‍ അമ്മ ഓണത്തിന് തറവാട്ടില്‍ വന്നതിന്‍റെ പിറ്റേ ദിവസം വരെയെ ഉള്ളൂ , അതിനു ശേഷം അമ്മ ഡയറി എഴുതിയിട്ടില്ല."

"ശ്രീദേവി ഡയറി എഴുതാതിരിക്കാന്‍ വഴിയില്ലല്ലോ, പിന്നെ ചിലപ്പോള്‍ മോള് ജനിച്ചു കഴിഞ്ഞ ശേഷം ഓരോരോ തിരക്കുകളില്‍ പെട്ട് സമയമില്ലാതായിക്കാണും."

"അതൊന്നുമല്ല മാമേ, ഞാന്‍ ജനിക്കുന്നതിനു ഏകദേശം ഒരുവര്‍ഷം മുന്നേ അമ്മ ഡയറിയെഴുത്ത് നിര്‍ത്തിയിരുന്നു. എന്തായിരുന്നിരിക്കണം അതിന്‍റെ കാരണം - അത് കണ്ടെത്തെണമെന്ന് എന്‍റെ മനസ്സ് പറയുന്നു"

കൃഷ്ണന്‍കുട്ടിമേനോന്‍ നടപ്പുനിര്‍ത്തി അവളെയൊന്നു സൂക്ഷിച്ചു നോക്കി.

"ഇക്കാര്യത്തില്‍ നിന്നെ കൂടുതല്‍ സഹായിക്കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ പറഞ്ഞുതരട്ടെ ?"

"അതാരാ മാമേ ?"

"വേറാരുമല്ല ,നിന്‍റമ്മേടെ മുറച്ചെറുക്കന്‍ തന്നെ"

"ബാലന്‍ മാമയോ"

"ആ, ബാലചന്ദ്രന്‍ തന്നെ. നിന്‍റെ അച്ഛനുമായുള്ള വിവാഹത്തിനു മുന്‍പുവരെ അവര്‍ തമ്മില്‍ കടുത്ത പ്രണയത്തില്‍ ആയിരുന്നെന്നു നിനക്കറിയാമോ ?"

"ഇല്ല"

"ആ - എന്നാ അങ്ങനായിരുന്നു. വിവാഹാലോചനയുടെ വക്കുവരെ എത്തിയതാണ്. എന്നാല്‍ അച്ഛന്‍ സമ്മതിച്ചില്ല"

"എന്ത് കൊണ്ട് ?"

"നിര്‍ഭാഗ്യവശാല്‍ അവരുടെ ജാതകങ്ങള്‍ തമ്മില്‍ തീരെ പൊരുത്തം ഇല്ലായിരുന്നു. ആ വിവാഹം നടന്നാല്‍ ബാലന് ആപത്താണെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. എന്നാല്‍ അതൊക്കെ വെറും ദുരാചാരങ്ങള്‍ ആണെന്നും, ശ്രീദേവിയെ അല്ലാതെ വിവാഹം കഴിക്കില്ലെന്നും ബാലന്‍ വാശി പിടിച്ചു - എന്നാല്‍ അച്ഛന്‍ പിടിച്ച പിടിയായിരുന്നു"

ഒരിക്കല്‍ കൂടി മുറുക്കാന്‍ നീട്ടിത്തുപ്പിക്കൊണ്ട് കൃഷ്ണന്‍കുട്ടി മേനോന്‍ തുടര്‍ന്നു.

"നിന്‍റെയമ്മ ഒരു സാധുവായിരുന്നല്ലോ. അച്ഛനെ ധിക്കരിക്കാനൊന്നും ഓള്‍ക്ക് സാധിക്കില്ലായിരുന്നു. അങ്ങനെയാണ് ആന്‍ഡമാനില്‍ ജോലിയുള്ള ഗോവിന്ദന്‍മേനോന് ശ്രീദേവിയെ വേളി കഴിച്ചു കൊടുത്തത്.

