Tuesday, August 20, 2013

കഥ : ഉറവ വറ്റാത്തവര്‍ (ഭാഗം - 1)

"അമ്മ കിടക്കുകയാണോ?" വാതില്‍ തുറന്ന ജാനകിയോട് ചോദിച്ചുകൊണ്ട് അയാള്‍ അകത്തേക്ക് കയറി.

"അതെ" അവള്‍ മറുപടി പറഞ്ഞു.

കിടക്കയില്‍ കാലുകള്‍ നീട്ടി തലയിണയില്‍ ചാരിയിരിക്കുന്ന അമ്മ.

അമ്മയുടെ മുഖത്തെ ഭാവം ദുഖത്തിന്‍റെയോ, നിസ്സഹായതയുടെയോ, നിരാലംബതയുടെയോയെന്ന് അയാള്‍ക്ക്‌ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

"അമ്മാ" നേര്‍ത്ത ശബ്ദത്തില്‍ കഴിയാവുന്നിടത്തോളം വാത്സല്യം നിറച്ച് അയാള്‍ വിളിച്ചു.

"സാജിദ് മോനാണോ" പതിഞ്ഞശബ്ദത്തില്‍ അമ്മ ചോദിച്ചു.

"അതെയമ്മേ" അയാള്‍ കട്ടിലില്‍ അമ്മക്കരികെ ഇരുന്നുകൊണ്ട് കിടക്കയില്‍ വച്ചിരുന്ന അമ്മയുടെ കൈപ്പത്തിക്കു മുകളില്‍ തന്‍റെ കൈത്തലം ചേര്‍ത്തു വച്ചു.

"ഇപ്പൊ എങ്ങനെയുണ്ടമ്മേ ? അമ്മ വല്ലതും കഴിച്ചാരുന്നോ ?"

പാതി അമ്മയോടും പാതി പിന്നില്‍ വന്നു നിന്ന ജാനകിയോടുമായി അയാള്‍ ചോദിച്ചു.

"എവിടെ കഴിക്കാന്‍ - വല്ലാതെ നിര്‍ബന്ധിക്കുമ്പോള്‍ ഇത്തിരി എന്തേലും കഴിച്ചാലായി"

"എന്താമ്മേ ?" അമ്മയുടെ ചുമലില്‍ കൈവച്ചുകൊണ്ട് നേര്‍ത്ത ശാസനയുടെ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

"എനിക്ക് വിശപ്പില്ല കുട്ട്യേ. ഇനിയിപ്പോ ഇത്രോക്കെ മതി"

അയാള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.

ഇതായിരുന്നു ഹരികൃഷ്ണന്‍റെ മുറി.

രണ്ടാഴ്ചകള്‍ക്ക് മുന്‍പായിരുന്നു ആ സംഭവം.

അന്നയാള്‍ക്ക് ഓഫീസില്‍ പിറ്റേ ദിവസത്തേക്കുള്ള മീറ്റിംഗിനാവശ്യമായ കുറച്ചത്യാവശ്യജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടായിരുന്നു, രാത്രി പത്തരയോടെയാണ് ഓഫീസില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞത്.

ഏതാനും മണിക്കൂറുകള്‍ മുന്‍പ് പെയ്ത മഴയില്‍ റോഡ്‌ നനഞ്ഞു കിടന്നിരുന്നത് കൊണ്ട് ഏറെക്കുറെ വിജനമായ റോഡിലൂടെ ഓരോന്നാലോചിച്ച് അയാള്‍ വളരെ പതുക്കെയാണ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നത്.

പെട്ടെന്ന് റോഡിന്‍റെ ഒരു വശത്തായി, മുന്‍ഭാഗം റോഡില്‍ നിന്ന് താഴേക്കിറങ്ങിയ നിലയില്‍ ഒരു കാര്‍ കിടക്കുന്നത് കണ്ട് അതിനു കുറച്ചു മുന്നിലായി അയാള്‍ വണ്ടി നിര്‍ത്തി.

ഏതാനും നിമിഷങ്ങള്‍ക്ക് മുന്നേ അപകടം നടന്നെയുള്ളൂ എന്ന് തോന്നുന്നു , കാറിന്‍റെ ഹെഡ്ലൈറ്റുകളില്‍ ഒന്ന് അപ്പോഴും പ്രകാശിക്കുന്നുണ്ടായിരുന്നു.

അയാള്‍ ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിലെക്കോടിച്ചെന്നു നോക്കി - ചോരയില്‍ കുളിച്ചു സ്റ്റിയറിംഗില്‍ കമഴ്ന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരന്‍.

അയാളെ എടുത്തുപൊക്കിയാലോ എന്നൊരു നിമിഷം ആലോചിച്ചു - പിന്നെ സഹായത്തിനാരെയെങ്കിലും കിട്ടുമോയെന്നറിയാന്‍ അയാള്‍ റോഡിലെക്ക് കയറിനിന്ന് വരുന്ന വണ്ടികള്‍ക്ക് കൈകാണിച്ചു.

