Sunday, August 18, 2013

കഥ : അതീന്ദ്രീയം

"ആരായിരുന്നു അച്ഛാ അത് ?"

"അതേതോ കോളേജില്‍ പഠിക്കുന്ന പിള്ളേരാ മോളെ. അവര്‍ക്ക് നമ്മുടെ ഡാമിലെ വെള്ളത്തിനടിയിലുള്ള പ്രത്യേകയിനം വള്ളിപ്പടപ്പുകളെക്കുറിച്ച് പഠിക്കണമത്രേ. അതെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ വന്നതാ."

"അവര്‍ക്കെങ്ങിനെയറിയാം അച്ഛനെ ?"

"ആവോ - ജംഗ്ഷനില്‍ ആരേലും പറഞ്ഞു വിട്ടതാവും"

"പക്ഷെ ഡാമിനടിയില്‍ പോകുന്നത് അപകടമല്ലേ അച്ഛാ, ആരൊക്കെയോ ഇതിനു മുന്‍പ് ആ വള്ളിപ്പടര്‍പ്പുകളില്‍ കുടുങ്ങി അപകടം പറ്റിയിട്ടുള്ളതല്ലേ ?"

"ഞാന്‍ ആവുന്നതൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. സൂക്ഷിച്ചുകൊള്ളാം എന്ന് പറയുന്നു. രണ്ടാളും നല്ല നീന്തല്‍ക്കാര്‍ ആണത്രേ"

"ഉം"

"മോള്‍ ചോറെടുത്തു വെക്കൂ, അച്ഛനൊന്ന് മേല്‍കഴുകിയിട്ടു വരാം"

ഉറങ്ങുന്ന മകളുടെ കാല്‍പ്പാദങ്ങളില്‍ നിന്ന് മാറിപ്പോയ പുതപ്പെടുത്തു നേരെ പുതപ്പിച്ച ശേഷം കഴുക്കൊലിനിടയില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും തപ്പിയെടുത്ത് ഒരു ബീഡിക്ക് തീപിടിപ്പിച്ചുകൊണ്ട് അയാള്‍ ഉമ്മറത്തേക്ക് നടന്നു.

അമാവാസിക്കിനി രണ്ടോ മൂന്നോ ദിനങ്ങള്‍ മാത്രം - നേര്‍ത്ത നിലാവെളിച്ചത്തില്‍ ദൂരെ തെങ്ങോലകള്‍ ആടിക്കൊണ്ടിരിക്കുന്നുണ്ട്.

ഇടയ്ക്കിടെ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് കൂമന്‍റെ മൂളലോ, പാതിരാക്കോഴിയുടെ കൂവലോ കേള്‍ക്കാം.

ബീഡിപ്പുക ചുരുളുകളായി ഊതിവിട്ടുകൊണ്ട് അയാള്‍ ഇറയത്തെ ചാരുകസേരയില്‍ മലര്‍ന്നുകിടന്നു.

സിമന്‍റ് തറയില്‍ നിന്ന് തണുപ്പ് മെല്ലെ മെല്ലെ കാലുകളിലേക്ക് അരിച്ചു കയറിത്തുടങ്ങിയപ്പോള്‍ അയാള്‍ കാലുകള്‍ രണ്ടും ഉയര്‍ത്തി കസേരപ്പടിയില്‍ വച്ചു.

"നാരായണെട്ടാ...നാരായണെട്ടാ....." ഉച്ചത്തില്‍ പേര് വിളിച്ചു കൊണ്ട് ആരോ പടികടന്ന് ഓടിവരുന്നത്‌ കണ്ടു അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഇറയത്തെ ലൈറ്റിട്ടു.

ഇലക്ട്രിക് ബള്‍ബിന്‍റെ പ്രകാശത്തില്‍ ഉച്ചക്ക് തന്നെ കാണാന്‍ വന്ന രണ്ടു കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍.

നനഞ്ഞൊട്ടിയ നിക്കറും, ബനിയനും.

വെള്ളവും കണ്ണുനീര്‍ച്ചാലുകളും തിരിച്ചറിയാനാവാത്ത വിധത്തില്‍ വിളറിയ മുഖത്ത് പരിഭ്രമം വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

"എന്താ....എന്ത് പറ്റി?"

"ചേട്ടാ ഒന്നു വന്നവനെ രക്ഷിക്കൂ, അവന്‍...രമേശ്‌...അവന്‍ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങി"

ഏതാനും എങ്ങലടികളോടെ ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി.

"ഞാന്‍ പറഞ്ഞില്ലേ സൂക്ഷിക്കണമെന്ന്"

വിറയാര്‍ന്ന ശബ്ദത്തോടെ ധൃതിയില്‍ വീടിനകത്തേക്ക് കയറി അയാള്‍ മകളെ ചെന്നു നോക്കി - ഒന്നുമറിയാതെ ഉറങ്ങുകയാണ് അവള്‍.