വിവാഹശേഷം ശ്രീദേവിയെ കൂടെ കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അടുത്ത വര്‍ഷം ആകട്ടേന്നു പറഞ്ഞു അക്കൊല്ലം മേനോന്‍ പോയി. അടുത്ത കൊല്ലവും അയാള്‍ ശ്രീദേവിയെ കൂടെ കൊണ്ടുപോയില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം - ഓണത്തിന് രണ്ടാഴ്ചയായിരുന്നു ഗോവിന്ദമേനോന്‍റെ അവധി.

ചുരുക്കിപ്പറഞ്ഞാല്‍ - അഞ്ചു കൊല്ലം മുന്‍പ് മേനോന്‍ മരിക്കും വരെ - ഏതാനും മാസങ്ങള്‍ മാത്രമേ നിന്‍റമ്മ ദാമ്പത്യജീവിതം അനുഭവിച്ചുട്ടുള്ളൂ"

പറഞ്ഞു നിര്‍ത്തുമ്പോള്‍ കൃഷ്ണന്‍കുട്ടി മേനോന്‍റെ ശബ്ദം അല്‍പ്പം ഇടറിയത് അനുപമ ശ്രദ്ധിച്ചു - ഒരേയൊരു പെങ്ങളോടുള്ള ഒരാങ്ങളയുടെ വാത്സല്യം.

പാവം അമ്മ - ഒരുഭാര്യ എന്നതിനേക്കാളുപരി അച്ഛന്‍റെ ഒരു നിഴല്‍ മാത്രമായിരുന്നു അമ്മ - യഥാര്‍ത്ഥവസ്തുവിന്‍റെ ചിലരൂപസാദൃശ്യങ്ങള്‍ മാത്രമുള്ള , അതിനേക്കാള്‍ കൂടുതലായൊന്നും തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത - വെറുമൊരു നിഴല്‍ !

ബസിലിരുന്ന് അനുപമ അമ്മയുടെ നാലാമത്തെ ഡയറി ബാഗില്‍ നിന്ന് പുറത്തെടുത്തു - ഡോക്ടര്‍ ആനന്ദിന്‍റെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു

"ഗോവിന്ദമേനോന്‍റെ മകളോ - അണ്‍ബിലീവബിള്‍ ! ഗോവിന്ദ മേനോന് ഒരിക്കലും മക്കളുണ്ടാകില്ലായിരുന്നല്ലോ !"

അവള്‍ ഡയറിയുടെ താളുകള്‍ മറിച്ചു - അവസാനപേജ് ഒരിക്കല്‍ കൂടി വായിച്ചു.

"ഓഗസ്റ്റ് 21

അമ്മക്ക് എന്‍റെ കാര്യത്തില്‍ ഒരുപാട് ഉത്ഘണ്ടയുണ്ട്. ജാതകപ്പൊരുത്തമൊന്നും നോക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ് ഇന്നും അമ്മ കരഞ്ഞു. അച്ഛന്‍ ജീവിച്ചിരുന്നെങ്കിലും ഒരുപക്ഷെ ഇതേ തീരുമാനം തന്നെ എടുക്കുമായിരുന്നത്രേ.

ഇന്നലെ വീട്ടിലേക്കു വരുന്ന വഴി ബാലേട്ടനെ കണ്ടിരുന്നു , 'തനിച്ചേ ഉള്ളുവോ' എന്നൊരു കുശലാന്വേഷണം മാത്രം. ബാലേട്ടന്‍റെ കണ്ണുകളില്‍ സ്വതവേയുണ്ടായിരുന്ന വിഷാദഭാവം എന്നെക്കണ്ടപ്പോള്‍ ഒന്നുകൂടി വര്‍ദ്ധിച്ചെന്ന് തോന്നി - പാവം ബാലേട്ടന്‍"

വീടിനു വെളിയിലായി കറുപ്പില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നു - അഡ്വക്കേറ്റ് ബാലചന്ദ്രന്‍ MA, LLB

കോളിംഗ് ബെല്ലടിച്ചപ്പോള്‍, പ്രതീക്ഷിച്ചതുപോലെ ബാലന്‍മാമ തന്നെയാണ് വന്നു വാതില്‍ തുറന്നത്.