നാലോ അഞ്ചോ വാഹനങ്ങള്‍ അയാളെ അവഗണിച്ചു കൊണ്ട് കടന്നുപോയി.

ഏകദേശം രണ്ടു മിനിറ്റോളം അവിടെ നിന്ന ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ പെട്ടെന്നയാള്‍ കാറില്‍ കയറി, കാര്‍ പിന്നിലെക്കെടുത്തു കൊണ്ടുവന്നു അപകടത്തില്‍ പെട്ട കാറിനു തൊട്ടടുത്തായി നിര്‍ത്തി - പിന്നിലെ ഡോര്‍ തുറന്നിട്ടു.

പിന്നെ ഡോര്‍ തുറന്ന്‍ ആ ചെറുപ്പക്കാരന്‍റെ നാഡി പിടിച്ചു നോക്കി , നേര്‍ത്ത സ്പന്ദനമുണ്ട്.

സമയം പാഴാക്കാതെ അയാളാ ചെറുപ്പക്കാരനെ സീറ്റില്‍ നിന്ന് വലിച്ചു പുറത്തെടുത്തു, പിന്നെ കഷ്ടപ്പെട്ട് താങ്ങിയെടുത്ത് ഒരുവിധത്തില്‍ അയാളുടെ കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി.

പിന്നെ തൊട്ടടുത്തുള്ള സിറ്റി ആശുപത്രിയെ ലക്ഷ്യമാക്കി വേഗത്തില്‍ ഓടിച്ചു.

ആശുപത്രിയില്‍ എത്തിക്കുമ്പോഴും അയാളില്‍ ജീവന്‍റെ നേര്‍ത്ത തുടിപ്പുകളുണ്ടായിരുന്നു.

എന്നാല്‍ ആകാംക്ഷയോടെ കാഷ്വാലിറ്റിക്കു മുന്നില്‍ കാത്തുനിന്ന അയാളെ തേടി അരമണിക്കൂറിനകം മരണം സ്ഥിരീകരിക്കുന്ന ആ ദുഃഖവാര്‍ത്തയെത്തി.

കാഷ്വാലിറ്റിയിലേക്ക് കയറ്റും മുന്നേ നേര്‍സ് ഏല്‍പ്പിച്ച ചെറുപ്പക്കാരന്‍റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈലില്‍ കണ്ട ഹോം എന്ന പേരില്‍ സേവ് ചെയ്തിരുന്ന ലാന്‍ഡ്‌ നമ്പറിലേക്ക് അയാള്‍ വിളിച്ചു.

അങ്ങേത്തലക്കല്‍ ഒരു സ്ത്രീയാണ് ഫോണെടുത്തത്.

"ഹലോ ,ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ കാര്‍ അപകടത്തില്‍ പെട്ട് സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അയാളുടെ മൊബൈലില്‍ ഹോം എന്ന് സേവ് ചെയ്തിരുന്ന നമ്പര്‍ കണ്ടാണ്‌ വിളിച്ചത് . ഒന്ന് ഹോസ്പിറ്റല്‍ വരെ വരാമോ ?"

പൊടുന്നനെ കടന്നു വന്ന നടുക്കം, അങ്ങേത്തലക്കല്‍ നിശബ്ദതയായി ഒരു നിമിഷം ഘനീഭവിച്ചു നിന്നു.

പിന്നെ പതറിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞു - "വരാം"

ഒരു മണിക്കൂറിനകം ഏകദേശം നാല്‍പ്പതിനോടടുത്ത് പ്രായമുള്ള മധ്യവയസ്കയായ ഒരു സ്ത്രീ, അയാള്‍ കാത്തു നില്‍ക്കാം എന്ന് പറഞ്ഞിരുന്ന കാഷ്വാലിറ്റിക്കു മുന്നില്‍ നിന്നിരുന്ന അയാളോട് ചോദിച്ചു.

"സാജിദ് ?"

"അതെ, നമ്മളായിരുന്നോ നേരത്തെ ഫോണില്‍ സംസാരിച്ചത് ?"

"അതെ. എന്ത് പറ്റി ഉണ്ണി സാറിന് ?"

സാജിദ് ഒന്നും പറയാതെ കീഴ്ചുണ്ട് കടിച്ച് ഇടനാഴിയുടെ ഒരറ്റത്തേക്ക് നോക്കി മിണ്ടാതെ നിന്നു.

"പറയൂ എന്ത് സംഭവിച്ചു ?" അവരുടെ ശബ്ദം ഒരു നേര്‍ത്ത കരച്ചിലായി പരിണമിച്ചിരുന്നു.