വേഗം ടോര്‍ച്ച് കയ്യിലെടുത്ത് മുന്‍വാതില്‍ പുറത്തുനിന്ന് പൂട്ടി അയാള്‍ പുറത്തേക്കിറങ്ങി.

ചെറുപ്പക്കാരന്‍ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമത്തോടെ മുറ്റത്ത് വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.

"വരൂ" ചെറുപ്പക്കാരന്‍റെ കൈകളില്‍ പിടിച്ച് വലിച്ചു കൊണ്ട് അയാള്‍ ഡാമിനടുത്തേക്കോടി.

"എവിടെയാണ് ?"

ടോര്‍ച്ച് തെളിച്ചു കൊണ്ട് ചെറുപ്പക്കാരന്‍ കൈചൂണ്ടിയ ഭാഗത്തേക്ക്‌ അയാളെടുത്തു ചാടി.

വൃത്താകൃതിയില്‍ വ്യാപിച്ച ഒരു നേര്‍ത്തവെളിച്ചമായി അയാള്‍ ഡാമിലെ വെള്ളത്തിനടിയിലെ ഇരുളിലേക്ക് കൂപ്പുകുത്തി.

ടോര്‍ച്ച് കടിച്ചു പിടിച്ച് വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തിരഞ്ഞു കൊണ്ട് അയാള്‍ മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി.

പൊടുന്നനെ അയാള്‍ നിന്നു - കുറച്ചു മുന്നിലായി വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന ചെറുപ്പക്കാരന്‍.

അയാള്‍ വേഗത്തില്‍ നീന്തി അയാള്‍ക്കടുത്തെത്തി.

കണ്ണുകള്‍ മേലേക്ക് തുറിച്ചു , വായ്‌ പിളര്‍ന്ന് കിടക്കുന്ന ചെറുപ്പക്കാരന്‍ മരണപ്പെട്ടിട്ട് ഏറെ സമയം ആയെന്നു അയാള്‍ നിരാശയോടെ തിരിച്ചറിഞ്ഞു.

തനിച്ചു മൃതശരീരം പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് അപകടമാണ് - തിരികെ പോയി ആരെയെങ്കിലും കൂട്ടിക്കൊണ്ട് വരണം - അയാള്‍ തിരിഞ്ഞു .

പെട്ടെന്നയാളാ കാഴ്ച കണ്ടു - തന്നെ വിളിക്കാന്‍ വന്ന ചെറുപ്പക്കാരന്‍ വെള്ളത്തില്‍ തന്‍റെ തൊട്ടടുത്ത്‌ !

കൂട്ടുകാരനെ രക്ഷിക്കാനായി തന്‍റെ പിന്നാലെ ചാടിയതായിരിക്കും എന്ന ചിന്തയില്‍ തിരികെ പോകുമ്പോള്‍ അയാളെയും കൂട്ടാനുള്ള ഉദ്ദേശത്തോടെ ചെറുപ്പക്കാരനടുത്തെത്തിയ അയാളുടെ സകലനാഡികളും ഒരു നിമിഷത്തേക്ക് നിശ്ചലമായി - അയാളും വള്ളികള്‍ക്കിടയില്‍ കുരുങ്ങി മരിച്ചു കിടക്കുകയാണ് !

പെട്ടെന്നയാള്‍ക്ക്‌ അതിശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു - കണ്ണുകള്‍ക്ക്‌ മുന്നില്‍ നിറമില്ലാത്ത തിളങ്ങുന്ന നക്ഷത്രങ്ങള്‍ കറങ്ങിത്തിരിഞ്ഞു.

ശ്വാസം കിട്ടാതെ അയാളുടെ കണ്ണുകള്‍ പുറത്തേക്കുതള്ളി.

ഒരുനിമിഷം മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോയ അയാള്‍ക്ക് പെട്ടെന്ന് ബോധം തിരിച്ചുകിട്ടി.

സകലശക്തിയുമെടുത്ത് കാലുകള്‍ ശക്തിയായി കുടഞ്ഞുകൊണ്ട് അയാള്‍ മുകളിലേക്ക് നീന്തി.

ഇതിനിടയിലെപ്പോഴോ കടിച്ചു പിടിച്ചിരുന്ന ടോര്‍ച്ച് നഷ്ടമായിരുന്നു.

വെള്ളത്തിന് മുകളില്‍ എത്തിയപ്പോള്‍ അയാള്‍ കിതപ്പോടെ പല തവണ ദീര്‍ഘമായി ശ്വസിച്ചു.

കിതപ്പടങ്ങിയപ്പോള്‍ അയാള്‍ താന്‍ വെള്ളത്തിലേക്കെടുത്തു ചാടിയ ഇടത്തേക്ക് നോക്കി - അവിടം ശൂന്യമായിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top