ഒരുനിമിഷം മനസ്സിലാകാതെ നിന്നശേഷം, തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കാണുന്ന മുഖഭാവത്തോടെ ബാലചന്ദ്രന്‍ അവളെ തിരിച്ചറിഞ്ഞു "അനുപമ ! , വരൂ മോളെ"

"അമ്മ മരിച്ചദിവസം , തിരക്കിനിടയില്‍ ബാലന്‍മാമക്ക്‌ മോളോടൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല"

കസേരയിലേക്ക് ഇരിക്കവേ ബാലന്‍മാമ പറഞ്ഞു.

"ബാലന്‍മാമ ഇപ്പോഴും പ്രാക്റ്റീസ് ചെയ്യുന്നുണ്ടല്ലേ ? ഞാന്‍ കരുതി റിട്ടയര്‍ ചെയ്തു കാണുമെന്ന്" തമാശമട്ടില്‍ അവള്‍ പറഞ്ഞു.

"ഹഹ, റിട്ടയര്‍മെന്‍റോ, അഭിഭാഷകര്‍ക്കെന്ത് റിട്ടയര്‍മെന്‍റ് , ആട്ടെ - മോള്‍ക്ക്‌ കുടിക്കാനെന്താ വേണ്ടത് ?"

ഒന്നും വേണ്ട ബാലന്‍മാമേ, വിരോധമില്ലെങ്കില്‍ എനിക്കല്‍പ്പം സംസാരിക്കാനുണ്ടായിരുന്നു, ഫ്രീ ആണെങ്കില്‍ ഒരര മണിക്കൂര്‍"

"അതിനെന്താ, എന്താ മോള്‍ക്കറിയേണ്ടേ - ചോദിച്ചോളൂ" അങ്ങനെ പറയുമ്പോഴും ബാലന്‍മാമയുടെ മിഴികളില്‍ ഒരു നേര്‍ത്ത ഭയം മിന്നിമറയുന്നത് അവള്‍ ശ്രദ്ധിച്ചു.

"അമ്മ കവിത എഴുതുമായിരുന്നോ ബാലന്‍മാമേ ?"

"എഴുതുമായിരുന്നോന്നോ, മോളിവിടെ ഇരിക്കൂ - ഞാനിപ്പോ വരാം"

കസേരയില്‍ നിന്നെഴുന്നേറ്റു ബാലന്‍മാമ ഉത്സാഹത്തോടെ മുറിവിട്ടു പോയി.

ഏതാനും നിമിഷങ്ങള്‍ക്കകം ഒരു തടിച്ച പുസ്തകവുമായി വന്നു. ആ പുസ്തകം അനുപമയുടെ മുന്നിലേക്ക്‌ നീക്കി വച്ചിട്ട് പറഞ്ഞു "തുറന്നുനോക്കൂ"

അവളതു തുറന്നു - പലപേരുകളിലുള്ള പഴയ കുറേ വാരികകള്‍ ബയന്‍റ് ചെയ്തൊരു വലിയ പുസ്തകമാക്കിയിരിക്കുന്നു.

അവള്‍ ചോദ്യഭാവത്തില്‍ അയാളുടെ മുഖത്തേക്ക് നോക്കി.

"വിവാഹത്തിനു മുന്‍പ് ,ശ്രീദേവിയുടെ കവിതകള്‍ പലപ്പോഴായി അച്ചടിച്ച്‌ വന്ന വാരികകളാണിതൊക്കെ"

അത് പറയുമ്പോള്‍ അയാളുടെ വാക്കുകളിലെ ആവേശം അവള്‍ ശ്രദ്ധിച്ചു, പിന്നെ എന്തോ ഓര്‍മ്മകള്‍ ആ മുഖത്ത് ദുഃഖത്തിന്‍റെ കരിനിഴല്‍ വീഴ്ത്തുന്നതും.