"നിങ്ങള്‍ പറഞ്ഞ ഉണ്ണികൃഷ്ണന്‍ - അയാള്‍ മരിച്ചു പോയി"

ആ സ്ത്രീയുടെ കണ്ണുകളിലൂടെ ഒരു കഥയുടെ തുടര്‍ച്ചയായ ഫ്രെയിമുകള്‍ പോലെ ഓര്‍മ്മകള്‍ വിവിധ ഭാവങ്ങളായി കടന്നു പോകുന്നതും - പിന്നെ ആ ചുണ്ടുകളിലെ വിതുമ്പല്‍ ഒരു പൊട്ടിക്കരച്ചിലിനു വഴിമാറുന്നതും അയാള്‍ നിസ്സഹായതയോടെ നോക്കി നിന്നു !

"നോക്കൂ.....കരഞ്ഞിട്ടു കാര്യമൊന്നും ഇല്ല. അയാളുടെ ബന്ധുക്കളെ വിവരമറിയിക്കണ്ടേ ? നിങ്ങള്‍ അയാളുടെ സഹോദരിയാണോ ?" അല്‍പ്പസമയം അവരെ കരയാന്‍ അനുവദിച്ചുകൊണ്ട് സാജിദ് ചോദിച്ചു.

അവര്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ക്ക്‌ നേരെ നോക്കി. പിന്നെ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി.

"എന്‍റെ പേര് ജാനകി. ഞാന്‍ ഉണ്ണി സാറിന്‍റെ അന്ധയായ അമ്മയെ നോക്കാന്‍ നില്‍ക്കുന്ന ആയയാണ്. എന്‍റെ അറിവില്‍ സാറിന് അകന്ന ബന്ധത്തില്‍ രണ്ടമ്മാവന്മാര്‍ മാത്രമേ ഉള്ളൂ. സാര്‍ അമ്മയോട് പറയുന്നത് കേട്ട അറിവേ എനിക്കുള്ളൂ - അവരുടെ നമ്പറൊന്നും എനിക്കറിയില്ല - ചിലപ്പോള്‍ സാറിന്‍റെ മൊബൈലില്‍ കാണുമായിരിക്കും."

"അവരുടെ പേരുകള്‍ ?"

"ജനാര്‍ദനന്‍, കേശവന്‍ - അങ്ങനെ ആണെന്നാണെന്‍റെ ഓര്‍മ്മ." അത് പറഞ്ഞു കൊണ്ട് ജാനകി സാരിത്തലപ്പുകൊണ്ട് വീണ്ടും അടര്‍ന്നുവീണ കണ്ണുനീരോപ്പി.

സാജിദ് മൊബൈല്‍ എടുത്തു ഫോണ്‍ ബുക്കില്‍ പരതി.

ജനാര്‍ദനന്‍ അങ്കിള്‍ എന്ന ഒരു കോണ്ടാക്റ്റ് അയാള്‍ക്ക്‌ കിട്ടി. അയാള്‍ അതിലേക്കു ഡയല്‍ ചെയ്തു.

"ഹലോ ഇത് ജനാര്‍ദ്ദനന്‍ അങ്കിള്‍ അല്ലെ ? അങ്കിള്‍ ഞാന്‍ ഉണ്ണികൃഷ്ണന്‍റെ ഒരു സുഹൃത്താണ് - പേര് സാജിദ്"

"പറയൂ" അങ്ങേത്തലക്കല്‍ നിന്ന് ഒരു മധ്യവയസ്കന്‍റെ ശുഷ്കിച്ച ശബ്ദം.

"എനിക്കൊരു ദുഖവാര്‍ത്തയാണ് അറിയിക്കാനുള്ളത് - ഉണ്ണികൃഷ്ണന്‍ ഏകദേശം ഒരു മണിക്കൂര്‍ മുന്‍പ്...ഒരപകടത്തില്‍.....മരിച്ചു പോയി"

"ഒഹ്......" അങ്ങേത്തലക്കല്‍ ആളുടെ ശബ്ദത്തില്‍ ഒരു നേരിയ ഒരു ഇടര്‍ച്ചയുണ്ടായി.

"ഞാന്‍ അപകടസ്ഥലത്തു നിന്ന് ഉണ്ണിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ച ആളാണ്‌, നിങ്ങള്‍ ബന്ധുക്കള്‍ ആരെങ്കിലും വന്നിരുന്നെങ്കില്‍..."

"നോക്കൂ - ഞാന്‍ ഓരോപ്രേഷന്‍ കഴിഞ്ഞു വിശ്രമിക്കുകയാണ്. കേശവനെ ഞാന്‍ വിളിച്ചു പറഞ്ഞേക്കാം. അവന്‍ വരും" ഫോണ്‍ കട്ട്‌ ആയി.

എന്നാല്‍ പിറ്റേന്ന് ഉച്ചവരെ കാത്തിട്ടും അയാളുടെ ബന്ധുക്കളാരും വന്നു ചേര്‍ന്നില്ല.

പിന്നീട് ജനാര്‍ദനന്‍ എന്ന അമ്മാവന്‍റെ നമ്പറില്‍ വിളിച്ചപ്പോഴൊക്കെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു.

സാജിദിന്‍റെ ഓഫീസിലെ സഹപ്രവര്‍ത്തകരും, അവരില്‍ ചിലരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ശവസംസ്കാരം നടത്തി.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top