അവള്‍ ആദ്യത്തെ വാരികയുടെ ആമുഖം നോക്കി - ഉള്ളടക്കത്തെ പ്രതിപാദിക്കുന്ന പേജില്‍ ഏകദേശം നടുവിലായി അവളത് കണ്ടു - കവിത : പാദസ്പര്‍ശം - ശ്രീദേവി മേനോന്‍ , പേജ് 41.

അനുപമ നാല്‍പ്പത്തിയോന്നാമത്തെ പേജ് തുറന്ന് കവിത വായിച്ചു - പ്രണയത്തെക്കുറിച്ചുള്ള മനോഹരമായ ഒരു കവിത !

രണ്ടു മൂന്നു വാരികകള്‍ കൂടി തുറന്നു അവള്‍ അമ്മയുടെ കവിതകള്‍ വായിച്ചു നോക്കി - എല്ലാത്തിലും വിഷയം പ്രണയം തന്നെ - വിഷാദത്തെ തഴുകിയൊഴുകുന്ന വിരഹാര്‍ദ്രമായ പ്രണയം .

ബുക്കടച്ച് വച്ച് അവള്‍ ബാഗ് തുറന്ന് ആ ഗ്രീറ്റിംഗ് കാര്‍ഡ് പുറത്തെടുത്തു - " ഈ ഗ്രീറ്റിംഗ് കാര്‍ഡ് ആരയച്ചതാണെന്ന് ബാലന്‍മാമക്കറിയാമോ ?"

അയാള്‍ ആ കാര്‍ഡ് കയ്യില്‍ വാങ്ങി സൂക്ഷിച്ചു നോക്കി - ഒരുനിമിഷം അയാളുടെ കണ്ണുകള്‍ വിടരുന്നതും അവ ഓര്‍മ്മകളുടെ തിരതള്ളലില്‍ തിളങ്ങുന്നതും അവള്‍ കണ്ടു.

"ഇതെവിടുന്നു കിട്ടി ?" പതറിയ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

"അമ്മയുടെ പെട്ടിയില്‍ നിന്ന് "

"ശ്രീദേവി ഇപ്പോഴും സൂക്ഷിച്ചു വച്ചിരുന്നോ ഇത് ?" ബാലന്‍മാമയുടെ ശബ്ദത്തില്‍ അവിശ്വസനീയത നിറഞ്ഞിരുന്നു.

"ഈ ഡയറികളും" ബാഗില്‍ നിനെടുത്ത നാല് ഡയറികള്‍ അയാള്‍ക്ക്‌ മുന്നിലേക്ക്‌ നീക്കി വച്ചു കൊണ്ട് അവള്‍ പറഞ്ഞു.

ഡയറികള്‍ എന്നു കേട്ടപ്പോള്‍ ബാലചന്ദ്രന്‍റെ മുഖത്തുണ്ടായ ഞെട്ടല്‍ അവള്‍ വ്യക്തമായി കണ്ടു.

ഒരുനിമിഷം അതിലേക്ക് നോക്കിയിരുന്ന ശേഷം വിറയ്ക്കുന്ന കൈകളോടെ അയാള്‍ ഡയറികള്‍ ഓരോന്നായെടുത്തു പേജുകള്‍ മറിച്ചു തുടങ്ങി.

നാലാമത്തെ ഡയറിയുടെ അവസാന പേജ് വായിച്ചപ്പോള്‍ അയാളുടെ മുഖത്ത് ഒരാശ്വാസഭാവം വന്നുനിറയുന്നത് അവള്‍ കണ്ടു.

മൌനം ഏതാനും നിമിഷങ്ങളായി അവര്‍ക്കിടയിലൂടെ കടന്നുപോയി.

"ഇതില്‍ നാലാമത്തെ ഡയറിയില്‍, അത്തവണ ഓണത്തിന് അച്ഛനെക്കൂടാതെ ഒറ്റയ്ക്ക് തറവാട്ടില്‍ വന്നതിന്‍റെ പിറ്റേ ദിവസം വരെയുള്ള കുറിപ്പുകളുണ്ട്, എന്നാല്‍ അതിനു ശേഷം എന്‍റെ അമ്മ മരണം വരെ ഡയറി എഴുതിയില്ല.

ഞാന്‍ മനസ്സിലാക്കിയിടത്തോളം , അമ്മക്കൊരിക്കലും ഡയറി എഴുതാതിരിക്കുവാനാവില്ല - അല്ലെങ്കില്‍ സത്യം പറയാതിരിക്കാനാവില്ല.

അമ്മ ഡയറി എഴുതാതെ ഇരിക്കണമെങ്കില്‍ ആരുമറിയാനാഗ്രഹിക്കാത്ത ഒരു രഹസ്യം അമ്മ മറച്ചു വെക്കാന്‍ ആഗ്രഹിച്ചു - അതെന്താണെന്ന് ഈ ലോകത്തില്‍ എന്‍റെ അമ്മയെക്കൂടാതെ അറിയാവുന്ന ഏകവ്യക്തി ബാലന്‍മാമയാണെന്ന് എനിക്കുറപ്പുണ്ട് . ശരിയല്ലേ ബാലമ്മാമേ ?"

"അത്...ഞാന്‍" ബാലന്‍മാമയുടെ വാക്കുകള്‍ മുറിഞ്ഞു, നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.

"ഒരുപക്ഷെ ഒരാള്‍ക്ക്‌ കൂടി അറിയാമായിരുന്നിരിക്കണം - എന്‍റെ അച്ഛന് - അതുകൊണ്ടായിരിക്കണം ഒരിക്കല്‍ പോലും അദ്ദേഹമെന്നെ സ്നേഹത്തോടെ മോളെയെന്നു വിളിക്കാതിരുന്നത്.

ഒരച്ഛന്‍റെ ഉത്തരവാദിത്വത്തോടെ എനിക്ക് വേണ്ടതെല്ലാം ചെയ്തുതരുമ്പോഴും ഒരിക്കല്‍ പോലും എന്നെയൊന്നു സ്നേഹത്തോടെ നോക്കാതിരുന്നത് - ഒരുമ്മ പോലും തരാതിരുന്നത്"

പറഞ്ഞു നിര്‍ത്തുമ്പോള്‍ അനുപമയുടെ വാക്കുകളിലെ ഗദ്ഗദം കണ്ണുനീരായി നിറഞ്ഞൊഴുകി.

നീരണിഞ്ഞ കണ്‍പീലികള്‍ അനുവദിച്ച മങ്ങിയ കാഴ്ച്ചയില്‍ അവള്‍ നാലു ഡയറികളും എടുത്ത് ബാഗില്‍ തിരികെ വച്ചു.

"ഈ പുസ്തകം കൂടി ഞാനെടുക്കുന്നു"

അനുവാദം ചോദിക്കാതെ തന്നെ അമ്മയുടെ കവിതകള്‍ അച്ചടിച്ച വാരികകളുടെ സമാഹാരം കൂടി ബാഗിലെക്കെടുത്തു വച്ച ശേഷം മുറിക്കുള്ളില്‍ നിന്നിറങ്ങവേ വാതില്‍പ്പടിയിലെത്തിയപ്പോള്‍ ഒരു നിമിഷം നിന്ന് അവള്‍ തിരിഞ്ഞു നോക്കി.

ശിരസ് ഭിത്തിയില്‍ ചാരി മേല്‍ക്കൂരയിലേക്ക് കണ്ണുംനട്ട് ശിലപോലെയിരിക്കുന്ന ബാലന്‍മാമയുടെ നിറഞ്ഞൊഴുകിയ കണ്ണുകള്‍ അവള്‍ കണ്ടു

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top